Tuesday, October 11, 2011

വാളകം: പ്രതികളുടെ രേഖാചിത്രം തയ്യാറാക്കാന്‍ പൊലീസിന് ഭയം

അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ട് പഞ്ചനക്ഷത്ര ആശുപത്രിയില്‍ തടവില്‍ കഴിയുന്ന മുന്‍മന്ത്രി ബാലകൃഷ്ണപിള്ള മാനേജരായ വാളകം സ്‌കൂളിലെ അധ്യാപകന്‍ ആക്രമിക്കപ്പെട്ട കേസില്‍ പ്രതികളുടെ രേഖാചിത്രം തയ്യാറാക്കാന്‍ പൊലീസിന് ഭയം. ഉന്നതങ്ങളില്‍നിന്നുള്ള കര്‍ശന നിര്‍ദ്ദേശമാണ് പ്രതികളുടെ രേഖാചിത്രം തയ്യാറാക്കുന്നതില്‍നിന്നും പൊലീസിനെ പിന്നോട്ടടിക്കുന്നതെന്നാണ് സൂചന.

തന്നെ അക്രമിച്ചവരെ കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയുമെന്ന് ആക്രമിക്കപ്പെട്ട അധ്യാപകനായ കൃഷ്ണകുമാര്‍ നേരത്തേ പൊലീസിന് മൊഴിനല്‍കിയിരുന്നു. കൃഷ്ണകുമാറിന്റെ ബോധത്തിന് ഒരു തകരാറുമില്ലെന്നാണ് പൊലീസും യു ഡി എഫ് വൃത്തങ്ങളും ആവര്‍ത്തിക്കുന്നത്. ഒടുവില്‍ പുറത്തുവിട്ട മെഡിക്കല്‍ റിപ്പോര്‍ട്ടിലും ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. എന്നിട്ടും കൃഷ്ണകുമാറില്‍നിന്നും പ്രതികളുടെ വിവരമാരായാനോ രേഖാചിത്രം തയ്യാറാക്കാനോ പൊലീസ് തയ്യാറായിട്ടില്ല.

ഇത്തരത്തിലൊരു രേഖാചിത്രം തയ്യാറാക്കിയാല്‍ പ്രതികളെ തിരിച്ചറിയാനും ആക്രമത്തിന് പിന്നിലെ ഗൂഢാലോചനക്കാരെ പുറത്തുകൊണ്ടുവരാനും എളുപ്പം കഴിയും. അത് തന്നെയാണ് പൊലീസിനെയും അലട്ടുന്നത്. സംഭവം ഉണ്ടായി 14 ദിവസത്തിനിടെ കേസന്വേഷണത്തില്‍ എടുത്തുപറയാന്‍ കഴിയുന്ന പുരോഗതികണ്ടെത്താന്‍ പൊലീസിന് കഴിയാത്തതും അതുകൊണ്ടാണ്.

തനിക്ക് ശത്രുക്കളായി ബാലകൃഷ്ണപിള്ളയും മകന്‍ മന്ത്രി ഗണേഷും മാത്രമേയുള്ളൂവെന്നാണ് കൃഷ്ണകുമാറും ഭാര്യയും പൊലീസിന് മൊഴിനല്‍കിയത്. തന്റെ ജീവന് ഭീഷണിയുണ്ടെന്നുകാട്ടി ആക്രമിക്കപ്പെടുന്നതിന് ഒരുദിവസം മുമ്പ് കൃഷ്ണകുമാര്‍ മുഖ്യമന്ത്രിക്ക് പരാതിയും നല്‍കിയിരുന്നു. എന്നാല്‍ ഈ പരാതിയില്‍ കാര്യമായ അന്വേഷണത്തിന് പൊലീസ് തയ്യാറായിട്ടില്ല. ആകെ ചെയ്തത് ബാലകൃഷ്ണപിള്ളയുടെ മൊഴി ഒരുദിവസം രേഖപ്പെടുത്തിയെന്നത് മാത്രം. ആ മൊഴിയെടുപ്പിനോട് പിള്ള സഹകരിച്ചതുമില്ല. 40 ചോദ്യങ്ങളുമായി പിള്ളയെകണ്ട സംഘം 23 ചോദ്യങ്ങളില്‍ മൊഴിയെടുപ്പ് അവസാനിപ്പിക്കുകയായിരുന്നു.

അധ്യാപകന്‍ ആക്രമിക്കപ്പെട്ടപ്പോള്‍ മൂന്ന് ദിവസത്തിനകം സത്യം പുറത്തുവരുമെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ടൂറിസം മന്ത്രി കെ ബി ഗണേഷ്‌കുമാറും ആദ്യദിനങ്ങളില്‍ പറഞ്ഞിരുന്നത്. എന്നാല്‍ 14 ദിവസം കഴിഞ്ഞിട്ടും ഒരു തെളിവും കണ്ടുപിടിക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. ദിനംപ്രതി പുതിയ കഥകള്‍ സൃഷ്ടിക്കുകയും അവയ്ക്ക് തെളിവുകണ്ടെത്താന്‍ കഴിയാതെ വരുമ്പോള്‍ പുതിയ കഥ തേടിപ്പോകുകയും മാത്രമാണ് പൊലീസ് ഇപ്പോള്‍ ചെയ്യുന്നത്.

janayugom 111011

1 comment:

  1. അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ട് പഞ്ചനക്ഷത്ര ആശുപത്രിയില്‍ തടവില്‍ കഴിയുന്ന മുന്‍മന്ത്രി ബാലകൃഷ്ണപിള്ള മാനേജരായ വാളകം സ്‌കൂളിലെ അധ്യാപകന്‍ ആക്രമിക്കപ്പെട്ട കേസില്‍ പ്രതികളുടെ രേഖാചിത്രം തയ്യാറാക്കാന്‍ പൊലീസിന് ഭയം. ഉന്നതങ്ങളില്‍നിന്നുള്ള കര്‍ശന നിര്‍ദ്ദേശമാണ് പ്രതികളുടെ രേഖാചിത്രം തയ്യാറാക്കുന്നതില്‍നിന്നും പൊലീസിനെ പിന്നോട്ടടിക്കുന്നതെന്നാണ് സൂചന.

    ReplyDelete