Wednesday, October 5, 2011

"എന്നെ കള്ളനെന്ന് വിളിക്കരുത് "

വെറുമൊരു മോഷ്ടാവായോരെന്നെ കള്ളനെന്ന് വിളിക്കരുത്- ഇത് വയനാട്ടില്‍നിന്നുള്ള എംഎല്‍എ എം വി ശ്രേയാംസ്കുമാറിന്റെ ആത്മഗതമല്ല. പക്ഷേ, തിങ്കളാഴ്ച നിയമസഭയില്‍ അദ്ദേഹം അവതരിപ്പിച്ച വിശദീകരണക്കുറിപ്പ് കേട്ട സഹസാമാജികര്‍ക്ക് അങ്ങനെ തോന്നിയെങ്കില്‍ കുറ്റംപറയരുത്. എല്ലാ കോടതിവിധികളും എതിരാണ്; എങ്കിലും, വയനാട്ടില്‍ ഭൂമി കൈവശം വയ്ക്കുന്ന തന്നെ എന്തിന് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നുവെന്ന തരത്തിലായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. കെ കെ ജയചന്ദ്രന്‍ തന്നെ ഭൂമി കൈയേറ്റക്കാരന്‍ എന്ന് വിളിച്ചെന്നാണ് ശ്രേയാംസ്കുമാറിന്റെ ആക്ഷേപം. ഇതിന് മറുപടിയായി വായിച്ച വിശദീകരണക്കുറിപ്പില്‍ എല്ലാ കോടതിവിധികളും തനിക്ക് എതിരാണെന്ന് ശ്രേയാംസ്കുമാര്‍ സമ്മതിച്ചു. എങ്കിലും ഭൂമി കൈയേറിയിട്ടില്ല. കൈയേറിയതായി കോടതി കണ്ടെത്തിയ ഭൂമി വിട്ടുകൊടുക്കുകയുമില്ല. ഇനി കൈയേറിയതായി ആരെങ്കിലും തെളിയിച്ചാല്‍ കൈവശമുള്ള എല്ലാ ഭൂമിയും വിട്ടുകൊടുക്കുമത്രെ. തീര്‍ന്നില്ല, വയനാട്ടില്‍ ഇന്ന് കാണുന്നതെല്ലാം തന്റെ കുടുംബത്തിന്റെ സംഭാവനയാണ്. കലക്ടറേറ്റ്, ഫയര്‍ സ്റ്റേഷന്‍ , പൊലീസ് സ്റ്റേഷന്‍ , അമ്പലങ്ങള്‍ , പള്ളികള്‍ എന്ന് വേണ്ട എല്ലാറ്റിനും ഭൂമി വിട്ടുകൊടുത്തത് തന്റെ കുടുംബമാണ്. എന്ന് വച്ചാല്‍ വയനാട് ജില്ല മുഴുവന്‍ കുടുംബസ്വത്തെന്ന് ചുരുക്കം. അതുകൊണ്ട് ഇനി ആരും ശ്രേയാംസ്കുമാറിനെയും പിതാവ് കുമാറിനെയും കൈയേറ്റക്കാര്‍ എന്ന് വിളിക്കരുത്. പകരം ഭൂമിദാതാക്കള്‍ എന്ന് വിളിക്കാം.

സഭയ്ക്ക് പുറത്ത് ഗവ. ചീഫ് വിപ്പ് എന്ന ക്വട്ടേഷന്‍ തലവനെ കൊണ്ട് പറയിച്ചതുതന്നെയാണ്, മാധ്യമസ്വാതന്ത്ര്യത്തിന്റെയും നീതിന്യായസംരക്ഷണത്തിന്റെയും അപ്പോസ്തലന്‍ എന്ന് അവകാശപ്പെടുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സഭയ്ക്കകത്തും പറഞ്ഞത്. തടവുശിക്ഷ അനുഭവിക്കുന്ന ആര്‍ ബാലകൃഷ്ണപിള്ളയോട് ടെലിഫോണില്‍ സംസാരിച്ച മാധ്യമപ്രവര്‍ത്തകരെ ജയിലിലടയ്ക്കുമെന്നായിരുന്നു മീഡിയാറൂമില്‍ ജോര്‍ജിന്റെ ഭീഷണി. സഭയ്ക്കകത്ത് ഉമ്മന്‍ചാണ്ടി പറഞ്ഞതും ഇതുതന്നെ. പിള്ള ടെലിഫോണില്‍ സംസാരിച്ചത് നിയമലംഘനമല്ല, ചട്ടലംഘനമാണത്രെ. നിയമം നടപ്പാക്കാനുള്ളതാണ്. ചട്ടം ലംഘിക്കുന്നത് നിയമലംഘനം തന്നെയെന്ന് മുഖ്യമന്ത്രിക്ക് അറിയാത്തതല്ല. എന്നാല്‍ , പിള്ള നടത്തിയ ചട്ടലംഘനം അദ്ദേഹത്തോട് സംസാരിച്ച മാധ്യമപ്രവര്‍ത്തകനും നടത്തി. കുറഞ്ഞത് 12 മാസം തടവും 10,000 രൂപ പിഴയും അടയ്ക്കേണ്ടുന്ന ശിക്ഷയാണ്. പിള്ള കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ മാധ്യമപ്രവര്‍ത്തകനും അത് ചെയ്തെന്ന് മുഖ്യമന്ത്രി പറഞ്ഞു. എങ്കില്‍ ഈ കുറ്റം സര്‍ക്കാര്‍ ചീഫ് വിപ്പിനും ബാധകമല്ലേ എന്ന പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്റെ ചോദ്യത്തിന് മുഖ്യമന്ത്രിക്ക് മറുപടിയില്ല.

ധനാഭ്യര്‍ഥന ചര്‍ച്ചയില്‍ തിങ്കളാഴ്ച കൃഷിയും മൃഗസംരക്ഷണവും ഭരണപരമായ സര്‍വീസുകളും ആയതുകൊണ്ടാകാം കൃഷിപോലെ ചര്‍ച്ചയും പച്ചപിടിച്ചില്ല. ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം കാര്‍ഷികമേഖലയിലുണ്ടായ തകര്‍ച്ച പ്രതിപക്ഷം ചൂണ്ടിക്കാട്ടിയപ്പോള്‍ 100 ദിവസം കൊണ്ട് വിസ്മയങ്ങള്‍ സൃഷ്ടിച്ചെന്നാണ് ഭരണപക്ഷത്തിന്റെ അവകാശവാദം. ഈ ചര്‍ച്ചയിലും ഭരണപക്ഷനിലപാടില്‍ നിന്ന് വി ഡി സതീശന്‍ വേറിട്ട് നിന്നു. സര്‍ക്കാര്‍ എന്തെങ്കിലും നല്ലകാര്യം ചെയ്തതായി സതീശന്‍ മിണ്ടിയില്ല. ബജറ്റ്നിര്‍ദേശങ്ങളെ പരാമര്‍ശിച്ചതേ ഇല്ല. മുഖ്യമന്ത്രി 24 മണിക്കൂറും ഉറങ്ങാതിരിക്കുന്നത് ജയിലില്‍നിന്നും മറ്റുമുള്ള ഫോണ്‍വിളിക്ക് കാതോര്‍ത്തതുകൊണ്ടാണെന്ന് എം ചന്ദ്രന്‍ പരിഹസിച്ചു. കാട്ടുപന്നികളെ വെടിവയ്ക്കാന്‍ കര്‍ഷകന് അവകാശം നല്‍കിയത് 100 ദിവസത്തെ വിസ്മയത്തില്‍ 46-ാമതായി ഉള്‍പ്പെടുത്തിയതിനെയും ചന്ദ്രന്‍ സരസമായി വിവരിച്ചു. പന്നി വിളവ് നശിപ്പിക്കുന്നത് കണ്ടാല്‍ ഉടന്‍ റെയ്ഞ്ച് ഓഫീസറെ അറിയിക്കണം. പന്നി ഗര്‍ഭിണിയും പാലൂട്ടുന്നതുമാണോ എന്ന് പരിശോധിക്കണം. ഗര്‍ഭിണിയാണോ എന്നറിയാന്‍ മൃഗഡോക്ടറെ കാണണം. പാലൂട്ടുന്നുണ്ടോ എന്നറിയാന്‍ കറന്ന് നോക്കണം. ഇത് കൊറ്റിയുടെ തലയില്‍ വെണ്ണ വച്ച് ഉരുകി കണ്ണിലേക്കിറങ്ങുമ്പോള്‍ പിടിക്കുന്നത് പോലെ എളുപ്പമാണ്- ചന്ദ്രന്‍ പറഞ്ഞുനിര്‍ത്തി.

100 ദിവസത്തിനകം നടന്ന ഏറ്റവും വലിയ കൃഷി പരസ്യകൃഷിയാണെന്ന് മുല്ലക്കര രത്നാകരന്‍ പറഞ്ഞു. സുന്ദരിയായ പെണ്‍കുട്ടിയുടെ സൗന്ദര്യത്തിന് കാരണം താന്‍ മുടിവെട്ടിയതുകൊണ്ടാണെന്ന മുടിവെട്ടുകാരന്റെ അവകാശവാദത്തെപ്പോലെയാണ് കഴിഞ്ഞ സര്‍ക്കാരിന്റെ നേട്ടം കാട്ടി ഈ സര്‍ക്കാര്‍ അഹങ്കരിക്കുന്നതെന്നും മുല്ലക്കര പറഞ്ഞു. കോലിയക്കോട് കൃഷ്ണന്‍നായര്‍ , ജോസഫ് വാഴക്കന്‍ , ഗീതാഗോപി, സി മോയിന്‍കുട്ടി, സി കെ നാണു, മോന്‍സ് ജോസഫ്, തോമസ് ചാണ്ടി, എം വി ശ്രേയാംസ്കുമാര്‍ , എം പി വിന്‍സെന്റ്, കെ കുഞ്ഞിരാമന്‍ (ഉദുമ), പി ബി അബ്ദുള്‍ റസാക്ക്, പി എ മാധവന്‍ , ബാബു എം പാലിശേരി, എന്‍ ഷംസുദ്ദീന്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. മന്ത്രിമാരായ കെ പി മോഹനനും തിരുവഞ്ചൂര്‍ രാധകൃഷ്ണനും ചര്‍ച്ചയ്ക്ക് മറുപടി പറഞ്ഞു. തുടര്‍ന്ന് 64 നെതിരെ 72 വോട്ടിന് ധനാഭ്യര്‍ഥന പാസാക്കി.
(എം രഘുനാഥ്)

ദേശാഭിമാനി 051011

1 comment:

  1. വെറുമൊരു മോഷ്ടാവായോരെന്നെ കള്ളനെന്ന് വിളിക്കരുത്- ഇത് വയനാട്ടില്‍നിന്നുള്ള എംഎല്‍എ എം വി ശ്രേയാംസ്കുമാറിന്റെ ആത്മഗതമല്ല. പക്ഷേ, തിങ്കളാഴ്ച നിയമസഭയില്‍ അദ്ദേഹം അവതരിപ്പിച്ച വിശദീകരണക്കുറിപ്പ് കേട്ട സഹസാമാജികര്‍ക്ക് അങ്ങനെ തോന്നിയെങ്കില്‍ കുറ്റംപറയരുത്. എല്ലാ കോടതിവിധികളും എതിരാണ്; എങ്കിലും, വയനാട്ടില്‍ ഭൂമി കൈവശം വയ്ക്കുന്ന തന്നെ എന്തിന് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നുവെന്ന തരത്തിലായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. കെ കെ ജയചന്ദ്രന്‍ തന്നെ ഭൂമി കൈയേറ്റക്കാരന്‍ എന്ന് വിളിച്ചെന്നാണ് ശ്രേയാംസ്കുമാറിന്റെ ആക്ഷേപം. ഇതിന് മറുപടിയായി വായിച്ച വിശദീകരണക്കുറിപ്പില്‍ എല്ലാ കോടതിവിധികളും തനിക്ക് എതിരാണെന്ന് ശ്രേയാംസ്കുമാര്‍ സമ്മതിച്ചു. എങ്കിലും ഭൂമി കൈയേറിയിട്ടില്ല. കൈയേറിയതായി കോടതി കണ്ടെത്തിയ ഭൂമി വിട്ടുകൊടുക്കുകയുമില്ല. ഇനി കൈയേറിയതായി ആരെങ്കിലും തെളിയിച്ചാല്‍ കൈവശമുള്ള എല്ലാ ഭൂമിയും വിട്ടുകൊടുക്കുമത്രെ. തീര്‍ന്നില്ല, വയനാട്ടില്‍ ഇന്ന് കാണുന്നതെല്ലാം തന്റെ കുടുംബത്തിന്റെ സംഭാവനയാണ്. കലക്ടറേറ്റ്, ഫയര്‍ സ്റ്റേഷന്‍ , പൊലീസ് സ്റ്റേഷന്‍ , അമ്പലങ്ങള്‍ , പള്ളികള്‍ എന്ന് വേണ്ട എല്ലാറ്റിനും ഭൂമി വിട്ടുകൊടുത്തത് തന്റെ കുടുംബമാണ്. എന്ന് വച്ചാല്‍ വയനാട് ജില്ല മുഴുവന്‍ കുടുംബസ്വത്തെന്ന് ചുരുക്കം. അതുകൊണ്ട് ഇനി ആരും ശ്രേയാംസ്കുമാറിനെയും പിതാവ് കുമാറിനെയും കൈയേറ്റക്കാര്‍ എന്ന് വിളിക്കരുത്. പകരം ഭൂമിദാതാക്കള്‍ എന്ന് വിളിക്കാം.

    ReplyDelete