Tuesday, October 25, 2011

അര്‍ജന്റീനയില്‍ ചരിത്രം സൃഷ്ടിച്ച് വീണ്ടും ക്രിസ്റ്റീന


അര്‍ജന്റീനയില്‍ തകര്‍പ്പന്‍ വിജയത്തോടെ മധ്യ-ഇടതുപക്ഷ നേതാവ് ക്രിസ്റ്റീന ഫെര്‍ണാണ്ടസ് കിര്‍ച്നറിന് പ്രസിഡന്റ്പദത്തില്‍ രണ്ടാമൂഴം. ഫലം പൂര്‍ണമായി പുറത്തുവരുന്നതിനുമുമ്പേ 53 ശതമാനം വോട്ടുനേടി സമ്പൂര്‍ണ ആധിപത്യം ഉറപ്പാക്കിയ ക്രിസ്റ്റീന ലാറ്റിനമേരിക്കയില്‍ പ്രസിഡന്റായി രണ്ടാമതും തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ വനിതയായി ചരിത്രത്തില്‍ ഇടംനേടി. പ്രധാന എതിരാളിയായ ഹെര്‍മെസ് ബിന്നറിന് 17 ശതമാനം വോട്ട് മാത്രമാണ് കിട്ടിയത്.

 2001ലെ സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് രാജ്യത്തെ കരകയറ്റിയ മുന്‍ പ്രസിഡന്റ് നെസ്റ്റര്‍ കാര്‍ലോസ് കിര്‍ച്നറിന്റെ വിധവയ്ക്ക് അര്‍ജന്റീനയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ഭൂരിപക്ഷമാണ് ജനങ്ങള്‍ നല്‍കിയത്. നെസ്റ്ററിന്റെ പിന്‍ഗാമിയായി 2007 ഡിസംബര്‍ പത്തിനാണ് ക്രിസ്റ്റീന അര്‍ജന്റീനയുടെ ആദ്യ വനിതാ പ്രസിഡന്റായത്. ആദ്യഘട്ടത്തിലെ വിമര്‍ശനങ്ങളെയും വെല്ലുവിളികളെയും അതിജീവിച്ച് മുന്നേറിയ ക്രിസ്റ്റീന ഭര്‍ത്താവ് നടപ്പാക്കിയ സാമൂഹ്യക്ഷേമപദ്ധതികളും പെന്‍ഷനുകളും വൃദ്ധര്‍ക്കും കുട്ടികള്‍ക്കുമുള്ള സഹായവും അടക്കമുള്ളവ തുടര്‍ന്നു. വീണ്ടും മത്സരിക്കാനൊരുങ്ങുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെ, രോഗബാധിതനായ നെസ്റ്റര്‍ കഴിഞ്ഞ ഒക്ടോബര്‍ 27നാണ് അന്തരിച്ചത്.

ക്രിസ്റ്റീനയുടെ വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ജനങ്ങള്‍ ഗ്രാമ-നഗര ഭേദമെന്യേ തെരുവിലിറങ്ങി. നീലയും വെള്ളയും കലര്‍ന്ന പതാകയേന്തിയ ആയിരങ്ങള്‍ പ്രസിഡന്റിന്റെ കൊട്ടാരത്തിനുമുന്നില്‍ തിങ്ങിനിറഞ്ഞു. രണ്ടുവര്‍ഷംമുമ്പ് ഇത്തരമൊരു വിജയത്തെക്കുറിച്ച് പറഞ്ഞാല്‍ തങ്ങള്‍ക്ക് ഭ്രാന്താണെന്ന് പരിഹസിക്കുമായിരുന്നുവെന്നും ഇതില്‍ക്കൂടുതലൊന്നും ജനങ്ങള്‍ തനിക്ക് തരാനില്ലെന്നും തലസ്ഥാനമായ ബ്യൂനസ് ഐറിസില്‍ നടത്തിയ വികാരനിര്‍ഭരമായ പ്രസംഗത്തില്‍ ക്രിസ്റ്റീന പറഞ്ഞു. പറഞ്ഞു. വെനസ്വേല പ്രസിഡന്റ് ഹ്യൂഗോ ഷാവേസും കൊളംബിയ പ്രസിഡന്റ് ജുവാന്‍ മാനുവേല്‍ സാന്റോസും അടക്കമുള്ള ലാറ്റിനമേരിക്കന്‍ നേതാക്കള്‍ നല്‍കുന്ന നിര്‍ലോഭ പിന്തുണയ്ക്ക് ക്രിസ്റ്റീന നന്ദി പറഞ്ഞു.

deshabhimani 251011

1 comment:

  1. അര്‍ജന്റീനയില്‍ തകര്‍പ്പന്‍ വിജയത്തോടെ മധ്യ-ഇടതുപക്ഷ നേതാവ് ക്രിസ്റ്റീന ഫെര്‍ണാണ്ടസ് കിര്‍ച്നറിന് പ്രസിഡന്റ്പദത്തില്‍ രണ്ടാമൂഴം. ഫലം പൂര്‍ണമായി പുറത്തുവരുന്നതിനുമുമ്പേ 53 ശതമാനം വോട്ടുനേടി സമ്പൂര്‍ണ ആധിപത്യം ഉറപ്പാക്കിയ ക്രിസ്റ്റീന ലാറ്റിനമേരിക്കയില്‍ പ്രസിഡന്റായി രണ്ടാമതും തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ വനിതയായി ചരിത്രത്തില്‍ ഇടംനേടി. പ്രധാന എതിരാളിയായ ഹെര്‍മെസ് ബിന്നറിന് 17 ശതമാനം വോട്ട് മാത്രമാണ് കിട്ടിയത്.

    ReplyDelete