Thursday, July 7, 2011

അഴിമതിയില്‍ മുങ്ങിയ കേന്ദ്രസര്‍ക്കാര്‍

അഴിമതി പരമ്പരകള്‍ക്ക്‌ അവസാനമില്ലെന്നതാണ്‌ ഇന്ത്യയുടെ ഇന്നത്തെ അവസ്ഥ. കേന്ദ്രമന്ത്രിയായ മുരളി ദേവ്‌റയുടെ രാജി ഈ വസ്‌തുത ആവര്‍ത്തിച്ച്‌ വെളിപ്പെടുത്തുന്നു. അദ്ദേഹം പെട്രോളിയം മന്ത്രിയായിരുന്നകാലത്ത്‌ റിലയന്‍സ്‌ ഉള്‍പ്പടെയുള്ള കമ്പനികളെ വഴിവിട്ട്‌ സഹായിച്ചതായി സി എ ജി കണ്ടെത്തിയതിനെ തുടര്‍ന്നാണത്രേ രാജിയിലൂടെ മുഖം രക്ഷിക്കാന്‍ മുരളി ദേവ്‌റ ശ്രമിച്ചതെന്നാണ്‌ വാര്‍ത്തകള്‍. ഇക്കാര്യത്തെ സംബന്ധിച്ച്‌ മന്ത്രിസഭയില്‍ തന്നെ കടുത്ത അഭിപ്രായഭിന്നതകള്‍ ഉണ്ടായെന്നാണ്‌ മാധ്യമങ്ങള്‍ വെളിപ്പെടുത്തുന്നത്‌.

അഴിമതിയുടെ കാര്യത്തില്‍ റെക്കോഡ്‌ സൃഷ്‌ടിക്കുന്ന നിലയിലാണ്‌ മന്‍മോഹന്‍സിംഗ്‌ മന്ത്രിസഭ പ്രവര്‍ത്തിക്കുന്നത്‌. 1,76,000 കോടി രൂപയുടെ സ്‌പെക്‌ട്രം ഇടപാടും രണ്ട്‌ ലക്ഷം കോടി രൂപയുടെ എസ്‌ബാന്‍ഡ്‌ അഴിമതിയും നടത്തി രാജ്യത്തെയാകെ ഞെട്ടിച്ച സര്‍ക്കാരാണ്‌ മന്‍മോഹന്‍സിംഗിന്റെ നേതൃത്വത്തില്‍ ഇന്ത്യ ഭരിക്കുന്നത്‌. ആദര്‍ശ്‌ ഫ്‌ളാറ്റ്‌ സമുച്ചയ കുംഭകോണവും കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ അഴിമതിയും മന്‍മോഹന്‍ ഗവണ്‍മന്റിന്റെ അഴിമതി പരമ്പരയുടെ ഭാഗമാണ്‌. ദയാനിധിമാരനും സ്‌പെക്‌ട്രം അഴിമതിയില്‍ പങ്കുണ്ടെന്നാണ്‌ സി ബി ഐ കണ്ടെത്തിയിരിക്കുന്നത്‌. മാരന്‍ കുടുംബത്തിന്റെ നിയന്ത്രണത്തിലുള്ള സണ്‍ ടി വിക്കായി വന്‍ നിക്ഷേപം സ്വന്തമാക്കാന്‍ ദയാനിധിമാരന്‍ സ്‌പെക്‌ട്രം ഇടപാടിനെ ഉപയോഗപ്പെടുത്തിയെന്നാണ്‌ സി ബി ഐ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്‌.

മുരളി ദേവ്‌റ പെട്രോളിയം മന്ത്രിയായിരിക്കവേ കുത്തക മുതലാളിമാര്‍ക്കു വേണ്ടി വഴിവിട്ട സഹായം ചെയ്‌തുകൊടുത്തെന്ന കണ്ടെത്തല്‍ കംട്രോളര്‍ ആന്‍ഡ്‌ ഓഡിറ്റര്‍ ജനറല്‍ കണ്ടെത്തിയിരിക്കുന്നത്‌. എണ്ണ ഉല്‍പാദനത്തില്‍ നിന്നും ലഭ്യമാകുന്ന ലാഭം സര്‍ക്കാരുമായി പങ്കുവയ്‌ക്കണം എന്ന വ്യവസ്ഥ നിലനില്‍ക്കുമ്പോള്‍ മൂലധനത്തിലെ ചെലവ്‌ വര്‍ധിപ്പിച്ചുകാട്ടി നേട്ടം കൈവരിക്കുവാന്‍ റിലയന്‍സ്‌ കമ്പനി ശ്രമിച്ചുവെന്നും അതിന്‌ പെട്രോളിയം മന്ത്രാലയത്തിന്റെ ഒത്താശ ഉണ്ടായിരുന്നുവെന്നുമാണ്‌ സി എ ജിയുടെ കണ്ടെത്തല്‍. കൃഷ്‌ണ-ഗോദാവരി തീരത്തെ എണ്ണപ്പാടം വികസിപ്പിക്കുന്നതിനായി റിലയന്‍സ്‌ കമ്പനിക്ക്‌ വിട്ടുകൊടുത്തതിലെ ഇടപാടു സംബന്ധിച്ച്‌ കനത്ത ആക്ഷേപം ഉയര്‍ന്നുവന്നിരുന്നു. സി ബി ഐ പ്രാഥമിക അന്വേഷണം തുടങ്ങിയിരിക്കുന്ന പശ്ചാത്തലത്തിലാണ്‌ മുരളി ദേവ്‌റ കേന്ദ്ര മന്ത്രിസഭയില്‍ നിന്നുള്ള രാജിക്കത്ത്‌ നല്‍കിയിരിക്കുന്നതെന്നാണ്‌ മാധ്യമ റിപ്പോര്‍ട്ട്‌.

പക്ഷേ ദേവ്‌റ തന്റെ മകനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്ന സമ്മര്‍ദ്ദം അതിശക്തമായി ഉന്നയിക്കുന്നുണ്ടെന്നും കോണ്‍ഗ്രസ്‌ വൃത്തങ്ങള്‍തന്നെ സ്വകാര്യമായി വെളിപ്പെടുത്തുന്നു. അഴിമതി പരമ്പരകള്‍ക്ക്‌ നേതൃത്വം നല്‍കുന്നത്‌ ഘടകകക്ഷി നേതാക്കള്‍ മാത്രമല്ലെന്ന്‌ മുരളി ദേവ്‌റയുടെ പ്രവൃത്തി തെളിയിക്കുന്നു. രണ്ടാം യു പി എ സര്‍ക്കാരിലും അംഗമായിരുന്ന എ രാജ ഇപ്പോള്‍ കഴിഞ്ഞുകൂടുന്നത്‌ തീഹാര്‍ ജയിലിലാണ്‌. ആ പരമ്പരയില്‍ മുരളി ദേവ്‌റയും ഉള്‍പ്പെടുമെന്ന സാഹചര്യമാണ്‌ ഇപ്പോഴുള്ളത്‌. അഴിമതി കലയാക്കി മാറ്റുന്നവരുടെ സംഘമാണ്‌ രാജ്യം ഭരിക്കുന്നതെന്നാണ്‌ മന്‍മോഹന്‍സിംഗിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പ്രത്യക്ഷമായും പരോക്ഷമായും സമ്മതിച്ചുകൊണ്ടിരിക്കുന്നത്‌. ഖജനാവിലെ പണം കൊള്ളയടിച്ച്‌ സ്വന്തം ഖജനാവിന്റെ വലുപ്പം വര്‍ധിപ്പിക്കുന്നവര്‍ക്കെതിരായ പ്രതിഷേധവും പ്രക്ഷോഭവും ശക്തിപ്പെടേണ്ടത്‌ നാടിന്റെ ആവശ്യവും അനിവാര്യതയുമാണ്‌. 

janayugom editorial 070711

1 comment:

  1. അഴിമതി പരമ്പരകള്‍ക്ക്‌ അവസാനമില്ലെന്നതാണ്‌ ഇന്ത്യയുടെ ഇന്നത്തെ അവസ്ഥ. കേന്ദ്രമന്ത്രിയായ മുരളി ദേവ്‌റയുടെ രാജി ഈ വസ്‌തുത ആവര്‍ത്തിച്ച്‌ വെളിപ്പെടുത്തുന്നു. അദ്ദേഹം പെട്രോളിയം മന്ത്രിയായിരുന്നകാലത്ത്‌ റിലയന്‍സ്‌ ഉള്‍പ്പടെയുള്ള കമ്പനികളെ വഴിവിട്ട്‌ സഹായിച്ചതായി സി എ ജി കണ്ടെത്തിയതിനെ തുടര്‍ന്നാണത്രേ രാജിയിലൂടെ മുഖം രക്ഷിക്കാന്‍ മുരളി ദേവ്‌റ ശ്രമിച്ചതെന്നാണ്‌ വാര്‍ത്തകള്‍. ഇക്കാര്യത്തെ സംബന്ധിച്ച്‌ മന്ത്രിസഭയില്‍ തന്നെ കടുത്ത അഭിപ്രായഭിന്നതകള്‍ ഉണ്ടായെന്നാണ്‌ മാധ്യമങ്ങള്‍ വെളിപ്പെടുത്തുന്നത്‌.

    ReplyDelete