Sunday, January 9, 2011

നികുതിക്കെതിരെ പ്രവാസി സമ്മേളനത്തില്‍ പ്രതിഷേധം

ന്യൂഡല്‍ഹി: വര്‍ഷത്തില്‍ അറുപതുദിവസത്തിലധികം ഇന്ത്യയില്‍ തങ്ങുന്ന പ്രവാസികള്‍ ആദായനികുതി അടയ്ക്കണമെന്ന പുതിയ നീക്കത്തിനെതിരെ പ്രവാസിസമ്മേളനത്തില്‍ വ്യാപക പ്രതിഷേധം. ചട്ടത്തില്‍ ഇളവുവരുത്തണമെന്ന ആവശ്യം പ്രവാസികള്‍ ഉന്നയിച്ചു. നികുതി പരിഷ്കരണകാര്യത്തില്‍ അന്തിമതീരുമാനമായിട്ടില്ലെന്നും ബില്‍ ഇപ്പോഴും രൂപീകരണഘട്ടത്തിലാണെന്നും ധനമന്ത്രി പ്രണബ്മുഖര്‍ജി പറഞ്ഞു.

കേന്ദ്രമന്ത്രിമാരുമായുള്ള മുഖാമുഖത്തിലാണ് നികുതിപരിഷ്കാരനിര്‍ദേശത്തിനെതിരെ പ്രവാസികള്‍ ആഞ്ഞടിച്ചത്. നിലവിലുള്ള ആദായനികുതി ചട്ടപ്രകാരം വര്‍ഷത്തില്‍ 182 ദിവസത്തിലധികം ഇന്ത്യയില്‍ തങ്ങിയാല്‍ പ്രവാസികള്‍ അവരുടെ ആഗോളവരുമാനത്തിന് നികുതി അടയ്ക്കണമെന്നാണ് ചട്ടം. ഇത് അറുപതുദിവസമായി കുറയ്ക്കണമെന്നാണ് പുതിയ പ്രത്യക്ഷനികുതിചട്ടത്തിലെ നിര്‍ദേശം. നാലുവര്‍ഷത്തില്‍ 365 ദിവസത്തിലധികം തങ്ങിയാല്‍ നികുതി ഈടാക്കാമെന്ന നിലവിലുള്ള ചട്ടത്തിലെ വ്യവസ്ഥയും പുതിയ നിര്‍ദേശങ്ങളിലുണ്ട്. ഏഴുവര്‍ഷത്തില്‍ 730 ദിവസംവരെ തങ്ങാം എന്ന നിര്‍ദേശവും നിലനില്‍ക്കുന്നുണ്ട്. ഓരോ പത്തുവര്‍ഷത്തിലും ഒമ്പതുവര്‍ഷവും ഈ ചട്ടങ്ങള്‍ പാലിക്കണം. ഈ നിര്‍ദേശങ്ങളിലെല്ലാംതന്നെ വര്‍ഷത്തില്‍ ശരാശരി 90 ദിവസമെങ്കിലും നില്‍ക്കുന്നതിനുള്ള വ്യവസ്ഥ ചെയ്യുന്നതുകൊണ്ട് പ്രവാസികള്‍ക്ക് അനാവശ്യഭയത്തിന്റെ ആവശ്യമില്ല- പ്രണബ് പറഞ്ഞു.

ശനിയാഴ്ച ഉച്ചയ്ക്കുശേഷം ചേര്‍ന്ന ഗള്‍ഫ്സെഷനിലും ആദായനികുതി പ്രശ്നം ഉയര്‍ന്നു. കുട്ടികളുടെ വിവാഹത്തിനും ചികിത്സാആവശ്യങ്ങള്‍ക്കുമായി പ്രവാസികള്‍ വര്‍ഷത്തില്‍ അറുപത് ദിവസത്തിലേറെ നാട്ടില്‍ തങ്ങേണ്ട അവസ്ഥയുണ്ടാകാറുണ്ടെന്ന് എം എ യൂസഫലി പറഞ്ഞു. നികുതിചട്ടങ്ങള്‍ പരിഷ്കരിക്കുമ്പോള്‍ ഇക്കാര്യം സര്‍ക്കാരിന്റെ മനസ്സിലുണ്ടാകണം. അതല്ലെങ്കില്‍ വലിയൊരു വിഭാഗം പ്രവാസികള്‍ക്ക് വരുമാന നഷ്ടമുണ്ടാകും-യൂസഫലി പറഞ്ഞു. കേന്ദ്രമന്ത്രിമാരുമായുള്ള മുഖാമുഖത്തില്‍ കേരളത്തിലെ ദേശീയപാത വികസനം ചര്‍ച്ചാവിഷയമായി. ദേശീയപാതയുടെ വീതി കേരളത്തില്‍ മുപ്പത് മീറ്റര്‍ മാത്രം മതിയെന്ന നിര്‍ദേശം ഉയര്‍ന്നിരുന്നെന്ന് ഉപരിതലഗതാഗതമന്ത്രി കമല്‍നാഥ് പറഞ്ഞു. ദേശീയപാതയുടെ വീതി 45 മീറ്ററായാണ് ഇപ്പോള്‍ നിജപ്പെടുത്തിയിട്ടുള്ളത്. സ്ഥലം ഏറ്റെടുക്കുന്ന കാര്യത്തിലും മറ്റും ചില ഉപാധികള്‍ മുന്നോട്ടുവച്ചിട്ടുണ്ടെന്നും കമല്‍നാഥ് പറഞ്ഞു.

ഇന്ത്യന്‍വംശജര്‍ക്ക് വിസാരഹിത യാത്രയ്ക്ക് സൌകര്യമൊരുക്കും

ന്യൂഡല്‍ഹി: ഇന്ത്യയിലേക്ക് വിസാരഹിത യാത്രയ്ക്ക് വഴിയൊരുക്കുന്ന പ്രവാസിപൌരത്വ കാര്‍ഡും (ഒസിഐ) ഇന്ത്യന്‍ വംശജര്‍ക്ക് (പിഐഒ) നല്‍കുന്ന കാര്‍ഡും ഏകീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പറഞ്ഞു. ഒസിഐ, പിഐഒ കാര്‍ഡുകള്‍ നടപ്പാക്കുന്നതില്‍ വന്നിട്ടുള്ള വീഴ്ച പരിഹരിക്കുമെന്നും ഒമ്പതാം പ്രവാസി ഭാരതീയ സമ്മേളനം ഉദ്ഘാടനംചെയ്ത് പ്രധാനമന്ത്രി പറഞ്ഞു.

വിസാരഹിത യാത്രയ്ക്ക് സൌകര്യമൊരുക്കുന്നതിനാണ് പിഐഒ, ഒസിഐ കാര്‍ഡുപദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കിയത്. വിസാരഹിത യാത്രയ്ക്കു പുറമെ ഇന്ത്യയില്‍ വീടുവയ്ക്കുന്നതിനുള്ള അവകാശം, ബിസിനസുകളിലും വിദ്യാഭ്യാസ സംരംഭങ്ങളിലും പങ്കാളികളാകാനുള്ള അവകാശം തുടങ്ങിയ സൌകര്യങ്ങളും കാര്‍ഡുടമകള്‍ക്കുണ്ട്. ഇതുവരെയുള്ള പദ്ധതിപ്രവര്‍ത്തനം വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് രണ്ടുകാര്‍ഡും ഏകീകരിക്കാനുള്ള തീരുമാനം- പ്രധാനമന്ത്രി പറഞ്ഞു.

ഒസിഐ കാര്‍ഡുടമകള്‍ക്ക് ആജീവനാന്ത വിസാരഹിത യാത്രയും പിഐഒ കാര്‍ഡുടമകള്‍ക്ക് 15 വര്‍ഷംവരെ വിസാരഹിത യാത്രയുമായിരുന്നു പദ്ധതിപ്രകാരം അനുവദിച്ചിരുന്നത്. രണ്ടുകാര്‍ഡും ഏകീകരിക്കുന്നതോടെ ഇരുവിഭാഗത്തിനും ആജീവനാന്ത വിസാരഹിത യാത്രാസൌകര്യം ലഭിക്കും. പ്രവാസിതൊഴിലാളികളുടെ ക്ഷേമം ഇപ്പോഴും ആശങ്കയുണര്‍ത്തുന്ന വിഷയമായി തുടരുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കുടിയേറ്റ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി 12 രാജ്യവുമായി ഇതുവരെ സാമൂഹ്യസുരക്ഷാ കരാറുകളില്‍ ഒപ്പുവച്ചിട്ടുണ്ട്. മറ്റു രണ്ടു രാജ്യവുമായി തൊഴില്‍ പങ്കാളിത്തകരാറിലും ഒപ്പുവച്ചു. യൂറോപ്യന്‍ യൂണിയനുമായി ഒരു പൊതുധാരണയിലെത്തുന്നതിനുള്ള ചര്‍ച്ച പുരോഗമിക്കുകയാണ്- അദ്ദേഹം പറഞ്ഞു. അമേരിക്ക, കനഡ, സൌദി, ഫ്രാന്‍സ്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളില്‍ സാംസ്കാരികകേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യന്‍ സംസ്കാരം പ്രോത്സാഹിപ്പിക്കാനാണിത്.

കൂടുതല്‍ പ്രവാസിത്തൊഴിലാളികളുള്ള രാജ്യങ്ങളില്‍ ഇന്ത്യന്‍ തൊഴിലാളി വിഭവകേന്ദ്രങ്ങള്‍ ആരംഭിക്കുമെന്ന് പ്രവാസിമന്ത്രി വയലാര്‍ രവി സ്വാഗതപ്രസംഗത്തില്‍ പറഞ്ഞു. ഇന്ത്യന്‍ സമൂഹത്തിന്റെ ക്ഷേമത്തിനായുള്ള ഫണ്ട് 18 രാജ്യത്തിലെ എംബസികള്‍ ഇതിനോടകം വിനിയോഗിച്ചുകഴിഞ്ഞു. ഗള്‍ഫ്രാജ്യങ്ങളിലേക്ക്പോകുന്ന ഇന്ത്യന്‍ സ്ത്രീത്തൊഴിലാളികളുടെ ശാക്തീകരണത്തിന് യൂണിഫെമുമായി സഹകരിച്ച് പദ്ധതി ആവിഷ്കരിക്കും. സ്ത്രീത്തൊഴിലാളികളുടെ ക്ഷേമത്തിനായി ഒട്ടേറെ സേവനം പദ്ധതിവഴി ഉറപ്പാക്കും. അനധികൃത കുടിയേറ്റം തടയുന്നതിനും തൊഴിലിനും വൈദഗ്ധ്യങ്ങള്‍ക്കും സുതാര്യവിപണി ഉറപ്പാക്കുന്ന ചട്ടക്കൂടുകള്‍ക്കും സര്‍ക്കാര്‍ രൂപംനല്‍കും. കുടിയേറ്റ തൊഴിലാളികളെക്കുറിച്ച് വിവരങ്ങള്‍ നല്‍കുന്ന ഇ-മൈഗ്രേറ്റ് പദ്ധതിക്കും സര്‍ക്കാര്‍ തുടക്കമിട്ടിട്ടുണ്ട്- വയലാര്‍ രവി പറഞ്ഞു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ ചുമതലയുള്ള മന്ത്രി ബി കെ ഖണ്ഡിക്, ന്യൂസിലന്‍ഡ് ഗവര്‍ണര്‍ ജനറല്‍ ആനന്ദ് സത്യാനന്ദ് എന്നിവരും ഉദ്ഘാടന ചടങ്ങില്‍ സംസാരിച്ചു.

ദേശാഭിമാനി 090111

2 comments:

  1. വര്‍ഷത്തില്‍ അറുപതുദിവസത്തിലധികം ഇന്ത്യയില്‍ തങ്ങുന്ന പ്രവാസികള്‍ ആദായനികുതി അടയ്ക്കണമെന്ന പുതിയ നീക്കത്തിനെതിരെ പ്രവാസിസമ്മേളനത്തില്‍ വ്യാപക പ്രതിഷേധം. ചട്ടത്തില്‍ ഇളവുവരുത്തണമെന്ന ആവശ്യം പ്രവാസികള്‍ ഉന്നയിച്ചു. നികുതി പരിഷ്കരണകാര്യത്തില്‍ അന്തിമതീരുമാനമായിട്ടില്ലെന്നും ബില്‍ ഇപ്പോഴും രൂപീകരണഘട്ടത്തിലാണെന്നും ധനമന്ത്രി പ്രണബ്മുഖര്‍ജി പറഞ്ഞു.

    ReplyDelete
  2. മെച്ചപ്പെട്ട ഇന്ത്യ കെട്ടിപ്പടുക്കാന്‍ പ്രവാസികളുടെ സഹകരണമുണ്ടാകണമെന്ന് രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ പറഞ്ഞു. ആരോഗ്യ- വിദ്യാഭ്യാസ മേഖലകളില്‍ പ്രവാസികളുടെ കൂടുതല്‍ നിക്ഷേപം രാജ്യം ആഗ്രഹിക്കുന്നുണ്ടെന്ന് ഒമ്പതാമത് പ്രവാസിസമ്മേളനത്തിലെ സമാപന പ്രസംഗത്തില്‍ രാഷ്ട്രപതി പറഞ്ഞു. ന്യൂസിലന്‍ഡ് ഗവര്‍ണര്‍ ജനറല്‍ ആനന്ദ് സത്യാനന്ദിനടക്കം 15 പേര്‍ക്ക് പ്രവാസി ഭാരതീയ സമ്മാന്‍ അവാര്‍ഡുകള്‍ രാഷ്ട്രപതി വിതരണം ചെയ്തു. ഡോ. വീണ ഹര്‍ഭഗ്വാന്‍ സഹജ്വാല, ലത പഡ, ഹരീന്ദ്രപാല്‍സിങ്, മുഹമ്മദ് മുനീര്‍ നസീര്‍ ഹസന്‍ അന്‍സാരി, ഉപ്ജിത്സിങ് സച്ച്ദേവ, അജിത്സിങ്, സാലേ വാഹിദ്, എം എസ് കരിമുദീന്‍, എം സെല്‍വനാഥന്‍, മോഹന്‍ ജഷന്‍മാള്‍, സന്ദീപ്വര്‍മ, അശോക്കുമാര്‍ രാംസര, രാജീവ് ഷാ എന്നിവരാണ് മറ്റ് അവാര്‍ഡ് ജേതാക്കള്‍. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനവും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യവും ബ്രിട്ടീഷുകാര്‍ വിദേശങ്ങളിലേക്ക് കയറ്റി അയച്ച കുടിയേറ്റത്തൊഴിലാളികളുടെ സ്മരണയ്ക്ക് കൊല്‍ക്കത്ത തുറമുഖത്ത് സ്മാരകഫലകം ചൊവ്വാഴ്ച അനാവരണംചെയ്യുമെന്ന് പ്രവാസിമന്ത്രി വയലാര്‍ രവി പറഞ്ഞു. അടുത്ത പ്രവാസിസമ്മേളനം ജയ്പുരില്‍ ജനുവരി ഏഴു മുതല്‍ ഒമ്പതുവരെ തീയതികളില്‍ നടക്കും.

    ReplyDelete