Tuesday, January 4, 2011

'റൌള്‍ കാസ്ട്രോ പിന്തുടരുന്നത് ഫിദലിന്റെ അതേനയങ്ങള്‍'

ക്യൂബയിലെ വിപ്ളവ സര്‍ക്കാരിന്റെ അധികാരമേറ്റെടുത്ത റൌള്‍ കാസ്ട്രോ, മുന്‍ഗാമിയായ ഫിദല്‍ കാസ്ട്രോയുടെ നയങ്ങള്‍തന്നെയാണ് പിന്തുടരുന്നതെന്ന് ഹവാന യൂണിവേഴ്സിറ്റിയിലെ പ്രൊഫസര്‍ കാര്‍ലോസ് അല്‍സുഗറായി ട്രെറ്റോ വ്യക്തമാക്കി. രണ്ട് നേതാക്കളുടെയും നിലപാടുകളില്‍ അടിസ്ഥാനപരമായി ഒരു മാറ്റവുമില്ല. അധികാരക്കൈമാറ്റം തികച്ചും പ്രായോഗികമായ അനിവാര്യതയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പഠന കോണ്‍ഗ്രസിന്റെ ഭാഗമായി 'സംക്രമണ ഭരണവ്യവസ്ഥ' സിമ്പോസിയത്തില്‍ പ്രബന്ധം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.

നാനൂറ് വര്‍ഷം നീണ്ട കോളനി-നവകോളനി ആധിപത്യത്തിന് ശേഷം അധികാരത്തിലെത്തിയ ജനകീയ സര്‍ക്കാരിന് 50 വര്‍ഷവും ബഹുമുഖങ്ങളായ വെല്ലുവിളികളെയാണ് അതിജീവിക്കേണ്ടി വന്നത്. ഇതില്‍ ഏറ്റവും വലിയ വെല്ലുവിളി അമേരിക്കന്‍ സാമ്രാജ്യത്വംതന്നെയാണ്. ബുഷില്‍നിന്ന് ബറാക് ഒബാമയിലേക്കുള്ള അധികാരമാറ്റം ക്യുബന്‍ വിരുദ്ധ നിലപാടുകളില്‍ മാറ്റം വരുത്തിയിട്ടില്ല. നൂറ്റാണ്ടുകള്‍ തുടര്‍ന്ന അടിമത്തത്തില്‍നിന്നും വിവേചനങ്ങളില്‍നിന്നും മോചനം നേടി സാമൂഹ്യനീതിയും സമത്വവും ഉറപ്പാക്കാനാണ് ജനകീയ സര്‍ക്കാര്‍ മുന്‍ഗണന നല്‍കിയത്. എല്ലാവരുടെയും മാതൃരാജ്യം എല്ലാവര്‍ക്കും നന്മ ഇതാണ് ജനകീയ സര്‍ക്കാരിന്റെ മുഖമുദ്ര. സാമ്പത്തിക സ്വയംപര്യാപ്തതയും സാമ്പത്തിക സ്വാതന്ത്യ്രവും നേടി. എല്ലാവര്‍ക്കും വിദ്യാഭ്യാസം ആരോഗ്യം എന്നീ ലക്ഷ്യങ്ങള്‍ കൈവരിച്ചു.ക്യൂബ ആധുനിക കാലഘട്ടത്തിന്റെ വെല്ലുവിളി നേരിടുന്നുണ്ട്. മുന്‍ഗണനാക്രമം, ഉദ്യോഗസ്ഥമേധാവിത്തത്തിന്റെയും ഭരണകൂടത്തിന്റെയും പങ്ക് ലഘൂകരിച്ച് വികേന്ദ്രീകൃതാസൂത്രണം നടപ്പാക്കല്‍, അഴിമതിക്കെതിരായ സമരം, സ്വയംതൊഴില്‍ പദ്ധതികള്‍ നടപ്പാക്കുന്നതിലുള്ള ശരിയായ മാതൃക തുടങ്ങിയ വിഷയങ്ങളിലും പരിഹാരം കാണേണ്ടതുണ്ട്-പ്രൊഫ. കാര്‍ലോസ് പറഞ്ഞു.

നവസാമ്പത്തിക നയങ്ങള്‍ ദക്ഷിണാഫ്രിക്കയെ പ്രതിസന്ധിയിലാക്കിയെന്ന് ധനമന്ത്രാലയം ഉപദേശകന്‍ ഫൌഡ് കാസിം പറഞ്ഞു. തൊഴിലില്ലായ്മയാണ് ഏറ്റവും വലിയ പ്രശ്നം. 48 ശതമാനം പേരും തൊഴില്‍രഹിതരാണ്-ഫൌഡ് കാസിം പറഞ്ഞു. പ്രതിസന്ധികളെ ക്യൂബ അതിജീവിച്ചുവെങ്കിലും വെനസ്വേല അതിനുള്ള പോരാട്ടത്തിലാണെന്ന് ഇന്ത്യയിലെ വെനസ്വേലന്‍ അംബാസഡര്‍ മിലെന റാമിറെസ് പറഞ്ഞു. പുതിയ വെനസ്വേല, പുതിയ മാതൃക എന്നതാണ് ഞങ്ങളുടെ കാഴ്ചപ്പാട്. ഓരോ പൌരനും രാഷ്ട്രനിര്‍മാണത്തില്‍ ഇടപെടാനുള്ള അധികാരമുണ്ടെന്നാണ് നിലപാടെന്നും അവര്‍ പറഞ്ഞു. സാമ്രാജ്യത്വത്തിനെതിരായ തദ്ദേശീയമായ ചെറുത്തുനില്‍പ്പ് ഇടതുപക്ഷം ശക്തിപ്പെടുത്തണമെന്ന് പ്രഭാത് പട്നായിക് പറഞ്ഞു. ഇടതുപക്ഷം അധികാരത്തിലുള്ള കേരളംപോലുള്ള സംസ്ഥാനങ്ങളില്‍ ഇത് കൂടുതല്‍ ശക്തിപ്പെടുത്താന്‍ കഴിയണം-പട്നായിക് പറഞ്ഞു.സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി ഉദ്ഘാടനംചെയ്തു. ദേശാഭിമാനി ചീഫ് എഡിറ്റര്‍ വി വി ദക്ഷിണാമൂര്‍ത്തി അധ്യക്ഷനായി. മണിറാം സ്വാഗതം പറഞ്ഞു.

ദേശാഭിമാനി 040111

1 comment:

  1. ക്യൂബയിലെ വിപ്ളവ സര്‍ക്കാരിന്റെ അധികാരമേറ്റെടുത്ത റൌള്‍ കാസ്ട്രോ, മുന്‍ഗാമിയായ ഫിദല്‍ കാസ്ട്രോയുടെ നയങ്ങള്‍തന്നെയാണ് പിന്തുടരുന്നതെന്ന് ഹവാന യൂണിവേഴ്സിറ്റിയിലെ പ്രൊഫസര്‍ കാര്‍ലോസ് അല്‍സുഗറായി ട്രെറ്റോ വ്യക്തമാക്കി. രണ്ട് നേതാക്കളുടെയും നിലപാടുകളില്‍ അടിസ്ഥാനപരമായി ഒരു മാറ്റവുമില്ല. അധികാരക്കൈമാറ്റം തികച്ചും പ്രായോഗികമായ അനിവാര്യതയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പഠന കോണ്‍ഗ്രസിന്റെ ഭാഗമായി 'സംക്രമണ ഭരണവ്യവസ്ഥ' സിമ്പോസിയത്തില്‍ പ്രബന്ധം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.

    ReplyDelete