Thursday, July 7, 2011

റിലയന്‍സിനെ സഹായിച്ചത് രാജ്യതാല്‍പ്പര്യംകൊണ്ടെന്ന് ദേവ്റ

കേന്ദ്രമന്ത്രിസ്ഥാനം രാജിവയ്ക്കാന്‍ സന്നദ്ധനായത് സിഎജി റിപ്പോര്‍ട്ട് ഭയന്നിട്ടല്ലെന്ന് മുരളി ദേവ്റ. രാജി പെട്ടെന്നെടുത്ത തീരുമാനമല്ലെന്നും റിലയന്‍സ് അടക്കമുള്ള ചില എണ്ണ- വാതക പര്യവേക്ഷണ കമ്പനികളെ വഴിവിട്ട് സഹായിച്ചെന്ന ആക്ഷേപം അടിസ്ഥാനരഹിതമാണെന്നും ദേവ്റ ഒരു അഭിമുഖത്തില്‍ പറഞ്ഞു. എണ്ണക്കരാറുകളുടെ കാര്യത്തില്‍ 2007-08ല്‍ സിഎജിയുടെ പ്രത്യേക ഓഡിറ്റിങ് താന്‍തന്നെയാണ് ആവശ്യപ്പെട്ടത്. റിലയന്‍സ് അടക്കമുള്ള എണ്ണക്കമ്പനികള്‍ ഇതിനെ എതിര്‍ത്തു. പിന്നീട് പെട്രോളിയം മന്ത്രാലയം കര്‍ശന നിര്‍ദേശം നല്‍കിയതിനെതുടര്‍ന്നാണ് എണ്ണക്കമ്പനികള്‍ ഓഡിറ്റിങ്ങുമായി സഹകരിച്ചത്.

റിലയന്‍സിന് കരാര്‍ നല്‍കിയ നടപടിയെ ദേവ്റ ന്യായീകരിച്ചു. ഹൈഡ്രോകാര്‍ബണ്‍ ഡയറക്ടര്‍ ജനറലിന്റെ അനുമതിയോടെയാണ് എല്ലാ വിഷയവും അംഗീകരിച്ചത്. ചില വിഷയങ്ങളില്‍ പ്രത്യേക സമിതികള്‍ക്ക് രൂപംനല്‍കിയിരുന്നു. രാഷ്ട്രതാല്‍പ്പര്യം മാത്രമാണ് മുന്നില്‍ കണ്ടത്. നമ്മുടെ ഊര്‍ജാവശ്യങ്ങള്‍ക്ക് എണ്ണയും വാതകവും ഉല്‍പ്പാദിപ്പിക്കുന്നവര്‍ക്ക് പെട്രോളിയം മന്ത്രാലയം സൗകര്യം ചെയ്തുകൊടുക്കണം. അനാവശ്യ തടസ്സമുണ്ടാക്കരുത്. പല കാര്യത്തിലും ഇളവു നല്‍കേണ്ടിവരും. ബിസിനസുകാരനെപ്പോലെ സര്‍ക്കാരിന് പ്രവര്‍ത്തിക്കാനാകില്ല. രാജ്യതാല്‍പ്പര്യം മുന്‍നിര്‍ത്തി ചില വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകണം. നിക്ഷേപകരെ പ്രോത്സാഹിപ്പിക്കണം- ദേവ്റ പറഞ്ഞു.

ദേശാഭിമാനി 070711

1 comment:

  1. കേന്ദ്രമന്ത്രിസ്ഥാനം രാജിവയ്ക്കാന്‍ സന്നദ്ധനായത് സിഎജി റിപ്പോര്‍ട്ട് ഭയന്നിട്ടല്ലെന്ന് മുരളി ദേവ്റ. രാജി പെട്ടെന്നെടുത്ത തീരുമാനമല്ലെന്നും റിലയന്‍സ് അടക്കമുള്ള ചില എണ്ണ- വാതക പര്യവേക്ഷണ കമ്പനികളെ വഴിവിട്ട് സഹായിച്ചെന്ന ആക്ഷേപം അടിസ്ഥാനരഹിതമാണെന്നും ദേവ്റ ഒരു അഭിമുഖത്തില്‍ പറഞ്ഞു.

    ReplyDelete