Saturday, January 7, 2012

ലീഗിന്റെ ശ്രമം ജാള്യം മറയ്ക്കാന്‍ : സിപിഐ എം

മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ ലീഗുകാരെ ശിക്ഷിച്ചതിന്റെ ജാള്യം മറയ്ക്കാനാണ് മുസ്ലിംലീഗ് ശ്രമിക്കുന്നതെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി പി പി വാസുദേവന്‍ പ്രസ്താവനയില്‍ പറഞ്ഞു. ശിക്ഷിക്കപ്പെട്ടവരില്‍ സിപിഐ എം പ്രവര്‍ത്തകരുണ്ടെന്ന ലീഗ് ജനറല്‍ സെക്രട്ടറി കെ പി എ മജീദിന്റെ പ്രസ്താവന ബാലിശവും അപലപനീയവുമാണ്. ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. യഥാര്‍ഥ പ്രതികളല്ല ശിക്ഷിക്കപ്പെട്ടതെന്ന ലീഗ് വാദം വിലപ്പോകില്ല. അക്രമികളുടെ ക്രൂരമര്‍ദനത്തിന് ഇരയായ ഏഷ്യാനെറ്റിന്റെ അന്നത്തെ റിപ്പോര്‍ട്ടര്‍ വി എം ദീപയടക്കമുള്ളവര്‍ പ്രതികളെ തിരിച്ചറിഞ്ഞതാണ്. ഇക്കാര്യം അവര്‍ കോടതി മുമ്പാകെ അറിയിക്കുകയുംചെയ്തു. ചാനല്‍ ദൃശ്യങ്ങളും ഫോട്ടോകളും സംസാരിക്കുന്ന തെളിവുകളാണ്. അക്രമികള്‍ ലീഗുകാരാണെന്ന് എല്ലാവര്‍ക്കും അറിയാം.

കേസിലെ ഒന്നാം പ്രതി മുസ്ലിംലീഗിന്റെ ചുമട്ടുതൊഴിലാളി യൂണിയന്‍ (എസ്ടിയു) സംസ്ഥാന പ്രസിഡന്റും മഞ്ചേരി മുനിസിപ്പല്‍ ലീഗ് സെക്രട്ടറിയുമാണ്. ലീഗിന്റെ പ്രമുഖ നേതാവായ അഡ്വ. യു എ ലത്തീഫാണ് പ്രതികള്‍ക്കുവേണ്ടി കോടതിയില്‍ ഹാജരായത്. ഇദ്ദേഹം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗവും ലീഗ് ആഭിമുഖ്യമുള്ള കേരള ലോയേഴ്സ് ഫോറത്തിന്റെ സംസ്ഥാന പ്രസിഡന്റുമാണ്. ലീഗ് നിയന്ത്രണത്തിലുള്ള മലപ്പുറം ജില്ലാ സഹകരണ ബാങ്കിന്റെ പ്രസിഡന്റ്, കേരള ഡ്രഗ്സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍ ബോര്‍ഡിന്റെ ചെയര്‍മാന്‍ എന്നീ പദവികളും വഹിക്കുന്നു. അതുകൊണ്ടുതന്നെ കേസ് നടത്തുന്നത് ലീഗല്ല എന്ന് സെക്രട്ടറി പറഞ്ഞാലും ജനം വിശ്വസിക്കില്ല. സംഭവം നടക്കുമ്പോള്‍ ലീഗ് അധികാരത്തിലാണ്. അധികാരംകിട്ടിയാല്‍ ലീഗ് എങ്ങനെയെല്ലാം പെരുമാറുമെന്ന് എല്ലാവര്‍ക്കും അറിയാം.

 ഉംറ നിര്‍വഹിച്ച് മടങ്ങിയ പി കെ കുഞ്ഞാലിക്കുട്ടിക്ക് സ്വീകരണം നല്‍കാന്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയ ലീഗ് പ്രവര്‍ത്തകരാണ് അക്രമം നടത്തിയത്. നേതാവിനെക്കുറിച്ചുള്ള "വീരകഥകള്‍" പുറത്തുവന്നപ്പോഴാണ് സ്വീകരണം നല്‍കി അതിനെ പ്രതിരോധിക്കാന്‍ ലീഗ് തീരുമാനിച്ചത്. ചാനലുകളുടെ പേരെടുത്ത് ആക്രോശിച്ചാണ് മാധ്യമപ്രവര്‍ത്തകരെ വളഞ്ഞിട്ട് തല്ലിച്ചതച്ചത്. അക്രമത്തോടൊപ്പം വിമാനത്താവളത്തിലെ എല്ലാ സുരക്ഷാ സന്നാഹങ്ങളെയും വെല്ലുവിളിച്ച് ടെര്‍മിനലില്‍ ലീഗിന്റെ കൊടി നാട്ടുകകൂടിചെയ്ത കുറ്റവാളികള്‍ക്ക് അര്‍ഹമായ ശിക്ഷയാണ് കോടതി വിധിച്ചത്. നാടിന്റെ സമാധാനം കാംക്ഷിക്കുന്ന എല്ലാവരും ഇതിനെ സ്വാഗതംചെയ്യും. പ്രതികളില്‍ സിപിഐ എമ്മുകാരുണ്ടെന്ന മജീദിന്റെ വാദം ആടിനെ പട്ടിയാക്കുന്ന പഴയ ഗീബല്‍സിയന്‍ തന്ത്രമാണ്. അതുകൊണ്ടൊന്നും ആരെയും തെറ്റിദ്ധരിപ്പിക്കാനാവില്ലെന്നും സിപിഐ എം ജില്ലാ സെക്രട്ടറി പി പി വാസുദേവന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

deshabhimani

1 comment:

  1. മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ ലീഗുകാരെ ശിക്ഷിച്ചതിന്റെ ജാള്യം മറയ്ക്കാനാണ് മുസ്ലിംലീഗ് ശ്രമിക്കുന്നതെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി പി പി വാസുദേവന്‍ പ്രസ്താവനയില്‍ പറഞ്ഞു. ശിക്ഷിക്കപ്പെട്ടവരില്‍ സിപിഐ എം പ്രവര്‍ത്തകരുണ്ടെന്ന ലീഗ് ജനറല്‍ സെക്രട്ടറി കെ പി എ മജീദിന്റെ പ്രസ്താവന ബാലിശവും അപലപനീയവുമാണ്. ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. യഥാര്‍ഥ പ്രതികളല്ല ശിക്ഷിക്കപ്പെട്ടതെന്ന ലീഗ് വാദം വിലപ്പോകില്ല. അക്രമികളുടെ ക്രൂരമര്‍ദനത്തിന് ഇരയായ ഏഷ്യാനെറ്റിന്റെ അന്നത്തെ റിപ്പോര്‍ട്ടര്‍ വി എം ദീപയടക്കമുള്ളവര്‍ പ്രതികളെ തിരിച്ചറിഞ്ഞതാണ്. ഇക്കാര്യം അവര്‍ കോടതി മുമ്പാകെ അറിയിക്കുകയുംചെയ്തു. ചാനല്‍ ദൃശ്യങ്ങളും ഫോട്ടോകളും സംസാരിക്കുന്ന തെളിവുകളാണ്. അക്രമികള്‍ ലീഗുകാരാണെന്ന് എല്ലാവര്‍ക്കും അറിയാം.

    ReplyDelete