Monday, June 13, 2011

ദേശസാല്‍കൃത റൂട്ടുകളില്‍ സ്വകാര്യ സര്‍വീസിന് സമ്മര്‍ദം

കെഎസ്ആര്‍ടിസിക്ക് പൂര്‍ണാവകാശമുള്ള 61 ദേശസാല്‍കൃത റൂട്ടുകളില്‍ സ്വകാര്യ ബസ്സര്‍വീസ് തിരിച്ചുകൊണ്ടുവരാനുള്ള പിന്‍വാതില്‍ നീക്കം ശക്തമാകുന്നു. ദേശസാല്‍കൃത റൂട്ടുകളില്‍ കെഎസ്ആര്‍ടിസിക്ക് പൂര്‍ണ അവകാശം നല്‍കി 2007ല്‍ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന വിജ്ഞാപനം ഇപ്പോഴത്തെ യുഡിഎഫ് സര്‍ക്കാറിനെ സ്വാധീനിച്ച് അസാധുവാക്കാനാണ് സ്വകാര്യ ബസ് ഉടമകളുടെ നീക്കം. ദേശസാല്‍കൃത റൂട്ടുകളില്‍ അവശേഷിച്ച സ്വകാര്യ ബസ് പെര്‍മിറ്റുകളുടെ കാലാവധി കഴിഞ്ഞമാസം ഒമ്പതിന് അവസാനിച്ചിരുന്നു. ഈ പെര്‍മിറ്റുകള്‍ വീണ്ടും പുതുക്കിനല്‍കണമെന്ന ആവശ്യവുമായി സ്വകാര്യ ബസ് ഉടമകള്‍ കൂട്ടത്തോടെ ആര്‍ടിഎകളെ സമീപിച്ചതോടെയാണ് ഗൂഢനീക്കം വെളിപ്പെട്ടത്. ചില ജില്ലകളിലെ ആര്‍ടിഎ യോഗങ്ങളില്‍ നിയമവിരുദ്ധമായി സ്വകാര്യ ബസ്ഉടമകള്‍ക്ക് അനുകൂലമായ തീരുമാനവും ഉണ്ടായി. പെര്‍മിറ്റുകള്‍ പുതുക്കിനല്‍കിയാല്‍ കോടതിയില്‍ ചോദ്യംചെയ്യുമെന്ന് ഇടതുപക്ഷ യൂണിയനുകള്‍ മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തിലാണ് കെഎസ്ആര്‍ടിസിക്ക് അനുകൂലമായ 2009ലെ വിജ്ഞാപനം അസാധുവാക്കാന്‍ തിരക്കിട്ട ആലോചന നടക്കുന്നത്. അതോടെ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ പൊതു ഗതാഗതരംഗത്ത് കെഎസ്ആര്‍ടിസി നേടിയ വളര്‍ച്ചയും തകിടംമറിയും.

2006ലെ യുഡിഎഫ് സര്‍ക്കാരാണ് ദേശസാല്‍കൃത റൂട്ടുകളില്‍ 2011 ജൂണ്‍ ഒമ്പതുവരെ കാലാവധിയുള്ള സ്വകാര്യ പെര്‍മിറ്റ് അനുവദിച്ചത്. എന്നാല്‍ , കാലാവധി തീരുന്ന മുറയ്ക്ക് ഇവ പുതുക്കാതെ ഒഴിവാക്കണമെന്ന വ്യവസ്ഥയോടെ 2007ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പുതിയ വിജ്ഞാപനം കൊണ്ടുവന്നു. കെഎസ്ആര്‍ടിസിയെ ശക്തിപ്പെടുത്താനുള്ള നിര്‍ദേശങ്ങളോടെ 2009ല്‍ വിജ്ഞാപനം പുതുക്കി. ഇതിലെ വ്യവസ്ഥകള്‍ക്കെതിരെ സ്വകാര്യ ബസ് ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ദേശസാല്‍കൃത റൂട്ടുകള്‍ കെഎസ്ആര്‍ടിസിക്ക് മാത്രം അവകാശപ്പെട്ടതാണെന്നും കെഎസ്ആര്‍ടിസി ഇല്ലാത്ത സാഹചര്യത്തില്‍ ഉണ്ടാകുന്നതുവരെ സ്വകാര്യബസിന് താല്‍ക്കാലിക പെര്‍മിറ്റ് നല്‍കണമെന്നുമുള്ള വിജ്ഞാപനത്തിലെ വ്യവസ്ഥ കോടതി സ്റ്റേചെയ്തത് സ്വകാര്യമേഖലയ്ക്ക് തിരിച്ചടിയായി.

ഈ സാഹചര്യത്തിലാണ് പുതിയ വിജ്ഞാപനത്തിനുള്ള സമ്മര്‍ദം ശക്തമായത്. കൊല്ലം, പത്തനംതിട്ട, കാസര്‍കോട് ജില്ലകളിലെ പ്രധാനപ്പെട്ട റൂട്ടുകളിലാണ് സ്വകാര്യ ബസ് ഉടമകള്‍ നോട്ടമിട്ടത്. കൊല്ലം, പത്തനംതിട്ട ജില്ലകളിലൂടെയുള്ള സര്‍വീസിന് ഒരു മുന്‍ ഗതാഗതമന്ത്രിയുടെ ഉടമസ്ഥതയിലുള്ള 15 ബസുകള്‍ക്ക് പെര്‍മിറ്റിന് അപേക്ഷ നല്‍കിയിട്ടുണ്ട്. ഇത് ഉള്‍പ്പെടെ നാല്‍പ്പതോളം ബസുകളാണ് നൂറ്റമ്പതോളം റൂട്ടുകളില്‍ ഓടാന്‍ പെര്‍മിറ്റിന് രംഗത്തെത്തിയത്. അതത് ജില്ലകളിലെ ആര്‍ടിഎ യോഗങ്ങളാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നത്. ലഭ്യമായ എല്ലാ റൂട്ടിലും കെഎസ്ആര്‍ടിസിക്ക് ബസ്സോടിക്കാനാവില്ലെന്ന വാദമാണ് ഇവര്‍ ഉന്നയിക്കുന്നത്. ദേശസാല്‍കൃത റൂട്ടുകളില്‍ പഴയപടി സ്വകാര്യബസുകളെ അനുവദിച്ചാല്‍ കെഎസ്ആര്‍ടിസി തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുമെന്ന് ജീവനക്കാര്‍ ഭയക്കുന്നു. 2006ലെ കണക്ക് പ്രകാരം പൊതുഗതാഗത സംവിധാനത്തില്‍ കെഎസ്ആര്‍ടിസിയുടെ പങ്ക് 13 ശതമാനം മാത്രമായിരുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ ഇത് 27 ശതമാനമായി ഉയര്‍ന്നു. എറണാകുളം, തിരുവനന്തപുരം ഉള്‍പ്പെടെ പ്രധാന ജില്ലകളില്‍ ശക്തമായ സാന്നിധ്യമാകാനും കെഎസ്ആര്‍ടിസിക്ക് കഴിഞ്ഞു.
(എം എസ് അശോകന്‍)

deshabhimani 130611

3 comments:

  1. കെഎസ്ആര്‍ടിസിക്ക് പൂര്‍ണാവകാശമുള്ള 61 ദേശസാല്‍കൃത റൂട്ടുകളില്‍ സ്വകാര്യ ബസ്സര്‍വീസ് തിരിച്ചുകൊണ്ടുവരാനുള്ള പിന്‍വാതില്‍ നീക്കം ശക്തമാകുന്നു. ദേശസാല്‍കൃത റൂട്ടുകളില്‍ കെഎസ്ആര്‍ടിസിക്ക് പൂര്‍ണ അവകാശം നല്‍കി 2007ല്‍ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന വിജ്ഞാപനം ഇപ്പോഴത്തെ യുഡിഎഫ് സര്‍ക്കാറിനെ സ്വാധീനിച്ച് അസാധുവാക്കാനാണ് സ്വകാര്യ ബസ് ഉടമകളുടെ നീക്കം. ദേശസാല്‍കൃത റൂട്ടുകളില്‍ അവശേഷിച്ച സ്വകാര്യ ബസ് പെര്‍മിറ്റുകളുടെ കാലാവധി കഴിഞ്ഞമാസം ഒമ്പതിന് അവസാനിച്ചിരുന്നു. ഈ പെര്‍മിറ്റുകള്‍ വീണ്ടും പുതുക്കിനല്‍കണമെന്ന ആവശ്യവുമായി സ്വകാര്യ ബസ് ഉടമകള്‍ കൂട്ടത്തോടെ ആര്‍ടിഎകളെ സമീപിച്ചതോടെയാണ് ഗൂഢനീക്കം വെളിപ്പെട്ടത്. ചില ജില്ലകളിലെ ആര്‍ടിഎ യോഗങ്ങളില്‍ നിയമവിരുദ്ധമായി സ്വകാര്യ ബസ്ഉടമകള്‍ക്ക് അനുകൂലമായ തീരുമാനവും ഉണ്ടായി. പെര്‍മിറ്റുകള്‍ പുതുക്കിനല്‍കിയാല്‍ കോടതിയില്‍ ചോദ്യംചെയ്യുമെന്ന് ഇടതുപക്ഷ യൂണിയനുകള്‍ മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തിലാണ് കെഎസ്ആര്‍ടിസിക്ക് അനുകൂലമായ 2009ലെ വിജ്ഞാപനം അസാധുവാക്കാന്‍ തിരക്കിട്ട ആലോചന നടക്കുന്നത്. അതോടെ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ പൊതു ഗതാഗതരംഗത്ത് കെഎസ്ആര്‍ടിസി നേടിയ വളര്‍ച്ചയും തകിടംമറിയും.

    ReplyDelete
  2. സംസ്ഥാനത്ത് പുതിയ സ്വകാര്യ റൂട്ടുകള്‍ അനുവദിക്കാനുള്ള യുഡിഎഫ് സര്‍ക്കാര്‍ നീക്കം കെഎസ്ആര്‍ടിസിയെ തകര്‍ക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ . കെഎസ്ആര്‍ടിഇഎ (സിഐടിയു) തൃശൂര്‍ യൂണിറ്റ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കെഎസ്ആര്‍ടിസി സര്‍വീസ് നടത്തിയിരുന്നത് ആകെ റൂട്ടിന്റെ 12 ശതമാനം മാത്രമായിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ അത് 31 ശതമാനമാക്കി ഉയര്‍ത്തി. ഇത് വെട്ടിച്ചുരുക്കി സ്വകാര്യ റൂട്ടുകള്‍ അനുവദിക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. സ്വകാര്യമേഖലയെ സംരക്ഷിക്കാനായി കെഎസ്ആര്‍ടിസിയെ തകര്‍ത്ത് തൊഴിലാളികളെ തെരുവിലെറിയാന്‍ അനുവദിക്കില്ല. പല സ്ഥലങ്ങളിലും തൊഴിലാളികള്‍ ആക്രമിക്കപ്പെടുന്നു. മതിയായ സംരക്ഷണം ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകുന്നുമില്ല. ഇതെല്ലാം കൈയുംകെട്ടി നോക്കിയിരിക്കുകയാണ് ഉമ്മന്‍ചാണ്ടി. കള്ളുകുടിച്ച കുരങ്ങന്റെ വാലില്‍ തേള്‍ കുത്തിയ അവസ്ഥയിലാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ പോക്കെങ്കില്‍ അതിന് തൊഴിലാളികള്‍ മറുപടി നല്‍കുമെന്നും വൈക്കം വിശ്വന്‍ പറഞ്ഞു.

    ReplyDelete
  3. കാസര്‍കോട്: ജില്ലയില്‍ 13 സ്വകാര്യ ബസ് റൂട്ടുകള്‍ക്ക് ആര്‍ടിഒ അനുമതി നല്‍കി. ആനന്ദാശ്രമം-പറശ്ശിനിക്കടവ് (കാഞ്ഞങ്ങാട് വഴി), പരിയാരം മെഡിക്കല്‍ കോളേജ്- ചെറുവത്തൂര്‍ (പയ്യന്നൂര്‍ - ഉടുമ്പുന്തല- ആയിറ്റി- പടന്ന വഴി), പയ്യന്നൂര്‍ - നീലേശ്വരം (ഉടുമ്പുന്തല- ആയിറ്റി- പടന്ന- ചെറുവത്തൂര്‍ വഴി), ഹൊസങ്കടി- ഉപ്പള (മിയാപ്പദവ്- ബാളിയൂര്‍ - പത്വാടി- മൊറാത്തന വഴി), ആനക്കല്‍ - തലപ്പാടി (സങ്കതകട്ട- ഹൊസങ്കടി- മഞ്ചേശ്വരം വഴി), ഉപ്പള- സജന്‍കില (കൈക്കമ്പ- പൈവളിഗെ- ജോട്കല്ല്- ബായാര്‍പദവ് വഴി), ചെറുപുഴ- മധൂര്‍ (കാക്കടവ്- ചീമേനി- നീലേശ്വരം- കാഞ്ഞങ്ങാട്- കാസര്‍കോട് വഴി), പരിയാരം മെഡിക്കല്‍ കോളേജ്- ചെറുവത്തൂര്‍ (പയ്യന്നൂര്‍ - ഉടുമ്പുന്തല- ആയിറ്റി- പടന്ന വഴി), കായിമല- അഡൂര്‍ (കാസര്‍കോട്- ബദിയടുക്ക- മുള്ളേരിയ- ബോവിക്കാനം വഴി), നീലേശ്വരം- പരപ്പ (ഭീമനടി- വെള്ളരിക്കുണ്ട് വഴി), കയ്യൂരില്‍ നിന്ന് കാഞ്ഞങ്ങാടേക്ക് സര്‍വീസ് നടത്തുന്ന ബസ് മയ്യലിലേക്കും പയ്യന്നൂര്‍ - പടന്ന സര്‍വീസ് ഓരിമുക്ക്- പടന്നക്കടപ്പുറം വരെയും പയ്യന്നൂരില്‍ നിന്ന് തൃക്കരിപ്പൂര്‍ വഴി കാക്കടവിലേക്ക് സര്‍വീസ് നടത്തുന്ന ബസ് ഇതിന് പുറമെ ചെറുവത്തൂരിലേക്കും സര്‍വീസ് നടത്തും.

    ReplyDelete