Thursday, July 14, 2011

അഴിച്ചുപണിയില്‍ കോര്‍പറേറ്റ് സ്വാധീനവും

ന്യൂഡല്‍ഹി: ക്യാബിനറ്റ് പദവി കിട്ടാത്തതില്‍ പ്രതിഷേധിച്ച് സത്യപ്രതിജ്ഞ ചെയ്യാതെ വിട്ടുനിന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശ്രീകാന്ത് ജെന കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയെ കണ്ട് പരാതിപ്പെടും. സീനിയോറിറ്റിക്ക് അനുസരിച്ചുള്ള സ്ഥാനമല്ല കിട്ടിയതെന്ന കാര്യം പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെയും അറിയിക്കും. ഒഡീഷയിലെ ജനങ്ങളുടെ വികാരമാണ് താന്‍ പ്രകടിപ്പിക്കുന്നതെന്ന് സത്യപ്രതിജ്ഞയില്‍നിന്ന് വിട്ടുനിന്നതിനെക്കുറിച്ച് ജെന പ്രതികരിച്ചിരുന്നു. അതേസമയം, സഹമന്ത്രി ഗുരുദാസ് കാമത്തിന്റെ രാജി പ്രധാനമന്ത്രി സ്വീകരിച്ചു.

ഭരണത്തിലെ കോര്‍പറേറ്റ് ഇടപെടലിന്റെ തെളിവാണ് വനം-പരിസ്ഥിതി മന്ത്രി ജയറാം രമേശിന്റെ വകുപ്പുമാറ്റം. ഖനി ലോബിയും മറ്റും ജയറാം രമേശിനെ നോട്ടമിട്ടിരുന്നു. ഖനന ലൈസന്‍സുള്‍പ്പെടെ പല വ്യവസായങ്ങള്‍ക്കുമുള്ള അനുമതി തടഞ്ഞുവച്ചിരുന്നു. കോര്‍പറേറ്റ് ലോബിയാണ് ജയറാം രമേശിനെ പരിസ്ഥിതിവകുപ്പില്‍നിന്ന് മാറ്റാന്‍ ചരട് വലിച്ചത്. ബുധനാഴ്ച ചില കമ്പനികളുടെ ഓഹരികള്‍ക്കുണ്ടായ വിലക്കയറ്റം സൂചിപ്പിക്കുന്നത് അതാണ്. പരിസ്ഥിതി അനുമതിയുടെ പേരില്‍ ഇനി ഒരു പദ്ധതിയും വൈകില്ലെന്ന "സന്ദേശ"ത്തെ തുടര്‍ന്നാണത്രേ ചില കമ്പനികളുടെ ഓഹരിവില കുതിച്ചുയര്‍ന്നത്. "പ്രൊഫഷണല്‍" എന്ന പേരില്‍ കോര്‍പറേറ്റുകളുടെ ഇഷ്ടക്കാരെ മന്ത്രിസഭയില്‍ തിരുകിക്കയറ്റുന്നതിനെതിരെയുള്ള പ്രതിഷേധംകൂടിയാണ് ഗുരുദാസ് കാമത്തിന്റെ രാജിയും ജെനയുടെ ബഹിഷ്കരണവും. വ്യവസായിയായ മുരളീദേവ്റ അഴിമതിയെത്തുടര്‍ന്ന് പുറത്തായപ്പോള്‍ ഉടന്‍ മകനെ മന്ത്രിസഭയിലെത്തിച്ചതിലുള്ള പ്രതിഷേധംകൂടിയാണ് കാമത്ത് പ്രകടിപ്പിച്ചത്. തുടര്‍ചര്‍ച്ചയ്ക്കുപോലും തലകൊടുക്കാതെ കാമത്ത് ചൊവ്വാഴ്ച വൈകിട്ട് മുംബൈക്ക് പറന്നു. സജീവരാഷ്ട്രീയം വിടുമെന്ന് ബുധനാഴ്ച കാമത്ത് പറഞ്ഞു.

നാലുവട്ടം എംപിയും 1996ലെ മുന്നണി സര്‍ക്കാരില്‍ ക്യാബിനറ്റ് മന്ത്രിയുമായിരുന്നു ശ്രീകാന്ത് ജെന. 2009ല്‍ തനിക്ക് ക്യാബിനറ്റ് സ്ഥാനം നല്‍കാത്തതില്‍ അദ്ദേഹം പ്രതിഷേധിച്ചിരുന്നു. ദീര്‍ഘകാല രാഷ്ട്രീയപ്രവര്‍ത്തനത്തിലൂടെ ഉയര്‍ന്നുവന്നവരെ അവഗണിക്കുന്നത് കോണ്‍ഗ്രസിന്റെ മുഖമുദ്രയായതിന്റെ പ്രതിഫലനമാണ് കഴിഞ്ഞ ദിവസം കണ്ടത്.
(ദിനേശ്വര്‍മ)

മുഖം രക്ഷിക്കാനാകില്ല: പ്രകാശ് കാരാട്ട്


മുംബൈ: അഴിമതിയില്‍ മുങ്ങിയ കേന്ദ്രസര്‍ക്കാരിന്റെ മുഖം രക്ഷിക്കാന്‍ മന്ത്രിസഭ അഴിച്ചുപണിക്കാവില്ലെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. സര്‍ക്കാരിന്റെ നയങ്ങളിലാണ് മാറ്റംവരേണ്ടതെന്നും വ്യക്തികളിലല്ലെന്നും കാരാട്ട് പറഞ്ഞു. അങ്ങനെയൊരു നയമാറ്റം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജെയ്താപുരില്‍ ആണവ നിലയം സ്ഥാപിക്കുന്നതിനെതിരെ സംഘടിപ്പിച്ച റാലിയില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു. ജെയ്താപുരില്‍ ആണവനിലയം നിര്‍മിക്കുന്നത് ഉടന്‍ നിര്‍ത്തിവയ്ക്കണം. ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച് സമഗ്രമായ പുതിയ നിയമം കൊണ്ടുവരണമെന്നും കാരാട്ട് പറഞ്ഞു.

deshabhimani 140711

1 comment:

  1. ഭരണത്തിലെ കോര്‍പറേറ്റ് ഇടപെടലിന്റെ തെളിവാണ് വനം-പരിസ്ഥിതി മന്ത്രി ജയറാം രമേശിന്റെ വകുപ്പുമാറ്റം. ഖനി ലോബിയും മറ്റും ജയറാം രമേശിനെ നോട്ടമിട്ടിരുന്നു. ഖനന ലൈസന്‍സുള്‍പ്പെടെ പല വ്യവസായങ്ങള്‍ക്കുമുള്ള അനുമതി തടഞ്ഞുവച്ചിരുന്നു. കോര്‍പറേറ്റ് ലോബിയാണ് ജയറാം രമേശിനെ പരിസ്ഥിതിവകുപ്പില്‍നിന്ന് മാറ്റാന്‍ ചരട് വലിച്ചത്. ബുധനാഴ്ച ചില കമ്പനികളുടെ ഓഹരികള്‍ക്കുണ്ടായ വിലക്കയറ്റം സൂചിപ്പിക്കുന്നത് അതാണ്. പരിസ്ഥിതി അനുമതിയുടെ പേരില്‍ ഇനി ഒരു പദ്ധതിയും വൈകില്ലെന്ന "സന്ദേശ"ത്തെ തുടര്‍ന്നാണത്രേ ചില കമ്പനികളുടെ ഓഹരിവില കുതിച്ചുയര്‍ന്നത്.

    ReplyDelete