Friday, July 15, 2011

തലവരിപ്പണം: നിയമസഭ പ്രക്ഷുബ്ധമായി

ലക്ഷങ്ങള്‍ തലവരിപ്പണം വാങ്ങി വിദ്യാര്‍ഥികളെ കൊള്ളയടിക്കുന്ന സ്വാശ്രയ മെഡിക്കല്‍ മാനേജ്മെന്റുകള്‍ക്ക് ഒത്താശ നല്‍കുന്ന സര്‍ക്കാര്‍നിലപാടിനെതിരെ നിയമസഭ പ്രക്ഷുബ്ധമായി. സര്‍ക്കാരുമായി കരാറൊപ്പിട്ട കാരക്കോണം മെഡിക്കല്‍ മാനേജ്മെന്റും മറ്റുള്ളവരും തലവരിപ്പണം വാങ്ങി പ്രവേശനം നടത്തിയ സംഭവം സഭ നിര്‍ത്തിവച്ച് ചര്‍ച്ചചെയ്യണമെന്ന ആവശ്യം നിരാകരിച്ചതിനെതുടര്‍ന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി. പരാതി ലഭിച്ചാല്‍മാത്രമേ അന്വേഷണം നടത്തുകയുള്ളൂവെന്ന മന്ത്രി അടൂര്‍ പ്രകാശിന്റെ നിലപാട് വന്‍ പ്രതിഷേധത്തിനിടയാക്കി.

തലവരിപ്പണം വാങ്ങിയത് വ്യക്തമായ തെളിവുസഹിതം പുറത്തുവന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍നടപടി ആവശ്യപ്പെട്ട് വി എസ് സുനില്‍കുമാറാണ് അടിയന്തരപ്രമേയ നോട്ടീസ് നല്‍കിയത്. സംഭവത്തെപ്പറ്റി ക്രിമിനല്‍ കേസെടുത്ത് സമഗ്രമായ അന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സ്വാശ്രയമേഖലയില്‍ എന്തും ചെയ്യാനുള്ള ലൈസന്‍സ് യുഡിഎഫ് സര്‍ക്കാര്‍ മാനേജ്മെന്റുകള്‍ക്ക് നല്‍കിയിരിക്കുകയാണ്. ലക്ഷങ്ങള്‍ തലവരിപ്പണമായി വാങ്ങുന്നതിന് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നു. ഇത് സാമൂഹ്യപ്രശ്നമാണ്. നാല്‍പ്പതിലധികം വിദ്യാര്‍ഥികളില്‍നിന്നാണ് കാരക്കോണം കോളേജ് അധികൃതര്‍ തലവരിപ്പണം വാങ്ങിയത്. മാധ്യമങ്ങള്‍ തെളിവുകള്‍ സഹിതം ഇത് പുറത്തുകൊണ്ടുവന്നു. സര്‍ക്കാരുമായി ധാരണയായ കാരക്കോണമടക്കം 11 കോളേജില്‍ സ്ഥിതി ഇതാണെങ്കില്‍ ഇന്റര്‍ചര്‍ച്ച് കൗണ്‍സിലിനുകീഴിലുള്ള കോളേജുകളില്‍ നൂറുശതമാനം സീറ്റിലും ഈ പകല്‍ക്കൊള്ള നടക്കുകയാണ്. കോഴപ്പണം പിരിക്കുന്ന മാനേജ്മെന്റുകള്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കുന്നതിനൊപ്പം ഇവരുടെ സാമ്പത്തികസ്രോതസ്സും അന്വേഷിക്കണം- സുനില്‍കുമാര്‍ ആവശ്യപ്പെട്ടു.

ധാരണയ്ക്കുവിരുദ്ധമായി തലവരിപ്പണം കൂടുതലായി വാങ്ങാന്‍ ആരെയും അനുവദിക്കില്ലെന്ന് മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. കഴിഞ്ഞവര്‍ഷത്തെപ്പോലെയാണ് ഈ വര്‍ഷവും പ്രവേശന നടപടികളെന്ന മന്ത്രിയുടെ പരാമര്‍ശത്തെ, ക്രമപ്രശ്നത്തിലൂടെ മുന്‍ മന്ത്രി എം എ ബേബി ഖണ്ഡിച്ചു. പരാതിക്കാരുണ്ടെങ്കില്‍മാത്രമേ അന്വേഷിക്കാനാവുകയുള്ളൂവെന്ന മന്ത്രിയുടെ ആവര്‍ത്തിച്ചുള്ള പ്രഖ്യാപനം സഭയെ കലുഷമാക്കി. നിയമസഭയില്‍ ഒരംഗം തെളിവോടെ ഉന്നയിക്കുന്ന ആരോപണത്തെപ്പറ്റി അന്വേഷിക്കന്‍ എന്തിന് മടിക്കുന്നുവെന്ന് എം എ ബേബി ചോദിച്ചു. ബേബിക്ക് സംസാരിക്കാന്‍ അവസരം നല്‍കിയതിനെ വിമര്‍ശിച്ച ഭരണപക്ഷത്തെ കെ ശിവദാസന്‍നായരും വി ഡി സതീശനും സ്പീക്കര്‍ ജി കാര്‍ത്തികേയനുമായി കൊമ്പുകോര്‍ത്തു. തലവരിപ്പണം വാങ്ങാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞെങ്കിലും വാങ്ങിയവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്ന കാര്യത്തില്‍ മൗനംപാലിച്ചു.

കാരക്കോണം കോളേജുകാര്‍ തലവരിപ്പണം വാങ്ങിയ സംഭവം പുറത്തുവന്നിട്ടും ഒരു നടപടിയും സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. തലവരിപ്പണം പിരിക്കാന്‍ അനുവദിക്കില്ലെന്ന ഉമ്മന്‍ചാണ്ടിയുടെ വാക്കിന് കാലിച്ചാക്കിന്റെ വിലപോലുമില്ല. സ്വാശ്രയകൊള്ളയ്ക്ക് എല്ലാ സൗകര്യവും പിന്തുണയും നല്‍കുന്ന സര്‍ക്കാര്‍നിലപാടില്‍ പ്രതിഷേധിച്ച് ഇറങ്ങിപ്പോകുകയാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു. തലവരിപ്പണവും കൊള്ളയും നടത്തുന്നതിന് മാനേജ്മെന്റുകളെ യുഡിഎഫ് കയറൂരി വിട്ടിരിക്കുകയാണെന്ന് സി ദിവാകരന്‍ പറഞ്ഞു. വിദ്യാര്‍ഥികളെ കൊള്ളയടിക്കാന്‍ കരുത്തുനല്‍കുന്നത് സര്‍ക്കാരാണെന്ന് മാത്യു ടി തോമസ് പറഞ്ഞു. എ എ അസീസ്, തോമസ് ചാണ്ടി എന്നിവരും സംസാരിച്ചു.
 
സാജന്‍ പ്രസാദ് രാജിവച്ചു

കോഴിക്കോട്: സ്വാശ്രയ മെഡിക്കല്‍ കോളേജ് മാനേജ്മെന്റ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് സാജന്‍ പ്രസാദ് രാജിവെച്ചു. സിഎസ്ഐ സഭയുടെ കാരക്കോണം മെഡിക്കല്‍ കോളേജിന്റെ പ്രതിനിധിയാണ് ഇദ്ദേഹം.സ്വാശ്രയ മെഡിക്കല്‍ കോളേജ് മാനേജ്മെന്റ് സര്‍ക്കാരുമായുണ്ടാക്കിയ ധാരണയില്‍ നിന്ന് സിഎസ്ഐ സഭ പിന്മാറുകയും എല്‍എംഎസ് കോമ്പൗണ്ടില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മര്‍ദനമേല്‍ക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് രാജിയെന്ന് സാജന്‍ പ്രസാദ് വാര്‍ത്താലേഖകരോട് പറഞ്ഞു.

ബിഷപ്പിന്റെ അനുവാദത്തോടെയാണ് രാജി. എല്‍എംഎസ് കോമ്പൗണ്ടിലുണ്ടായ സംഭവങ്ങള്‍ ആരുടെ ഗൂഢാലോചനയാണെന്ന് അന്വേഷിക്കണം. കോമ്പൗണ്ടില്‍ രണ്ടുവിഭാഗം ആളുകളുണ്ടായിരുന്നു എന്നാണ് അറിയാന്‍ കഴിഞ്ഞത്. ഒരുവിഭാഗം മാധ്യമപ്രവര്‍ത്തകരെ വിളിച്ചുകൊണ്ടുവന്നപ്പോള്‍ മറ്റൊരുവിഭാഗം ആക്രമിക്കുകയായിരുന്നു. ഇക്കാര്യങ്ങള്‍ സഭ അന്വേഷിക്കണം.സ്വാശ്രയകോളേജ് മാനേജ്മെന്റ് അസോസിയേഷനില്‍ ഭിന്നതയില്ല. തനിക്കെതിരെ മാത്രമാണ് ആരോപണമുണ്ടായത്.സെക്രട്ടറിയുടെ ചുമതല വഹിക്കുന്നതിന് താല്‍ക്കാലികമായി മൂന്നുപേരടങ്ങുന്ന കോര്‍ കമ്മിറ്റിക്ക് രൂപം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

deshabhimani 150711

2 comments:

  1. ലക്ഷങ്ങള്‍ തലവരിപ്പണം വാങ്ങി വിദ്യാര്‍ഥികളെ കൊള്ളയടിക്കുന്ന സ്വാശ്രയ മെഡിക്കല്‍ മാനേജ്മെന്റുകള്‍ക്ക് ഒത്താശ നല്‍കുന്ന സര്‍ക്കാര്‍നിലപാടിനെതിരെ നിയമസഭ പ്രക്ഷുബ്ധമായി. സര്‍ക്കാരുമായി കരാറൊപ്പിട്ട കാരക്കോണം മെഡിക്കല്‍ മാനേജ്മെന്റും മറ്റുള്ളവരും തലവരിപ്പണം വാങ്ങി പ്രവേശനം നടത്തിയ സംഭവം സഭ നിര്‍ത്തിവച്ച് ചര്‍ച്ചചെയ്യണമെന്ന ആവശ്യം നിരാകരിച്ചതിനെതുടര്‍ന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി. പരാതി ലഭിച്ചാല്‍മാത്രമേ അന്വേഷണം നടത്തുകയുള്ളൂവെന്ന മന്ത്രി അടൂര്‍ പ്രകാശിന്റെ നിലപാട് വന്‍ പ്രതിഷേധത്തിനിടയാക്കി.

    ReplyDelete
  2. തലസ്ഥാനത്ത് മാധ്യമ പ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവം നിിയമ സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നല്‍കിയ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി. ഇ പി ജയരാജനാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. മാധ്യമ വേട്ടയാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് ഇ പി ജയരാജന്‍ പറഞ്ഞു. അതിന്റെ തെളിവാണ് ജാമ്യം കിട്ടുന്ന വകുപ്പ് പ്രകാരം കേസെടുത്തത്. അക്രമികളെ പൂമാല കൊടുത്ത് സ്റ്റേഷനില്‍ സ്വീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

    ReplyDelete