Tuesday, July 19, 2011

ഗൂര്‍ഖാലാന്‍ഡ് പ്രവിശ്യാഭരണ കരാര്‍ ഒപ്പിട്ടു

കൊല്‍ക്കത്ത: ഗൂര്‍ഖാലാന്‍ഡ് പ്രവിശ്യാഭരണ സംവിധാനം ഏര്‍പ്പെടുത്തുന്നതിനുള്ള ത്രികക്ഷി കരാര്‍ തിങ്കളാഴ്ച ഒപ്പിട്ടു. സിലിഗുരിക്കടുത്ത സുഖ്നയിലുള്ള പിന്‍ടെയില്‍ ഗ്രാമത്തില്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരം, ഗൂര്‍ഖ ജനമുക്തി മോര്‍ച്ച (ജിജെഎം)നേതാവ് ബിമല്‍ ഗുരുങ് എന്നിവരുടെ സാന്നിധ്യത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഉദ്യോഗസ്ഥരും ജിജെഎം പ്രതിനിധികളുമാണ് കരാറില്‍ ഒപ്പിട്ടത്. പ്രതിപക്ഷ നേതാവ് സൂര്യകാന്ത് മിശ്ര ഉള്‍പ്പടെയുള്ള ഇടതുമുന്നണി നേതാക്കള്‍ യോഗത്തില്‍നിന്ന് വിട്ടുനിന്നു. വിവിധ വിഭാഗങ്ങളുമായി ചര്‍ച്ച നടത്താതെ ധൃതിപിടിച്ച് പ്രവിശ്യാ കൗണ്‍സില്‍ രൂപീകരിച്ചതിനെതിരെ എട്ട് സംഘടന ഉത്തരബംഗാളിലെ ആറ് ജില്ലയില്‍ ഹര്‍ത്താല്‍ ആചരിച്ചു. കരാര്‍ അപകടകരമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി ബിമന്‍ബസു പറഞ്ഞു. ആദിവാസികള്‍ , ആദിവാസി ഇതര വിഭാഗങ്ങള്‍ , നേപ്പാളി ജനവിഭാഗങ്ങള്‍ തമ്മിലുള്ള സൗഹൃദത്തെ കരാര്‍ ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇടതുമുന്നണി സര്‍ക്കാരിന്റെ കാലത്ത് ഒപ്പിട്ട ത്രികക്ഷി കരാറിലൂടെ നിലവില്‍ വന്ന ഡാര്‍ജിലിങ് ഗൂര്‍ഖഹില്‍ കൗണ്‍സിലിനു പകരം ഗൂര്‍ഖാലാന്‍ഡ് പ്രവിശ്യാഭരണ കൗണ്‍സില്‍ രൂപീകരിക്കാനാണ് കരാര്‍ . ഡാര്‍ജിലിങ് ജില്ലയിലുള്ള ഡാര്‍ജിലിങ്, കര്‍സിയോങ്, കലിംപങ് സബ് ഡിവിഷനുകളും ദുവാര്‍ , തരായ് മേഖലകളിലുള്ള ഗൂര്‍ഖാ ഭൂരിപക്ഷ വില്ലേജുകളും പുതിയ കൗണ്‍സിലിന്റെ പരിധിയില്‍ വരും. ദുവാര്‍ , സമതല മേഖലകളിലെ വില്ലേജുകളെ കൗണ്‍സിലിനു കീഴില്‍ ഉള്‍പ്പെടുത്താനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ന്നു.
കൗണ്‍സില്‍ പശ്ചിമബംഗാളിന്റെ ഭാഗമായിരിക്കും. ആറ് മാസത്തിനകം തെരഞ്ഞെടുക്കപ്പെട്ട കൗണ്‍സില്‍ നിലവില്‍ വരും. ക്രമസമാധാനം, ധനം തുടങ്ങിയവ ഒഴികെ 59 വകുപ്പുകളുടെ ചുമതല പ്രവിശ്യാ ഭരണ കൗണ്‍സിലിന് നല്‍കി. ബി, സി, ഡി കാറ്റഗറികളിലുള്ള ഉദ്യോഗസ്ഥരെ നിയമിക്കാനും അധികാരമുണ്ട്. പ്രതിവര്‍ഷം 200 കോടി രൂപയുടെ ബജറ്റ് അവതരിപ്പിക്കാം. വികസന പദ്ധതികള്‍ക്കായി 600 കോടി രൂപയുടെ പാക്കേജ് കേന്ദ്രം അനുവദിക്കും. ഉത്തരബംഗാളില്‍ മിനി സെക്രട്ടറിയറ്റ് സ്ഥാപിക്കുമെന്നും മമത ബാനര്‍ജി പറഞ്ഞു. കേന്ദ്ര റെയില്‍വേ മന്ത്രി ദിനേശ് ത്രിവേദി, ഷിപ്പിങ് മന്ത്രി മുകുള്‍ റോയ് എന്നിവരും സംസ്ഥാന മന്ത്രിമാരും ചടങ്ങില്‍ പങ്കെടുത്തു.

സുഭാഷ് ഗീഷിങ്ങിന്റെ നേതൃത്വത്തില്‍ 1980 ഏപ്രില്‍ അഞ്ചിന് ഗൂര്‍ഖ നാഷണല്‍ ലിബറേഷന്‍ ഫ്രണ്ട് (ജിഎന്‍എല്‍എഫ്) രൂപീകരിച്ച് ഗൂര്‍ഖാലാന്‍ഡ് പ്രക്ഷോഭത്തിന് തുടക്കം കുറിച്ചു. എണ്‍പതുകളിലെ പ്രക്ഷോഭപരമ്പര ഡാര്‍ജിലിങ് കുന്നുകളെ ചോരയില്‍ മുക്കി. 1988 ആഗസ്ത് 22ന് ഇടതുമുന്നണി സര്‍ക്കാരിന്റെ മുന്‍കൈയില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളും ജിഎന്‍എല്‍എഫും ഒപ്പിട്ട ത്രികക്ഷി കരാര്‍പ്രകാരം ഡാര്‍ജിലിങ് ഗൂര്‍ഖ ഹില്‍ കൗണ്‍സില്‍ (ഡിജിഎച്ച്സി) രൂപീകരിച്ചു. 20 വര്‍ഷത്തോളം ഗീഷിങ് ചെയര്‍മാനായി. പ്രത്യേക സംസ്ഥാനപദവി വേണമെന്ന ആവശ്യം ജിഎന്‍എല്‍എഫ് ഉപേക്ഷിച്ചു. 2005നു ശേഷം സംഘടനയുടെ ശക്തി ക്ഷയിച്ചു. അന്തഃച്ഛിദ്രം രൂക്ഷമായതോടെ 2005 മാര്‍ച്ച് 21ന് ഡിജിഎച്ച്സിയിലെ അംഗങ്ങള്‍ രാജിവച്ചു. അതിനുശേഷം കൗണ്‍സിലിലേക്ക് തെരഞ്ഞെടുപ്പ് നടന്നിട്ടില്ല. ഗീഷിങ്ങിന്റെ അടുത്ത അനുയായി ബിമല്‍ ഗുരുങ് 2007 ഒക്ടോബര്‍ ഏഴിന് ഗൂര്‍ഖാ ജനമുക്തി മോര്‍ച്ച എന്ന പുതിയ സംഘടന രൂപീകരിച്ച് പ്രത്യേക സംസ്ഥാനത്തിനായി അക്രമാസക്ത സമരം ആരംഭിച്ചു. മമതയുടെ പിന്തുണ ഈ നിക്കത്തിനു ലഭിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും ഈ കൂട്ടുകെട്ട് പ്രവര്‍ത്തിച്ചു. അതിനുള്ള പ്രതിഫലമായാണ് പ്രത്യേക പ്രവിശ്യാ പദവി തീരുമാനം.
(വി ജയിന്‍)

deshabhimani 190711

1 comment:

  1. ഗൂര്‍ഖാലാന്‍ഡ് പ്രവിശ്യാഭരണ സംവിധാനം ഏര്‍പ്പെടുത്തുന്നതിനുള്ള ത്രികക്ഷി കരാര്‍ തിങ്കളാഴ്ച ഒപ്പിട്ടു. സിലിഗുരിക്കടുത്ത സുഖ്നയിലുള്ള പിന്‍ടെയില്‍ ഗ്രാമത്തില്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരം, ഗൂര്‍ഖ ജനമുക്തി മോര്‍ച്ച (ജിജെഎം)നേതാവ് ബിമല്‍ ഗുരുങ് എന്നിവരുടെ സാന്നിധ്യത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഉദ്യോഗസ്ഥരും ജിജെഎം പ്രതിനിധികളുമാണ് കരാറില്‍ ഒപ്പിട്ടത്. പ്രതിപക്ഷ നേതാവ് സൂര്യകാന്ത് മിശ്ര ഉള്‍പ്പടെയുള്ള ഇടതുമുന്നണി നേതാക്കള്‍ യോഗത്തില്‍നിന്ന് വിട്ടുനിന്നു. വിവിധ വിഭാഗങ്ങളുമായി ചര്‍ച്ച നടത്താതെ ധൃതിപിടിച്ച് പ്രവിശ്യാ കൗണ്‍സില്‍ രൂപീകരിച്ചതിനെതിരെ എട്ട് സംഘടന ഉത്തരബംഗാളിലെ ആറ് ജില്ലയില്‍ ഹര്‍ത്താല്‍ ആചരിച്ചു. കരാര്‍ അപകടകരമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി ബിമന്‍ബസു പറഞ്ഞു. ആദിവാസികള്‍ , ആദിവാസി ഇതര വിഭാഗങ്ങള്‍ , നേപ്പാളി ജനവിഭാഗങ്ങള്‍ തമ്മിലുള്ള സൗഹൃദത്തെ കരാര്‍ ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

    ReplyDelete