Wednesday, July 13, 2011

2 രൂപ അരി: ഭൂരിപക്ഷത്തെ പുറന്തള്ളാന്‍ പുതിയ ഉപാധികള്‍

രണ്ടുരൂപ അരിപദ്ധതിയില്‍നിന്ന് ബഹുഭൂരിപക്ഷം കാര്‍ഡുടമകളെയും പുറത്താക്കുന്നു. ഇതിന്റെ ഭാഗമായി, 30നകം മൂന്നു സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കാത്തവര്‍ക്ക് ആഗസ്ത് ഒന്നുമുതല്‍ അരി നല്‍കില്ലെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കി. വരുമാനവും കൈവശമുള്ള വസ്തുവിന്റെ അളവും ബോധ്യപ്പെടുത്താന്‍ വില്ലേജ് ഓഫീസറുടെയും വീടിന്റെ വിസ്തീര്‍ണം സംബന്ധിച്ച് തദ്ദേശസ്ഥാപന സെക്രട്ടറിയുടെയും സര്‍ട്ടിഫിക്കറ്റുകളാണ് കാര്‍ഡുടമ ഹാജരാക്കേണ്ടത്. ഇതിനുള്ള നൂലാമാലകള്‍മൂലം ബഹുഭൂരിപക്ഷം കാര്‍ഡുടമകള്‍ക്കും അരി മുടങ്ങും.

രണ്ടര ഏക്കറില്‍ താഴെ സ്ഥലവും പ്രതിമാസം 25000 രൂപയില്‍ കവിയാത്ത വരുമാനവും 2500 ചതുരശ്രഅടിയില്‍ കുറവ് വിസ്തൃതിയുള്ള വീടും ഉള്ളവരെയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ രണ്ടു രൂപ അരിപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഇക്കാര്യത്തിന് കാര്‍ഡുടമകള്‍ സ്വയം സത്യവാങ്മൂലം നല്‍കിയാല്‍ മതിയായിരുന്നു. പദ്ധതിയില്‍ അനര്‍ഹര്‍ കയറിപ്പറ്റിയിട്ടുണ്ടെങ്കില്‍ കണ്ടുപിടിക്കാന്‍ സര്‍ക്കാരിന് ധാരാളം വഴികളുള്ളപ്പോള്‍ 70 ലക്ഷം കാര്‍ഡുടമകളും രേഖകള്‍ ഹാജരാക്കണമെന്ന നിലപാട് ഏറെ പ്രശ്നങ്ങള്‍ സൃഷ്ടിക്കും. മറ്റുസ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ക്ക് നാട്ടില്‍ വേറെ സ്ഥലമില്ലെന്ന് ബോധ്യപ്പെടുത്താന്‍ അവിടെനിന്നുള്ള സര്‍ട്ടിഫിക്കറ്റ്കൂടി വില്ലേജ് ഓഫീസര്‍മാര്‍ ആവശ്യപ്പെടും. രേഖകള്‍ക്കായി കാര്‍ഡുടമകള്‍ കൂട്ടത്തോടെ എത്തുന്നത് വന്‍ അഴിമതിക്കും ഇടയാക്കും. സമയത്തിനുള്ളില്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കില്ല. സര്‍ടിഫിക്കറ്റിന് ചെന്ന കാര്‍ഡുടമകളെ സര്‍ക്കാര്‍ ഉത്തരവ് ലഭിച്ചിട്ടില്ലെന്നു പറഞ്ഞ് ചൊവ്വാഴ്ച പല വില്ലേജ് ഓഫീസുകളില്‍നിന്നും തിരിച്ചയച്ചു.

പകുതിയിലേറെ കുടുംബങ്ങള്‍ പുറത്താകുന്നതിലൂടെ യുഡിഎഫ് സര്‍ക്കാരിന്റെ ഒരു രൂപ അരിപദ്ധതി സുഗമമാക്കാമെന്നാണ് കണക്കുകൂട്ടല്‍ . കേന്ദ്രം കിലോയ്ക്ക് 8.90 രൂപ ഈടാക്കുന്ന അരിയാണ് 6.90 രൂപ സബ്സിഡി നല്‍കി എപിഎല്‍ കാര്‍ഡുടമകള്‍ക്ക് വിതരണംചെയ്യുന്നത്. ഒരു എപിഎല്‍ കാര്‍ഡ് പദ്ധതിയില്‍നിന്ന് പുറത്താക്കുമ്പോള്‍ 60 രൂപയുടെ നേട്ടമാണ് സര്‍ക്കാരിനുണ്ടാകുന്നത്. 30 ലക്ഷം കുടുംബങ്ങള്‍ പുറത്തായാല്‍ 18 കോടി രൂപ സര്‍ക്കാരിന്റെ കൈയിലെത്തും. ബിപിഎല്‍ കാര്‍ഡുടമകള്‍ക്ക് മാത്രമായി യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കുന്ന ഒരുരൂപ അരിപദ്ധതിക്ക് ഇതിലൂടെ പണം കണ്ടെത്താനാണ് നീക്കം.
(ആര്‍ സാംബന്‍)

ദേശാഭിമാനി 130711

1 comment:

  1. രണ്ടുരൂപ അരിപദ്ധതിയില്‍നിന്ന് ബഹുഭൂരിപക്ഷം കാര്‍ഡുടമകളെയും പുറത്താക്കുന്നു. ഇതിന്റെ ഭാഗമായി, 30നകം മൂന്നു സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കാത്തവര്‍ക്ക് ആഗസ്ത് ഒന്നുമുതല്‍ അരി നല്‍കില്ലെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കി. വരുമാനവും കൈവശമുള്ള വസ്തുവിന്റെ അളവും ബോധ്യപ്പെടുത്താന്‍ വില്ലേജ് ഓഫീസറുടെയും വീടിന്റെ വിസ്തീര്‍ണം സംബന്ധിച്ച് തദ്ദേശസ്ഥാപന സെക്രട്ടറിയുടെയും സര്‍ട്ടിഫിക്കറ്റുകളാണ് കാര്‍ഡുടമ ഹാജരാക്കേണ്ടത്. ഇതിനുള്ള നൂലാമാലകള്‍മൂലം ബഹുഭൂരിപക്ഷം കാര്‍ഡുടമകള്‍ക്കും അരി മുടങ്ങും.

    ReplyDelete