Tuesday, October 11, 2011

നിര്‍മല്‍ മാധവിന്റെ പ്രവേശനം മെറിറ്റ് അട്ടിമറിച്ച്, ചെന്നിത്തലയുടെ പ്രത്യുപകാരം

കോഴിക്കോട്: വെസ്റ്റ്ഹില്‍ ഗവ. എന്‍ജിനിയറിങ് കോളേജില്‍ നിയമവിരുദ്ധമായാണ് നിര്‍മല്‍ മാധവിന് പ്രവേശനം നല്‍കിയതെന്ന് ബോധ്യമായിട്ടും മെറിറ്റ് സംവിധാനം അട്ടിമറിക്കാന്‍ സര്‍ക്കാര്‍ നീക്കം. ന്യായമായ സമരത്തെ ചോരയില്‍ മുക്കി ജനശ്രദ്ധ തിരിക്കാനാണ് വിദ്യാര്‍ഥികള്‍ക്കുനേരെ ആസൂത്രിതമായി പൊലീസ് വെടിവച്ചതെന്ന് വ്യക്തം. തേഞ്ഞിപ്പലം സ്വാശ്രയ എന്‍ജിനിയറിങ് കോളേജില്‍ നിന്നും പഠനം മതിയാക്കി പുന്നപ്രയിലെ സ്വാശ്രയകോളേജില്‍ മറ്റൊരു കോഴ്സിന് ചേര്‍ന്ന നിര്‍മലിനെ സര്‍വവകലാശാല ചട്ടങ്ങള്‍ മറികടന്ന് കോഴിക്കോട് ഗവ. എന്‍ജിനിയറിങ് കോളേജില്‍ പ്രവേശിപ്പിച്ച നടപടിയാണ് ഇപ്പോള്‍ വിദ്യാര്‍ഥികളുടെ സമരത്തിനാധാരമായത്.

2010 നവംബര്‍ ഒന്നിന് തേഞ്ഞിപ്പലം സ്വാശ്രയ എന്‍ജിനിയറിങ് കോളേജില്‍ നിന്നും മൂന്നാം സെമസ്റ്ററില്‍ മെക്കാനിക്കല്‍ എന്‍ജിനിയറിങ് പഠനം നിര്‍ത്തി നിര്‍മല്‍ വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങിയിരുന്നു. തുടര്‍ന്ന് പുന്നപ്ര കോ-ഓപ്പറേറ്റീവ് എന്‍ജി. കോളേജില്‍ ഒന്നാംവര്‍ഷ സിവില്‍ എന്‍ജി. വിദ്യാര്‍ഥിയായി എന്‍ആര്‍ഐ ക്വോട്ടയില്‍ സ്പോട്ട് പ്രവേശനം നേടി. നിര്‍മല്‍ ഒരുതടസ്സവുമില്ലാതെ പുന്നപ്രയില്‍ പഠിക്കുമ്പോള്‍ എന്തിനാണ് മെറിറ്റടിസ്ഥാനത്തില്‍ മാത്രം പ്രവേശനം നല്‍കുന്ന ഗവ. എന്‍ജി. കോളേജില്‍ ചേര്‍ത്തതെന്നാണ് ആര്‍ക്കും പിടികിട്ടാത്തത്. 2009 ലെ എന്‍ജിനിയറിങ് എന്‍ട്രന്‍സ് റാങ്ക് പ്രകാരം ഗവ. എന്‍ജി. കോളേജില്‍ ജനറല്‍ ക്വോട്ടയില്‍ പ്രവേശനം നേടിയ റാങ്ക് 1316 ആണ്. അനധികൃതമായി പ്രവേശനം നേടിയ നിര്‍മലിന്റെ റാങ്ക് 22,787 ആണ്.

കലിക്കറ്റ് യൂണിവേഴ്സിറ്റി കോളേജ് ട്രാന്‍സ്ഫര്‍ ചട്ടങ്ങള്‍ പ്രകാരം മാനേജ്മെന്റ് ക്വോട്ടയില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥിക്ക് മറ്റുകോളേജിലേക്ക് മാറ്റത്തിന് അപേക്ഷിക്കാന്‍ അര്‍ഹതയില്ല. മാനേജ്മെന്റ് സീറ്റില്‍ 65,000 രൂപ വാര്‍ഷികഫീസ് നിരക്കില്‍ പഠിച്ച വിദ്യാര്‍ഥിയെ രണ്ടുസെമസ്റ്റര്‍ മറികടന്ന് 6200 രൂപ നിരക്കില്‍ പഠിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ അനുമതി നല്‍കിയതെന്തിന്? മൂന്നാം സെമസ്റ്റര്‍ പരീക്ഷ എഴുതാതെ നാലാം സെമസ്റ്ററില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥിയെ അഞ്ചാംസെമസ്റ്ററിലേക്ക് പ്രമോട്ട് ചെയ്തത് യൂണിവേഴ്സിറ്റിയുടെ ഏത് മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായാണെന്ന് വ്യക്തമാക്കാനുള്ള ബാധ്യത സര്‍വകലാശാലയ്ക്കും സര്‍ക്കാരിനുമുണ്ട്. മറ്റാരാണെങ്കിലും യൂണിവേഴ്സിറ്റി നിയമങ്ങള്‍ പ്രകാരം "ഇയര്‍ഔട്ട്" ആവുമായിരുന്നു. എന്നാല്‍ നിര്‍മലിന്റെ വിഷയത്തില്‍ അതുണ്ടായില്ല.

2011 ജൂലൈ നാലിന് സര്‍വകലാശാല രജിസ്ട്രാര്‍ പുറപ്പെടുവിച്ച നിര്‍മലിന്റെ പ്രവേശന ഉത്തരവില്‍ മൂന്നും നാലും സെമസ്റ്റര്‍ ഇന്റേണല്‍ പരീക്ഷകള്‍ സപ്ലിമെന്ററിയാക്കി നടത്തിക്കൊടുക്കാനും ആവശ്യപ്പെട്ടിരുന്നു. ഈ നിയമം നിലനില്‍ക്കേ മൂന്നും നാലും സെമസ്റ്റര്‍ പഠിക്കാത്ത വിദ്യാര്‍ഥിക്ക് ഇന്റേണല്‍ മാര്‍ക്ക് നല്‍കാന്‍ കഴിയില്ലെന്നറിയുന്ന കോളേജ് പ്രിന്‍സിപ്പലും മെക്കാനിക്കല്‍ എന്‍ജിനിയറിങ് വിഭാഗം തലവനും കൂടിയാണ് പ്രവേശനം നല്‍കിയത്. ഇതിനേക്കാള്‍ വിചിത്രമായത് ഗവ. കോളേജില്‍ മൂന്നും നാലും സെമസ്റ്റര്‍ ഇന്റേണല്‍ മൂല്യനിര്‍ണയം നടക്കുന്ന സമയത്ത് നിര്‍മല്‍ പുന്നപ്ര കോ-ഓപ്പറേറ്റീവ് എന്‍ജി. കോളേജ് ഒന്നാം വര്‍ഷ സിവില്‍ എന്‍ജി. വിദ്യാര്‍ഥിയുമാണെന്നതാണ്. ഇതേത്തുടര്‍ന്നാണ് ജൂലൈയില്‍ വിദ്യാര്‍ഥികള്‍ സമരരംഗത്ത് ഇറങ്ങിയത്. എന്‍ജിനിയറിങ് എന്‍ട്രന്‍സ് പരീക്ഷയുടെ മൂല്യങ്ങളെപോലും ചോദ്യം ചെയ്യുന്ന തരത്തിലുള്ള അനധികൃതപ്രവേശം റദ്ദാക്കുന്നതിനാണ് എസ്എഫ്ഐ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ ഒന്നടങ്കം പ്രക്ഷോഭം ആരംഭിച്ചത്. ഉന്നതവിദ്യാഭ്യാസത്തിന്റെ നിലവാരത്തകര്‍ച്ചയെ ബാധിക്കുന്ന നടപടിക്കെതിരായ എസ്എഫ്ഐ സമരത്തിന് കാമ്പസിന്റെ മുഴുവന്‍ പിന്തുണയുമുണ്ടെന്നത് ശ്രദ്ധേയമാണ്.

കോളേജ് പ്രവേശനത്തിന് ചെന്നിത്തലയുടെ പ്രത്യുപകാരം


ആലപ്പുഴ: വിവാദ എന്‍ജിനിയറിങ് പ്രവേശനം നേടിയ നിര്‍മല്‍ മാധവ് ഐഎന്‍ടിയുസി നേതാവും ആലപ്പുഴ ജില്ലാപഞ്ചായത്തംഗവുമായ എ കെ രാജന്റെ അടുത്തബന്ധു. ഇദ്ദേഹത്തിന്റെ ഭാര്യാ സഹോദരന്‍ ഹരിപ്പാട് ആറാട്ടുപുഴ പഞ്ചായത്തിലെ മംഗലം മാധവനിലയത്തില്‍ തങ്കച്ചന്റെയും മംഗലം ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ അധ്യാപിക കോഴിക്കോട് സ്വദേശി ചന്ദ്രിയുടെയും മകനാണ് നിര്‍മല്‍ മാധവ്. ഐഎന്‍ടിയുസി സംസ്ഥാന സെക്രട്ടറിയും കരുവാറ്റ ഡിവിഷനില്‍ നിന്നുള്ള ആലപ്പുഴ ജില്ലാപഞ്ചായത്തംഗവുമാണ് എ കെ രാജന്‍ . കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഹരിപ്പാട് മണ്ഡലത്തില്‍ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയ്ക്കെതിരെ വിമത സ്ഥാനാര്‍ഥിയായി പത്രിക കൊടുക്കുമെന്ന് രാജന്‍ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ചെന്നിത്തലയുടെയും കോണ്‍ഗ്രസ് നേതൃത്വത്തിന്റെയും ശക്തമായ സമ്മര്‍ദ്ദത്തെയും രാഷ്ട്രീയമായ പ്രലോഭനങ്ങളെയും തുടര്‍ന്ന് അവസാനനിമിഷമാണ് രാജന്‍ തീരുമാനത്തില്‍ നിന്ന് പിന്‍വാങ്ങിയത്. ഈ സഹായത്തിനുള്ള പ്രത്യുപകാരമായാണ് നിര്‍മലിന് കോഴിക്കോട് കോളേജില്‍ പ്രവേശനം ലഭിച്ചതെന്ന് കരുതുന്നു. ഇതിന് പിന്നില്‍ വന്‍രാഷ്ട്രീയ ഇടപെടലും വഴിവിട്ട പ്രവര്‍ത്തനങ്ങളും നടന്നതായി സൂചനയുണ്ട്.

നിര്‍മല്‍മാധവിന്റെ പ്രവേശനം: റിപ്പോര്‍ട്ട് തിരുത്താന്‍ കലക്ടറുടെ ശ്രമം

കോഴിക്കോട്: നിയമവിരുദ്ധമായി പ്രവേശനം നേടിയ നിര്‍മല്‍മാധവന്റെ പ്രവേശനത്തെകുറിച്ച് വിദഗ്ദസമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് തിരുത്താന്‍ കലക്ടറുടെ ഇടപെടല്‍ ശക്തം. വെസ്റ്റ്ഹില്‍ ഗവ. എന്‍ജിനിയറിങ് കോളേജില്‍ യൂണിവേഴ്സിറ്റി ചട്ടങ്ങള്‍ മറികടന്ന് പ്രവേശനം നേടിയ നിര്‍മല്‍ മാധവിന്റെ പ്രവേശനത്തെക്കുറിച്ച് വിദഗ്ധസമിതി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ തീരുമാനം സര്‍ക്കാര്‍ ഇംഗിതത്തിന് വിരുദ്ധമാണെന്നറിഞ്ഞ കലക്ടര്‍ വിദഗ്ദസമിതി അംഗങ്ങളെ ഭീഷണിപ്പെടുത്തിയാണ് തിങ്കളാഴ്ച വീണ്ടും യോഗം വിളിച്ചുചേര്‍ത്തതെന്നറിയുന്നു. തീരുമാനമെടുക്കാന്‍ സമിതിയെ നിയോഗിച്ചുകഴിഞ്ഞാല്‍ മറ്റാരുസമ്മര്‍ദ്ദവും അംഗങ്ങള്‍ക്ക് നേരെയുണ്ടാവില്ലെന്ന് സര്‍വകക്ഷിയോഗത്തില്‍ കലക്ടര്‍ ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ യോഗങ്ങള്‍ വിളിച്ചുചേര്‍ക്കുന്നതുപോലും കലക്ടറായിരുന്നുവെന്നതാണ് പരമാര്‍ത്ഥം.

ഈമാസം മൂന്നിനാണ് കലക്ടര്‍ മുമ്പാകെ സമിതിഅംഗങ്ങള്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. റിപ്പോര്‍ട്ട് എതിരാണെന്നറിഞ്ഞ കലക്ടര്‍ രണ്ടുദിവസം കൂടി കഴിഞ്ഞ് യോഗം വിളിച്ചുചേര്‍ക്കാനാവശ്യപ്പെട്ടെങ്കിലും അംഗങ്ങള്‍ പലരും പൂജാവധിയില്‍ അയതിനാല്‍ സ്ഥലത്തുണ്ടായിരുന്നില്ല. തുടര്‍ന്നാണ് തിങ്കളാഴ്ച യോഗം വിളിച്ചുചേര്‍ത്തത്. റിപ്പോര്‍ട്ട് കിട്ടിയിട്ടും കരട് റിപ്പോര്‍ട്ടാണ് ലഭിച്ചതെന്ന വ്യാജപ്രചാരണം സൃഷ്ടിക്കുകയായിരുന്നു കലക്ടര്‍ . ഒമ്പതംഗങ്ങളുള്ള സമിതിയില്‍ ഏഴുപേര്‍ ചേര്‍ന്നാണ് തിങ്കളാഴ്ച റിപ്പോര്‍ട്ട് നല്‍കിയത്. റിപ്പോര്‍ട്ട് ആരെങ്കിലും തിരുത്താതിരിക്കുന്നതിന് ഏഴംഗങ്ങളും മുഴുവന്‍ പേജുകളിലും ഒപ്പിട്ടു നല്‍കുകയും ചെയ്തു. ഇതാണ് കലക്ടറെ കുഴക്കിയതെന്നറിയുന്നു.

വെസ്റ്റ്ഹില്‍ എന്‍ജിനിയറിങ് കോളേജില്‍ അഞ്ചാം സെമസ്റ്ററിന് പ്രവേശനം നല്‍കിയത് ശരിയായ കീഴ്വഴക്കമല്ലെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. 2011 ജൂലൈ നാലിന് യൂണിവേഴ്സിറ്റി പുറപ്പെടുവിച്ച നിര്‍മല്‍മാധവിന്റെ പ്രവേശന ഉത്തരവില്‍ മൂന്നും നാലും സെമസ്റ്റര്‍ ഇന്റേണല്‍ പരീക്ഷകള്‍ സപ്ലിമെന്ററി ആക്കി നടത്തിക്കൊടുക്കണമെന്ന ആവശ്യം പ്രായോഗികമല്ലെന്ന് സമിതി നിര്‍ദേശിച്ചിട്ടുണ്ട്. നിര്‍മലിന്റെ ഭാവിയെ കരുതി ഏതെങ്കിലും സ്വാശ്രയ കോളേജില്‍ മെക്കാനിക്കല്‍ എന്‍ജിനിയറിങ്ങില്‍ മൂന്നാം സെമസ്റ്ററില്‍ പ്രവേശനം നല്‍കുകയാണ് ഉചിതം. 2009ലെ സംസ്ഥാന എന്‍ജിനിയറിങ് എന്‍ട്രന്‍സ് റാങ്ക് ലിസ്റ്റ് പ്രകാരം വെസ്റ്റ്ഹില്‍ കോളേജില്‍ മെക്കാനിക്കല്‍ എന്‍ജിനിയറിങ് വിഭാഗത്തില്‍ ജനറല്‍ ക്വോട്ടയില്‍ പ്രവേശിപ്പിച്ച അവസാന റാങ്ക് 1316 ആണ്. ഈഴവ റിസര്‍വേഷനില്‍ 5646ഉം ആണെന്ന് പ്രതിപാദിക്കുന്ന റിപ്പോര്‍ട്ടില്‍ , ഉന്നതവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയുടെ കത്തിന്റെ മറവില്‍ പ്രവേശനം നേടിയ നിര്‍മലിന്റെ റാങ്ക് 22,787 ആണെന്ന കാര്യവും പ്രതിപാദിക്കുന്നു. പലതവണ റിപ്പോര്‍ട്ട് തയ്യാറാക്കിയെങ്കിലും ഇതിനോട് കലക്ടര്‍ യോജിക്കാതിരുന്നതാണ് ഒരാഴ്ചക്കുള്ളില്‍ സമര്‍പ്പിക്കേണ്ട റിപ്പോര്‍ട്ട് വൈകാന്‍ ഇടയാക്കിയത്. റിപ്പോര്‍ട്ട് അനുകൂലമാക്കാന്‍ പലവിധത്തിലും ഇടപെടല്‍ നടത്തി. യോഗം ചേരുന്നതിനിടെ മധ്യകേരളത്തിലെ ഭരണകക്ഷിയായ ഒരു എംപിയെക്കൊണ്ട് സമിതി അംഗങ്ങളെ ഫോണില്‍ വിളിപ്പിച്ച് ഭീഷണിപ്പെടുത്തിയിട്ടും റിപ്പോര്‍ട്ട് എതിരായതാണ് കലക്ടറെ ചൊടിപ്പിച്ചത്.

deshabhimani news

2 comments:

  1. വെസ്റ്റ്ഹില്‍ ഗവ. എന്‍ജിനിയറിങ് കോളേജില്‍ നിയമവിരുദ്ധമായാണ് നിര്‍മല്‍ മാധവിന് പ്രവേശനം നല്‍കിയതെന്ന് ബോധ്യമായിട്ടും മെറിറ്റ് സംവിധാനം അട്ടിമറിക്കാന്‍ സര്‍ക്കാര്‍ നീക്കം. ന്യായമായ സമരത്തെ ചോരയില്‍ മുക്കി ജനശ്രദ്ധ തിരിക്കാനാണ് വിദ്യാര്‍ഥികള്‍ക്കുനേരെ ആസൂത്രിതമായി പൊലീസ് വെടിവച്ചതെന്ന് വ്യക്തം. തേഞ്ഞിപ്പലം സ്വാശ്രയ എന്‍ജിനിയറിങ് കോളേജില്‍ നിന്നും പഠനം മതിയാക്കി പുന്നപ്രയിലെ സ്വാശ്രയകോളേജില്‍ മറ്റൊരു കോഴ്സിന് ചേര്‍ന്ന നിര്‍മലിനെ സര്‍വവകലാശാല ചട്ടങ്ങള്‍ മറികടന്ന് കോഴിക്കോട് ഗവ. എന്‍ജിനിയറിങ് കോളേജില്‍ പ്രവേശിപ്പിച്ച നടപടിയാണ് ഇപ്പോള്‍ വിദ്യാര്‍ഥികളുടെ സമരത്തിനാധാരമായത്.

    ReplyDelete
  2. ഈ വീറും വാശിയും നമ്മടെ അരുണ്‍ കുമാറിന്റെ നിയമനത്തില്‍ കണ്ടില്ലാ‍ാ‍ാ‍ാ... ?? എന്തെ? അദ്ദാണു.

    ReplyDelete