Thursday, January 12, 2012

വിദേശമന്ത്രിയുടെ സന്ദര്‍ശനം ഇസ്രയേലുമായി നയതന്ത്രബന്ധം ശക്തമാക്കാന്‍ : പിണറായി

ഇസ്രയേലുമായി നയതന്ത്രബന്ധം കൂടുതല്‍ ശക്തിപ്പെടുത്താനും അതുവഴി അമേരിക്കന്‍ചങ്ങാത്തം നേടിയെടുക്കാനുമാണ് വിദേശകാര്യമന്ത്രി എസ് എം കൃഷ്ണ ഇസ്രയേല്‍ സന്ദര്‍ശനം നടത്തുന്നതെന്നും ഇതിന് പ്രധാനമന്ത്രിയാണ് മുന്‍കൈയെടുത്തതെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. സിപിഐ എം ആലപ്പുഴ ജില്ലാ സമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യം തുടര്‍ന്നുവന്ന വിദേശനയത്തില്‍നിന്നുള്ള വ്യതിചലനമാണിത്. പലസ്തീനോടായിരുന്നു പണ്ട് ഇന്ത്യയുടെ സൗഹൃദം. അത് ഉപേക്ഷിച്ചാണ് അമേരിക്കയ്ക്കൊപ്പം നില്‍ക്കുന്ന ഇസ്രയേലുമായി ഇന്ത്യ അടുക്കുന്നത്. അമേരിക്കയില്‍നിന്ന് 40,000 കോടി രൂപയുടെ ആയുധമാണ് ഇന്ത്യ വാങ്ങിയത്. അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ ഇന്ത്യ സന്ദര്‍ശിച്ചത് രണ്ട് ലക്ഷ്യങ്ങളോടെയായിരുന്നു. ഇന്ത്യന്‍വിപണി അമേരിക്കന്‍ കുത്തകകള്‍ക്ക് തുറന്നുകിട്ടുക, അവരുടെ ഉല്‍പ്പന്നങ്ങള്‍ യഥേഷ്ടം ഇവിടെ വിറ്റഴിക്കുക. ഈ ലക്ഷ്യങ്ങള്‍ സാക്ഷാല്‍ക്കരിക്കുന്ന നിലപാടാണ് കേന്ദ്രത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്. അതേസമയം കാര്‍ഷികമേഖല ഉള്‍പ്പെടെ രാജ്യത്തെ സുപ്രധാനമായ ഒരുരംഗത്തും വികസനത്തിന് ഉതകുന്ന നയങ്ങള്‍ കേന്ദ്രം നടപ്പാക്കുന്നുമില്ല. വന്‍കിട കോര്‍പറേറ്റുകള്‍ക്ക് നേട്ടമുണ്ടാക്കുന്ന സാമ്പത്തികനയങ്ങള്‍ നടപ്പാക്കുന്നതിനെത്തുടര്‍ന്ന് കര്‍ഷകര്‍ ഉള്‍പ്പെടെ എല്ലാവിഭാഗം ജനങ്ങളും പ്രതിസന്ധിയില്‍ അകപ്പെടുകയാണ്. കോര്‍പറേറ്റുകള്‍ക്ക് അനുകൂലമായി നയങ്ങള്‍ രൂപീകരിക്കുക മാത്രമല്ല, സുപ്രധാനമായ ധാതുക്കള്‍പോലും ഖനനംചെയ്യാനുള്ള അനുമതിയും കേന്ദ്രം കുത്തകകള്‍ക്ക് നല്‍കുന്നു. ഇതിന്റെ മറവിലാണ് രാജ്യംകണ്ട വലിയ കുംഭകോണങ്ങള്‍ അരങ്ങേറുന്നത്. ഇപ്പോള്‍ ഏറെ ചര്‍ച്ചചെയ്യുന്ന ലോക്പാല്‍ ബില്ലിന്റെ പരിധിയില്‍ കോര്‍പറേറ്റുകളെ ഉള്‍പ്പെടുത്താത്തതിന്റെ കാരണവും ഇതാണ്.

മുല്ലപ്പെരിയാര്‍പ്രശ്നത്തില്‍ കോണ്‍ഗ്രസ് കേന്ദ്രനേതൃത്വത്തിന്പ്രത്യേക അജന്‍ഡയുണ്ട്. കേരളം പ്രശ്നങ്ങള്‍ ഉന്നയിക്കുമ്പോള്‍ എ കെ ആന്റണി നിസ്സഹായാവസ്ഥ പ്രകടിപ്പിക്കുകയാണ്. പുതിയ ഡാമിന് സംയുക്തനിയന്ത്രണം വേണമെന്ന ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവന ആരോടെങ്കിലും ആലോചിച്ചിട്ടായിരുന്നോ. പ്രശ്നത്തില്‍ കേരളത്തിന്റെ ആശങ്ക അറിയിക്കാനും പ്രധാനമന്ത്രിയുടെ സഹായം തേടാനുമല്ലേ മുഖ്യമന്ത്രിയുടെയും പ്രതിപക്ഷനേതാവിന്റെയും നേതൃത്വത്തില്‍ സര്‍വകക്ഷിസംഘം ഡല്‍ഹിയില്‍ പോയത്. പിന്നീട് ഉമ്മന്‍ചാണ്ടി അഭിപ്രായം മാറ്റിയത് എന്തിനാണ്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ പദ്ധതികളും ക്ഷേമപ്രവര്‍ത്തനങ്ങളും യുഡിഎഫ് സര്‍ക്കാര്‍ തകര്‍ക്കുകയാണ്. നേരിയ ഭൂരിപക്ഷംമാത്രമുള്ള സര്‍ക്കാര്‍ ജനങ്ങളെ ഭയക്കുന്നു. പിറവം ഉപതെരഞ്ഞെടുപ്പ് നീട്ടിക്കൊണ്ടുപോകുന്നത് ഇതിനാലാണ്. കോണ്‍ഗ്രസിന്റെ തെറ്റായ നയങ്ങള്‍ക്കെതിരായ പോരാട്ടം നയിക്കാന്‍ കെല്‍പ്പുള്ളത് സിപിഐ എമ്മിനാണെന്ന് ജനങ്ങള്‍ ഉറച്ചുവിശ്വസിക്കുന്നു. രാഷ്ട്രീയമായി എതിര്‍ക്കുന്നവര്‍പോലും സിപിഐ എം തകരാന്‍ ആഗ്രഹിക്കാത്തത് ഈ പ്രസ്ഥാനം ശക്തമായി നിലനില്‍ക്കണം എന്ന് ബോധ്യമുള്ളതിനാലാണ്-പിണറായി പറഞ്ഞു.

deshabhimani 120112

1 comment:

  1. ഇസ്രയേലുമായി നയതന്ത്രബന്ധം കൂടുതല്‍ ശക്തിപ്പെടുത്താനും അതുവഴി അമേരിക്കന്‍ചങ്ങാത്തം നേടിയെടുക്കാനുമാണ് വിദേശകാര്യമന്ത്രി എസ് എം കൃഷ്ണ ഇസ്രയേല്‍ സന്ദര്‍ശനം നടത്തുന്നതെന്നും ഇതിന് പ്രധാനമന്ത്രിയാണ് മുന്‍കൈയെടുത്തതെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. സിപിഐ എം ആലപ്പുഴ ജില്ലാ സമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

    ReplyDelete