Monday, January 9, 2012

മമത വിരട്ടി; കോണ്‍ഗ്രസ് വാലുചുരുട്ടുന്നു

കൊല്‍ക്കത്ത: ബംഗാളില്‍ സഖ്യം വേണ്ടെങ്കില്‍ വിട്ടുപോകാനുള്ള മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ അന്ത്യശാസനം കോണ്‍ഗ്രസിനെ കുഴപ്പത്തിലാക്കി. മമതക്കെതിരെ രംഗത്തുവന്ന സംസ്ഥാന കോണ്‍ഗ്രസ് നേതാക്കള്‍ മാളത്തിലൊളിച്ചു. അഖിലേന്ത്യാ നേതാക്കളാകട്ടെ മമതയെ അനുനയിപ്പിക്കാനുള്ള ശ്രമത്തില്‍ .

കാര്‍ഷികരംഗത്തെ പ്രതിസന്ധി, വിദ്യാഭ്യാസമേഖലയില്‍ തൃണമൂലിന്റെ ഗുണ്ടായിസം, മറ്റ് രാഷ്ട്രീയപാര്‍ടികള്‍ക്കു നേരേയുള്ള ആക്രമണം തുടങ്ങിയ വിഷയങ്ങളുയര്‍ത്തി മന്ത്രിസഭയിലെ കോണ്‍ഗ്രസ് അംഗങ്ങളാണ് മമതയ്ക്ക് എതിരെ രംഗത്തുവന്നത്. ഇതാണ് മമതയെ പ്രകോപിപ്പിച്ചത്. സഖ്യം വിട്ടുപോകാനുള്ള മമതയുടെ വെല്ലുവിളി ഏറ്റെടുക്കാവുന്ന അവസ്ഥയിലല്ല ഇപ്പോള്‍ കോണ്‍ഗ്രസ്. തൃണമൂല്‍ സഖ്യം അവസാനിപ്പിക്കണമെന്നാണ് ബംഗാളിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പൊതുവികാരമെങ്കിലും അത് നടപ്പാക്കാന്‍ അഖിലേന്ത്യാ നേതൃത്വത്തിന് പരിമിതിയുണ്ട്. തൃണമൂലിന്റെ 19 അംഗങ്ങളുടെ പിന്തുണയില്ലാതെ യുപിഎ സര്‍ക്കാരിന് നിലനില്‍ക്കാനാകില്ല. തൃണമൂലിനെ ഒഴിവാക്കിയാല്‍ സമാജ്വാദി പാര്‍ടിയെ ഒപ്പം നിര്‍ത്താനുള്ള കോണ്‍ഗ്രസിന്റെ ശ്രമം വിജയിക്കാന്‍ സാധ്യത കുറവാണ്.

ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ അജിത്സിങ്ങിന്റെ രാഷ്ട്രീയ ലോക്ദളുമായി കോണ്‍ഗ്രസിന് സഖ്യമുണ്ട്. ഈ സാഹചര്യത്തില്‍ സമാജ്വാദി പാര്‍ടിയെക്കൂടി ഒപ്പം നിര്‍ത്താനുള്ള നീക്കം ഫലിക്കില്ല. ബദല്‍ കണ്ടെത്തുന്നതുവരെ തൃണമൂലിന്റെ ആട്ടും തുപ്പും സഹിച്ച് കോണ്‍ഗ്രസിന് മുന്നോട്ടു പോകേണ്ടിവരും. കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിങ്വി, കേന്ദ്രമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് എന്നിവര്‍ മമതയുമായുള്ള അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കാനാകുമെന്ന പ്രതീക്ഷയിലാണ്. എന്നാല്‍ , വരുന്ന തദ്ദേശസ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കാനുള്ള സാഹചര്യമൊരുങ്ങുന്നുവെന്ന് ബംഗാളിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി ഷക്കീല്‍ അഹമ്മദ് പ്രതികരിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിനുമുമ്പ് തൃണമൂലിനുപകരം മറ്റൊരു പാര്‍ടിയെ പാട്ടിലാക്കാനുള്ള കഠിനശ്രമത്തിലാണ് കോണ്‍ഗ്രസ്. അത് വിജയിക്കുംവരെ പരസ്യമായ വിഴുപ്പലക്കല്‍ നിര്‍ത്തിവയ്ക്കാനാണ് നേതൃത്വം നല്‍കിയ നിര്‍ദേശം.

ബംഗാളില്‍ 2 കര്‍ഷകര്‍കൂടി ജീവനൊടുക്കി

കൊല്‍ക്കത്ത: കാര്‍ഷിക വിലത്തകര്‍ച്ചയും കടക്കെണിയുംമൂലം പശ്ചിമബംഗാളില്‍ രണ്ടുകര്‍ഷകര്‍ കൂടി ആത്മഹത്യചെയ്തു. ഇതോടെ മൂന്നുമാസത്തിനുള്ളില്‍ സംസ്ഥാനത്ത് ജീവനൊടുക്കിയ കര്‍ഷകരുടെ എണ്ണം 15 ആയി. 12 പേരും ബംഗാളിന്റെ കാര്‍ഷികജില്ലയായ ബര്‍ദ്ധമാനില്‍നിന്നുള്ളവരാണ്. മാല്‍ഡ ജില്ലയിലെ ഗാജോള്‍ ബനിയാപുക്കുര്‍ ഗ്രാമത്തിലെ കേനാറാം സര്‍ക്കാര്‍(55) പാടത്ത് വിഷംകഴിച്ച് ജീവനൊടുക്കുകയായിരുന്നു. ബീര്‍ഭും ജില്ലയിലെ നിമപുക്കുറിയ ഗ്രാമത്തിലാണ് മറ്റൊരു കര്‍ഷകന്‍ ആത്മഹത്യ ചെയ്തത്. 3.3 ഏക്കര്‍ഭൂമിയില്‍ നെല്ലും ചണവും പച്ചക്കറിയും കൃഷി ചെയ്ത കേനാറാം ശീതകാലകൃഷിയായ കോളി ഫ്ളവറിന്റെ വിളവെടുപ്പ് നടത്തിയിരുന്നു. ഒരു കോളിഫ്ളവറിന് ഒരു രൂപ നിരക്കില്‍ വില്‍ക്കേണ്ടിവന്നു. രണ്ട് ബാങ്കുകളില്‍ നിന്നെടുത്ത കടം വീട്ടാനാകാതെ മാനസികസംഘര്‍ഷത്തിലായ കേനാറാം ജീവനൊടുക്കുകയായിരുന്നു.

നെല്‍കൃഷിയില്‍ വന്‍ നഷ്ടം വന്നതോടെയാണ് മിക്ക കര്‍ഷകരും കടമെടുത്ത് ശീതകാല പച്ചക്കറി കൃഷിയിറക്കിയത്. എന്നാല്‍ ഉല്‍പ്പന്ന വിലയിടിഞ്ഞതോടെ വിളവെടുപ്പു കഴിഞ്ഞാല്‍ കടം വീട്ടാമെന്ന കര്‍ഷകരുടെ പ്രതീക്ഷ പൊലിഞ്ഞു. കൊല്‍ക്കത്ത നഗരത്തില്‍ കോളിഫ്ളവറിന് ഏഴും എട്ടും രൂപ വില ലഭിക്കുമ്പോള്‍ കര്‍ഷകന് കിട്ടുന്നതാകട്ടെ ഒരു രൂപയും. ഇടനിലക്കാരും വ്യാപാരികളുമാണ് ലാഭമുണ്ടാക്കുന്നത്. നെല്ലിന്റെ വിളവെടുപ്പ് ആരംഭിച്ച ഒക്ടോബറിലാണ് ബംഗാളില്‍ കര്‍ഷക ആത്മഹത്യ പെരുകിയത്. 1080 രൂപ നിരക്കില്‍ 20 ലക്ഷം ടണ്‍ നെല്ല് സംഭരിക്കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഒക്ടോബര്‍മുതല്‍ ഡിസംബര്‍വരെ സംഭരിച്ചത് ഒരു ലക്ഷം ടണ്‍ മാത്രം. ഇടതു കര്‍ഷകസംഘടനകള്‍ സമരരംഗത്ത് വന്നതോടെ സര്‍ക്കാര്‍ ചില നടപടികള്‍ക്ക് തയ്യാറായി. ഒരാഴ്ച കൊണ്ട് മറ്റൊരു ഒരുലക്ഷം ടണ്‍ നെല്ല് കൂടി സംഭരിച്ചു.
(വി ജയിന്‍)

deshabhimani 090112

1 comment:

  1. ബംഗാളില്‍ സഖ്യം വേണ്ടെങ്കില്‍ വിട്ടുപോകാനുള്ള മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ അന്ത്യശാസനം കോണ്‍ഗ്രസിനെ കുഴപ്പത്തിലാക്കി. മമതക്കെതിരെ രംഗത്തുവന്ന സംസ്ഥാന കോണ്‍ഗ്രസ് നേതാക്കള്‍ മാളത്തിലൊളിച്ചു. അഖിലേന്ത്യാ നേതാക്കളാകട്ടെ മമതയെ അനുനയിപ്പിക്കാനുള്ള ശ്രമത്തില്‍ .

    ReplyDelete