Sunday, July 17, 2011

കുഞ്ഞാലിക്കുട്ടിക്കെതിരെ കൂടുതല്‍ തെളിവ് നല്‍കും

കേസില്‍ കുടുക്കുന്നുവെന്ന് റൗഫ്

കോഴിക്കോട്: ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ പുറത്തുവിട്ട തന്നെ കള്ളക്കേസില്‍ കുടുക്കി വേട്ടയാടാന്‍ ശ്രമിക്കയാണെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെ ഭാര്യാസഹോദരീ ഭര്‍ത്താവ് കെ എ റൗഫ്. മഹാരാഷ്ട്രയിലെ ഭൂമിതട്ടിപ്പ് കേസിലും മറ്റും പ്രതിയാക്കാനാണ് ശ്രമം. കുഞ്ഞാലിക്കുട്ടിയുടെ ഭരണസ്വാധീനം ഉപയോഗിച്ച് മഹാരാഷ്ട്ര സര്‍ക്കാരില്‍ സമ്മര്‍ദം ചൊലുത്തിയിട്ടുണ്ട്. കേരളത്തില്‍ തനിക്കെതിരെ കേസുണ്ടായാല്‍ ഒച്ചപ്പാടുണ്ടാകുമെന്ന് ഭയന്നാണ് അന്യസംസ്ഥാനത്ത് കുടുക്കാന്‍ ശ്രമിക്കുന്നതെന്നും റൗഫ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മഹാരാഷ്ട്രയിലെ സിന്ധുദര്‍ഗ് ജില്ലയില്‍ താന്‍ 2005-06ല്‍ 300 ഏക്കര്‍ വാങ്ങി. പോക്കുവരവ് നടത്താത്ത ഈ ഭൂമി മലയാള സിനിമയിലെ ഒരു സൂപ്പര്‍സ്റ്റാര്‍ , ഡോ. കെ ജി അലക്സാണ്ടര്‍ , കെ പി ആന്റണി തുടങ്ങി എട്ടുപേര്‍ 2007ല്‍ വീണ്ടും വാങ്ങി. തന്റെ സ്ഥലത്തിന് ചുറ്റും 2600 ഏക്കര്‍ വാങ്ങിയിരന്ന ഇവര്‍ തന്റെ ഭൂമികൂടി വിട്ടുകിട്ടാന്‍ പലവിധത്തില്‍ ശ്രമിച്ചു. താന്‍ സ്ഥലംകാണാന്‍ പോയപ്പോള്‍ ഗുണ്ടകളെയിറക്കി ബോംബെറിഞ്ഞ് ഭീഷണിപ്പെടുത്തിയിരുന്നു. ഒടുവിലാണ് അത് തട്ടിയെടുത്ത് കള്ളക്കേസില്‍ കുടുക്കുന്നത്.

മഹാരാഷ്ട്രയിലെ ക്ഷേത്രത്തില്‍ മദ്യക്കുപ്പിയും മാംസവും വലിച്ചെറിഞ്ഞെന്ന പരാതിയിലാണിപ്പോള്‍ കേസ്. പരാതിയില്‍ പറയുന്ന സമയത്ത് താന്‍ പരിക്കേറ്റ് ആശുപത്രിയിലായിരുന്നു. തനിക്കെതിരെ കേസെടുക്കാന്‍ കേരള വനംമന്ത്രി മഹാരാഷ്ട്ര വനംമന്ത്രിയോട് ഫോണില്‍ ആവശ്യപ്പെട്ടിരുന്നു. ഈ സംഭവങ്ങള്‍ സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് മുഖ്യമന്ത്രിയോടും പ്രതിപക്ഷ നേതാവിനോടും ആവശ്യപ്പെട്ടിട്ടുണ്ട്. രാഷ്ട്രപതി, പ്രധാനമന്ത്രി, ചീഫ്ജസ്റ്റിസ്, സിബിഐ ഡയറക്ടര്‍ എന്നിവര്‍ക്കും പരാതി നല്‍കുമെന്നും റൗഫ് പറഞ്ഞു.

കുഞ്ഞാലിക്കുട്ടിക്കെതിരെ കൂടുതല്‍ തെളിവ് നല്‍കും

കോഴിക്കോട്: ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസില്‍ പി കെ കുഞ്ഞാലിക്കുട്ടിക്കെതിരായ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട കേസുകളില്‍ തെളിവുകള്‍ നല്‍കുമെന്ന് കെ എ റൗഫ് പറഞ്ഞു. താന്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണവുമായി സഹകരിക്കും. ഇനിയും തെളിവുകള്‍ നല്‍കാനുണ്ട്. കഴിഞ്ഞയാഴ്ച തന്നെ ക്രൈംബ്രാഞ്ച് ചോദ്യംചെയ്തിരുന്നു. ഇത് സംബന്ധിച്ച് പൊലീസിന് നല്‍കുന്ന തെളിവുകളെല്ലാം പരസ്യപ്പെടുത്തും. കേസില്‍നിന്ന് പിന്മാറാന്‍ പലവിധ സമ്മര്‍ദവും സ്വാധീനവും ചെലുത്താന്‍ ശ്രമിക്കുന്നുണ്ട്. അതിനൊന്നും വഴങ്ങില്ലെന്നും റൗഫ് പറഞ്ഞു.

deshabhimani 170711

1 comment:

  1. ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ പുറത്തുവിട്ട തന്നെ കള്ളക്കേസില്‍ കുടുക്കി വേട്ടയാടാന്‍ ശ്രമിക്കയാണെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെ ഭാര്യാസഹോദരീ ഭര്‍ത്താവ് കെ എ റൗഫ്. മഹാരാഷ്ട്രയിലെ ഭൂമിതട്ടിപ്പ് കേസിലും മറ്റും പ്രതിയാക്കാനാണ് ശ്രമം. കുഞ്ഞാലിക്കുട്ടിയുടെ ഭരണസ്വാധീനം ഉപയോഗിച്ച് മഹാരാഷ്ട്ര സര്‍ക്കാരില്‍ സമ്മര്‍ദം ചൊലുത്തിയിട്ടുണ്ട്. കേരളത്തില്‍ തനിക്കെതിരെ കേസുണ്ടായാല്‍ ഒച്ചപ്പാടുണ്ടാകുമെന്ന് ഭയന്നാണ് അന്യസംസ്ഥാനത്ത് കുടുക്കാന്‍ ശ്രമിക്കുന്നതെന്നും റൗഫ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

    ReplyDelete