Monday, December 12, 2011

ചേര്‍ത്തല വാഗണ്‍ഫാക്ടറി കേന്ദ്രം ഉപേക്ഷിച്ചു

ചേര്‍ത്തലയില്‍ തുടങ്ങുമെന്ന് പ്രഖ്യാപിച്ച വാഗണ്‍ ഘടകനിര്‍മാണ യൂണിറ്റ് റെയില്‍വേ ഉപേക്ഷിക്കുന്നു. റെയില്‍വേയും സംസ്ഥാന സര്‍ക്കാരും ചേര്‍ന്ന ഈ സംയുക്തസംരംഭത്തിനുള്ള കരാര്‍ ഒപ്പിട്ട് മൂന്നുവര്‍ഷമായിട്ടും പ്രാഥമികനടപടിക്കുപോലും കേന്ദ്രം തയ്യാറായിട്ടില്ല. പദ്ധതി പുനഃപരിശോധിക്കുകയാണെന്നും നിര്‍മാണം എപ്പോള്‍ ആരംഭിക്കാനാകുമെന്ന് പറയാനാകില്ലെന്നും റെയില്‍വേ സഹമന്ത്രി ഭരത്സിങ് സോളങ്കി പാര്‍ലമെന്റിനെ അറിയിച്ചതോടെ പദ്ധതിതന്നെ ഉപേക്ഷിച്ച മട്ടാണ്.

ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തിയ ശക്തമായ ഇടപെടലുകളെത്തുടര്‍ന്നാണ് ചേര്‍ത്തലയില്‍ വാഗണ്‍ ഫാക്ടറി സ്ഥാപിക്കാന്‍ കരാറായത്. റെയില്‍മന്ത്രിയായിരുന്ന ലാലുപ്രസാദ് യാദവ് പദ്ധതി പ്രഖ്യാപിച്ച് ബജറ്റില്‍ തുക വകയിരുത്തി. ചേര്‍ത്തലയില്‍ ദേശീയപാതയ്ക്കരികില്‍ സംസ്ഥാന പൊതുമേഖലാസ്ഥാപനങ്ങളായ ഓട്ടോകാസ്റ്റ് ലിമിറ്റഡിന്റെ 54 ഏക്കറും സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് കേരളാ ലിമിറ്റഡിന്റെ സ്റ്റീല്‍ ഫാബ്രിക്കേഷന്‍ യൂണിറ്റിന്റെ 24 ഏക്കറും സംസ്ഥാന സര്‍ക്കാര്‍ പദ്ധതിക്കായി കൈമാറി. ഫാബ്രിക്കേഷന്‍ യൂണിറ്റിന്റെ പ്ലാന്റും യന്ത്രസാമഗ്രികളും നല്‍കാനും ധാരണയായി.

കരാര്‍ നിലനില്‍ക്കെ യൂണിറ്റിനായി പുതിയ പഠനം നടത്തണമെന്ന് പറഞ്ഞ് മുന്‍ റെയില്‍മന്ത്രി മമത ബാനര്‍ജിയാണ് പദ്ധതി അട്ടിമറിക്കുന്നതിന് തുടക്കം കുറിച്ചത്. ഇപ്പോള്‍ റെയില്‍വേ സഹമന്ത്രിയും ഇതേ വാദം ആവര്‍ത്തിക്കുകയാണ്. എ കെ ആന്റണി കേന്ദ്രമന്ത്രിയായശേഷം കേരളത്തിലേക്ക് കേന്ദ്രനിക്ഷേപം ഒഴുകിയെന്നും അതില്‍ പ്രധാനപ്പെട്ടതാണ് ചേര്‍ത്തലയിലെ ബോഗി നിര്‍മാണയൂണിറ്റെന്നും യുഡിഎഫുകാര്‍ നിരന്തരം പ്രചരിപ്പിച്ചിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ അന്ന് നടത്തിയ ശ്രമങ്ങളെ അവഗണിച്ച് നടത്തിയ ഈ പ്രചാരണത്തിന്റെ പൊള്ളത്തരം വെളിവാക്കുന്നതാണ് ആന്റണിയുടെ ജന്മനാടായ ചേര്‍ത്തല ബോഗി നിര്‍മാണയൂണിറ്റിന്റെ ഇപ്പോഴത്തെ അവസ്ഥ. തുടര്‍നടപടി വൈകിയപ്പോള്‍ അന്നത്തെ വ്യവസായമന്ത്രി എളമരം കരീം പ്രശ്നം വീണ്ടും കേന്ദ്ര റെയില്‍വേമന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പെടുത്തി. പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അനുമതി വേണമെന്നും ഇതിനായി മന്ത്രിസഭ കുറിപ്പ് തയ്യാറാക്കി വരുന്നതായുമാണ് അന്ന് കേന്ദ്രറെയില്‍വേ സഹമന്ത്രിയായിരുന്ന ഇ അഹമ്മദ് അറിയിച്ചിരുന്നത്.
(ജി രാജേഷ്കുമാര്‍)

deshabhimani 121211

1 comment:

  1. ചേര്‍ത്തലയില്‍ തുടങ്ങുമെന്ന് പ്രഖ്യാപിച്ച വാഗണ്‍ ഘടകനിര്‍മാണ യൂണിറ്റ് റെയില്‍വേ ഉപേക്ഷിക്കുന്നു. റെയില്‍വേയും സംസ്ഥാന സര്‍ക്കാരും ചേര്‍ന്ന ഈ സംയുക്തസംരംഭത്തിനുള്ള കരാര്‍ ഒപ്പിട്ട് മൂന്നുവര്‍ഷമായിട്ടും പ്രാഥമികനടപടിക്കുപോലും കേന്ദ്രം തയ്യാറായിട്ടില്ല. പദ്ധതി പുനഃപരിശോധിക്കുകയാണെന്നും നിര്‍മാണം എപ്പോള്‍ ആരംഭിക്കാനാകുമെന്ന് പറയാനാകില്ലെന്നും റെയില്‍വേ സഹമന്ത്രി ഭരത്സിങ് സോളങ്കി പാര്‍ലമെന്റിനെ അറിയിച്ചതോടെ പദ്ധതിതന്നെ ഉപേക്ഷിച്ച മട്ടാണ്.

    ReplyDelete