Wednesday, September 21, 2011

പരസ്യവിചാരണയുടെ നടുക്കത്തില്‍ പെണ്‍കുട്ടി

മധ്യവയസ്കന്റെ പീഡനശ്രമത്തെക്കാളും വലിയ മാനസിക പീഡനമാണ് രാമങ്കരിയിലെ പതിനൊന്നുകാരിക്ക് പൊലീസില്‍ നിന്നും ലഭിച്ചത്. നടുറോഡില്‍ പൊതുജനമധ്യത്തില്‍ പെണ്‍കുട്ടിയില്‍ നിന്നും തെളിവെടുത്താണ് പൊലീസ് രസിച്ചത്. ദുര്‍ബല വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്ത് പ്രതിയെ രക്ഷിക്കാന്‍ ശ്രമിച്ച പൊലീസ് പെണ്‍കുട്ടിയുടെ അച്ഛനെ ഭീഷണിപ്പെടുത്തി കള്ളക്കേസെടുക്കാനും തയ്യാറായി. രാമങ്കരി പഞ്ചായത്തില്‍ വേഴപ്ര സ്വദേശിയായ പെണ്‍കുട്ടിയും കുടുംബവുമാണ് മധ്യവയസ്കന്റെയും പൊലീസിന്റെയും പീഡനത്തിന് ഇരയായത്. സംഭവത്തിനുശേഷം രാമങ്കരി പൊലീസാണ് പെണ്‍കുട്ടിയെ നടുറോഡില്‍ വിളിച്ചു വരുത്തി അച്ഛന്റെയും അമ്മയുടെയും മുന്നില്‍വച്ച് പിഡനശ്രമം വിവരിപ്പിച്ച് ക്രൂരമായി ആനന്ദിച്ചത്.

രാമങ്കരി വേഴപ്ര പാക്കള്ളി പാലത്തിനു സമീപം കട നടത്തുന്ന വേഴപ്ര ഒറ്റത്തെങ്ങില്‍ മോഹനന്‍ (58) മിഠായി നല്‍കാമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ കടയില്‍ വിളിച്ചുകയറ്റി അശ്ലീല പ്രദര്‍ശനം നടത്തിയെന്നാണ് പരാതി. ഈ മാസം നാലിന് സംഭവത്തെക്കുറിച്ച് പെണ്‍കുട്ടിയുടെ അച്ഛന്‍ രാമങ്കരി പൊലീസില്‍ പരാതി നല്‍കി. അഞ്ചിന് മോഹനനെ കസ്റ്റഡിയിലെടുത്ത പൊലീസ് അന്നു വൈകിട്ടുതന്നെ പ്രതിയെ ജാമ്യത്തില്‍ വിട്ടു. ആറിന് രാവിലെ മോഹനന്റെ കടയുടെ മുന്നിലെത്താന്‍ പെണ്‍കുട്ടിയോടും കുടുംബത്തോടും പൊലീസ് ആവശ്യപ്പെട്ടു. ഇതനുസരിച്ച് എത്തിയ പെണ്‍കുട്ടിയോട് ആളുകള്‍ കൂടിനില്‍ക്കെ സംഭവം ആംഗ്യത്തോടെ വിവരിക്കാന്‍ പൊലീസ് ആവശ്യപ്പെട്ടു. കരച്ചിലടക്കാനാകാതെ പെണ്‍കുട്ടി അച്ഛനും അമ്മയും നാട്ടുകാരും കേള്‍ക്കെ സംഭവം വിവരിച്ചു. പൊലീസിന്റെ ഈ ക്രൂരവിനോദം അച്ഛനും നാട്ടുകാരില്‍ ചിലരും ചോദ്യം ചെയ്തെങ്കിലും പൊലീസ് വഴങ്ങിയില്ല. പീഡനത്തിനിരയാകുന്ന സ്ത്രീകളുടെയും കുട്ടികളുടെയും പേരുവിവരം പോലും രഹസ്യമായി സൂക്ഷിക്കണമെന്ന മാര്‍ഗനിര്‍ദേശം കാറ്റില്‍പറത്തിയാണ് പൊലീസ് പരസ്യവിചാരണ നടത്തിയത്. ഇതുസംബന്ധിച്ച് പെണ്‍കുട്ടിയുടെ അച്ഛന്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി. സംഭവത്തില്‍ കേസെടുത്ത ജില്ലാ ശിശുക്ഷേമ സമിതി കുട്ടിയില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. സംസ്ഥാന മനുഷ്യാവകാശ കമീഷനും കേസെടുത്തു. കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ശിശുക്ഷേമ സമിതി അംഗങ്ങള്‍ ചെയര്‍മാന്‍ കൂടിയായ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. സംഭവത്തെക്കുറിച്ച് ഡിവൈഎസ്പി കെ മഹേഷ്കുമാറും ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കി.

ഇതിന്റെ അടിസ്ഥാനത്തില്‍ രാമങ്കരി എസ്ഐ എം മനുവിനെ കോഴിക്കോട് റൂറലിലേക്ക് സ്ഥലം മാറ്റി. എന്നാല്‍ ഇതുവരെയും ഇയാള്‍ക്കെതിരെ വകുപ്പുതല അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. സംഭവത്തില്‍ ജാമ്യം ലഭിക്കാവുന്ന ഇന്ത്യന്‍ ശിക്ഷാനിയമം 354-ാം വകുപ്പനുസരിച്ചാണ് പൊലീസ് കേസെടുത്തത്്. ഇത് പ്രായപൂര്‍ത്തിയായ സ്ത്രീയെ അപമാനിക്കല്‍ എന്ന കുറ്റമാണ്. എന്നാല്‍ കുട്ടികള്‍ക്കെതിരായ പീഡനം തടയുന്ന വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കാത്ത പൊലീസ് നടപടിയില്‍ ദുരൂഹതയുള്ളതായി സംഭവത്തെക്കുറിച്ച് അന്വേഷിച്ച ശിശുക്ഷേമസമിതി കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി.

deshabhimani 210911

1 comment:

  1. മധ്യവയസ്കന്റെ പീഡനശ്രമത്തെക്കാളും വലിയ മാനസിക പീഡനമാണ് രാമങ്കരിയിലെ പതിനൊന്നുകാരിക്ക് പൊലീസില്‍ നിന്നും ലഭിച്ചത്. നടുറോഡില്‍ പൊതുജനമധ്യത്തില്‍ പെണ്‍കുട്ടിയില്‍ നിന്നും തെളിവെടുത്താണ് പൊലീസ് രസിച്ചത്. ദുര്‍ബല വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്ത് പ്രതിയെ രക്ഷിക്കാന്‍ ശ്രമിച്ച പൊലീസ് പെണ്‍കുട്ടിയുടെ അച്ഛനെ ഭീഷണിപ്പെടുത്തി കള്ളക്കേസെടുക്കാനും തയ്യാറായി. രാമങ്കരി പഞ്ചായത്തില്‍ വേഴപ്ര സ്വദേശിയായ പെണ്‍കുട്ടിയും കുടുംബവുമാണ് മധ്യവയസ്കന്റെയും പൊലീസിന്റെയും പീഡനത്തിന് ഇരയായത്. സംഭവത്തിനുശേഷം രാമങ്കരി പൊലീസാണ് പെണ്‍കുട്ടിയെ നടുറോഡില്‍ വിളിച്ചു വരുത്തി അച്ഛന്റെയും അമ്മയുടെയും മുന്നില്‍വച്ച് പിഡനശ്രമം വിവരിപ്പിച്ച് ക്രൂരമായി ആനന്ദിച്ചത്.

    ReplyDelete