Tuesday, October 11, 2011

പൊലീസ് ലക്ഷ്യമിട്ടത് കൂട്ടക്കൊല

കോഴിക്കോട്ട് തിങ്കളാഴ്ച നടപ്പാക്കാനിരുന്നത് വിദ്യാര്‍ഥികളെ കൂട്ടത്തോടെ കൊന്നൊടുക്കാനുള്ള ഗൂഢാലോചന. വര്‍ഷങ്ങള്‍ക്കുമുമ്പ് കൂത്തുപറമ്പില്‍ യുവജനങ്ങളെ വെടിവച്ച്കൊന്നതിനു സമാനമായ പൊലീസ് ഭീകരതയാണ് വെസ്റ്റ്ഹില്‍ എന്‍ജിനിയറിങ് കോളേജിനുമുന്നിലും ലക്ഷ്യമിട്ടത്. രക്ഷിതാക്കളും നാട്ടുകാരും ഇടപെട്ടതിനാല്‍ വലിയൊരു ദുരന്തം ഒഴിവായി. വെടിവച്ച് സമരത്തെ ചോരയില്‍ മുക്കിക്കൊല്ലാനായിരുന്നു പൊലീസ് നീക്കം. യുഡിഎഫ് സര്‍ക്കാര്‍ നേതൃത്വത്തിലെ ഉന്നതരുടെ താല്‍പ്പര്യാര്‍ഥം ആശ്രിതരായ പൊലീസുകാരെയിറക്കിയുള്ള മൃഗീയവേട്ടയാണ് വെസ്റ്റ്ഹില്ലില്‍ നടന്നത്. നാലുമാസം മാത്രം പിന്നിട്ട ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ പൊലീസ്വാഴ്ചയുടെ മനുഷ്യത്വരാഹിത്യവും ഇവിടെ ദൃശ്യമായി. ഉമ്മന്‍ചാണ്ടിയുടെ പൊലീസ് ആദ്യമായി തോക്ക് പ്രയോഗിച്ചത് വിദ്യാര്‍ഥികള്‍ക്കു നേരെയാണെന്നതും ശ്രദ്ധേയം. സമാധാനപരമായി സമരം നടക്കവെ ഭ്രാന്തിളകിയമട്ടില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ വെടിയുതിര്‍ക്കയായിരുന്നു. സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് വെടിവച്ച പൊലീസ് ഉദ്യോഗസ്ഥനെ സംരക്ഷിക്കാന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ രംഗത്തിറങ്ങിയതും ഗൂഢാലോചന വ്യക്തമാക്കുന്നു.

തിങ്കളാഴ്ച മുതല്‍ നടക്കുന്ന സമരം പ്രകോപനമില്ലാത്തതും പഠനം തടസ്സപ്പെടുത്താത്തതുമാണെന്ന് വിദ്യാര്‍ഥികള്‍ ഉറപ്പുകൊടുത്തതാണ്. നിരവധി രക്ഷിതാക്കളും സമരമുഖത്തെത്തിയിരുന്നു. കലക്ടറടക്കം ആവശ്യപ്പെട്ടതനുസരിച്ചാണ് രക്ഷിതാക്കള്‍ എത്തിയത്. ഈ രക്ഷിതാക്കളുടെയടക്കം തല തല്ലിപ്പൊളിച്ചു. നിയമവിരുദ്ധമായ വിദ്യാര്‍ഥിപ്രവേശനം ചോദ്യംചെയ്ത വിദ്യാര്‍ഥികളെ അങ്ങേയറ്റം നിഷ്ഠുരമായി അടിച്ചമര്‍ത്തുകയായിരുന്നു. എസ്എഫ്ഐ നേതൃത്വത്തില്‍ നടന്നുവരുന്ന സമരത്തിന് കോളേജിലെ മുഴുവന്‍ കുട്ടികളുടെയും പിന്തുണയുണ്ട്. അധികാരവും പൊലീസിനെയും ഉപയോഗിച്ച് സര്‍ക്കാര്‍ രക്ഷിക്കാന്‍ ശ്രമിക്കുന്ന നിര്‍മലിനെ പിന്തുണക്കാന്‍ ഒറ്റ വിദ്യാര്‍ഥിപോലുമില്ല. ക്ലാസ് നഷ്ടമാകുന്നതിന്റെ പ്രയാസം തിരിച്ചറിഞ്ഞാണ് കാമ്പസിനു പുറത്ത് പ്രതിഷേധം സംഘടിപ്പിച്ചത്. ഒരു കാമ്പസ് ഒന്നാകെ എതിര്‍ക്കുമ്പോഴും അതു മാനിക്കാതെ, ധാര്‍ഷ്ട്യത്തോടെ നേരിടുന്ന ജനാധിപത്യവിരുദ്ധതയാണ് സര്‍ക്കാര്‍ തുടരുന്നത്. ഈ നിലപാടിനെ നെഞ്ചൂക്കോടെ ചെറുത്ത് വിദ്യാഭ്യാസത്തിന്റെ മൂല്യവും നിലവാരവും സംരക്ഷിക്കാനാണ് എസ്എഫ്ഐ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ രംഗത്തിറങ്ങിയത്. ലാത്തിയും ഗ്രനേഡും തോക്കും അതിക്രമങ്ങളും നേരിട്ട് തിങ്കളാഴ്ച വിദ്യാര്‍ഥികള്‍ ആവേശത്തോടെ സമരമുഖത്ത് നിലയുറപ്പിച്ചതോടെ വെകിളി പിടിച്ചമട്ടിലാണ് പൊലീസ്. നഗരത്തിലും ജില്ലയുടെ വിവിധഭാഗങ്ങളിലും വിദ്യാര്‍ഥികളെ വീടുകയറി തെരയുന്ന പൊലീസ്ശൈലി അതാണ് സൂചിപ്പിക്കുന്നത്. പരിക്കേറ്റ വിദ്യാര്‍ഥികളെ നിര്‍ബന്ധപൂര്‍വം ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ ചെയ്യിക്കാന്‍ ശ്രമിച്ചതും ഈ പൈശാചികതയുടെ ഭാഗംതന്നെ.
(പി വി ജീജോ)

വെടിയുതിര്‍ത്തത് നിയമം ലംഘിച്ച്

കോഴിക്കോട്: എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കുനേരെ നോര്‍ത്ത് അസിസ്റ്റന്റ് പൊലീസ് കമീഷണര്‍ രാധാകൃഷ്ണപിള്ള വെടിയുതിര്‍ത്തത് യാതൊരു നിയമവും പാലിക്കാതെ. വാഹനത്തില്‍ വന്നിറങ്ങിയ ഉടന്‍ വിദ്യാര്‍ഥികള്‍ക്കുനേരെ സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നു. നീട്ടിപ്പിടിച്ച തോക്കുമായി പാഞ്ഞടുക്കുകയായിരുന്നു ഈ ഉദ്യോഗസ്ഥന്‍ . രാവിലെ ഒമ്പതിന് തുടങ്ങിയ സമരം സമാധാനപരമായി മുന്നോട്ടുപോകുമ്പോഴാണ് പത്തേ കാലിന് ഇയാള്‍ സ്ഥലത്തെത്തിയത്. വെടിവയ്പിനു മുമ്പ് അനൗണ്‍സ് ചെയ്യണമെന്ന കര്‍ശന നിര്‍ദേശം എസിപി പാലിച്ചില്ല. ബാനറില്‍ മുന്നറിയിപ്പ് പ്രദര്‍ശിപ്പിച്ചശേഷം മാത്രമെ വെടിവയ്ക്കാവൂ എന്ന നിയമവും പിള്ള അവഗണിച്ചു. ജുഡീഷ്യല്‍ മജിസ്ട്രേറ്റ് പദവിയുള്ള ഉദ്യോഗസ്ഥരുടെ മുന്‍കൂര്‍ അനുമതിയും ഉണ്ടായില്ല.
കൂട്ടക്കുരുതി ലക്ഷ്യമിട്ടെത്തിയ നരഭോജിയുടെ ആക്രോശമായിരുന്നു എസിപി നടപ്പില്‍ വരുത്തിയത്. പരിക്കേറ്റ പൊലീസുകാരെ ആശുപത്രിയിലെത്തിക്കാന്‍ പോലും ഇയാള്‍ തയ്യാറായില്ല. സ്വകാര്യ വാഹനത്തില്‍ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയും ഇദ്ദേഹം തോക്കുചൂണ്ടി. പ്രദേശത്ത് മണിക്കൂറുകളോളം ഭീകരത സൃഷ്ടിക്കാന്‍ മുതിരുകയായിരുന്നു ഉത്തരവാദപ്പെട്ട ഈ ഉദ്യോഗസ്ഥന്‍ . പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ പരിക്കേറ്റ് നിലത്തുവീണ് പിടയുമ്പോള്‍ ഇയാള്‍ വെടിവയ്ക്കാന്‍ മത്സരിക്കുകയായിരുന്നു. തീരുന്ന മുറയ്ക്ക് ഷെല്ലുകള്‍ ചോദിച്ചുകൊണ്ടിരുന്ന എസിപിയോട് സാര്‍ ഇനിയില്ല, ക്യാമ്പില്‍ പോയി എടുക്കണോ എന്നു പൊലീസുകാര്‍ ചോദിക്കുന്നുണ്ടായിരുന്നു. പരിക്കേറ്റ പൊലീസുകാരെ ആശുപത്രിയിലെത്തിക്കാതെ അസി. കമീഷണര്‍ വെടിവച്ചുകളിക്കുകയാണെന്ന് പൊലീസുകാര്‍ തന്നെ രോഷത്തോടെ പറയുന്നുണ്ടായിരുന്നു. അസിസ്റ്റന്റ് കമീഷണറുടെ നടപടിയില്‍ പൊലീസുകാര്‍ക്കും പ്രതിഷേധമുണ്ട്.

തനിക്കു മറ്റുമാര്‍ഗമില്ലെന്നായിരുന്നു വെടിവയ്പിനെ ന്യായീകരിച്ച് ഇയാള്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞത്. ഉദ്യോഗസ്ഥന്റെ അക്രമത്തെ ന്യായീകരിക്കാന്‍ ജില്ലാ പൊലീസ് മേധാവിയും തയ്യാറായി. അഴിമതിക്ക് കുപ്രസിദ്ധിയാര്‍ജിച്ച പൊലീസ് ഉദ്യോഗസ്ഥനാണ് രാധാകൃഷ്ണ പിള്ള. സിഐയായിരിക്കുമ്പോഴും മറ്റും കോഴവാങ്ങിയതടക്കം ഒട്ടേറെ ആക്ഷേപങ്ങള്‍ക്കിരയായിട്ടുണ്ട്. യുഡിഎഫ് ഭരണമേറ്റെടുത്തതിനെ തുടര്‍ന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെ പ്രത്യേക ഇടപെടലിലാണ് അസി. കമീഷണറായി വാഴിച്ചത്.

സര്‍ക്കാര്‍ ധാര്‍ഷ്ട്യത്തിനെതിരെ പ്രക്ഷോഭം ഉയരും: പിണറായി

കണ്ണൂര്‍ : കോഴിക്കോട്ട് വിദ്യാര്‍ഥികളെ വെടിവെച്ച സര്‍ക്കാരിന്റെ ധാര്‍ഷ്ട്യത്തിനെതിരെ ശക്തമായ പ്രക്ഷോഭം ഉയര്‍ന്നുവരുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിര്‍മല്‍ മാധവ് എന്ന വിദ്യാര്‍ഥിയുടെ വഴിവിട്ട പ്രവേശനം തടയുന്നവരെ എങ്ങനെയും തല്ലിയൊതുക്കുമെന്ന സര്‍ക്കാര്‍ അഹങ്കാരത്തിന്റെ ഭാഗമാണ് കോഴിക്കോട്ടെ വെടിവയ്പ്പ് ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ . സമരത്തെ മര്‍ദനം, ലാത്തിച്ചാര്‍ജ്, ടിയര്‍ഗ്യാസ്, വെടിവയ്പ്പ് എന്നിവകൊണ്ട് ഇല്ലാതാക്കാന്‍ കഴിയുമോ? വിദ്യാര്‍ഥികളുടെ ഉപരോധത്തെ ഇല്ലാതാക്കാന്‍ കഴിയുമോ?

പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റനുസരിച്ചാണ് സംസ്ഥാനത്ത് പ്രൊഫഷണല്‍ കോളേജ് പ്രവേശനം. രണ്ടായിരത്തില്‍താഴെ റാങ്കുള്ളവര്‍ക്കുമാത്രമാണ് സര്‍ക്കാര്‍ എന്‍ജിനിയറിങ് കോളേജില്‍ പ്രവേശനം. നിര്‍മല്‍ മാധവിന് ഇരുപത്തിരണ്ടായിരത്തി എഴുനൂറിനടുത്താണ് റാങ്ക്. അങ്ങനെ ഇയാള്‍ സ്വാശ്രയ കോളേജില്‍ ചേര്‍ന്നു. പിന്നീട് മറ്റൊന്നിലേക്ക് മാറി. ഒന്നും രണ്ടും സെമസ്റ്റര്‍ പൂര്‍ത്തിയായ ഈ വിദ്യാര്‍ഥിയെയാണ് കോഴിക്കോട് എന്‍ജിനിയറിങ് കോളേജില്‍ അഞ്ചാംസെമസ്റ്ററില്‍ പ്രവേശിപ്പിച്ചത്. സ്വാശ്രയ കോളേജ് വിദ്യാര്‍ഥികളെ സാധാരണനിലയില്‍ സര്‍ക്കാര്‍ എന്‍ജിനിയറിങ് കോളേജില്‍ പ്രവേശിപ്പിക്കാറില്ല. മൂന്നും നാലും സെമസ്റ്റര്‍ പൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയെ അഞ്ചാം സെമസ്റ്ററില്‍ പ്രവേശിപ്പിച്ചത് മാനദണ്ഡം ലംഘിച്ചാണ്. ഇതുസംബന്ധിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോര്‍ട്ട് അനുകൂലമാക്കാന്‍ കലക്ടര്‍ ഇടപെട്ടതായി വാര്‍ത്തയുണ്ടായിരുന്നു. ഒരു മെറിറ്റും വേണ്ടെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. സര്‍ക്കാര്‍ ഇത്രയും തെറ്റായ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ വിദ്യാര്‍ഥികള്‍ ചോദ്യംചെയ്യുന്നത് സ്വാഭാവികമാണ്. കണ്ണൂര്‍ കോണ്‍ഗ്രസിലെ തര്‍ക്കം സിപിഐ എമ്മിന്റെ ചെലവില്‍ തീര്‍ക്കാന്‍ നോക്കേണ്ടെന്ന് ചോദ്യത്തിന് മറുപടിയായി പിണറായി പറഞ്ഞു. തലശേരി, കല്യാശേരി മണ്ഡലങ്ങളിലെ അവസ്ഥ എല്ലാവര്‍ക്കും അറിയാം. അവിടെ സിപിഐ എമ്മിന് ജയിക്കാന്‍ കോണ്‍ഗ്രസിലെ ആരുടെയെങ്കിലും പിന്തുണ വേണ്ട. വാര്‍ത്താസമ്മേളനത്തില്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനും പങ്കെടുത്തു.


വെടിവയ്പ് : ലാത്തിച്ചാര്‍ജിനുപോലും സാധ്യതയില്ലാത്തിടത്ത്: മനുഷ്യാവകാശ കമീഷന്‍

കോഴിക്കോട്: ലാത്തിച്ചാര്‍ജിനുപോലും സാധ്യതയില്ലാത്ത സമരമുഖത്താണ് അസിസ്റ്റന്റ് പൊലീസ് കമീഷണര്‍ രാധാകൃഷ്ണപിള്ള വെടിവയ്പ് നടത്തിയതെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ അംഗം കെ ഇ ഗംഗാധരന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വെടിവയ്പിന് കാരണമായ സാഹചര്യത്തെക്കുറിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കണമെന്ന് ഡിജിപിയോട് ആവശ്യപ്പെട്ടതായി പരിക്കേറ്റ് മെഡിക്കല്‍കോളജ് ആശുപത്രിയില്‍ കഴിയുന്നവരെ സന്ദര്‍ശിച്ചശേഷം അദ്ദേഹം പറഞ്ഞു. എസ്എഫ്ഐ സംസ്ഥാനസെക്രട്ടറി പി ബിജു ഉള്‍പ്പെടെയുള്ളവരെ സന്ദര്‍ശിച്ച് അദ്ദേഹം കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു.

അസി. കമീഷണറെ സസ്പെന്‍ഡ് ചെയ്ത് അന്വേഷിക്കണം: സിപിഐ എം

കോഴിക്കോട്: കോഴിക്കോട്ട് നടന്ന വിദ്യാര്‍ഥിവേട്ടക്ക് നേതൃത്വം കൊടുത്ത പൊലീസ് അസി. കമീഷണര്‍ രാധാകൃഷ്ണപിള്ള ഉള്‍പ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്ത് അന്വേഷണം നടത്തണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു. സമാധാനപരമായി പ്രകടനം നടത്തിയ വിദ്യാര്‍ഥികളെയാണ് ഒരു നീതീകരണവുമില്ലാതെ പൊലീസ് പൈശാചികമായി കടന്നാക്രമിച്ചത്. മര്‍ദനത്തിനും അപമാനകരമായ പല വൃത്തികേടുകള്‍ക്കും പേരുകേട്ട ആളെന്ന് അറിയപ്പെടുന്ന അസി. കമീഷണര്‍ രാധാകൃഷ്ണപിള്ള വിദ്യാര്‍ഥികള്‍ക്കു നേരെ വെടിവെക്കുന്ന കാഴ്ച ദൃശ്യമാധ്യമങ്ങളിലൂടെ ജനങ്ങളാകെ കണ്ടതാണ്. മുന്നറിയിപ്പില്ലാതെ നിരവധി തവണ വെടിയുതിര്‍ക്കുകയുണ്ടായി. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി ബിജു, ജില്ലാ സെക്രട്ടറി ടി പി ബിനീഷ് ഉള്‍പ്പെടെ മുപ്പതിലേറെ വിദ്യാര്‍ഥികള്‍ക്ക് മാരകമായ പരിക്കുപറ്റി.

കോഴിക്കോട് ഗവ. എന്‍ജിനിയറിങ് കോളേജില്‍ എല്ലാ മാനദണ്ഡങ്ങളും നിയമവ്യവസ്ഥകളും ലംഘിച്ച് നിര്‍മല്‍ മാധവ് എന്ന വിദ്യാര്‍ഥിയെ തിരുകിക്കയറ്റാന്‍ സര്‍ക്കാര്‍ തലത്തില്‍ നടത്തിയ നീക്കത്തിനെതിരായിട്ടാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധരംഗത്തിറങ്ങിയത്. സര്‍വകക്ഷിയോഗ തീരുമാനപ്രകാരം ഒരു വിദഗ്ധ സമിതിയെ നിശ്ചയിച്ച് പഠിച്ച് റിപ്പോര്‍ട്ടു നല്‍കാന്‍ തീരുമാനിച്ചിരുന്നു. ഇക്കാര്യത്തില്‍ ന്യായയുക്തമായ നിലപാടെടുക്കാന്‍ ബാധ്യതപ്പെട്ട കലക്ടര്‍ സര്‍ക്കാരിലെ ചിലരുടെ താല്‍പര്യപ്രകാരം വിദഗ്ധസമിതിയില്‍തന്നെ വെള്ളം ചേര്‍ക്കുന്ന നിലപാടാണ് സ്വീകരിച്ചത്. അതിന്റെകൂടി തുടര്‍ച്ചയാണ് ഇന്നു നടന്ന പൈശാചികമായ വിദ്യാര്‍ഥിവേട്ടയെന്നും കാണണം. രക്ഷിതാക്കളും വിദ്യാര്‍ഥികളും ജനപ്രതിനിധികളും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് നിവേദനം നല്‍കിയ ഘട്ടത്തില്‍ എന്‍ജിനിയറിങ് കോളേജ് പ്രശ്നം പൂര്‍ണമായും പരിഹരിക്കാന്‍ കലക്ടറെ ചുമതലപ്പെടുത്തി എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ഇന്നത്തെ പൈശാചികമായ ഈ നരവേട്ട പ്രശ്നം പരിഹരിക്കുന്നതിന്റെ ഭാഗമായി സ്വീകരിച്ചതാണോ എന്ന് കലക്ടര്‍ വ്യക്തമാക്കണം.
വിദ്യാര്‍ഥികള്‍ ഉന്നയിച്ച ന്യായമായ ആവശ്യങ്ങള്‍ക്ക് പരിഹാരം കാണുന്നതിനു പകരം മര്‍ദകവീരന്മാരായ പൊലീസുദ്യോഗസ്ഥന്മാരെ കയറൂരിവിട്ട് വെടിവെച്ചും അടിച്ചൊതുക്കിയും സമരത്തെ തകര്‍ക്കാമെന്നത് സര്‍ക്കാരിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും വ്യാമോഹം മാത്രമാണ്. വിദ്യാര്‍ഥികള്‍ക്കു നേരെയുള്ള പൈശാചികമായ ഈ കടന്നാക്രമണത്തെ കൈയുംകെട്ടി നോക്കിനില്‍ക്കില്ലെന്നും എന്തു വിലകൊടുത്തും ചെറുത്ത് പരാജയപ്പെടുത്തുമെന്നും സിപിഐ എം മുന്നറിയിപ്പു നല്‍കി. വിദ്യാര്‍ഥികള്‍ക്കു നേരെ നടന്ന ക്രൂരമായ ആക്രമണങ്ങള്‍ക്കെതിരെ പ്രതിഷേധിക്കാന്‍ മുഴുവന്‍ ബഹുജനങ്ങളും രംഗത്തുവരണം. അനധികൃതമായി പ്രവേശനം നല്‍കിയ വിദ്യാര്‍ഥിയെ മാറ്റിനിര്‍ത്തി എന്‍ജിനിയറിങ് കോളേജിന്റെ പ്രവര്‍ത്തനം സുഗമമായി നടത്തുന്നതിനായി വിദ്യാര്‍ഥികള്‍ നടത്തുന്ന സമരം വിജയിപ്പിക്കുന്നതിന് രംഗത്തിറങ്ങണമെന്ന് മുഴുവന്‍ ബഹുജനങ്ങളോടും സെക്രട്ടറിയറ്റ് അഭ്യര്‍ഥിച്ചു.

കര്‍ശന നടപടി വേണം: എല്‍ഡിഎഫ്

കോഴിക്കോട്: വെസ്റ്റ്ഹില്‍ എന്‍ജിനിയറിങ് കോളേജ് ഉപരോധം നടത്തിയ എസ്എഫ്ഐ പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദിച്ച പൊലീസിന്റെ നടപടിയില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി കോഴിക്കോട് ജില്ലാ കമ്മിറ്റി കണ്‍വീനര്‍ മുക്കം മുഹമ്മദ് പ്രതിഷേധിച്ചു. ഉത്തരവാദികളായ പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം. പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ജില്ലയിലാകെ പ്രകടനം നടത്താന്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി ആവശ്യപ്പെട്ടു. എസ്എഫ്ഐ ആഹ്വാനം ചെയ്ത ഒക്ടോബര്‍ 11ന്റെ ബഹുജനസമരം വിജയിപ്പിക്കാനും ഇടതുപക്ഷ ജനാധിപത്യമുന്നണി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

അന്വേഷിക്കണം: പ്രദീപ്കുമാര്‍

കോഴിക്കോട്: വെസ്റ്റ്ഹില്‍ എന്‍ജിനിയറിങ് കോളേജിന് മുന്നില്‍ വിദ്യാര്‍ഥികളെ ഭീകരമായി മര്‍ദിച്ച നടപടി അന്വേഷിക്കണമെന്ന് എ പ്രദീപ്കുമാര്‍ എംഎല്‍എ ആവശ്യപ്പെട്ടു. വിദ്യാര്‍ഥിമര്‍ദനത്തിന് നേതൃത്വംനല്‍കി വെടിവെപ്പ് നടത്തിയ അസി. കമീഷണര്‍ രാധാകൃഷ്ണപിള്ളയെ ഉടന്‍ സസ്പെന്‍ഡ്ചെയ്യണം. ക്രമവിരുദ്ധമായ വിദ്യാര്‍ഥി പ്രവേശനം ഒഴിവാക്കി കോളേജില്‍ സമാധാനപരമായ പഠനാന്തരീക്ഷത്തിന് സര്‍ക്കാര്‍ അവസരമൊരുക്കണമെന്നും പ്രദീപ്കുമാര്‍ ആവശ്യപ്പെട്ടു.


പത്രപ്രവര്‍ത്തക യൂണിയന്‍ പ്രതിഷേധിച്ചു

കോഴിക്കോട്: വെസ്റ്റ്ഹില്‍ ഗവ. എന്‍ജിനിയറിങ് കോളേജില്‍ എസ്എഫ്ഐയുടെ ആഭിമുഖ്യത്തില്‍ നടന്ന ഉപരോധത്തില്‍ പൊലീസും എസ്എഫ്ഐ പ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ മാതൃഭൂമി ഫോട്ടോഗ്രാഫര്‍ കെ കെ പ്രവീണിന് പരിക്കേറ്റ സംഭവത്തില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. കല്ലേറില്‍ പരിക്കേറ്റ പ്രവീണിനെ ആശുപത്രിയില്‍ അടിയന്തിര ചികിത്സക്ക് വിധേയനാക്കി. സമരരംഗത്ത് കൃത്യനിര്‍വഹണത്തിലേര്‍പ്പെടുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് സംരക്ഷണം ഏര്‍പ്പെടുത്താന്‍ പൊലീസ് തയ്യാറാകണമെന്ന് യൂണിയന്‍ ജില്ലാ പ്രസിഡന്റ് എം സുധീന്ദ്രകുമാറും ജനറല്‍ സെക്രട്ടറി സി വിനോദ്ചന്ദ്രനും ആവശ്യപ്പെട്ടു.

"പ്രിന്‍സിപ്പല്‍ വിളിച്ചുവരുത്തി, പൊലീസ് തല തല്ലിപ്പൊട്ടിച്ചു"

കോഴിക്കോട്: "മകനോടൊപ്പം തിങ്കളാഴ്ച എത്തണമെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞതുകൊണ്ടാണ് ഞാന്‍ വന്നത്. രാവിലെ എത്തിയ എന്നെ പൊലീസുകാര്‍ ക്യാമ്പസിലിട്ട് തല്ലി തല പൊട്ടിച്ചു..." വെസ്റ്റ്ഹില്‍ ഗവ. എന്‍ജിനീയറിങ് കോളേജിലെ സിവില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥി സാഗിന്‍ന്റെ അച്ഛനും റിട്ട. കെഎസ്ആര്‍ടിസി ജീവനക്കാരനുമായ വടകര എടച്ചേരി കുമാരന്‍ (59) ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടേയിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ദേവദാസെന്ന രക്ഷിതാവിനെ മര്‍ദിക്കുന്നത് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് കുമാരന്റെ തല ലാത്തികൊണ്ട് അടിച്ചുപൊട്ടിച്ചത്. ദേവദാസന്‍ ഇതേ കോളേജിലെ വിദ്യാര്‍ഥിയുടെ അച്ഛനാണെന്ന് കുമാരന്‍ നിരവധി തവണ പൊലീസിനോട് പറഞ്ഞിരുന്നു. ഇതിനിടയിലാണ് പൊലീസുകാര്‍ ഒന്നിച്ചെത്തി ഇദ്ദേഹത്തെ ആക്രമിച്ചത്. പരിക്കേറ്റ ഇരുവരെയും വിദ്യാര്‍ഥികളും എസ്എഫ്ഐ പ്രവര്‍ത്തകരും ചേര്‍ന്നാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. രക്ഷിതാക്കളുടെ കണ്‍മുമ്പില്‍വച്ചാണ് വിദ്യാര്‍ഥികളെ പൊലീസ് ഓടിച്ചിട്ട് മര്‍ദിച്ചത്. രക്ഷിതാവായ വയനാട് ചീരാല്‍ കോളിയോടന്‍ ഗോപാലകൃഷ്ണനും (50)പരിക്കേറ്റിട്ടുണ്ട്. ക്യാമ്പസില്‍ പൊലീസിനെ പ്രവേശിപ്പിക്കരുതെന്ന് പിടിഎ യോഗം ഒന്നടങ്കം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിന് വിപരീതമായി രാവിലെ 6.45 ഓടെ കോളേജ് വളപ്പ് പൊലീസുകാരെ കൊണ്ട് നിറഞ്ഞു.

deshabhimani 111011

1 comment:

  1. കോഴിക്കോട്ട് തിങ്കളാഴ്ച നടപ്പാക്കാനിരുന്നത് വിദ്യാര്‍ഥികളെ കൂട്ടത്തോടെ കൊന്നൊടുക്കാനുള്ള ഗൂഢാലോചന. വര്‍ഷങ്ങള്‍ക്കുമുമ്പ് കൂത്തുപറമ്പില്‍ യുവജനങ്ങളെ വെടിവച്ച്കൊന്നതിനു സമാനമായ പൊലീസ് ഭീകരതയാണ് വെസ്റ്റ്ഹില്‍ എന്‍ജിനിയറിങ് കോളേജിനുമുന്നിലും ലക്ഷ്യമിട്ടത്. രക്ഷിതാക്കളും നാട്ടുകാരും ഇടപെട്ടതിനാല്‍ വലിയൊരു ദുരന്തം ഒഴിവായി. വെടിവച്ച് സമരത്തെ ചോരയില്‍ മുക്കിക്കൊല്ലാനായിരുന്നു പൊലീസ് നീക്കം. യുഡിഎഫ് സര്‍ക്കാര്‍ നേതൃത്വത്തിലെ ഉന്നതരുടെ താല്‍പ്പര്യാര്‍ഥം ആശ്രിതരായ പൊലീസുകാരെയിറക്കിയുള്ള മൃഗീയവേട്ടയാണ് വെസ്റ്റ്ഹില്ലില്‍ നടന്നത്. നാലുമാസം മാത്രം പിന്നിട്ട ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ പൊലീസ്വാഴ്ചയുടെ മനുഷ്യത്വരാഹിത്യവും ഇവിടെ ദൃശ്യമായി. ഉമ്മന്‍ചാണ്ടിയുടെ പൊലീസ് ആദ്യമായി തോക്ക് പ്രയോഗിച്ചത് വിദ്യാര്‍ഥികള്‍ക്കു നേരെയാണെന്നതും ശ്രദ്ധേയം. സമാധാനപരമായി സമരം നടക്കവെ ഭ്രാന്തിളകിയമട്ടില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ വെടിയുതിര്‍ക്കയായിരുന്നു. സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് വെടിവച്ച പൊലീസ് ഉദ്യോഗസ്ഥനെ സംരക്ഷിക്കാന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ രംഗത്തിറങ്ങിയതും ഗൂഢാലോചന വ്യക്തമാക്കുന്നു.

    ReplyDelete