Thursday, January 20, 2011

കെഎസ്ആര്‍ടിസിയെ സ്വയംപര്യാപ്തമാക്കും: വി എസ്

നിരന്തരം സര്‍ക്കാര്‍സഹായമില്ലാതെ പിടിച്ചുനില്‍ക്കാനും മുന്നേറാനും കഴിയുന്ന സ്ഥാപനമായി കെഎസ്ആര്‍ടിസിയെ മാറ്റിയെടുക്കാനാണു ശ്രമമെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. അതിനായി സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുള്ള നടപടികള്‍ക്ക് ജീവനക്കാരും യാത്രക്കാരും പൂര്‍ണ സഹകരണം നല്‍കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. അങ്കമാലിയില്‍ കെഎസ്ആര്‍ടിസി ബസ്ടെര്‍മിനലിന്റെയും ഷോപ്പിങ് കോംപ്ളക്സിന്റെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു വി എസ്. ടിക്കറ്റ്

ഇതരവരുമാനം വര്‍ധിപ്പിച്ച് കെഎസ്ആര്‍ടിസിയെ സ്വയംപര്യാപ്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗതാഗതവകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ പദ്ധതികളും പാക്കേജുകളും നടപ്പാക്കുന്നത്. തിന്നുമുടിക്കുന്ന വെള്ളാനയെന്ന് പലരും എഴുതിത്തള്ളിയ കെഎസ്ആര്‍ടിസി നാലരവര്‍ഷമായി ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ പാതയിലാണ്. ഗതാഗതരംഗത്തെ മാറ്റത്തിനൊപ്പം വരുമാനവര്‍ധനയ്ക്കും ടൂറിസംവളര്‍ച്ചയ്ക്കും സഹായകമാകുന്ന സമഗ്ര പാക്കേജുകളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നടപ്പാക്കുന്നത്. ഇതിനകം 20,000 പുതിയ ജീവനക്കാരെ പിഎസ്സി വഴി നിയമിച്ചു. എന്നിട്ടും ആവശ്യത്തിന് ഡ്രൈവര്‍മാര്‍ ഇപ്പോഴുമില്ലെന്നതാണ് അവസ്ഥ. കെഎസ്ആര്‍ടിസിയെ പുനരുദ്ധരിക്കാനായി 509 കോടി രൂപയാണ് മുടക്കിയത്. 2712 പുതിയ ബസുകള്‍ നിരത്തിലിറക്കാനും 1290 ഷെഡ്യൂളുകള്‍ തുടങ്ങാനുമായി. കെഎസ്ആര്‍ടിസി വര്‍ക്ഷോപ്പുകളില്‍ത്തന്നെ ബസ്ബോഡി നിര്‍മിക്കാനും കഴിയുന്നു. നാലു കൊല്ലംമുമ്പ് സംസ്ഥാനത്തെ ആകെ ബസ് സര്‍വീസുകളില്‍ 13 ശതമാനംമാത്രമുണ്ടായിരുന്ന കെഎസ്ആര്‍ടിസി ഇപ്പോള്‍ 27 ശതമാനമായി വര്‍ധിച്ചു.

ബസ് ടെര്‍മിനല്‍ അങ്കണത്തില്‍ നടന്ന ഉദ്ഘാടനസമ്മേളനത്തില്‍ ഗതാഗതമന്ത്രി ജോസ് തെറ്റയില്‍ അധ്യക്ഷനായി. കെഎസ്ആര്‍ടിസിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ലാഭമുണ്ടാക്കാന്‍ കഴിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു. കോടികള്‍ കടത്തിലായിരുന്ന സ്ഥാപനത്തെ നാലുകോടി രൂപ ലാഭത്തിലേക്കു കൊണ്ടുവരാനായി. ബസുകള്‍ വാങ്ങാന്‍ ഓപ്പ ടെന്‍ഡര്‍ വിളിക്കുന്നതും ആദ്യമായാണ്. ഒരു ബസ് നിരത്തിലിറക്കാന്‍ മുമ്പുണ്ടായിരുന്നതിനെക്കാള്‍ ഒന്നരലക്ഷം രൂപ കുറയ്ക്കാനും കെഎസ്ആര്‍ടിസിക്കു കഴിയുന്നത് ജീവനക്കാരുടെ സഹകരണംകൊണ്ടാണെന്ന് മന്ത്രി പറഞ്ഞു. വികസനപരിപാടികള്‍ ഉള്‍ക്കൊള്ളിച്ച് സ്പന്ദനം പബ്ളിക്കേഷന്‍സ് പുറത്തിറക്കിയ 'ഉയരങ്ങളില്‍നിന്ന് ഉയരങ്ങളിലേക്ക്' എന്ന പുസ്തകത്തിന്റെ പ്രകാശനവും വി എസ് നിര്‍വഹിച്ചു. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ആദ്യപ്രതി ഏറ്റുവാങ്ങി. മന്ത്രി എസ് ശര്‍മ, കെ പി ധനപാലന്‍ എംപി, ലോനപ്പന്‍ നമ്പാടന്‍, കെ ബാബു എംഎല്‍എ എന്നിവര്‍ വിശിഷ്ടാതിഥികളായി.

ദേശാഭിമാനി 200111

1 comment:

  1. നിരന്തരം സര്‍ക്കാര്‍സഹായമില്ലാതെ പിടിച്ചുനില്‍ക്കാനും മുന്നേറാനും കഴിയുന്ന സ്ഥാപനമായി കെഎസ്ആര്‍ടിസിയെ മാറ്റിയെടുക്കാനാണു ശ്രമമെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. അതിനായി സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുള്ള നടപടികള്‍ക്ക് ജീവനക്കാരും യാത്രക്കാരും പൂര്‍ണ സഹകരണം നല്‍കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. അങ്കമാലിയില്‍ കെഎസ്ആര്‍ടിസി ബസ്ടെര്‍മിനലിന്റെയും ഷോപ്പിങ് കോംപ്ളക്സിന്റെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു വി എസ്.

    ReplyDelete