Sunday, January 8, 2012

യുഎസ് നയം സംഘര്‍ഷാവസ്ഥ സൃഷ്ടിക്കും: ചൈനീസ് മാധ്യമങ്ങള്‍

ഏഷ്യ-പസഫിക് മേഖലയില്‍ കേന്ദ്രീകരിച്ചുള്ള അമേരിക്കയുടെ പുതിയ പ്രതിരോധനയത്തിനെതിരെ ചൈനീസ് മാധ്യമങ്ങള്‍ . 21-ാം നൂറ്റാണ്ടിലെ പ്രതിരോധരംഗത്തെ മുന്‍ഗണന സംബന്ധിച്ച അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ പുറത്തിറക്കിയ നയരേഖയില്‍ ചൈനയാണ് ദീര്‍ഘകാലാടിസ്ഥാനത്തില്‍ സുരക്ഷാഭീഷണിയെന്ന പരാമര്‍ശമുണ്ട്. ഈ കാരണം ഉന്നയിച്ച് മേഖലയില്‍ കൂടുതല്‍ സൈനിക സാന്നിധ്യവും ഇടപെടലും ശക്തമാക്കാനുള്ള അമേരിക്കയുടെ നീക്കം സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുമെന്ന് ചൈനീസ് മാധ്യമങ്ങളും വിദഗ്ധരും ചൂണ്ടിക്കാട്ടി. ലോകത്തിലെ മറ്റു മേഖലകളെ അപേക്ഷിച്ച് ഏറെ ശാന്തമായ ഏഷ്യ-പസഫിക് മേഖലയില്‍ കൂടുതല്‍ ഇടപെടല്‍ ആവശ്യമാണെന്ന അമേരിക്കയുടെ വാദം യുക്തിക്ക് നിരക്കാത്തതാണ്.

ചൈനയുടെ സാമ്പത്തിക-സൈനിക ശേഷി ശക്തമാകുന്നതിലുള്ള ആശങ്കയാണ് അമേരിക്കയെ ഇതിന് പ്രേരിപ്പിക്കുന്നതെന്ന് വ്യക്തം. ഇത് ചെറുക്കാന്‍ ഇന്ത്യയോടുള്ള തന്ത്രപരമായ സഹകരണം ശക്തിപ്പെടുത്തണമെന്നും പുതിയ പ്രതിരോധ നയരേഖയില്‍ പറയുന്നു. ഈ രീതിയില്‍ അമേരിക്ക നീങ്ങിയാല്‍ ചൈനയുമായി സംഘര്‍ഷമുണ്ടാകുമെന്ന് ചൈന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കണ്ടമ്പററി ഇന്റര്‍നാഷണല്‍ റിലേഷന്‍സിലെ യുവാന്‍ പെങ് അഭിപ്രായപ്പെട്ടു. അമേരിക്കയുടെ പ്രതിരോധനയം ചൈനയെ കേന്ദ്രീകരിച്ചുള്ളത് അല്ലെന്ന് വ്യക്തമാകേണ്ടതുണ്ട്. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ് "തിന്മയുടെ അച്ചുതണ്ടി"ല്‍പ്പെടുത്തിയ ഇറാനൊപ്പമാണ് ചൈനയെയും അമേരിക്കന്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരിക്കുന്നത്. ചൈന തങ്ങളുടെ പ്രതിരോധനയം ആവര്‍ത്തിച്ച് വിശദീകരിച്ചിട്ടുണ്ട്. എന്നാല്‍ , അമേരിക്ക ചൈനയ്ക്കുമേല്‍ സമ്മര്‍ദം തുടരുന്നു. ഇതിന്റെ പ്രതികരണം ചൈനയില്‍നിന്നുണ്ടാകാമെന്നും യുവാന്‍ പറഞ്ഞു.

താരതമ്യേന പ്രശ്നരഹിതവും സമാധാനപരവുമായ ഏഷ്യ-പസഫിക് മേഖലയില്‍ കേന്ദ്രീകരിക്കാനുള്ള അമേരിക്കയുടെ നീക്കം എന്തിനാണെന്ന് ബീജിങ്ങിലെ നാഷണല്‍ ഡിഫന്‍സ് സര്‍വകലാശാലയിലെ സു ഹുയി ചോദിച്ചു. അമേരിക്കയുടെ പുതിയ നയത്തെക്കുറിച്ച് ചൈനീസ് സര്‍ക്കാര്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. മേഖലയില്‍ അമേരിക്ക ക്രിയാത്മകമായി പ്രവര്‍ത്തിക്കുന്നതിനെ തങ്ങള്‍ സ്വാഗതംചെയ്യുമെന്നും തര്‍ക്കങ്ങളില്‍ ഇടപെടാനുള്ള നീക്കം അനുവദിക്കില്ലെന്നും ചൈന നേരത്തെതന്നെ വ്യക്തമാക്കിയിട്ടുണ്ട്.

deshabhimani

1 comment:

  1. ഏഷ്യ-പസഫിക് മേഖലയില്‍ കേന്ദ്രീകരിച്ചുള്ള അമേരിക്കയുടെ പുതിയ പ്രതിരോധനയത്തിനെതിരെ ചൈനീസ് മാധ്യമങ്ങള്‍ . 21-ാം നൂറ്റാണ്ടിലെ പ്രതിരോധരംഗത്തെ മുന്‍ഗണന സംബന്ധിച്ച അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ പുറത്തിറക്കിയ നയരേഖയില്‍ ചൈനയാണ് ദീര്‍ഘകാലാടിസ്ഥാനത്തില്‍ സുരക്ഷാഭീഷണിയെന്ന പരാമര്‍ശമുണ്ട്. ഈ കാരണം ഉന്നയിച്ച് മേഖലയില്‍ കൂടുതല്‍ സൈനിക സാന്നിധ്യവും ഇടപെടലും ശക്തമാക്കാനുള്ള അമേരിക്കയുടെ നീക്കം സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുമെന്ന് ചൈനീസ് മാധ്യമങ്ങളും വിദഗ്ധരും ചൂണ്ടിക്കാട്ടി. ലോകത്തിലെ മറ്റു മേഖലകളെ അപേക്ഷിച്ച് ഏറെ ശാന്തമായ ഏഷ്യ-പസഫിക് മേഖലയില്‍ കൂടുതല്‍ ഇടപെടല്‍ ആവശ്യമാണെന്ന അമേരിക്കയുടെ വാദം യുക്തിക്ക് നിരക്കാത്തതാ

    ReplyDelete