Monday, October 3, 2011

വിജിലന്‍സ് റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കിയില്ല; കേസ് മാറ്റി

പൊതുപണം ദുരുപയോഗം ചെയ്തതിന് കോണ്‍ഗ്രസ് എംഎല്‍എമാരായ തേറമ്പില്‍ രാമകൃഷ്ണനും ടി എന്‍ പ്രതാപനുമെതിരായ കേസില്‍ വിജിലന്‍സ് ഡയറക്ടര്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയില്ല. കേസ് പരിഗണിക്കുന്നത് ഡിസംബര്‍ എട്ടിലേക്ക് മാറ്റി. ഇരുവരും അഴിമതി നടത്തിയെന്ന പരാതിയില്‍ ഒക്ടോബര്‍ ഒന്നിന് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ തൃശൂര്‍ വിജിലന്‍സ് ജഡ്ജി വി ജയറാം വിജിലന്‍സ് ആന്‍ഡ് ആന്റികറപ്ഷന്‍ ബ്യൂറോ ഡയറക്ടറോട് നിര്‍ദേശിച്ചിരുന്നു. ജഡ്ജി അവധിയിലായിരുന്നെങ്കിലും ശനിയാഴ്ച കേസ് പരിഗണനയ്ക്കെടുത്തപ്പോള്‍ റിപ്പോര്‍ട്ടില്ലാത്തതിനാല്‍ ഡിസംബര്‍ എട്ടിലേക്ക് മാറ്റി.

തൃശൂര്‍ അയ്യന്തോളില്‍ ചാച്ചാനെഹ്റു ചില്‍ഡ്രന്‍സ് ലൈബ്രറിയും ലക്ഷങ്ങള്‍ വിലമതിക്കുന്ന പതിമൂന്നര സെന്റ് സ്ഥലവും 1991ല്‍ തുച്ഛവിലയ്ക്ക് വിറ്റുവെന്നാരോപിച്ച് പൂങ്കുന്നം ഗ്രീന്‍ ഗാര്‍ഡനില്‍ പുത്തന്‍വീട്ടില്‍ രമേശ് നല്‍കിയ ഹര്‍ജിയിലാണ് തേറമ്പില്‍ രാമകൃഷ്ണനെതിരെ വിജിലന്‍സ് അന്വേഷണം നിര്‍ദേശിച്ചത്. തളിക്കുളത്ത് ഇല്ലാത്ത സാംസ്കാരികനിലയത്തിനും വാങ്ങാത്ത ഉപകരണങ്ങള്‍ക്കുമായി എംഎല്‍എ ഫണ്ടില്‍നിന്ന് തുക വകമാറ്റി പൊതുഖജനാവിന് അഞ്ചുലക്ഷം നഷ്ടമുണ്ടാക്കിയെന്ന തളിക്കുളം സ്വദേശി ഐ എസ് സുബ്രഹ്മണ്യന്റെ പരാതിയിലാണ് ടി എന്‍ പ്രതാപനെതിരെ അന്വേഷണത്തിന് കോടതി ഉത്തരവിട്ടത്. അയ്യന്തോള്‍ കലക്ടറേറ്റിനടുത്ത് 1976ലാണ് ചില്‍ഡ്രന്‍സ് ലൈബ്രറി സ്ഥാപിച്ചത്. പിന്നീടിത് പൂട്ടി. ലൈബ്രറിയുടെ പ്രസിഡന്റെന്ന നിലയിലാണ് തേറമ്പില്‍ ഭൂമി വിറ്റത്. ലൈബ്രറി കമ്മിറ്റിയോ പൊതുയോഗമോ തീരുമാനിക്കാതെ സ്വകാര്യവ്യക്തികളുടെ പേരില്‍ സ്ഥലം തീറെഴുതുകയായിരുന്നു. പ്രവര്‍ത്തനരഹിതമായ ലൈബ്രറികള്‍ ജില്ലാ ലൈബ്രറി കൗണ്‍സിലിനെ തിരിച്ചേല്‍പ്പിക്കണമെന്ന ഗ്രന്ഥശാലാ നിയമാവലി ലംഘിച്ചാണ് ജനപ്രതിനിധിയായ തേറമ്പില്‍ ഭൂമി വിറ്റതെന്നും ഹര്‍ജിയില്‍ ആരോപിച്ചു.

തളിക്കുളം പഞ്ചായത്തിലെ എക്സ് സര്‍വീസ് ലീഗ് വെല്‍ഫെയര്‍ സൊസൈറ്റിക്ക് 2003-04 സാമ്പത്തികവര്‍ഷത്തില്‍ സാംസ്കാരികനിലയത്തിന് കെട്ടിടം നിര്‍മിക്കാന്‍ 2.21ലക്ഷം ടി എന്‍ പ്രതാപന്‍ നല്‍കി. തളിക്കുളം സ്നേഹതീരം പാര്‍ക്കില്‍ അനിമോ മീറ്റര്‍ സ്ഥാപിക്കാന്‍ 2.25 ലക്ഷവും അനുവദിച്ചിരുന്നു. തളിക്കുളത്ത് എക്സ് സര്‍വീസ് ലീഗ് വെല്‍ഫെയര്‍ സൊസൈറ്റിക്കു കീഴില്‍ സാംസ്കാരികനിലയമില്ല. ഇല്ലാത്ത സാംസ്കാരികനിലയത്തിനാണ് കെട്ടിടം നിര്‍മിക്കാന്‍ എംഎല്‍എ ഫണ്ട് ചെലവഴിച്ചത്. പണം നല്‍കിയെങ്കിലും അനിമോമീറ്റര്‍ സ്ഥാപിച്ചിട്ടുമില്ല.

deshabhimani 031011

1 comment:

  1. പൊതുപണം ദുരുപയോഗം ചെയ്തതിന് കോണ്‍ഗ്രസ് എംഎല്‍എമാരായ തേറമ്പില്‍ രാമകൃഷ്ണനും ടി എന്‍ പ്രതാപനുമെതിരായ കേസില്‍ വിജിലന്‍സ് ഡയറക്ടര്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയില്ല. കേസ് പരിഗണിക്കുന്നത് ഡിസംബര്‍ എട്ടിലേക്ക് മാറ്റി. ഇരുവരും അഴിമതി നടത്തിയെന്ന പരാതിയില്‍ ഒക്ടോബര്‍ ഒന്നിന് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ തൃശൂര്‍ വിജിലന്‍സ് ജഡ്ജി വി ജയറാം വിജിലന്‍സ് ആന്‍ഡ് ആന്റികറപ്ഷന്‍ ബ്യൂറോ ഡയറക്ടറോട് നിര്‍ദേശിച്ചിരുന്നു. ജഡ്ജി അവധിയിലായിരുന്നെങ്കിലും ശനിയാഴ്ച കേസ് പരിഗണനയ്ക്കെടുത്തപ്പോള്‍ റിപ്പോര്‍ട്ടില്ലാത്തതിനാല്‍ ഡിസംബര്‍ എട്ടിലേക്ക് മാറ്റി.

    ReplyDelete