Wednesday, July 13, 2011

കാരക്കോണം മെഡിക്കല്‍ കോളജില്‍ ലക്ഷങ്ങള്‍ വാങ്ങി പ്രവേശനം നടത്തിയതായി റിപ്പോര്‍ട്ട്

തിരുവനന്തപുരം: സി.എസ്.ഐ മാനേജ്‌മെന്റിനു കീഴിലുള്ള കാരക്കോണം മെഡിക്കല്‍ കോളജില്‍ മാനേജ്‌മെന്റ് സീറ്റില്‍ ലക്ഷങ്ങള്‍ തലവരിപ്പണം വാങ്ങി പ്രവേശനം നടത്തിയതായി റിപോര്‍ട്ട്. മാനേജ്‌മെന്റ് സീറ്റിലെ പ്രവേശനത്തിനായി നാളെ നടക്കുന്ന പരീക്ഷ പ്രഹസനമാക്കിയാണ് മുന്‍കൂട്ടി അഡ്മിഷന്‍ നടത്തിയിരിക്കുന്നത്. പ്രമുഖ മലയാളം ചാനലാണ് ഇതുസംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവിട്ടത്. സ്വാശ്രയ മെഡിക്കല്‍ കോളജ് മാനേജ്‌മെന്റ് അസോസിയേഷനു കീഴിലുള്ള കോളജാണ് കാരക്കോണം. പ്രവേശന പരീക്ഷയ്ക്കു മുമ്പുതന്നെ 50 വിദ്യാര്‍ഥികളുടെ പ്രവേശന പട്ടിക തയ്യാറാക്കിയതായാണ് റിപോര്‍ട്ട്. വിദ്യാര്‍ഥികളില്‍നിന്നും 20 മുതല്‍ 50 ലക്ഷം രൂപവരെ വാങ്ങിയശേഷം സീറ്റ് നല്‍കുകയായിരുന്നു. മാനേജ്‌മെന്റ് സീറ്റില്‍ 5.5 ലക്ഷം വാര്‍ഷിക ഫീസും അഞ്ചുലക്ഷം നിക്ഷേപവുമാണ് ഫീസ് നിശ്ചയിച്ചിരിക്കുന്നത്. സര്‍ക്കാര്‍ നടത്തിയ മെഡിക്കല്‍ പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റില്‍ ഏറെ പിന്നിലുള്ളവരാണ് പ്രവേശനം നേടിയവരില്‍ ഭൂരിഭാഗവും. 47,000 റാങ്ക് കിട്ടിയവര്‍ 50 ലക്ഷം രൂപ നല്‍കി പ്രവേശനം ഉറപ്പിച്ചു. ലക്ഷങ്ങള്‍ നല്‍കിയാണ് പ്രവേശനം നേടിയതെന്നു വിദ്യാര്‍ഥികള്‍ ഫോണിലൂടെ വ്യക്തമാക്കുന്നുമുണ്ട്. ക്രിസ്തുദാസ് എന്നയാളാണ് പണം വാങ്ങിയതെന്നു രക്ഷിതാക്കള്‍ പറയുന്നു. എന്നാല്‍, പണം വാങ്ങിയതിന്റെ രസീത് ആര്‍ക്കും നല്‍കിയിട്ടില്ല. ചില വിദ്യാര്‍ഥികള്‍ക്കു പണം കുറവായതിന്റെ പേരില്‍ സീറ്റ് നിഷേധിച്ചു. കൂടുതല്‍ പണവുമായി വന്നാല്‍ സീറ്റ് നല്‍കാമെന്നായിരുന്നു സി.എസ്.ഐ അധികൃതരുടെ വിശദീകരണം.

എല്‍.എം.എസ് കോമ്പൗണ്ട് കേന്ദ്രീകരിച്ചാണ് ലക്ഷങ്ങള്‍ വാങ്ങിയുള്ള പ്രവേശനം നടന്നിരിക്കുന്നത്. തലവരിപ്പണം വാങ്ങരുതെന്ന സുപ്രിംകോടതി നിര്‍ദേശം ലംഘിച്ചാണ് സീറ്റ് കച്ചവടം നടന്നിരിക്കുന്നത്. മാനേജ്‌മെന്റ് അസോസിയേഷനു കീഴിലെ 11 കോളജുകളിലെ പ്രവേശന പരീക്ഷയാണ് നാളെ നിശ്ചയിച്ചിരിക്കുന്നത്. കാരക്കോണത്തെ സീറ്റുകളില്‍ പ്രവേശനം നടത്തിയതിലൂടെ നാളെ നടക്കുന്ന പ്രവേശന പരീക്ഷ പ്രഹസനമാവും. കാരക്കോണം മെഡിക്കല്‍ കോളജില്‍ തലവരിപ്പണം വാങ്ങിയ സംഭവത്തെക്കുറിച്ചു അന്വേഷിക്കുമെന്നു ആരോഗ്യമന്ത്രി അടൂര്‍ പ്രകാശ് അറിയിച്ചു. സര്‍ക്കാരുമായി ധാരണയുണ്ടാക്കിയശേഷം ഉയര്‍ന്ന ഫീസ് വാങ്ങിയതു തെറ്റായ നടപടിയാണെന്നും മന്ത്രി പ്രതികരിച്ചു. അതേസമയം, ഏത് അന്വേഷണത്തെയും നേരിടാന്‍ തയ്യാറാണെന്നു കാരക്കോണം മെഡിക്കല്‍ കോളജ് മാനേജ്‌മെന്റ് അധികൃതര്‍ വ്യക്തമാക്കി. പ്രവേശനത്തിനു തലവരിപ്പണം വാങ്ങിയിട്ടില്ല. എന്‍.ആര്‍.ഐ ക്വാട്ടയിലെ 15 സീറ്റുകളിലേയ്ക്കു മാത്രമാണ് നേരിട്ടു പ്രവേശനം നടത്തുന്നതെന്നും അധികൃതര്‍ അറിയിച്ചു.

തലവരിപ്പണം വാങ്ങിയ കാര്യത്തെക്കുറിച്ചു തനിയ്ക്കറിയില്ലെന്നു സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ സെക്രട്ടറിയും കാരക്കോണം മാനേജ്‌മെന്റ് പ്രതിനിധിയുമായ അഡ്വ.സാജന്‍ പ്രസാദ് അറിയിച്ചു. കോളജ് ഡയറക്ടര്‍ അടക്കമുള്ളവരാണ് പ്രവേശനം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

janayugom 130711

4 comments:

  1. സി.എസ്.ഐ മാനേജ്‌മെന്റിനു കീഴിലുള്ള കാരക്കോണം മെഡിക്കല്‍ കോളജില്‍ മാനേജ്‌മെന്റ് സീറ്റില്‍ ലക്ഷങ്ങള്‍ തലവരിപ്പണം വാങ്ങി പ്രവേശനം നടത്തിയതായി റിപോര്‍ട്ട്. മാനേജ്‌മെന്റ് സീറ്റിലെ പ്രവേശനത്തിനായി നാളെ നടക്കുന്ന പരീക്ഷ പ്രഹസനമാക്കിയാണ് മുന്‍കൂട്ടി അഡ്മിഷന്‍ നടത്തിയിരിക്കുന്നത്. പ്രമുഖ മലയാളം ചാനലാണ് ഇതുസംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവിട്ടത്.

    ReplyDelete
  2. എംബിബിഎസ് പ്രവേശനത്തിന് ലക്ഷങ്ങള്‍ കോഴവാങ്ങിയതില്‍ പ്രതിഷേധിച്ച് കാരക്കോണം മെഡിക്കല്‍ കോളേജിലേക്ക് എസ്എഫ്ഐ ഉജ്വല മാര്‍ച്ച് നടത്തി. വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ അന്വേഷണംനടത്തി കാരക്കോണം മെഡിക്കല്‍ കോളേജിനെതിരായി ശക്തമായ നടപടി സ്വീകരിക്കാന്‍ പി എ മുഹമ്മദ് കമ്മിറ്റിയും ആരോഗ്യ സര്‍വകലാശാലയും തയ്യാറാകണം. മാര്‍ച്ച് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി ബിജു ഉദ്ഘാടനംചെയ്തു. കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗത്തെ പൂര്‍ണമായും കച്ചവടവല്‍ക്കരിക്കാന്‍ ഒരു കാരണവശാലും എസ്എഫ്ഐ അനുവദിക്കില്ലെന്ന് സെക്രട്ടറി വ്യക്തമാക്കി. സംസ്ഥാന വൈസ്പ്രസിഡന്റ് എ എ റഹിം, ജില്ലാസെക്രട്ടറി ബെന്‍ഡാര്‍വിന്‍ , അഥീന സതീഷ് എന്നിവര്‍ സംസാരിച്ചു. പ്രകടനത്തെ നേരിടുന്നതിന് വെള്ളറട, പാറശാല, ആര്യന്‍കോട്, പൂവാര്‍ ഉള്‍പ്പെടെ വിവിധ സ്റ്റേഷനുകളില്‍നിന്ന് നൂറുകണക്കിന് പൊലീസും ജലപീരങ്കി ഉള്‍പ്പെടെയുള്ള സംവിധാനങ്ങളും രാവിലെ മുതല്‍ കാരക്കോണത്ത് വിന്യസിച്ചിരുന്നു. പൊലീസ് ബാരിക്കേഡുകള്‍ തീര്‍ത്തത് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെടുത്തി. അതേസമയം എസ്എഫ്ഐയുടെ പ്രകടനത്തിന് തൊട്ടുമുമ്പുനടന്ന യുവമോര്‍ച്ചയുടെ പ്രതിഷേധപ്രകടനം അക്രമാസക്തമായി. കല്ലേറില്‍ ഒരു പൊലീസുകാരന് പരിക്കേറ്റു. നെയ്യാറ്റിന്‍കര ഡിവൈഎസ്പി ഓഫീസിലെ ബി പ്രസന്നനാണ് പരിക്കേറ്റത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇയാള്‍ കാരക്കോണം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

    ReplyDelete
  3. സ്വാശ്രയ വിദ്യാഭ്യാസ സമ്പ്രദായം നിർത്തലാക്കാനുള്ള ഒരു ബഹുജനസമരത്തിനു തന്നെ കേരളം തയ്യാറാവേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ആ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ രോഗലക്ഷണങ്ങൾ മാത്രമാണ് സി.എസ്.ഐ. പോലുള്ള സാമൂഹ്യവിരുദ്ധ സ്ഥാപനങ്ങൾ. എന്തായാലും മുഖ്യധാരയിലൊന്നും ഈ വാർത്തക്ക് വലിയ പ്രാധാന്യം കൊടുത്തുകണ്ടില്ല.
    അഭിവാദ്യങ്ങളോടെ

    ReplyDelete
  4. അപ്പോൾ ഇതിൽ പറയുന്ന ഡയറക്‌ടർ ഡോക്‌ടർ ബെന്നറ്റ് എബ്രാഹം ആണ് ഇപ്പോൾ തിരുവനന്തപുരം പാർലമെന്റ് മണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർത്ഥി :)

    ReplyDelete