Tuesday, October 4, 2011

ആക്രമണം മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പരാതി നല്‍കിയതിന്റെ പിറ്റേന്ന്

അധ്യാപകന്‍ കൃഷ്ണകുമാര്‍ ആക്രമണത്തിന് ഇരയായത് ജീവനു ഭീഷണിയുണ്ടെന്നു കാണിച്ച് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പരാതി നല്‍കിയതിന്റെ തൊട്ടടുത്ത ദിവസം. സെപ്തംബര്‍27നാണ് കൃഷ്ണകുമാറിനെ അതിക്രൂരമായി ആക്രമിച്ച് മൃതപ്രായനാക്കിയത്. ആര്‍ ബാലകൃഷ്ണപിള്ളയുടെ ഉടമസ്ഥതയിലുള്ള വാളകം രാമവിലാസം സ്കൂള്‍ മാനേജ്മെന്റ് നിരന്തരം പീഡിപ്പിക്കുകയാണെന്നും ജീവനു ഭീഷണിയുണ്ടെന്നും കാണിച്ച് 26 നു കൃഷ്ണകുമാറിന്റെ ഭാര്യയും പ്രധാനാധ്യാപികയുമായ ഗീത മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് പരാതി അയച്ചിരുന്നു. മന്ത്രി കെ എം മാണി, കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല, യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍ , മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹൈദര്‍ അലി ശിഹാബ് തങ്ങള്‍ , ചീഫ് വിപ്പ് പി സി ജോര്‍ജ് എന്നിവര്‍ക്കും പരാതിയുടെ പകര്‍പ്പ് അയച്ചു. സ്കൂള്‍ മാനേജരായ ബാലകൃഷ്ണപിള്ള യുഡിഎഫിലെ പ്രധാന നേതാവ് കൂടിയായതു കൊണ്ടാണ് യുഡിഎഫ് നേതാക്കള്‍ക്കും പരാതി നല്‍കിയത്. എന്നാല്‍ , പരാതിക്ക് ആരും മറുപടി നല്‍കിയില്ല. അധ്യാപകന്‍ ആക്രമിക്കപ്പെട്ടശേഷം, നിങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നെന്നും പരാതിയെക്കുറിച്ച് അധികാരികളുമായി സംസാരിച്ചിട്ടുണ്ടെന്നും പി സി ജോര്‍ജിന്റെ മറുപടി വന്നു.

അധ്യാപകനും ഭാര്യയും മുഖ്യമന്ത്രിക്കും മറ്റും പരാതി നല്‍കിയ 26നു പിള്ള പല പ്രമുഖരുടെ നമ്പരിലേക്കും തന്റെ മൊബൈല്‍ ഫോണില്‍ നിന്നു വിളിച്ചിട്ടുണ്ട്. അന്നു വൈകിട്ട് 6.50ന് പിള്ളയുടെ നമ്പരില്‍ നിന്ന് ഒരു പൊലീസുദ്യോഗസ്ഥന്റെ ഫോണിലേക്കും കോള്‍ പോയി. സ്കൂളില്‍ നിര്‍ഭയം ജോലി ചെയ്യാന്‍ സാഹചര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ട് അധ്യാപകനും ഭാര്യയും മുഖ്യമന്ത്രിക്ക് മുമ്പും പരാതി നല്‍കിയിട്ടുണ്ട്. കൃഷ്ണകുമാര്‍ മുഖ്യമന്ത്രിയുടെ വസതിയില്‍ നേരിട്ടു ചെന്നും പരാതി നല്‍കി. പരാതി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് കൈമാറിയതല്ലാതെ ഒരു നടപടിയും ഉണ്ടായില്ല. ഭയപ്പെട്ടതുപോലെ ക്രൂരമായ ആക്രമണത്തിന് ഇരയായ അധ്യാപകനെ മുഖ്യമന്ത്രിയും മന്ത്രിമാരും തിരിഞ്ഞുനോക്കിയിട്ടില്ല. നിയമസഭ നടക്കുന്നതിനാല്‍ മന്ത്രിമാര്‍ തലസ്ഥാനത്തു തന്നെയുണ്ടെങ്കിലും തൊട്ടടുത്ത് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഒരാഴ്ചയായി അത്യാസന്നനിലയില്‍ കിടക്കുന്ന അധ്യാപകനെ സന്ദര്‍ശിക്കാന്‍ തയ്യാറായിട്ടില്ല.

അധ്യാപകന്റെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയുണ്ടെന്ന് മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതര്‍ അറിയിച്ചു. കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിലെ ഡിവൈഎസ്പി ഷാനവാസ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തി അധ്യാപകന്റെ ആരോഗ്യനിലയെ കുറിച്ച് ഡോക്ടര്‍മാരുമായി സംസാരിച്ചു. സംഭവം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും അന്വേഷണം എങ്ങുമെത്തിയിട്ടില്ല. ആക്രമണം നടന്ന ദിവസവും മറ്റും പിള്ളയുടെ മൊബൈല്‍ഫോണില്‍ നിന്നു സംശയകരമായ രീതിയില്‍ നിരവധി കോള്‍ പോയതിനെക്കുറിച്ചും അന്വേഷിക്കാന്‍ പൊലീസ് തയ്യാറാകുന്നില്ല.

മുഖ്യമന്ത്രിയെ വിളിച്ചതിന് തെളിവ്; ഗണേശിനെയും വിളിച്ചു


കഠിനതടവ് അനുഭവിക്കുന്ന ബാലകൃഷ്ണപിള്ള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വിളിച്ചതിനു തെളിവ്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പി എസ് ശ്രീകുമാറിന്റെ ഫോണിലേക്കാണ് വിളിച്ചത്. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്ത ഉമ്മന്‍ചാണ്ടി സ്ഥിരമായി പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളുടെ മൊബൈല്‍ ഫോണ്‍ വഴിയാണ് ആശയവിനിമയം നടത്തുന്നത്. ശ്രീകുമാറിന്റെ 9847173177 നമ്പരിലുള്ള മൊബൈല്‍ ഫോണിലേക്ക് സെപ്തംബര്‍ 24നു വൈകിട്ട് 5.55ന് പിള്ള വിളിച്ചു. ആര്‍ ബാലകൃഷ്ണപിള്ളയെ പോലെ ഒരാള്‍ പ്രൈവറ്റ് സെക്രട്ടറിയെ വിളിക്കുമെന്നു കരുതുക പ്രയാസം. ഉമ്മന്‍ചാണ്ടിയോട് സംസാരിക്കാന്‍ തന്നെയാണ് പിള്ള വിളിച്ചതെന്നു വ്യക്തം. പിള്ള വിളിച്ചതായി ഓര്‍ക്കുന്നില്ലെന്നാണ് ശ്രീകുമാര്‍ ദേശാഭിമാനിയോടു പറഞ്ഞത്.

അധ്യാപകന്‍ ആക്രമിക്കപ്പെട്ടതിന്റെ അടുത്തദിവസം പിള്ള മകനും മന്ത്രിയുമായ കെ ബി ഗണേശ്കുമാറിനെയും വിളിച്ചിട്ടുണ്ട്. പേഴ്സണല്‍ സ്റ്റാഫ് അംഗം ശ്യാമിന്റെ നമ്പരില്‍ വിളിച്ചാണ് ഗണേശ്കുമാറുമായി സംസാരിച്ചത്. ശ്യാമിന്റെ 9447503115 നമ്പര്‍ മൊബൈല്‍ ഫോണിലേക്കാണ് സെപ്തംബര്‍ 28നു അഞ്ചു തവണ വിളിച്ചത്. കാലത്ത് 7.28നും 11.49നും ഇടയിലായിരുന്നു ഈ കോളുകള്‍ . ഈ ദിവസങ്ങളില്‍ നിരവധി പൊലീസുകാരെയും പിള്ള വിളിച്ചു. പിള്ള ഫോണ്‍വിളിച്ചത് ചട്ടലംഘനമാണെന്നും ഒപ്പം പിള്ളയോട് സംസാരിച്ചതും ചട്ടലംഘനമാണെന്നുമാണ് മുഖ്യമന്ത്രി തിങ്കളാഴ്ച നിയമസഭയില്‍ പറഞ്ഞത്. കുറഞ്ഞത് 12 മാസം തടവും 10,000 രൂപ വരെ പിഴയും ശിക്ഷ ലഭിക്കാനുള്ള കുറ്റമാണ് ഇതെന്നും മുഖ്യമന്ത്രി പറഞ്ഞു. അങ്ങനെയെങ്കില്‍ , മുഖ്യമന്ത്രിയും മന്ത്രി ഗണേശ് കുമാറും ഇതേ കുറ്റത്തിന് ശിക്ഷ അനുഭവിക്കേണ്ടി വരും.

നിയമം ലംഘിച്ചതിന് പ്രഥമദൃഷ്ട്യാ തെളിവ്

ആര്‍ ബാലകൃഷ്ണപിള്ള നിയമം ലംഘിച്ച് നിരന്തരം മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് വ്യക്തമായ തെളിവ് ലഭിച്ചു. എന്നാല്‍ , താനല്ല സഹായികളാണ് ഫോണ്‍ ഉപയോഗിച്ചതെന്ന് പിള്ള മൊഴി നല്‍കി. ജയില്‍ നിയമപ്രകാരം തടവുപുള്ളികള്‍ ആശുപത്രിയിലായാലും ജയില്‍ ബന്തവസില്‍ കഴിയണം. ആശുപത്രിയില്‍ രണ്ട് ജയില്‍ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. തന്റെ കൂടെ സഹായികളുണ്ടെന്നതും പിള്ള സമ്മതിച്ചു. നിയമവിരുദ്ധമായി പിള്ള കൂടെ ആള്‍ക്കാരെ നിര്‍ത്തിയത് മൊഴിയെടുക്കാന്‍ എത്തിയ ജയില്‍ ചീഫ് വെല്‍ഫെയര്‍ ഓഫീസര്‍ക്ക് നേരിട്ട് ബോധ്യപ്പെട്ടതായാണ് വിവരം. പിള്ള ഇരട്ടക്കുറ്റം ചെയ്തുവെന്ന് ഇതു വ്യക്തമാക്കുന്നു. പിള്ളക്കൊപ്പം ആരുമില്ലെന്നും സന്ദര്‍ശകരെ അനുവദിക്കാറില്ലെന്നുമാണ് ആശുപത്രി അധികൃതര്‍ മൊഴി നല്‍കിയത്. അത് ശരിയല്ലെന്ന് പിള്ളയുടെ മൊഴിയില്‍നിന്നു വ്യക്തമായി. തടവുപുള്ളി ഫോണ്‍ ഉപയോഗിക്കുന്നത് അടക്കമുള്ള കുറ്റങ്ങള്‍ ചെയ്താല്‍ അക്കാര്യം ജയില്‍ സൂപ്രണ്ട് ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനില്‍ അറിയിക്കണമെന്നാണ് നിയമം. തുടര്‍ന്ന്, പൊലീസ് കേസെടുത്ത് അന്വേഷിക്കണം. ജയില്‍ സൂപ്രണ്ട് പിള്ളയുടെ ബന്തവസ് രജിസ്റ്റര്‍ പരിശോധിച്ചിട്ടില്ലെന്നും വ്യക്തമായി. സെന്‍ട്രല്‍ ജയിലില്‍ കഴിയുമ്പോള്‍ പിള്ള മൊബൈല്‍ ഉപയോഗിക്കുന്ന ദൃശ്യം ക്ലോസ്ഡ് സര്‍ക്യൂട്ട് ടിവിയില്‍ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങള്‍ മായ്ച്ചുകളഞ്ഞതായി സൂചനയുണ്ട്.

പിള്ളയുടേത് 2 വര്‍ഷം തടവ് കിട്ടുന്ന കുറ്റം

തടവുപുള്ളി മൊബൈല്‍ ഫോണ്‍ സൂക്ഷിക്കുകയും പുറത്തുള്ളവരുമായി ബന്ധപ്പെടുകയും ചെയ്താല്‍ രണ്ടു വര്‍ഷം തടവും 10,000 രൂപ പിഴയുമെന്ന് ജയില്‍ നിയമം. 2010 ജനുവരി ഒന്നുമുതല്‍ പ്രാബല്യത്തില്‍ വന്ന പുതിയ ജയില്‍ നിയമത്തില്‍ (കേരള പ്രിസണ്‍ കറക്ഷനല്‍ സര്‍വീസസ് ആക്ട്) തടവുകാരുടെ കുറ്റങ്ങള്‍ പറയുന്ന 86 (1), (2) ഭാഗത്താണിത്. ഇലക്ട്രോണിക് ഉപകരണങ്ങള്‍ കൈവശം വയ്ക്കുകയും അതുപയോഗിച്ച് പുറത്തുള്ളവരോട് ആശയവിനിമയം നടത്തുകയും ചെയ്താല്‍ രണ്ടു വര്‍ഷം തടവോ 10,000 രൂപ പിഴയോ രണ്ടും കൂടിയോ ഉള്ള ശിക്ഷയ്ക്ക് അര്‍ഹനായിരിക്കുമെന്ന് നിയമം പറയുന്നു. ഇത് അറിഞ്ഞാല്‍ ജയില്‍ ഉദ്യോഗസ്ഥന്‍ അതതു പ്രദേശത്തെ പൊലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് നല്‍കേണ്ടതുണ്ട്. അങ്ങനെ ചെയ്തില്ലെങ്കില്‍ ആ ഉദ്യോഗസ്ഥനും ശിക്ഷയ്ക്ക് അര്‍ഹനായിരിക്കും.

മാധ്യമപ്രവര്‍ത്തകരെ തടവിലിടുമെന്ന് മുഖ്യമന്ത്രിയും ജോര്‍ജും

തടവില്‍ കഴിയുന്ന മുന്‍മന്ത്രി ആര്‍ ബാലകൃഷ്ണപിള്ളയുടെ ഫോണ്‍ സംഭാഷണവുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകര്‍ക്ക് മുഖ്യമന്ത്രിയുടെയും ഗവ. ചീഫ്വിപ്പിന്റെയും ഭീഷണി. അടിയന്തരപ്രമേയ നോട്ടീസിനുള്ള മറുപടിയിലാണ് പിള്ളയുമായി ഫോണില്‍ സംസാരിച്ച മാധ്യമപ്രവര്‍ത്തകരെ തടവിലാക്കാന്‍ വകുപ്പുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഭീഷണി മുഴക്കിയത്. പിള്ളയേക്കാള്‍ ശിക്ഷ കിട്ടാവുന്ന കുറ്റം ചെയ്തത് മാധ്യമപ്രവര്‍ത്തകരാണെന്നും അവര്‍ കുടുങ്ങുമെന്നുമായിരുന്നു നിയമസഭാ മീഡിയാ റൂമില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പി സി ജോര്‍ജിന്റെ ഭീഷണി. വാര്‍ത്താസമ്മേളനത്തില്‍ ഉടനീളം പിള്ളയെ സംരക്ഷിച്ച് മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്താനായിരുന്നു ജോര്‍ജിന്റെ ശ്രമം. പിള്ളയെ അങ്ങോട്ടു ഫോണില്‍ വിളിച്ച മാധ്യമപ്രവര്‍ത്തകരാണ് കുറ്റക്കാര്‍ . ഫോണ്‍ എടുത്ത ബാലകൃഷ്ണപിള്ളയും നിയമം ലംഘിച്ചിട്ടുണ്ട്. ഇതിന് ചെറിയ ശിക്ഷയ്ക്കേ വകുപ്പുള്ളൂ. നിലവിലുള്ള തടവുകാലാവധി നാലു ദിവസത്തേക്ക് കൂടി നീട്ടും. അതേസമയം പിള്ളയെ ഫോണില്‍ വിളിച്ച മാധ്യമപ്രവര്‍ത്തകന് 12 മാസത്തില്‍ കുറയാത്ത തടവും പതിനായിരം രൂപ പിഴയും ഇതു രണ്ടുംകൂടിയോ ലഭിക്കും. മാധ്യമപ്രവര്‍ത്തകര്‍ക്ക് ഈ ശിക്ഷ വേണോയെന്നും ജോര്‍ജ് ഭീഷണിസ്വരത്തില്‍ ചോദിച്ചു. ആരുടെയെങ്കിലും വാക്കുകേട്ട് തുനിഞ്ഞിറങ്ങുന്ന മാധ്യമപ്രവര്‍ത്തകര്‍ ഇതോര്‍ക്കുന്നത് നല്ലതായിരിക്കും. താന്‍ ബാലകൃഷ്ണപിള്ളയുമായി ഫോണില്‍ സംസാരിച്ചിട്ടില്ലെന്നും ജോര്‍ജ് അവകാശപ്പെട്ടു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്ന അധ്യാപകനെ സന്ദര്‍ശിച്ച പ്രതിപക്ഷ നേതാക്കളുടെ നടപടി മര്യാദകേടാണെന്നും ജോര്‍ജ് ആരോപിച്ചു.

deshabhimani 041011

3 comments:

  1. അധ്യാപകന്‍ കൃഷ്ണകുമാര്‍ ആക്രമണത്തിന് ഇരയായത് ജീവനു ഭീഷണിയുണ്ടെന്നു കാണിച്ച് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പരാതി നല്‍കിയതിന്റെ തൊട്ടടുത്ത ദിവസം. സെപ്തംബര്‍27നാണ് കൃഷ്ണകുമാറിനെ അതിക്രൂരമായി ആക്രമിച്ച് മൃതപ്രായനാക്കിയത്. ആര്‍ ബാലകൃഷ്ണപിള്ളയുടെ ഉടമസ്ഥതയിലുള്ള വാളകം രാമവിലാസം സ്കൂള്‍ മാനേജ്മെന്റ് നിരന്തരം പീഡിപ്പിക്കുകയാണെന്നും ജീവനു ഭീഷണിയുണ്ടെന്നും കാണിച്ച് 26 നു കൃഷ്ണകുമാറിന്റെ ഭാര്യയും പ്രധാനാധ്യാപികയുമായ ഗീത മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് പരാതി അയച്ചിരുന്നു. മന്ത്രി കെ എം മാണി, കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല, യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍ , മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹൈദര്‍ അലി ശിഹാബ് തങ്ങള്‍ , ചീഫ് വിപ്പ് പി സി ജോര്‍ജ് എന്നിവര്‍ക്കും പരാതിയുടെ പകര്‍പ്പ് അയച്ചു. സ്കൂള്‍ മാനേജരായ ബാലകൃഷ്ണപിള്ള യുഡിഎഫിലെ പ്രധാന നേതാവ് കൂടിയായതു കൊണ്ടാണ് യുഡിഎഫ് നേതാക്കള്‍ക്കും പരാതി നല്‍കിയത്. എന്നാല്‍ , പരാതിക്ക് ആരും മറുപടി നല്‍കിയില്ല. അധ്യാപകന്‍ ആക്രമിക്കപ്പെട്ടശേഷം, നിങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നെന്നും പരാതിയെക്കുറിച്ച് അധികാരികളുമായി സംസാരിച്ചിട്ടുണ്ടെന്നും പി സി ജോര്‍ജിന്റെ മറുപടി വന്നു.

    ReplyDelete
  2. ന്നെ ആക്രമിച്ചവരെ തിരിച്ചറിയാനാവുമെന്ന് അധ്യാപകന്‍ കൃഷ്ണകുമാര്‍ പറഞ്ഞു. ആശുപത്രിയില്‍ മറ്റൊരു മുറിയിലേക്ക് മാറ്റുന്നതിനിടെ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു കൃഷ്ണകുമാര്‍ .മറ്റൊന്നും ഓര്‍മ്മയില്ലെന്നും ഓര്‍മവരുമ്പോള്‍ പറയാമെന്നും അദ്ദേഹം പറഞ്ഞു.

    ReplyDelete
  3. ന്നോ രണ്ടോപേരെ തൃപ്തിപ്പെടുത്താനായി വാളകം കേസില്‍ അന്വേഷണം അട്ടിമറിക്കുന്നത് സര്‍ക്കാരിന്റെ അന്ത്യം കുറിക്കുമെന്ന് സിപിഐഎം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു.അന്വേഷണം വഴി തിരിച്ചുവിടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിനായി വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്നുണ്ട്.ചില തീവ്രവാദിസംഘടനകളുമായി ബന്ധപ്പെടുത്തി പറയുന്നത് ഇതുകൊണ്ടാണ്.സത്യം പുറത്തു വരരുതെന്ന് സര്‍ക്കാരിന് നിര്‍ബന്ധമുള്ളതായി തോന്നുന്നുവെന്നും പിണറായി പറഞ്ഞു.എഫ്എസ്ടിഒ സംഘടിപ്പിച്ച മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി

    ReplyDelete