Tuesday, October 25, 2011

ടി ഗോവിന്ദന്‍

സിപിഐ എം നേതാവ് ടി ഗോവിന്ദന്റെ നിര്യാണം പുരോഗമന രാഷ്ട്രീയ കേരളത്തിന് നികത്താനാവാത്ത നഷ്ടമാണ്; സിപിഐ എമ്മിനെ സംബന്ധിച്ചിടത്തോളം പ്രത്യേകിച്ചും. കര്‍ഷകരെയും ബീഡിത്തൊഴിലാളികളെയും സംഘടിപ്പിച്ചുകൊണ്ട് രാഷ്ട്രീയ-പൊതുരംഗത്തേക്കു കടന്നുവന്ന ടി ഗോവിന്ദന്‍ സിപിഐ എമ്മിന്റെ പയ്യന്നൂര്‍ ഏരിയ സെക്രട്ടറിയായും കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായും സംസ്ഥാന കമ്മിറ്റി അംഗമായും നടത്തിയ പ്രവര്‍ത്തനങ്ങള്‍ സംഘാടകമികവിന് ഉദാഹരണമായിരുന്നു. ലോക്സഭയിലെ സിപിഐ എമ്മിന്റെ വിപ്പായുമടക്കം പ്രവര്‍ത്തിച്ച് പാര്‍ലമെന്ററി രംഗത്തും അദ്ദേഹം കഴിവു തെളിയിച്ചു. സാംസ്കാരികാഭിമുഖ്യമുള്ള രാഷ്ട്രീയനേതാവായിരുന്നു ഗോവിന്ദന്‍ . ലാളിത്യം, ജനസേവനതല്‍പ്പരത, അടിസ്ഥാനവര്‍ഗത്തിന്റെ ഉല്‍ക്കര്‍ഷത്തിനുവേണ്ടിയുള്ള സമര്‍പ്പണ മനോഭാവം, സമരോത്സുകമായ കര്‍മധീരത, മാതൃകാപരമായ പൊതുജീവിതം തുടങ്ങിയവയൊക്കെ ആ നേതാവിന്റെ വ്യക്തിത്വത്തിലുള്‍ച്ചേര്‍ന്ന സവിശേഷതകളായി. കരുത്തുറ്റ സംഘാടകനായും വിപ്ലവകാരിയായും വാഗ്മിയായും വളര്‍ന്ന ടി ഗോവിന്ദന്‍ ഉത്തരമലബാറിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കാനായി അഹോരാത്രം യത്നിച്ചു. കേരളത്തിന്റെ പൊതുപ്രശ്നങ്ങളും നാടും ജനതയും നേരിടുന്ന വെല്ലുവിളികളും പാര്‍ലമെന്റടക്കമുള്ള വേദികളില്‍ സമര്‍ഥമായി ഉന്നയിച്ചു. കര്‍മനിരതമായ ആ ജീവിതം പുതിയ തലമുറകള്‍ക്ക് പാഠമാവേണ്ടതാണ്. ആ സ്മരണയ്ക്കു മുന്നില്‍ ദേശാഭിമാനി ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

ദേശാഭിമാനി മുഖപ്രസംഗം 251011

ഏഴിമലയുടെ കുരുക്കഴിച്ചതിന് ഫെര്‍ണാണ്ടസിന്റെ പ്രശംസ

"വടക്കന്‍ കേരളം നന്ദി പറയേണ്ടത് നിങ്ങളുടെ എംപിയോടാണ്. അദ്ദേഹത്തിന്റെ നിരന്തര സമ്മര്‍ദമാണ് ഏഴിമല നാവിക അക്കാദമിയെക്കുറിച്ച് ഒരു പുനര്‍ചിന്തനത്തിന് വഴിവച്ചത്"- 2001 ഫെബ്രുവരി 25ന് നാവിക അക്കാദമി നിര്‍മാണോദ്ഘാടനത്തിനെത്തിയ കേന്ദ്ര പ്രതിരോധമന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസ് തൊട്ടടുത്തിരുന്ന ടി ഗോവിന്ദനെ നോക്കി പറഞ്ഞു. കലവറയില്ലാതെയുള്ള ഈ പ്രശംസയില്‍ നാട്ടുകാര്‍ അതിശയപ്പെട്ടില്ല. ടി ഗോവിന്ദന്റെ നിശ്ചയദാര്‍ഢ്യവും സ്ഥിരോത്സാഹവും അവര്‍ക്ക് പുതിയ കാര്യമായിരുന്നില്ല. ഭൂമിശാസ്ത്രപരമായി നാവിക പരിശീലനകേന്ദ്രത്തിന് ഏറ്റവും അനുയോജ്യമായിട്ടും ഏഴിമല നാവിക അക്കാദമിയെന്ന സ്വപ്നപദ്ധതി പതിറ്റാണ്ടുകള്‍ കടലാസിലുറങ്ങി. ടി ഗോവിന്ദന്റെ തുടര്‍ച്ചയായ സമ്മര്‍ദത്തെ തുടര്‍ന്ന് പ്രൊജക്ട് റിപ്പോര്‍ട്ട് പരിശോധിച്ചപ്പോഴാണ് പദ്ധതിയുടെ അനന്ത സാധ്യതയെക്കുറിച്ച് ബോധ്യമായതെന്ന് ജോര്‍ജ് ഫെര്‍ണാണ്ടസ് പറഞ്ഞു. പദ്ധതി യാഥാര്‍ഥ്യമാകുംവരെ ഓരോ ഘട്ടത്തിലും ഗോവിന്ദന്‍ നടത്തിയ പിന്തുടരലുകള്‍ എടുത്തുപറയേണ്ടതാണ്. ദ്രുതഗതിയില്‍ നിര്‍മാണം നടന്നതിനാല്‍ അക്കാദമി അധികം വൈകാതെ പ്രവര്‍ത്തനോന്മുഖമായി. 2005ല്‍ ആദ്യബാച്ച് പുറത്തിറങ്ങി. 2009ല്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് അക്കാദമി രാഷ്ട്രത്തിനു സമര്‍പ്പിക്കുമ്പോള്‍ ടി ഗോവിന്ദന്‍ നിറഞ്ഞ ചാരിതാര്‍ഥ്യത്തോടെ സാക്ഷിയായി.

എട്ടുവര്‍ഷം പാര്‍ലമെന്റംഗമായ ടി ഗോവിന്ദന്‍ മണ്ഡലത്തില്‍ എന്നെന്നും ഓര്‍ക്കാവുന്ന ഒട്ടേറെ നേട്ടങ്ങളുണ്ടാക്കി. കേരളത്തില്‍ സംഭരണശേഷിയില്‍ രണ്ടാംസ്ഥാനത്തു നില്‍ക്കുന്ന പയ്യന്നൂര്‍ എഫ്സിഐ ഗോഡൗണ്‍ സ്ഥാപിച്ചതിന്റെ മുഴുവന്‍ ക്രെഡിറ്റും അദ്ദേഹത്തിന് അവകാശപ്പെട്ടതാണ്. പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഫുട്ഓവര്‍ ബ്രിഡ്ജ് നിര്‍മിച്ചതും ഗോവിന്ദന്റെ താല്‍പര്യപ്രകാരമാണ്. കൊറ്റി റെയില്‍വേ ഗേറ്റിന് സമീപത്തെ ഫ്ളൈ ഓവര്‍ ബ്രിഡ്ജ് നിര്‍മാണം അടുത്തവര്‍ഷം പൂര്‍ത്തിയാകും. ഇതിന്റെ പ്രാരംഭപ്രവര്‍ത്തനം നടത്തിയതും അദ്ദേഹം തന്നെ.

ജനപ്രതിനിധിയെന്ന നിലയില്‍ ആകാവുന്നതെല്ലാം ചെയ്യാന്‍ അദ്ദേഹം സന്നദ്ധനായി. റെയില്‍വേ ടിക്കറ്റുമുതല്‍ കേന്ദ്ര മന്ത്രാലയങ്ങളിലെ ഉന്നതര്‍ കൈകാര്യം ചെയ്യുന്ന ഫയലുകളിലെ കുരുക്കഴിക്കാന്‍വരെ അദ്ദേഹത്തെ ജനങ്ങള്‍ സമീപിച്ചു. മെട്രിക്കുലേഷനേ നേടിയുള്ളൂവെങ്കിലും ഏതു ബിരുദത്തേക്കാളും മികവോടെ പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിനായി. പയ്യന്നൂര്‍ സെന്‍ട്രല്‍ യുപി സ്കൂള്‍ , ബോയ്സ് ഹൈസ്കൂള്‍ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. അല്‍പകാലം അധ്യാപകനായും പ്രവര്‍ത്തിച്ചു. സംസ്കൃത പാണ്ഡിത്യമാകട്ടെ എല്ലാറ്റിനും മുതല്‍ക്കൂട്ടായി. എന്നാല്‍ പഠനം അവസാനിക്കുന്നതല്ലെന്ന് അദ്ദേഹം തെളിയിച്ചു. തിരുവനന്തപുരത്തെ തദ്ദേശ സ്വയംഭരണ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് നേടിയ ഡിപ്ലോമ ഇതിനുദാഹരണമാണ്. തിരക്കിട്ട രാഷ്ട്രീയ ജീവിതത്തിനിടയിലും വായന കൈവിട്ടില്ല. കാളിദാസകാവ്യങ്ങള്‍ , മലയാള നോവലുകള്‍ പ്രത്യേകിച്ച് എംടിയുടെ കൃതികള്‍ , വള്ളത്തോള്‍ , കുമാരനാശാന്‍ കവിതകള്‍ , മാര്‍ക്സിയന്‍ കൃതികള്‍ ഇവയെല്ലാമായിരുന്നു ഇഷ്ട മേഖലകള്‍ . സംസ്കൃതത്തിലും മലയാള സാഹിത്യത്തിലും അവഗാഹമുള്ള ഗോവിന്ദന്റെ പ്രസംഗങ്ങളില്‍ ഈ നൈപുണ്യം പ്രകടമായിരുന്നു

1 comment:

  1. കരുത്തുറ്റ സംഘാടകനായും വിപ്ലവകാരിയായും വാഗ്മിയായും വളര്‍ന്ന ടി ഗോവിന്ദന്‍ ഉത്തരമലബാറിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കാനായി അഹോരാത്രം യത്നിച്ചു. കേരളത്തിന്റെ പൊതുപ്രശ്നങ്ങളും നാടും ജനതയും നേരിടുന്ന വെല്ലുവിളികളും പാര്‍ലമെന്റടക്കമുള്ള വേദികളില്‍ സമര്‍ഥമായി ഉന്നയിച്ചു. കര്‍മനിരതമായ ആ ജീവിതം പുതിയ തലമുറകള്‍ക്ക് പാഠമാവേണ്ടതാണ്. ആ സ്മരണയ്ക്കു മുന്നില്‍ ദേശാഭിമാനി ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

    ReplyDelete