Wednesday, July 13, 2011

ഇല്ല, കൊന്നാലും തോറ്റുകൊടുക്കില്ല

കൊല്‍ക്കത്ത: അറുപതുകാരനായ ബ്രജ ബൗരി മറ്റൊരു വഴിയില്ലാത്തതുകൊണ്ടാണ് ഈ തീരുമാനമെടുത്തത്; ജീവന്‍പോയാലും സ്വന്തം ഭൂമിയില്‍നിന്ന് ഇറങ്ങില്ലെന്ന തീരുമാനം. "നിങ്ങള്‍ക്ക് തല്ലാം, കൊല്ലാം. പക്ഷേ ജീവനുണ്ടെങ്കില്‍ എന്റെ മണ്ണ് വിട്ടുതരില്ല. ഈ മണ്ണില്‍ത്തന്നെ അതിനായി മരിക്കാം"-ബ്രജ ബൗരിയുടെ ദൃഢനിശ്ചയത്തിനുമുന്നില്‍ തൃണമൂല്‍ അക്രമികളും പഴയ ജന്മിമാരും പിന്‍വാങ്ങി.

ഭൂമി സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പട്ടയവുമായി സര്‍ക്കാരോഫീസുകളും പൊലീസ് സ്റ്റേഷനും കയറിയിട്ടും ഫലമില്ലാതായപ്പോഴാണ് ബ്രജ ബൗരി സ്വയം പ്രതിരോധം തീര്‍ത്തത്. ബാങ്കുറ ജില്ലയിലെ ഇന്ദുപുരിനടുത്തുള്ള ചാക്ലതോഡ് ഗ്രാമത്തില്‍ ബ്രജ ബൗരി ഒറ്റയ്ക്കല്ല. കൃഷിക്കാര്‍ യോജിച്ചാണ് പ്രതിരോധമുയര്‍ത്തുന്നത്. ചക്ലതോഡ് ഗ്രാമത്തിലെ ശിര്‍മണിപ്പുര്‍ ഗ്രാമത്തില്‍ 38 സെന്റ് ഭൂമിയാണ് ബ്രജ ബൗരിക്കുള്ളത്. ഈ ഭൂമിക്ക് 1990ല്‍ പട്ടയം കിട്ടി. ഇവിടെ കൃഷിചെയ്താണ് ഈ ദരിദ്രകര്‍ഷകന്റെ കുടുംബം പുലരുന്നത്. ചക്ലതോഡിലെ മകര്‍ ബൗരി, സ്വപന്‍ ബൗരി, പ്രഹ്ലാദ് ബൗരി, അന്ന ബൗരി, സാവിത്രി ബൗരി, രസന ബൗരി എന്നിവരുടെ പട്ടയമുളള ഭൂമി തിരിച്ചുപിടിക്കാന്‍ മുന്‍ ജന്മിമാരുടെ ഗുണ്ടാപ്പടയും തൃണമൂലും ശ്രമിച്ചെങ്കിലും ഇവരുടെ ചെറുത്തുനില്‍പ്പ് എല്ലാം വിഫലമാക്കി.

മിച്ചഭൂമി ഭൂരഹിതര്‍ക്ക് പതിച്ചുനല്‍കാനുള്ള ഇടതുമുന്നണി സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ജന്മിമാര്‍ സുപ്രീം കോടതിവരെ കേസ് നടത്തിയതാണ്. എന്നാല്‍ , സര്‍ക്കാര്‍ ഉത്തരവ് നിയമവിരുദ്ധമായി പ്രഖ്യാപിക്കാന്‍ കോടതി തയ്യാറായില്ല. പാട്ടകുടിയാന്മാര്‍ക്ക് ഭൂമിയില്‍ സ്ഥിരമായി കൃഷിചെയ്യാനുള്ള അവകാശം നല്‍കുന്ന ഉത്തരവിനെയും ഇവര്‍ കോടതിയില്‍ ചോദ്യംചെയ്തു. എന്നാല്‍ ,തല്‍സ്ഥിതി തുടരണമെന്നും പാട്ടകൃഷിക്കാരെ കൃഷിയില്‍നിന്ന് തടയരുതെന്നും സുപ്രീം കോടതി ഉത്തരവിട്ടു. ഭൂമി പിടിച്ചെടുക്കാനുള്ള നീക്കം എന്തു വില കൊടുത്തും ചെറുക്കുമെന്ന് പ്രതിപക്ഷനേതാവ് സൂര്യകാന്ത മിശ്ര "ദേശാഭിമാനി"യോട് പറഞ്ഞു. സമരങ്ങളിലൂടെയാണ് കര്‍ഷകര്‍ ഭൂമിയുടെ അവകാശികളായത്. 1990 വരെ ഇത്തരം സമരങ്ങള്‍ നടന്നിരുന്നു. ഭൂപരിഷ്കരണം അട്ടിമറിക്കാന്‍ സമ്മതിക്കില്ല. നിയമം ലംഘിക്കാന്‍ നിയമപാലകര്‍ തന്നെ സഹായം നല്‍കുകയാണ് മമതയുടെ ഭരണത്തില്‍ . പ്രക്ഷോഭത്തിലൂടെയും കോടതി മുഖേനയും നീതിനിഷേധം ചെറുക്കും-മിശ്ര പറഞ്ഞു. വന്‍ ചെറുത്തുനില്‍പ്പിലൂടെ ഭൂമി സംരക്ഷിക്കാന്‍ കിസാന്‍സഭ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.
(വി ജയിന്‍)

deshabhimani 130711

1 comment:

  1. : അറുപതുകാരനായ ബ്രജ ബൗരി മറ്റൊരു വഴിയില്ലാത്തതുകൊണ്ടാണ് ഈ തീരുമാനമെടുത്തത്; ജീവന്‍പോയാലും സ്വന്തം ഭൂമിയില്‍നിന്ന് ഇറങ്ങില്ലെന്ന തീരുമാനം. "നിങ്ങള്‍ക്ക് തല്ലാം, കൊല്ലാം. പക്ഷേ ജീവനുണ്ടെങ്കില്‍ എന്റെ മണ്ണ് വിട്ടുതരില്ല. ഈ മണ്ണില്‍ത്തന്നെ അതിനായി മരിക്കാം"-ബ്രജ ബൗരിയുടെ ദൃഢനിശ്ചയത്തിനുമുന്നില്‍ തൃണമൂല്‍ അക്രമികളും പഴയ ജന്മിമാരും പിന്‍വാങ്ങി

    ReplyDelete