Thursday, October 20, 2011

റിലയന്‍സിന് വഴിവിട്ട് കല്‍ക്കരിയും

വൈദ്യുതിഉല്‍പ്പാദനത്തിന് കല്‍ക്കരി അനുവദിച്ചതില്‍ കേന്ദ്രസര്‍ക്കാര്‍ റിലയന്‍സ് കമ്പനിയെ വഴിവിട്ട് സഹായിച്ചതുവഴി രാജ്യത്തിന് 1.20 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്ന്സിഎജി കണ്ടെത്തി. അനില്‍ അംബാനി ചെയര്‍മാനായ റിലയന്‍സ് പവര്‍ ഇന്‍ഡ്രസ്ട്രീസിന് അനര്‍ഹമായി കല്‍ക്കരി അനുവദിച്ചതിലാണ് മന്‍മോഹന്‍സിങ് സര്‍ക്കാര്‍ കേന്ദ്ര ഖജനാവിന് ശതകോടികള്‍ നഷ്ടമുണ്ടാക്കിയത്. സിഎജിയുടെ പ്രാഥമികറിപ്പോര്‍ട്ട് അഭിപ്രായമറിയിക്കുന്നതിന് വൈദ്യുതിമന്ത്രാലയത്തിന് അയച്ചിരിക്കുകയാണ്. സിഎജിയുടെ നിരീക്ഷണങ്ങളും ചോദ്യങ്ങളും പരിശോധിച്ച് വരികയാണെന്നും മറുപടി ഉടന്‍ നല്‍കുമെന്നും ഊര്‍ജസെക്രട്ടറി പി ഉമാശങ്കര്‍ പറഞ്ഞു. കേന്ദ്ര ഊര്‍ജമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയും ധനമന്ത്രി പ്രണബ് മുഖര്‍ജിയുമാണ് വഴിവിട്ട തീരുമാനത്തിന് പിന്നിലെന്നും സിഎജി ചൂണ്ടിക്കാട്ടുന്നു.

മധ്യപ്രദേശിലെ സാസന്‍ , ജാര്‍ഖണ്ഡിലെ തിലായിയ എന്നീ താപവൈദ്യുതനിലയങ്ങളുടെ ലൈസന്‍സ് ചട്ടങ്ങളില്‍ വെള്ളം ചേര്‍ത്താണ് റിലയന്‍സിന് ഒത്താശചെയ്തത്. 4,000 മെഗാവാട്ടില്‍ കൂടുതല്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന കമ്പനികള്‍ക്ക് പ്രത്യേക കല്‍ക്കരി ഖനികള്‍ സര്‍ക്കാര്‍ അനുവദിക്കാറുണ്ട്. എന്നാല്‍ , അവയില്‍നിന്നുള്ള കല്‍ക്കരികള്‍ അതത് പദ്ധതികള്‍ക്ക് മാത്രമേ ഉപയോഗിക്കാവൂ. ഇതുപ്രകാരം 2007ലാണ് സാസന്‍ പദ്ധതിക്കായി കരാറില്‍ എത്തിയത്. എന്നാല്‍ 2008ല്‍ വൈദ്യുതിമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള മന്ത്രിതല സമിതി മിച്ചമുള്ള കല്‍ക്കരി മറ്റ് പദ്ധതികള്‍ക്ക് ഉപയോഗിക്കാന്‍ അനുവദിച്ചു. റിലയന്‍സ് പവര്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിതലസമിതി അക്കാര്യം ചര്‍ച്ചചെയ്തതും അനുകൂലമായ തീരുമാനമെടുത്തതും. ഇതനുസരിച്ച് സാസന്‍ പദ്ധതിക്കായി കുഴിച്ചെടുത്ത കല്‍ക്കരി ചിത്തരാംഗി പദ്ധതിക്കായി ഉപയോഗിക്കുന്നു. മറ്റ് വെദ്യുതിനിലയങ്ങള്‍ക്കായി കോള്‍ ഇന്ത്യ ലിമിറ്റഡില്‍നിന്ന് പൊതുവിപണിയിലെ വിലയ്ക്ക് കല്‍ക്കരി വാങ്ങുകയാണ് ചെയ്യേണ്ടത്. ഇവിടെ സാസന്‍ നിലയത്തിന് അനുവദിച്ച കല്‍ക്കരിയുടെ മിച്ചം മധ്യപ്രദേശിലെ തന്നെ ചിത്തരാംഗി പദ്ധതിയില്‍ ഉപയോഗിക്കാന്‍ അനുവദിച്ചതുവഴി കല്‍ക്കരി വില്‍പന ഇനത്തില്‍ സര്‍ക്കാരിന് വന്‍നഷ്ടമുണ്ടാകും. കൂടുതല്‍ വൈദ്യുതിനിലയങ്ങള്‍ക്കായി പുതിയ ഖനികളുടെ ലൈസന്‍സ് റിലയന്‍സിന് എടുക്കേണ്ടിവരാത്തതിനാല്‍ ഈയിനത്തിലും സര്‍ക്കാരിന് വരുമാനനഷ്ടമുണ്ടാകും.

സാസന്‍ താപവൈദ്യുതനിലയത്തില്‍നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതിക്ക് യൂണിറ്റിന് 1.19 രൂപയാണ് വില. എന്നാല്‍ , ഇതേ കല്‍ക്കരി ഉപയോഗിക്കുന്ന റിലയന്‍സിന്റെ തന്നെ മധ്യപ്രദേശിലെ ചിത്തരാംഗി പദ്ധതിയില്‍നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതിക്ക് 2.45 രൂപയാണ് ഈടാക്കുന്നത്. ഒരു യൂണിറ്റില്‍ 1.26 പൈസയുടെ ലാഭമാണ് റിലയന്‍സിന് ലഭിക്കുന്നത്. കൂടിയ വിലയില്‍ വിവിധ സര്‍ക്കാരുകള്‍ തന്നെയാണ് വൈദ്യുതി വാങ്ങുന്നത്. ഇത്തരത്തില്‍ കരാര്‍ കാലമായ 25 വര്‍ഷത്തേക്ക് സര്‍ക്കാരിനുണ്ടാകുന്ന നഷ്ടമാണ് സിഎജി കണക്കാക്കിയത്. സാസന്‍ നിലയംവഴി 42,009 കോടി രൂപയും തിലായിയ പദ്ധതി വഴി 78,078 കോടി രൂപയുമാണ് കേന്ദ്ര ഖജനാവിന് നഷ്ടമാകുക.

കൃഷ്ണ- ഗോദാവരി തീരത്ത് പ്രകൃതിവാതകം കുഴിച്ചെടുക്കുന്നതിന് പെട്രോളിയംമന്ത്രാലയം മുകേഷ് അംബാനിക്ക് വഴിവിട്ട് സഹായങ്ങള്‍ നല്‍കിയതുവഴി രാജ്യത്തിന് കണക്കാക്കാന്‍ കഴിയാത്തത്ര വലിയ നഷ്ടമുണ്ടാക്കിയതായി സിഎജി നേരത്ത കണ്ടെത്തിയിരുന്നു. റിലയന്‍സിന് അനര്‍ഹമായ ആനുകൂല്യമാണ് നല്‍കിയത്. ഇതുമൂലമുണ്ടാകുന്ന ലാഭം ഉപയോക്താക്കള്‍ക്ക് കൈമാറിയിട്ടില്ല. അതുകൊണ്ട് ഈ തീരുമാനം പുനഃപരിശോധിക്കണം- സിഎജി നിര്‍ദേശിച്ചു. തിലായിയ പദ്ധതിക്ക് അനുവദിച്ച ഖനിയില്‍നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന കല്‍ക്കരിയില്‍ മിച്ചമുള്ളത് മറ്റു പദ്ധതികള്‍ക്ക് ഉപയോഗിക്കാന്‍ അനുവദിച്ചത് പ്രണബ് മുഖര്‍ജി അധ്യക്ഷനായ മന്ത്രിതലസമിതിയാണ്.
(വി ബി പരമേശ്വരന്‍)

deshabhimani 201011

1 comment:

  1. വൈദ്യുതിഉല്‍പ്പാദനത്തിന് കല്‍ക്കരി അനുവദിച്ചതില്‍ കേന്ദ്രസര്‍ക്കാര്‍ റിലയന്‍സ് കമ്പനിയെ വഴിവിട്ട് സഹായിച്ചതുവഴി രാജ്യത്തിന് 1.20 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്ന്സിഎജി കണ്ടെത്തി. അനില്‍ അംബാനി ചെയര്‍മാനായ റിലയന്‍സ് പവര്‍ ഇന്‍ഡ്രസ്ട്രീസിന് അനര്‍ഹമായി കല്‍ക്കരി അനുവദിച്ചതിലാണ് മന്‍മോഹന്‍സിങ് സര്‍ക്കാര്‍ കേന്ദ്ര ഖജനാവിന് ശതകോടികള്‍ നഷ്ടമുണ്ടാക്കിയത്. സിഎജിയുടെ പ്രാഥമികറിപ്പോര്‍ട്ട് അഭിപ്രായമറിയിക്കുന്നതിന് വൈദ്യുതിമന്ത്രാലയത്തിന് അയച്ചിരിക്കുകയാണ്. സിഎജിയുടെ നിരീക്ഷണങ്ങളും ചോദ്യങ്ങളും പരിശോധിച്ച് വരികയാണെന്നും മറുപടി ഉടന്‍ നല്‍കുമെന്നും ഊര്‍ജസെക്രട്ടറി പി ഉമാശങ്കര്‍ പറഞ്ഞു. കേന്ദ്ര ഊര്‍ജമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയും ധനമന്ത്രി പ്രണബ് മുഖര്‍ജിയുമാണ് വഴിവിട്ട തീരുമാനത്തിന് പിന്നിലെന്നും സിഎജി ചൂണ്ടിക്കാട്ടുന്നു.

    ReplyDelete