Sunday, October 2, 2011

വെള്ളക്കരം കുത്തനെ കൂട്ടുന്നു

വൈദ്യുതി, ബസ് നിരക്ക് വര്‍ധനവിനു തൊട്ടു പിന്നാലെ ഇരുട്ടടിയായി വെള്ളക്കരവും കുത്തനെ ഉയര്‍ത്താന്‍ തീരുമാനം. ഇരുപതു ശതമാനം മുതല്‍ ഇരുനൂറു ശതമാനം വരെ വെള്ളക്കരം വര്‍ധിപ്പിക്കാന്‍ വാട്ടര്‍ അതോറിറ്റി ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരമാണിത്. ഡയറക്ടര്‍ ബോര്‍ഡ് യോഗ തീരുമാനം മന്ത്രിസഭ അംഗീകരിക്കുന്നതോടെ നിരക്ക് വര്‍ധന നിലവില്‍ വരും.

ഗാര്‍ഹികഉപയോക്താക്കള്‍ക്ക് മിനിമം നിരക്ക് 22 രൂപയില്‍ നിന്ന് മാസം നൂറുരൂപയാക്കി ഉയര്‍ത്തും. അഞ്ച് കിലോലിറ്ററില്‍ താഴെ വെള്ളം ഉപയോഗിക്കുന്നവര്‍ ഇനിമുതല്‍ നൂറു രൂപ നല്‍കേണ്ടി വരും. കിലോലിറ്ററിന് നാലു മുതല്‍ ആറുവരെ രൂപയാണ് നിലവില്‍ സാധാരണക്കാരന്‍ നല്‍കുന്നത്. പത്ത് കിലോലിറ്റര്‍ വരെ വെള്ളം ഉപയോഗിക്കുന്ന ബിപിഎല്‍ വിഭാഗക്കാര്‍ക്ക് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ നല്‍കിയിരുന്ന സൗജന്യം പുതിയ നിരക്ക് നിലവില്‍ വരുന്നതോടെ ഇല്ലതാക്കും. ഇരുപത് കിലോലിറ്റര്‍ വരെ ഉപഭോഗമുള്ള സ്ലാബുകാര്‍ക്ക് കിലോലിറ്ററിന് പത്തു രൂപ നല്‍കേണ്ടി വരും.

ഇരുപതു മുതല്‍ മുപ്പത് കിലോലിറ്റര്‍ സ്ലാബുകാര്‍ ഇരുനൂറു രൂപയും അധികമായി വരുന്ന ഒരോ കിലോലിറ്ററിനും 14 രൂപയും നല്‍കേണ്ടിവരും. നലിലവിലിത് 90 രൂപയായിരുന്നു. മുപ്പതു മുതല്‍ നാല്‍പത് കിലോലിറ്റര്‍ വരെ ഉപഭോഗമുള്ളവര്‍ക്ക് 340 രൂപയും അധികമായി ഉപയോഗിക്കുന്ന ഒരോകിലോലിറ്ററിനും 18 രൂപയും നല്‍കണം(നിലവില്‍ 150 രൂപ). നാല്‍പതു മുതല്‍ അമ്പതു വരെ ഉപഭോഗമുള്ളവരില്‍ നിന്ന് 520 രൂപയും അധികമുള്ള കിലോലിറ്ററിന് 25 രൂപ വീതവും ഈടാക്കും(നിലവില്‍ 250 രൂപ). അമ്പത് കിലോലിറ്റര്‍ ഉപഭോഗമുള്ള ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് 770 രൂപയും അധികമായി ഉപയോഗിക്കുന്ന കിലോലിറ്ററിന് 35 രൂപ വീതവും നല്‍കേണ്ടി വരും(നിലവില്‍് 390 രൂപ). ഗാര്‍ഹിതേതര ഉപയോക്താക്കള്‍ക്ക് 15 കിലോലിറ്റര്‍ വരെ 200 രൂപയായിരിക്കും നിരക്ക്. ഒരു കിലോലിറ്ററിന് ഇരുപത് രൂപയുടെ വര്‍ധനവ് ഉണ്ടാകും. പതിനഞ്ച് മുതല്‍ അമ്പത് കിലോലിറ്റര്‍ വരെയുള്ള സ്ലാബുകാര്‍ക്ക് 300 രൂപയും അധികമുള്ള ലിറ്ററിന് 25 രൂപ വീതവും നല്‍കേണ്ടി വരും(നിലവില്‍150 രൂപ). അമ്പത് കിലോലിറ്റര്‍ ഉപഭോഗമുള്ളവര്‍ക്ക് 875 രൂപയും അധികമായുള്ള കിലോലിറ്ററിന് 35 രൂപ വീതവും നല്‍കണം(നിലവില്‍ 640 രൂപ) വ്യവസായ മേഖലയില്‍ കിലോലിറ്ററിന് നിരക്ക് 25 രൂപയായിരുന്നത് 35 ആയി ഉയര്‍ത്തും. ഈ വിഭാഗത്തിന് കുറഞ്ഞ നിരക്ക് 300 രൂപയാകും. ഇതു കൂടാതെ ഗ്രാമീണ ജലപദ്ധതികളുടെ പൊതു ടാപ്പുകളുടെ നിരക്ക് 3500 രൂപയില്‍ നിന്ന് 4,350 ആയി ഉയര്‍ത്തും. നഗരങ്ങളിലിത് 5236 രൂപയില്‍ നിന്ന് 6570 രൂപയാകും. വര്‍ധനവ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വന്‍ ബാധ്യതയാകും.

യുഡിഎഫ് അധികാരത്തില്‍ വന്നയുടന്‍ തന്നെ വെള്ളക്കരം കൂട്ടാന്‍ നീക്കം ആരംഭിച്ചിരുന്നു. ഇതു സംബന്ധിച്ച തീരുമാനം നൂറു ദിനാഘോഷപരിപാടികളോടനുബന്ധിച്ച് നീട്ടിവക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. വാട്ടര്‍ അതോരിറ്റി ഡയറക്ടര്‍ ബോര്‍ഡിന്റെ തീരുമാനം സര്‍ക്കാരിന് കഴിഞ്ഞ ദിവസം നല്‍കി. അടുത്ത മന്ത്രിസഭാ യോഗം ഇത് ചര്‍ച്ച ചെയ്തേക്കും. വൈദ്യുതി നിരക്ക് വര്‍ധന ചൊവ്വാഴ്ചയാണ് നിലവില്‍ വന്നത്. ബസ്നിരക്ക് വര്‍ധന കഴിഞ്ഞ മാസവും.

deshabhimani news

1 comment:

  1. വൈദ്യുതി, ബസ് നിരക്ക് വര്‍ധനവിനു തൊട്ടു പിന്നാലെ ഇരുട്ടടിയായി വെള്ളക്കരവും കുത്തനെ ഉയര്‍ത്താന്‍ തീരുമാനം. ഇരുപതു ശതമാനം മുതല്‍ ഇരുനൂറു ശതമാനം വരെ വെള്ളക്കരം വര്‍ധിപ്പിക്കാന്‍ വാട്ടര്‍ അതോറിറ്റി ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരമാണിത്. ഡയറക്ടര്‍ ബോര്‍ഡ് യോഗ തീരുമാനം മന്ത്രിസഭ അംഗീകരിക്കുന്നതോടെ നിരക്ക് വര്‍ധന നിലവില്‍ വരും.

    ReplyDelete