Sunday, October 2, 2011

ആക്രമണം കുളത്തിന്റെ അവകാശത്തെച്ചൊല്ലി

ആദ്യ ഭാഗം നിലവിളി ഒടുങ്ങാതെ ഗോപാല്‍ഗഢ്; വെടിയേറ്റവരെ വെട്ടി കത്തിച്ച് കിണറ്റിലിട്ടു

രത്പുര്‍ : ഗോപാല്‍ഗഢില്‍ സംഘപരിവാറും രാജസ്ഥാന്‍ പൊലീസും ചേര്‍ന്ന് നടത്തിയ പള്ളി ആക്രമണം കുളത്തിന്റെ പേരില്‍ . കുറച്ചുകാലമായി പ്രശ്നം നാട്ടുകാരുടെ ചര്‍ച്ചയില്‍ ഉണ്ടെങ്കിലും സംഘപരിവാര്‍ ഇതിന് വര്‍ഗീയതയുടെ മാനം നല്‍കുകയായിരുന്നു. ഗോപാല്‍ഗഢ് പള്ളിയുടെ പിന്നിലെ മതിലിനോട് ചേര്‍ന്ന് കിടക്കുന്ന സ്ഥലമാണ് തര്‍ക്കപ്രദേശം. ഇവിടെയുള്ളത് നൂറു വര്‍ഷമെങ്കിലും പഴക്കമുള്ള കബര്‍സ്ഥാനും അതിനു പിന്നില്‍ വിശാലമായ പാടവുമാണ്. ഗുജ്ജറുകളുടെ നേതൃത്വത്തില്‍ പതിവായി മണ്ണെടുക്കുന്നതുമൂലം പ്രദേശം വലിയ കുളമായി മാറി. ബാക്കിയുള്ള കരയില്‍ അവകാശം സ്ഥാപിക്കാന്‍ കത്തിക്കാന്‍ ഉപയോഗിക്കുന്ന ചാണകവറളി അട്ടിയിട്ട് വയ്ക്കാന്‍ തുടങ്ങി. സ്ഥലം കബര്‍സ്ഥാനാണെന്നും തങ്ങള്‍ക്ക് വിട്ടുതരണമെന്നും ആവശ്യപ്പെട്ട് ഗോപാല്‍ഗഢ് മസ്ജിദ് അധികൃതര്‍ പൊലീസിനും എംഎല്‍എക്കും കോടതിയിലും പരാതി നല്‍കി. സ്ഥലത്തിന്റെ ആധാരത്തില്‍ കബര്‍സ്ഥാന്‍ എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെന്നും മസ്ജിദ് അധികൃതര്‍ ചൂണ്ടിക്കാട്ടി. 1992ല്‍ ഒരു മുസ്ലിം രജിസ്ട്രാര്‍ ഇരിക്കുമ്പോള്‍ തിരുത്തി എഴുതിയതാണെന്ന് ഗുജ്ജറുകള്‍ തര്‍ക്കിച്ചു. സാഹചര്യതെളിവുകളുടെ അടിസ്ഥാനത്തില്‍ സ്ഥലം പള്ളിക്ക് അവകാശപ്പെട്ടതാണെന്ന് രത്പുര്‍ കോടതി വിധിച്ചു. എന്നിട്ടും പരസ്യമായ വെല്ലുവിളിയും ചെറിയ ഏറ്റുമുട്ടലും തുടങ്ങി.

ഈ ഘട്ടത്തിലൊന്നും തര്‍ക്കം പരിഹരിക്കാന്‍ ജില്ലാഅധികൃതരോ സര്‍ക്കാരോ ശ്രമിച്ചില്ല. ഒടുവില്‍ , സെപ്തംബര്‍ 13ന് സര്‍പഞ്ച് വിളിച്ച് ചര്‍ച്ചചെയ്ത് തീര്‍ക്കാന്‍ ജില്ലാ കലക്ടര്‍ തീരുമാനിച്ചു. എന്നാല്‍ , ചര്‍ച്ച പരാജയപ്പെട്ടു. കബര്‍സ്ഥാന്‍ വിട്ടുകിട്ടണമെന്ന ആവശ്യമൊഴികെ മറ്റൊന്നും പള്ളിക്കാര്‍ ആവശ്യപ്പെട്ടില്ല. എന്നാല്‍ , സംഘപരിവാര്‍ നേതൃത്വം നല്‍കുന്ന ഗുജ്ജര്‍വിഭാഗം തങ്ങളുടെ ആവശ്യം ഭൂമിയില്‍മാത്രം ഒതുക്കിയില്ല. ഗോപാല്‍ഗഢില്‍ പശുക്കളെ കൊല്ലാനോ തിന്നാനോ പാടില്ല, കമ്പോളത്തില്‍ കൂടുതല്‍ കടകള്‍ നടത്തുന്നതില്‍നിന്ന് പിന്മാറണം, ഗുജ്ജര്‍ സ്ത്രീകളുമായി മിണ്ടാന്‍ പാടില്ല തുടങ്ങി ആവശ്യങ്ങളുടെ നിര ഉയര്‍ത്തി. ഇതോടെ വാഗ്വാദമായി, ചര്‍ച്ച തല്ലിപ്പിരിഞ്ഞു. 14ന് രാവിലെമുതല്‍ ഇരുകൂട്ടരും ആളുകളെ കൂട്ടി. പള്ളി ആക്രമിക്കാന്‍ വരുന്നുവെന്ന് മിയോമുസ്ലിങ്ങളും പൊതുകുളം പിടിക്കാന്‍വരുന്നെന്നു പറഞ്ഞ് ഗുജ്ജറുകളും തടിച്ചുകൂടി. 2500 പൊലീസും സ്ഥലത്തെത്തി. കുളം സംരക്ഷിക്കാനെന്നു പറഞ്ഞ് കൂടിയ ഗുജ്ജറുകള്‍ തടിച്ചുകൂടിയത് പള്ളിക്കു മുന്നിലാണ്. പള്ളിയില്‍ കൂടിയിരിക്കുന്നവര്‍ പിരിഞ്ഞുപോകണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. നാലുമണിക്ക് അസര്‍ നിസ്കാരത്തിന്റെ സമയത്ത് മുന്നറിയിപ്പോ ലാത്തിച്ചാര്‍ജോ ടിയര്‍ഗ്യാസോ ഉപയോഗിക്കാതെ വെടിവയ്ക്കുകയായിരുന്നു.
(ദിനേശ്വര്‍മ)

deshabhimani 011011

1 comment:

  1. ഗോപാല്‍ഗഢില്‍ സംഘപരിവാറും രാജസ്ഥാന്‍ പൊലീസും ചേര്‍ന്ന് നടത്തിയ പള്ളി ആക്രമണം കുളത്തിന്റെ പേരില്‍ . കുറച്ചുകാലമായി പ്രശ്നം നാട്ടുകാരുടെ ചര്‍ച്ചയില്‍ ഉണ്ടെങ്കിലും സംഘപരിവാര്‍ ഇതിന് വര്‍ഗീയതയുടെ മാനം നല്‍കുകയായിരുന്നു. ഗോപാല്‍ഗഢ് പള്ളിയുടെ പിന്നിലെ മതിലിനോട് ചേര്‍ന്ന് കിടക്കുന്ന സ്ഥലമാണ് തര്‍ക്കപ്രദേശം. ഇവിടെയുള്ളത് നൂറു വര്‍ഷമെങ്കിലും പഴക്കമുള്ള കബര്‍സ്ഥാനും അതിനു പിന്നില്‍ വിശാലമായ പാടവുമാണ്. ഗുജ്ജറുകളുടെ നേതൃത്വത്തില്‍ പതിവായി മണ്ണെടുക്കുന്നതുമൂലം പ്രദേശം വലിയ കുളമായി മാറി. ബാക്കിയുള്ള കരയില്‍ അവകാശം സ്ഥാപിക്കാന്‍ കത്തിക്കാന്‍ ഉപയോഗിക്കുന്ന ചാണകവറളി അട്ടിയിട്ട് വയ്ക്കാന്‍ തുടങ്ങി.

    ReplyDelete