Sunday, January 9, 2011

കേന്ദ്രനയങ്ങള്‍ക്കെതിരെ പോരാട്ടം ശക്തമാക്കുക

നാസിക്: തൊഴിലാളിവിരുദ്ധവും ജനദ്രോഹകരവുമായ കേന്ദ്രനയങ്ങള്‍ക്കെതിരെ തൊഴിലാളിയൂണിയനുകളുടെ യോജിച്ച പോരാട്ടത്തിന് ആഹ്വാനം നല്‍കി സിഐടിയു ദേശീയ കൌണ്‍സിലിന് ആവേശകരമായ തുടക്കം. നാസിക്കിലെ സിഐടിയു ആസ്ഥാനമായ കാംഗാര്‍ ഭവനി (പ്രഭാകര്‍ സാന്‍സ്ഗിരി നഗര്‍) ലാണ് നാലുദിവസത്തെ യോഗം. 275 പ്രതിനിധികള്‍ കൌണ്‍സിലില്‍ പങ്കെടുക്കുന്നു. കേരളത്തില്‍നിന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എം എം ലോറന്‍സും പ്രസിഡന്റ് കെ എന്‍ രവീന്ദ്രനാഥും ഉള്‍പ്പെടെ 65 പ്രതിനിധികളാണുള്ളത്. ആഗോള സാമ്പത്തികക്കുഴപ്പം, കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ, സാമ്രാജ്യത്വാനുകൂല നിലപാടുകള്‍, വിലക്കയറ്റം തുടങ്ങി വിവിധ വിഷയങ്ങള്‍ കൌണ്‍സില്‍ ചര്‍ച്ചചെയ്യുന്നത്.

കേന്ദ്രസര്‍ക്കാരിന് തൊഴിലാളിവര്‍ഗം നല്‍കിയ കനത്ത താക്കീതായിരുന്നു സെപ്തംബര്‍ ഏഴിന്റെ ദേശീയ പണിമുടക്കെന്ന് യോഗത്തിന് തുടക്കംകുറിച്ചുള്ള അധ്യക്ഷപ്രസംഗത്തില്‍ സിഐടിയു അഖിലേന്ത്യ പ്രസിഡന്റ് എ കെ പത്മനാഭന്‍ പറഞ്ഞു. കോണ്‍ഗ്രസ് അനുകൂലസംഘടനയായ ഐഎന്‍ടിയുസിയും പണിമുടക്കില്‍ പങ്കാളിയായി. അഞ്ച് ആവശ്യം ഉന്നയിച്ച് ബിഎംഎസ് ഒഴികെയുള്ള ദേശീയ ട്രേഡ് യൂണിയനുകള്‍ ഫെബ്രുവരി 23ന് നടത്തുന്ന പാര്‍ലമെന്റ് മാര്‍ച്ച് യോജിച്ച പ്രക്ഷോഭത്തില്‍ മറ്റൊരു നിര്‍ണായക ചുവടുവയ്പാകുമെന്ന് അദ്ദേഹം പറഞ്ഞു. അഖിലേന്ത്യാ ജനറല്‍സെക്രട്ടറി തപന്‍ സെന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അസംഘടിതമേഖലയിലെ തൊഴിലാളികളുടെ ജോലിസമയം എട്ടുമണിക്കൂറായി നിജപ്പെടുത്തുക, കേന്ദ്രസര്‍ക്കാരും ചില സംസ്ഥാനസര്‍ക്കാരുകളും ഏര്‍പ്പെടുത്തിയ നിയമനനിരോധനം പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉന്നയിച്ചിട്ടുണ്ട്. കേരളവും പശ്ചിമബംഗാളും ഉള്‍പ്പെടെ തെരഞ്ഞെടുപ്പിലേക്കു നീങ്ങുന്ന സംസ്ഥാനങ്ങളില്‍ ഇടതു മതേതര ചേരിയുടെ വിജയത്തിനായി അണിനിരക്കാന്‍ എല്ലാ വിഭാഗം തൊഴിലാളികളെയും സെന്‍ട്രല്‍ കൌണ്‍സില്‍ ആഹ്വാനംചെയ്തു. പാപ്പ ഉമാനാഥ് അടക്കമുള്ളവരുടെ നിര്യാണത്തില്‍ അനുശോചിച്ച യോഗം പശ്ചിമബംഗാളില്‍ മാവോയിസ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു.

രാവിലെ എ കെ പത്മനാഭന്‍ പതാക ഉയര്‍ത്തി. സംഘാടകസമിതി ചെയര്‍മാന്‍ ആര്‍ എസ് പാണ്ഡെ സ്വാഗതം പറഞ്ഞു. അഖിലേന്ത്യാ സെക്രട്ടറി കനയ് ബാനര്‍ജി അനുശോചനപ്രമേയം അവതരിപ്പിച്ചു. വൈകിട്ട് കൊടുംതണുപ്പിനെ വകവെക്കാതെ ആയിരങ്ങള്‍ പങ്കുെത്ത പൊതുസമ്മേളനത്തില്‍ സിഐടിയു സംസ്ഥാന പ്രസിഡന്റ്് നര്‍സയ്യ ആദം മാസ്റ്റര്‍ അധ്യക്ഷനായി. ദേശീയപ്രസിഡന്റ് എ കെ പത്മനാഭന്‍, ജനറല്‍സെക്രട്ടറി തപന്‍ സെന്‍, അഖിലേന്ത്യ സെക്രട്ടറി കെ ഹേമലത, വൈസ് പ്രസിഡന്റ്് കെ എല്‍ ബജാജ് എന്നിവര്‍ സംസാരിച്ചു. കോമവെല്‍ത്ത് ഗെയിംസില്‍ വെങ്കലവും ഏഷ്യന്‍ ഗെയിംസില്‍ വെള്ളിയും നേടിയ നാസിക്കില്‍നിന്നുള്ള ദീര്‍ഘദൂര ഓട്ടക്കാരി കവിത റാവത്തിനെയും കോച്ച് വിജേന്ദ്രസിങ്ങിനെയും യോഗത്തില്‍ ആദരിച്ചു. സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി ഡി എല്‍ ഖറാഡ് സ്വാഗതം പറഞ്ഞു. യോഗം ചൊവ്വാഴ്ച സമാപിക്കും.

സി ജി പ്രദീപ് deshabhimani 090111

2 comments:

  1. തൊഴിലാളിവിരുദ്ധവും ജനദ്രോഹകരവുമായ കേന്ദ്രനയങ്ങള്‍ക്കെതിരെ തൊഴിലാളിയൂണിയനുകളുടെ യോജിച്ച പോരാട്ടത്തിന് ആഹ്വാനം നല്‍കി സിഐടിയു ദേശീയ കൌണ്‍സിലിന് ആവേശകരമായ തുടക്കം. നാസിക്കിലെ സിഐടിയു ആസ്ഥാനമായ കാംഗാര്‍ ഭവനി (പ്രഭാകര്‍ സാന്‍സ്ഗിരി നഗര്‍) ലാണ് നാലുദിവസത്തെ യോഗം. 275 പ്രതിനിധികള്‍ കൌണ്‍സിലില്‍ പങ്കെടുക്കുന്നു. കേരളത്തില്‍നിന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എം എം ലോറന്‍സും പ്രസിഡന്റ് കെ എന്‍ രവീന്ദ്രനാഥും ഉള്‍പ്പെടെ 65 പ്രതിനിധികളാണുള്ളത്. ആഗോള സാമ്പത്തികക്കുഴപ്പം, കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ, സാമ്രാജ്യത്വാനുകൂല നിലപാടുകള്‍, വിലക്കയറ്റം തുടങ്ങി വിവിധ വിഷയങ്ങള്‍ കൌണ്‍സില്‍ ചര്‍ച്ചചെയ്യുന്നത്.

    ReplyDelete
  2. ശക്തമാക്കി ശക്തമാക്കി പോരാടിപ്പോരാടിക്കൊണ്ടേയിരിക്കണം കെട്ടാ , വിടരുത് ...

    ReplyDelete