Thursday, October 20, 2011

മുഖ്യമന്ത്രിയുടെ ഓഫീസ് പൊലീസ് റിപ്പോര്‍ട്ട് ചോര്‍ത്തി

ടി വി രാജേഷ് എംഎല്‍എയെ അപമാനിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് പൊലീസ് റിപ്പോര്‍ട്ട് വാര്‍ത്താക്കുറിപ്പായി ചോര്‍ത്തി നല്‍കി. ഔദ്യോഗിക വാര്‍ത്താക്കുറിപ്പല്ലെന്ന ആമുഖത്തോടെയാണ് ചൊവ്വാഴ്ച രാത്രി മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയുടെ ഇ മെയിലില്‍നിന്ന് ഔദ്യോഗിക രഹസ്യം ചോര്‍ത്തി മാധ്യമങ്ങളിലെത്തിച്ചത്. ഔദ്യോഗിക രഹസ്യം ചോര്‍ത്തല്‍ , സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടലംഘനം, നിയമസഭയോടുള്ള അനാദരവ് എന്നീ ഗുരുതരമായ കുറ്റങ്ങള്‍ക്കു പുറമെ എംഎല്‍എമാരുടെ അവകാശലംഘനവുമാണ് മുഖ്യമന്ത്രിയുടെ ഓഫീസ് കാണിച്ചത്. സ്പീക്കര്‍ക്ക് രാജേഷ് നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ പൊലീസ് അന്വേഷണ റിപ്പോര്‍ട്ടാണ് ഡിജിപിയുടെ റിപ്പോര്‍ട്ടെന്ന പേരില്‍ രാഷ്ട്രീയലക്ഷ്യത്തോടെ പുറത്തുവിട്ടത്. സഭാംഗം സ്പീക്കര്‍ക്ക് നല്‍കിയ പരാതിയില്‍ പൊലീസ് നല്‍കിയ രഹസ്യ റിപ്പോര്‍ട്ടാണ് ഇത്. സ്പീക്കറുടെ ഓഫീസില്‍ നിന്ന് മഹിളാ കോണ്‍ഗ്രസിന്റെ പ്രസ്താവന ഫാക്സ് ചെയ്തതിനേക്കാള്‍ വലിയ കുറ്റമാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുണ്ടായതെന്ന് നിയമവൃത്തങ്ങള്‍ പറയുന്നു. രണ്ടു പേജുള്ള റിപ്പോര്‍ട്ട് ദേശാഭിമാനി, കൈരളി, ജനയുഗം എന്നിവ ഒഴികെ എല്ലാ മാധ്യമങ്ങള്‍ക്കും നല്‍കി.

ഔദ്യോഗിക വാര്‍ത്താകുറിപ്പുകള്‍ നല്‍കുന്ന ptchackosp@gmail.com എന്ന ഇ മെയിലില്‍ നിന്ന് ചൊവ്വാഴ്ച രാത്രി 8.48നാണ് റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയത്. വെഞ്ഞാറമൂട്ടില്‍ ഉണ്ടായ സംഭവത്തില്‍ ടി വി രാജേഷ് വനിതാ പൊലീസിനെ അപമാനിച്ചതായി ഡിജിപി റിപ്പോര്‍ട്ട് എന്ന് മനോരമ ചാനലാണ് രാത്രി ഒമ്പതോടെ വാര്‍ത്ത ആദ്യം പുറത്തുവിട്ടത്. തൊട്ടു പിന്നാലെ മറ്റു മാധ്യമങ്ങളും ഏറ്റുപിടിച്ചു. എന്നാല്‍ ,താന്‍ ഈ പരാതി അന്വേഷിച്ചിട്ടില്ലെന്നും അത്തരം റിപ്പോര്‍ട്ട് നല്‍കിയിട്ടില്ലെന്നും ഡിജിപി ചൊവ്വാഴ്ച തന്നെ വ്യക്തമാക്കിയിരുന്നു. താന്‍ എംഎല്‍എയാണെന്ന് തിരിച്ചറിഞ്ഞിട്ടും ട്രാഫിക് പൊലീസ് അപമാനിച്ചെന്ന് ടി വി രാജേഷ് സ്പീക്കര്‍ക്കും മുഖ്യമന്ത്രിക്കും നല്‍കിയ പരാതിയില്‍ റൂറല്‍ എസ്പിയാണ് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കിയത്. ഇതില്‍ ടി വി രാജേഷിനെ ട്രാഫിക് പൊലീസ് അപമാനിച്ചില്ലെന്നാണ് പൊലീസ് കണ്ടെത്തിയത്. ടി വി രാജേഷും ജെയിംസ് മാത്യുവും വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിനെ അപമാനിച്ചെന്ന യുഡിഎഫ് ആരോപണം കള്ളമാണെന്ന് സഭയിലെ ദൃശ്യങ്ങള്‍ തെളിയിച്ചതോടെയാണ് പിടിച്ചു നില്‍ക്കാന്‍ പൊലീസിനെ ഉപയോഗിച്ച് പുതിയ ആരോപണം മുഖ്യമന്ത്രിയുടെ ഓഫീസ് പടച്ചത്.

deshabhimani 201011

2 comments:

  1. ടി വി രാജേഷ് എംഎല്‍എയെ അപമാനിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് പൊലീസ് റിപ്പോര്‍ട്ട് വാര്‍ത്താക്കുറിപ്പായി ചോര്‍ത്തി നല്‍കി. ഔദ്യോഗിക വാര്‍ത്താക്കുറിപ്പല്ലെന്ന ആമുഖത്തോടെയാണ് ചൊവ്വാഴ്ച രാത്രി മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയുടെ ഇ മെയിലില്‍നിന്ന് ഔദ്യോഗിക രഹസ്യം ചോര്‍ത്തി മാധ്യമങ്ങളിലെത്തിച്ചത്. ഔദ്യോഗിക രഹസ്യം ചോര്‍ത്തല്‍ , സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടലംഘനം, നിയമസഭയോടുള്ള അനാദരവ് എന്നീ ഗുരുതരമായ കുറ്റങ്ങള്‍ക്കു പുറമെ എംഎല്‍എമാരുടെ അവകാശലംഘനവുമാണ് മുഖ്യമന്ത്രിയുടെ ഓഫീസ് കാണിച്ചത്. സ്പീക്കര്‍ക്ക് രാജേഷ് നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ പൊലീസ് അന്വേഷണ റിപ്പോര്‍ട്ടാണ് ഡിജിപിയുടെ റിപ്പോര്‍ട്ടെന്ന പേരില്‍ രാഷ്ട്രീയലക്ഷ്യത്തോടെ പുറത്തുവിട്ടത്.

    ReplyDelete
  2. http://keralabhumi.blogspot.com/2011/10/blog-post.html

    ഒരു മുഖ്യമന്ത്രി തന്‍റെ ഓഫീസിനെ രാഷ്ട്രീയക്കളിയുടെ ചീഞ്ഞ അടവുകള്‍ക്കായി ഉപയോഗിക്കുമ്പോള്‍ അതിനു മിണ്ടാതെ കൂട്ടു നില്‍ക്കുന്നതാണോ മാധ്യമ പ്രവര്‍ത്തനം? എന്തുകൊണ്ടാണ് ഇത്തരം മര്യാദകേടിനെ ഒരു മാധ്യമവും , മാധ്യമ പ്രവര്‍ത്തകനും തള്ളിപ്പറയാത്തത്? ചുരുങ്ങിയപക്ഷം അത് അപ്പടി വാര്‍ത്തയായി കൊടുക്കാതെയെങ്കിലും ഇരിക്കാത്തത്‌? ഔദ്യോഗികമായും അല്ലാതെയും അനോണിയായും മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ഗൌരവമായ വിഷയങ്ങളില്‍ പത്രക്കുറിപ്പുകള്‍ ഇറങ്ങാമോ? നാലാം തൂണുകള്‍ ഇത് കാണേണ്ടിയിരിക്കുന്നു. പ്രതികരിക്കേണ്ടിയും.

    ReplyDelete