Thursday, September 22, 2011

അഭിനവ ഹിറ്റ്‌ലര്‍ പുനര്‍ജനിച്ചിരിക്കുന്നു

നരേന്ദ്രമോഡിയുടെ 'സദ്ഭാവന ദൗത്യം' എന്ന ത്രിദിന ഉപവാസം അവസാനിച്ചു. ഗുജറാത്തിലെ മതസൗഹാര്‍ദ അന്തരീക്ഷം നിലനിര്‍ത്താനും സംസ്ഥാനത്തിന്റെ വികസന നേട്ടങ്ങള്‍ പ്രചരിപ്പിക്കാനും ലക്ഷ്യമിട്ടാണത്രെ മോഡി നിരാഹാര സത്യഗ്രഹത്തിനു മുതിര്‍ന്നത്. ഗുജറാത്ത് സര്‍വകലാശാലയുടെ എയര്‍ കണ്ടീഷന്‍ ചെയ്ത കണ്‍വന്‍ഷന്‍-കം-എക്‌സിബിഷന്‍ ഹാളിന്റെ പ്രൗഢിയും അവിടുത്തെ ആര്‍ഭാട പൂര്‍ണമായ ഒരുക്കങ്ങളും നല്‍കുന്നത് മറിച്ചൊരു സന്ദേശമാണ്. കറകളഞ്ഞ ഒരു ഫാസിസ്റ്റ് രാജ്യത്തിന്റെ സമുന്നത ഭരണാധികാര പദവിക്കായുള്ള മത്സരത്തിനു സജ്ജനായിരിക്കുന്നു എന്നതാണ് ആ സന്ദേശം.

എണ്‍പത്തിരണ്ടു പിന്നിട്ടു ലാല്‍ കൃഷ്ണ അദ്വാനി തന്റെ ഒടുങ്ങാത്ത പ്രധാനമന്ത്രിപദ മോഹവുമായി അഴിമതിക്കെതിരായ രഥയാത്ര പ്രഖ്യാപിച്ചപ്പോഴേ മോഡി അപകടം മണത്തറിഞ്ഞിരുന്നു. അടുത്ത പൊതു തിരഞ്ഞെടുപ്പിനു മുന്നോടിയായി ഇതള്‍വിടര്‍ത്തുന്ന പ്രധാനമന്ത്രി പദ മോഹത്തെ മുളയിലെ നുള്ളുക എന്ന ലക്ഷ്യത്തോടെയാണ് നരേന്ദ്ര മോഡി തന്റെ സദ്ഭാവനാ ദൗത്യം പ്രഖ്യാപിച്ചത്. മോഡിയുടെ ഉന്നം ഫലിക്കുക തന്നെ ചെയ്തു. ആര്‍ എസ് എസും സംഘപരിവാര്‍ സംഘടനകളും കാലവിളംബം കൂടാതെ തന്നെ പിന്തുണയുമായി രംഗത്തെത്തി. മോഡിയുടെ അധികാരപ്രാപ്തിയുടെ ആനുകൂല്യങ്ങള്‍ നിര്‍ല്ലോഭം ആസ്വദിച്ചു പോന്നിരുന്ന ബി ജെ പി ദേശീയ നേതൃത്വവും തങ്ങളുടെ അനിഷ്ടങ്ങളും അതൃപ്തിയും മറച്ചുവച്ച് പിന്തുണയുമായി മോഡിക്കു പിന്നില്‍ അണിനിരന്നു. തന്റെ പ്രധാനമന്ത്രി പദ മോഹങ്ങള്‍ വാടിക്കൊഴിയുന്നത് മറച്ചുവച്ച് എല്‍ കെ അദ്വാനിക്കും മോഡിക്കു പിന്നില്‍ അണിനിരക്കാതെ നിവര്‍ത്തിയില്ലെന്നായി. അതെ, നരേന്ദ്രമോഡിയും ആര്‍ എസ് എസ് നേതൃത്വം നല്‍കുന്ന സംഘപരിവാറും ആഗ്രഹിക്കുന്നതുപോലെ പ്രധാനമന്ത്രി പദവിയിലേക്കുള്ള വിക്ഷേപണത്തറയായി മാറുകയായിരുന്നു അഹമ്മദാബാദിലെ ഉപവാസ സമരവേദി.

തന്റെ സമരപ്പന്തലിലേക്ക് ഒരു പറ്റം മുസ്‌ലിങ്ങളെ ആകര്‍ഷിച്ച് അണിനിരത്തുക വഴി മതസൗഹാര്‍ദത്തിന്റെ പ്രകടനം കൂടിയാക്കി സദ്ഭാവന ദൗത്യത്തെ മാറ്റാനും മോഡി ശ്രമിക്കുകയും ഒരു പരിധിവരെ വിജയിക്കുകയും ചെയ്തു. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടക്കുരുതിക്കു നേതൃത്വം നല്‍കിയ ഗുജറാത്ത് മുഖ്യമന്ത്രിയുടെ നേട്ടം ആരേയും മൂക്കത്ത് വിരല്‍വയ്ക്കാന്‍ നിര്‍ബന്ധിതരാക്കിയില്ലെങ്കിലെ അദ്ഭുതമുള്ളൂ. മത ന്യൂനപക്ഷങ്ങള്‍ക്കു നേരെ നരനായാട്ടു നടത്തിയ ഈ ഫാസിസ്റ്റിന്റെ വേദി പങ്കിടാന്‍ ഒരു ചെറുസംഘം മുസ്‌ലിങ്ങളെ പ്രേരിപ്പിച്ച സംഗതി എന്തായിരിക്കാം. അതിന് ഉത്തരം നല്‍കാന്‍ മാര്‍ക്‌സിസത്തിനു മാത്രമേ ഫലപ്രദമായി കഴിയു. മുതലാളിത്തത്തിനു മതമോ ജാതിയോ ഇല്ല. മുതലാളിത്തത്തിന്റെ ജാതിയും മതവും ലാഭം, ലാഭം മാത്രമാണ്. ആ യാഥാര്‍ഥ്യമാണ് സദ്ഭാവന ദൗത്യ വേദിയിലേക്ക് ഒരു പറ്റം മുസ്‌ലിങ്ങളെ ആകര്‍ഷിച്ചതും.

വെള്ള കുര്‍ത്തയും പൈജാമയും അലക്കിത്തേച്ച ഷാളും ധരിച്ച് നരച്ച തലമുടിയും പറ്റെ വെട്ടിനിര്‍ത്തിയ താടിയുമുള്ള ഒരു അഭിനവ ഹിറ്റ്‌ലര്‍ അഹമ്മദാബാദില്‍ പുനര്‍ജനിച്ചിരിക്കുന്നു. നരേന്ദ്രമോഡിയുടെ രാഷ്ട്രീയ ജല്‍പനങ്ങള്‍ സസൂക്ഷ്മം നിരീക്ഷിക്കുന്ന ഏതൊരാള്‍ക്കും ബോധ്യപ്പെടുന്നതാണ് ഈ യാഥാര്‍ഥ്യം. മനുഷ്യചരിത്രത്തിലെ ഞെട്ടിക്കുന്ന വംശീയഹത്യകള്‍ക്കും ജനാധിപത്യത്തിനും ജനാധിപത്യ സ്ഥാപനങ്ങള്‍ക്കുമെതിരായ അട്ടിമറികള്‍ക്കും നേതൃത്വം നല്‍കിയ അഡോള്‍ഫ് ഹിറ്റ്‌ലറും സ്വയം പ്രകീര്‍ത്തിച്ചിരുന്നത് തന്റെ ഭരണകാലഘട്ടത്തിലെ വ്യാവസായിക വളര്‍ച്ചയെയും വികസനത്തെയും പറ്റിയാണ്. ഇവിടെ നരേന്ദ്രമോഡി എന്ന അഭിനവ ഇന്ത്യന്‍ ഫാസിസ്റ്റ് സ്വയം പ്രകീര്‍ത്തിക്കുന്നതും മറ്റൊന്നല്ല. ഗുജറാത്തിന്റെ വ്യാവസായിക വളര്‍ച്ചയും വികസനവും തന്നെ.

കഴിഞ്ഞ നൂറ്റാണ്ടില്‍ ജര്‍മ്മനിയില്‍ ഫാസിസ്റ്റ് അധിനിവേശം സമൂഹത്തില്‍ വേരോട്ടമുണ്ടാക്കിയപ്പോള്‍ യൂറോപ്പിലെയും അമേരിക്കയിലെയും ഭരണാധികാരികള്‍പോലും ഹിറ്റ്‌ലറെ പ്രകീര്‍ത്തിക്കാന്‍ മടിച്ചിരുന്നില്ല. ഇന്ത്യയിലാവട്ടെ രത്തന്‍ടാറ്റ മുതല്‍ അന്നാഹസാരെ വരെ ഗുജറാത്തിന്റെയും മോഡിയുടെയും 'നേട്ടങ്ങ'ളോടുള്ള തങ്ങളുടെ ആരാധന മറച്ചുവെയ്ക്കുന്നില്ല. ഒറ്റപ്പെട്ട എതിര്‍പ്പുകളെയും പ്രതിഷേധത്തെയും ഭിന്നാഭിപ്രായത്തെയും നിശബ്ദമാക്കാന്‍ ഏതു ഹീനമാര്‍ഗവും അവലംബിക്കാന്‍ മടിയില്ലാത്ത നരാധമനാണ് താനെന്ന് കഴിഞ്ഞകാലത്തെ പ്രവൃത്തികൊണ്ട് തെളിയിച്ചിട്ടുണ്ട് നരേന്ദ്രമോഡി.

ഗുജറാത്ത് കലാപത്തിനിരയായ നിരപരാധികളായ മുസ്‌ലിം ജനതയെ പുനരധിവസിപ്പിക്കുന്നതിനോ അക്രമത്തിന് ഇരയായവര്‍ക്ക് നീതി ലഭ്യമാക്കുന്നതിനോ യാതൊരു ശ്രമവും നടത്താന്‍ സംസ്ഥാനത്തെ ബി ജെ പി  സര്‍ക്കാര്‍ തയ്യാറായില്ല. ആസൂത്രിതമായി നടത്തിയ കൂട്ടക്കൊലകളെപ്പറ്റിയും കൊള്ളകളെപ്പറ്റിയും നീതിപീഠത്തിനും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും വിവരം നല്‍കിയ സത്യസന്ധരും മനുഷ്യസ്‌നേഹികളുമായ ഉദ്യോഗസ്ഥര്‍ക്കും പൊതു പ്രവര്‍ത്തകര്‍ക്കും ജീവഭയം കൂടാതെ കഴിയാനാവാത്ത അരക്ഷിതത്വമാണ് ഗുജറാത്തില്‍ നടമാടുന്നത്. മുസ്‌ലിങ്ങളെപ്പോലെ തന്നെ ഭയത്തിന്റെയും കൊടിയ അനീതികളുടെയും ഇരകളാണ് ഗുജറാത്തിലെ ദളിതരും ആദിവാസികളും. മനുഷ്യാവകാശ പ്രവര്‍ത്തകര്‍പോലും ജീവന്‍ പണയം വച്ചാണ് തങ്ങളുടെ ദൗത്യ നിര്‍വഹണത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളത്.

മോഡിയേയും മോഡിയുടെ പൈശാചികമായ പ്രത്യയശാസ്ത്രത്തെയും തിരിച്ചറിയുകയും തുറന്നുകാട്ടുക എന്നതും ഒരു ജനാധിപത്യ രാഷ്ട്രത്തിനു നല്‍കാവുന്ന ഏറ്റവും ബലപ്പെട്ട സംഭാവനയാണ്. അതില്‍ വീഴ്ചവന്നാല്‍, പരാജയപ്പെട്ടാല്‍, തകരുന്നത് ജനാധിപത്യവും പരാജയമടയുന്നത് മാനവികതയും ആയിരിക്കും.

janayugom editorial 220911

3 comments:

  1. നരേന്ദ്രമോഡിയുടെ 'സദ്ഭാവന ദൗത്യം' എന്ന ത്രിദിന ഉപവാസം അവസാനിച്ചു. ഗുജറാത്തിലെ മതസൗഹാര്‍ദ അന്തരീക്ഷം നിലനിര്‍ത്താനും സംസ്ഥാനത്തിന്റെ വികസന നേട്ടങ്ങള്‍ പ്രചരിപ്പിക്കാനും ലക്ഷ്യമിട്ടാണത്രെ മോഡി നിരാഹാര സത്യഗ്രഹത്തിനു മുതിര്‍ന്നത്. ഗുജറാത്ത് സര്‍വകലാശാലയുടെ എയര്‍ കണ്ടീഷന്‍ ചെയ്ത കണ്‍വന്‍ഷന്‍-കം-എക്‌സിബിഷന്‍ ഹാളിന്റെ പ്രൗഢിയും അവിടുത്തെ ആര്‍ഭാട പൂര്‍ണമായ ഒരുക്കങ്ങളും നല്‍കുന്നത് മറിച്ചൊരു സന്ദേശമാണ്. കറകളഞ്ഞ ഒരു ഫാസിസ്റ്റ് രാജ്യത്തിന്റെ സമുന്നത ഭരണാധികാര പദവിക്കായുള്ള മത്സരത്തിനു സജ്ജനായിരിക്കുന്നു എന്നതാണ് ആ സന്ദേശം.

    ReplyDelete
  2. മോഡിയേയും മോഡിയുടെ പൈശാചികമായ പ്രത്യയശാസ്ത്രത്തെയും തിരിച്ചറിയുകയും തുറന്നുകാട്ടുക എന്നതും ഒരു ജനാധിപത്യ രാഷ്ട്രത്തിനു നല്‍കാവുന്ന ഏറ്റവും ബലപ്പെട്ട സംഭാവനയാണ്. അതില്‍ വീഴ്ചവന്നാല്‍, പരാജയപ്പെട്ടാല്‍, തകരുന്നത് ജനാധിപത്യവും പരാജയമടയുന്നത് മാനവികതയും ആയിരിക്കും.

    ReplyDelete
  3. നമുക്ക് ‘ജാഗ്രത‘ പുലര്‍ത്താം.:)

    ReplyDelete