Tuesday, October 11, 2011

തോട്ടം, ബാര്‍ , ബസ് സര്‍വീസ്.... ഒന്നും പിള്ളയുടേതല്ല

കല്‍ത്തുറുങ്കിലേക്ക് ഒരു മാടമ്പിവഴി നാ‍ലാം ഭാഗം

കല്‍ത്തുറുങ്കിലേക്ക് ഒരു മാടമ്പിവഴി 1

കല്‍ത്തുറുങ്കിലേക്ക് ഒരു മാടമ്പിവഴി 2

കല്‍ത്തുറുങ്കിലേക്ക് ഒരു മാടമ്പിവഴി 3

ബലാത്സംഗ കേസില്‍ ഹൈക്കോടതി വെറുതെ വിട്ടത് ബാലകൃഷ്ണപിള്ളയ്ക്ക് കോണ്‍ഗ്രസ് നേതൃത്വത്തിലേക്കുള്ള യോഗ്യതയും എളുപ്പവഴിയുമായി. 1954ലാണ് ബലാത്സംഗ കേസില്‍ കുറ്റവിമുക്തനായതെങ്കില്‍ "58 ആകുമ്പോള്‍ പിള്ള എഐസിസി അംഗമായി. രണ്ടു വര്‍ഷത്തിനകം എംഎല്‍എയും. കേരളനിയമസഭയിലെ പ്രായംകുറഞ്ഞ എംഎല്‍എ എന്നതിനൊപ്പം ബലാത്സംഗ കേസില്‍ പ്രതിയായ ആദ്യ എംഎല്‍എ എന്ന പദവിയും പിള്ളയ്ക്ക് സ്വന്തം.

അമ്പരിപ്പിക്കുംവിധമായിരുന്നു പിന്നെ പിള്ളയുടെ വളര്‍ച്ച. 1964ല്‍ കേരള കോണ്‍ഗ്രസിന്റെ ജനനവും അതിന്റെ ജനറല്‍ സെക്രട്ടറിസ്ഥാനവും. "64-87ല്‍ ഇടമുളയ്ക്കലിലും 87-95ല്‍ കൊട്ടാരക്കരയിലും പഞ്ചായത്ത് പ്രസിഡന്റ്. 1971ല്‍ പാര്‍ലമെന്റ് അംഗം. 1960, 65, 77, 80 വര്‍ഷങ്ങളില്‍ നിയമസഭയില്‍ . "75ലും 80ലും 82ലും 96ലും മന്ത്രി. അധികാരത്തില്‍ ചക്കരക്കുടത്തില്‍ മുങ്ങിനിവരുമ്പോഴും കൈയിലിരിപ്പിനുമാത്രം മാറ്റമില്ല. അധികാരദുര്‍വിനിയോഗവും അഴിമതിയും മാത്രമല്ല, പീഡനവും അക്രമവും ഭീഷണിയും നിര്‍ബാധം തുടര്‍ന്നു. എതിരാളികള്‍ ചില ഘട്ടങ്ങളില്‍ തിരിച്ചടിച്ചപ്പോള്‍ മാളത്തിലേക്ക് ഉള്‍വലിയുന്നതിലും സാമര്‍ഥ്യം കാട്ടി.

തറവാട്ടിലെ ആനയെക്കുറിച്ച് പിള്ള ഇടയ്ക്കിടെ പൊങ്ങച്ചം പറയും; പൊതുപ്രവര്‍ത്തനത്തിനിറങ്ങിയതുകൊണ്ട് സ്വത്ത് വില്‍ക്കേണ്ടിവന്നെന്നും. മാധ്യമം ആഴ്ചപ്പതിപ്പില്‍ മദ്വചനങ്ങള്‍ക്ക് മാര്‍ദവമില്ലെങ്കില്‍" എന്ന ആത്മകഥയുടെ അവസാന ലക്കത്തില്‍ തനിക്ക് ഒരുപാട് വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ടെന്നും ഏക്കര്‍ കണക്കിനു കൃഷിയുണ്ടെന്നും പറയുന്നുണ്ട്. പിള്ളയുടെ അച്ഛന്‍ കീഴൂട്ട് രാമന്‍പിള്ളയ്ക്ക് ഒരു സ്കൂള്‍മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നെങ്ങനെ പിള്ള നിരവധി സ്കൂളുകളുടെ മുതലാളിയായി? കോടിക്കണക്കിനു സ്വത്തുവകകളുടെ ഉടമയായി? രാമന്‍പിള്ള ജന്മിയോ നാടുവാഴിയോ ഒന്നുമായിരുന്നില്ല- നാട്ടിലെ വട്ടിപ്പലിശക്കാരന്‍മാത്രം. അല്‍പ്പം സ്വത്തുവകയേയള്ളൂ. അതില്‍ ഏറെയും തരിശ്. ഉപയോഗശൂന്യമായ കുറെ തരിശ് ഭൂമി ബാലകൃഷ്ണപിള്ള വിറ്റിട്ടുണ്ട്. പകരം കെട്ടിപ്പടുത്തത് മഹാസൗധങ്ങളാണ്. തിരുവനന്തപുരത്തും വാളകത്തും കൊട്ടാരക്കരയിലും ഉള്‍പ്പെടെ സ്വന്തമായി മണിമന്ദിരങ്ങള്‍ പിള്ള പണിതതെങ്ങനെയാണ്? എംസി റോഡില്‍ കൊല്ലം ജില്ലയിലെ ആയൂര്‍ പാലത്തിനോട് ചേര്‍ന്ന് ബാര്‍ പ്രവര്‍ത്തിക്കുന്ന ഒരു കെട്ടിടമുണ്ട്. ഈ സ്ഥലവും മുന്നിലെ ചതുപ്പുനിലവും ഉള്‍പ്പെടെ ഒന്നരയേക്കര് പിള്ളയുടെ ഒരു കാര്യസ്ഥന് സര്‍ക്കാര്‍ പതിച്ചുനല്‍കിയതാണ്. ഈ സ്ഥലത്തിന് പിന്നീട് എന്ത് പറ്റിയെന്നത് പിള്ളയ്ക്കേ അറിയൂ.

തമിഴ്നാട്ടിലെ അംബാസമുദ്രത്തില്‍ വിശാലമായ ഒരു കെട്ടിടവും ഏക്കര്‍ കണക്കിനു ഭൂമിയും അടങ്ങുന്ന എസ്റ്റേറ്റുണ്ട്. ഇതും പിള്ളയുടേതായിരുന്നോ അല്ലയോ എന്നത് രേഖ പരിശോധിച്ച് പറയാന്‍ കഴിയില്ല. നോക്കി നടത്തിയത് പിള്ളയുടെ കാര്യസ്ഥന്‍ കുഞ്ഞുകൃഷ്ണപിള്ളയും ഡ്രൈവര്‍ ജോര്‍ജുമായിരുന്നു. അവിടെനിന്ന് മാങ്ങ കൊണ്ടുവന്ന് കൊട്ടാരക്കരയില്‍ വില്‍ക്കും. പിള്ള ഗതാഗത മന്ത്രിയായിരിക്കെ കൊട്ടാരക്കരയില്‍നിന്ന് അംബാസമുദ്രത്തിലേക്ക് കെഎസ്ആര്‍ടിസി ബസ് സര്‍വീസുതന്നെ ആരംഭിച്ചു. മാങ്ങാക്കച്ചവടം സര്‍ക്കാര്‍ ബസ് വക.

വാളകത്തുനിന്ന് കോക്കാട്ടേക്കുള്ള വഴിയിലാണ് പുന്നക്കാട് കൊടിയാട്ടുവിള ലീല എസ്റ്റേറ്റ്. ഈ പ്രദേശത്തെ അറിയപ്പെടുന്ന സമ്പന്നന്റേതായിരുന്നു ഈ 18 ഏക്കര്‍ എസ്റ്റേറ്റ്. അവിടത്തെ ഏക യൂണിയന്‍ പിള്ളയുടേത്. യൂണിയന്‍ സമരംചെയ്തു. രാത്രിയില്‍ തീയിട്ടു. ഗത്യന്തരമില്ലാതെ ഉടമ എസ്റ്റേറ്റ് വിറ്റുപോയി. ആരുടെ ബിനാമിയാണ് ഇത് വാങ്ങിയതെന്ന് വാളകത്തുകാര്‍ക്ക് സംശയമില്ല. പക്ഷേ, പേര് പറയില്ല- എല്ലാവര്‍ക്കും ജീവഭയമുണ്ട്. പിള്ളയുടെ സഹോദരീപുത്രനും വാളകം സംഭവത്തില്‍ രണ്ടു തവണ പൊലീസ് ചോദ്യംചെയ്ത മനോജ്കുമാറിനും അമ്മയ്ക്കും അച്ഛനും അനുജനുമായി 60ല്‍ ഏറെ ബസുണ്ട്. ഈ ബസുകള്‍ വന്ന വഴി കണ്ടെത്താന്‍ ഏറെയൊന്നും സഞ്ചരിക്കേണ്ടി വരില്ല. മാധ്യമം ആഴ്ചപ്പതിപ്പില്‍ പിള്ള ആത്മകഥ അവസാനിപ്പിക്കുന്നത് ഇങ്ങനെ: ആറ് പതിറ്റാണ്ടുകാലത്തെ രാഷ്ട്രീയചരിത്രം പഠിക്കുന്നവര്‍ക്ക് എന്റെ കഥ കൈപ്പുസ്തകമാകുമെങ്കില്‍ എന്റെയീ ഉദ്യമം ലക്ഷ്യം കണ്ടു... ശരിയാണ്, പൊതുപ്രവര്‍ത്തകന്‍ , തൊഴിലാളി നേതാവ്, അതല്ലെങ്കില്‍ ഒരുവിദ്യാഭ്യാസ മുതലാളി, അതുമല്ലെങ്കില്‍ ഒരു ശരാശരി കച്ചവടക്കാരന്‍ എങ്ങനെയാകരുത്  എന്നത് മനസ്സിലാക്കാനുള്ള കൈപ്പുസ്തകമാണ് പിള്ളയുടെ ജീവിതകഥ. (അവസാനിക്കുന്നില്ല)

എം രഘുനാഥ് deshabhimani 111011

2 comments:

  1. ബലാത്സംഗ കേസില്‍ ഹൈക്കോടതി വെറുതെ വിട്ടത് ബാലകൃഷ്ണപിള്ളയ്ക്ക് കോണ്‍ഗ്രസ് നേതൃത്വത്തിലേക്കുള്ള യോഗ്യതയും എളുപ്പവഴിയുമായി. 1954ലാണ് ബലാത്സംഗ കേസില്‍ കുറ്റവിമുക്തനായതെങ്കില്‍ "58 ആകുമ്പോള്‍ പിള്ള എഐസിസി അംഗമായി. രണ്ടു വര്‍ഷത്തിനകം എംഎല്‍എയും. കേരളനിയമസഭയിലെ പ്രായംകുറഞ്ഞ എംഎല്‍എ എന്നതിനൊപ്പം ബലാത്സംഗ കേസില്‍ പ്രതിയായ ആദ്യ എംഎല്‍എ എന്ന പദവിയും പിള്ളയ്ക്ക് സ്വന്തം.

    ReplyDelete
  2. Congress leaders can do anything. They'll never be punished. Jail will be a tourist center to them :)

    ReplyDelete