Monday, January 16, 2012

നീര്‍മറി പദ്ധതിയില്‍ വീണ്ടും വെട്ടിപ്പിന് നീക്കം

നീര്‍മറി പദ്ധതിയുടെ മറവില്‍ 25 ലക്ഷം തട്ടിയെടുത്തതായി ആരോപണമുയര്‍ന്ന സര്‍ക്കാരിതര സന്നദ്ധസംഘടനയ്ക്ക് വീണ്ടും 25 കോടിയുടെ പദ്ധതി. തൃക്കൈപ്പറ്റ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന "ആര്‍ഷഭാരത്" എന്ന സന്നദ്ധസംഘടനയ്ക്കാണ് കല്‍പ്പറ്റ, ബത്തേരി ബ്ലോക്ക് പഞ്ചായത്തുകള്‍വഴി മണ്ണ്-ജലസംരക്ഷണത്തിന്റെ പേരില്‍ വീണ്ടും കോടികള്‍ നല്‍കുന്നത്. ആര്‍ഷഭാരതിനെതിരായ മണ്ണ്-ജലസംരക്ഷണ വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ടുകള്‍ അവഗണിച്ചുള്ള ഈ നടപടിയില്‍ വന്‍ അഴിമതിയുണ്ടെന്നും ആക്ഷേപമുണ്ട്. കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ ഐഡബ്ല്യുഎംപി (ഇന്റര്‍ഗ്രേഡ് വാട്ടര്‍ഷെഡ് മാനേജ്മെന്റ് പ്രോഗ്രാം) പദ്ധതിയിലുള്‍പ്പെടുത്തിയാണ് 25 കോടി രൂപ ആരോപണവിധേയരായ സന്നദ്ധസംഘടനയെ ഏല്‍പ്പിക്കുന്നത്. ചില യുഡിഎഫ് നേതാക്കളും ഏതാനും ഉദ്യോഗസ്ഥരുമാണ് ഇതിനുപിന്നില്‍ . ബ്ലോക്ക് പഞ്ചായത്ത് ഭരണസിമിതി യോഗത്തില ശക്തമായ എതിര്‍പ്പുകള്‍ അവഗണിച്ചാണ് ഭൂരിപക്ഷ തീരുമാനത്തിന്റെ മറവില്‍ വന്‍ അഴിമതിക്ക് അടിത്തറയൊരുക്കുന്നത്.

ഐഡബ്ല്യുഎംപി പദ്ധതിപ്രകാരം കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തിന് 19 കോടിയും ബത്തേരിക്ക് ആറ് കോടിയുമാണ് ലഭിച്ചത്. കല്‍പ്പറ്റയില്‍ മൂപ്പൈനാട്, മേപ്പാടി, വൈത്തിരി, പൊഴുതന, മുട്ടില്‍ , വെങ്ങപ്പള്ളി പഞ്ചായത്തുകളിലും ബത്തേരിയില്‍ അമ്പലവയല്‍ , നെന്മേനി, ബത്തേരി പഞ്ചായത്തുകളിലുമാണ് നീര്‍മറി പദ്ധതി നടപ്പാക്കേണ്ടത്. ജില്ലയില്‍ വിവിധ പഞ്ചായത്തുകളില്‍ നടപ്പാക്കിയ നീര്‍മറി പദ്ധതിയില്‍ നൂല്‍പ്പുഴ പഞ്ചായത്തില്‍ 53 ലക്ഷം രൂപയുടെ വന്‍ വെട്ടിപ്പ് നടത്തിയതായി മണ്ണ് ജല സംരക്ഷണവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തിയത്. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് കലക്ടറുടെ മുന്നിലും വിവിധ വകുപ്പുകളിലുമുണ്ട്. ആര്‍ഷഭാരതിനെതിരെ നൂല്‍പ്പുഴയില്‍ ശക്തമായ ജനകീയ പ്രതിഷേധവും ഉണ്ടായിരുന്നു. നെന്‍മേനിക്കുന്നിലെ നീര്‍മറി പദ്ധതിയില്‍ 559 ഹെക്ടര്‍ കൃഷിയിടം വരുമെന്നായിരുന്നു സംഘടന സമര്‍പ്പിച്ച കണക്ക്. ഇതില്‍ 170 ഹെക്ടര്‍ വയലാണ്. വയലില്‍ മണ്ണ്-ജലസംരക്ഷണ പ്രവൃത്തി നടത്തേണ്ട ആവശ്യമില്ല. എന്നാല്‍ ഇവിടെ 36,000 രൂപ ചെലവഴിച്ച് "മണ്ണ്-ജല"സംരക്ഷണം നടപ്പാക്കിയത്രെ.

ഈ നീര്‍മറിയുടെ പരിധിയില്‍ അഞ്ഞൂറോളം കുടുംബങ്ങളുണ്ടെന്നാണ് സംഘടനയുടെ കണക്കിലെങ്കിലും യഥാര്‍ഥത്തില്‍ മുന്നൂറില്‍ താഴെയേയുള്ളുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. വൗച്ചറുകളില്‍ ഒപ്പിട്ടുള്ള പലരും ഈ പ്രദേശങ്ങളില്‍ ഉള്ളവരായിരുന്നില്ല. അതോടൊപ്പം ലക്ഷങ്ങളുടെ പദ്ധതിയായിട്ടും യാതൊരുവിധ കണക്കുകളോ രേഖകളോ ഉണ്ടായിരുന്നില്ലെന്നും ജില്ലാ സോയില്‍ കണ്‍സര്‍വേഷന്‍ ഓഫീസ് നടത്തിയ പരിശോധനയില്‍ വ്യക്തമായിരുന്നു. വൗച്ചറുകള്‍ക്ക് നമ്പറുകളും ഉണ്ടായിരുന്നില്ല. സര്‍ക്കാര്‍ ഫണ്ട് പദ്ധതി നിഷ്കര്‍ഷിക്കുന്നവിധം ഉപയോഗിക്കാതെ ധൂര്‍ത്തടിക്കുകയും കള്ളക്കണക്കുണ്ടാക്കി തട്ടിയെടുക്കുകയുമാണെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ക്രമക്കേടുകള്‍ കണ്ടെത്തിയതിനെതുടര്‍ന്ന് വിവിധ തലങ്ങളില്‍അന്വേഷണങ്ങളും തുടങ്ങിയെങ്കിലും മിക്കവയും പാതിവഴിയിലാണ്.

ഐഡബ്ല്യുഎംപിയിലും പദ്ധതി തയ്യാറാക്കുന്നതിന് പുറമെ നിര്‍വഹണചുമതല ആര്‍ഷഭാരതിനെ ഏല്‍പ്പിക്കാനാണ് നീക്കമെന്നറിയുന്നു. എന്നാല്‍ ഇത്രയുംവലിയ പദ്ധതിയുടെ പ്രൊജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനുള്ള സാങ്കേതിക വൈദഗ്ധ്യമോ പരിചയമോ സംവിധാനമോ ഈ സംഘടനക്കില്ല. ഇതെല്ലാം അവഗണിച്ചാണ് ആര്‍ഷഭാരതിനെ വീണ്ടും പദ്ധതി ഏല്‍പ്പിക്കുന്നത്. പ്രാരംഭ ആലോചനകള്‍ക്കായി രണ്ട് കോടി രൂപ വേണമെന്ന് ആര്‍ഷഭാരത് കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ഉടന്‍ നല്‍കാനാണ് ഭരണസമിതിയിലെ ചിലരുടെ നീക്കം.
(കെ എ അനില്‍കുമാര്‍)

deshabhimani 160112

1 comment:

  1. നീര്‍മറി പദ്ധതിയുടെ മറവില്‍ 25 ലക്ഷം തട്ടിയെടുത്തതായി ആരോപണമുയര്‍ന്ന സര്‍ക്കാരിതര സന്നദ്ധസംഘടനയ്ക്ക് വീണ്ടും 25 കോടിയുടെ പദ്ധതി. തൃക്കൈപ്പറ്റ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന "ആര്‍ഷഭാരത്" എന്ന സന്നദ്ധസംഘടനയ്ക്കാണ് കല്‍പ്പറ്റ, ബത്തേരി ബ്ലോക്ക് പഞ്ചായത്തുകള്‍വഴി മണ്ണ്-ജലസംരക്ഷണത്തിന്റെ പേരില്‍ വീണ്ടും കോടികള്‍ നല്‍കുന്നത്. ആര്‍ഷഭാരതിനെതിരായ മണ്ണ്-ജലസംരക്ഷണ വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ടുകള്‍ അവഗണിച്ചുള്ള ഈ നടപടിയില്‍ വന്‍ അഴിമതിയുണ്ടെന്നും ആക്ഷേപമുണ്ട്. കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ ഐഡബ്ല്യുഎംപി (ഇന്റര്‍ഗ്രേഡ് വാട്ടര്‍ഷെഡ് മാനേജ്മെന്റ് പ്രോഗ്രാം) പദ്ധതിയിലുള്‍പ്പെടുത്തിയാണ് 25 കോടി രൂപ ആരോപണവിധേയരായ സന്നദ്ധസംഘടനയെ ഏല്‍പ്പിക്കുന്നത്. ചില യുഡിഎഫ് നേതാക്കളും ഏതാനും ഉദ്യോഗസ്ഥരുമാണ് ഇതിനുപിന്നില്‍ . ബ്ലോക്ക് പഞ്ചായത്ത് ഭരണസിമിതി യോഗത്തില ശക്തമായ എതിര്‍പ്പുകള്‍ അവഗണിച്ചാണ് ഭൂരിപക്ഷ തീരുമാനത്തിന്റെ മറവില്‍ വന്‍ അഴിമതിക്ക് അടിത്തറയൊരുക്കുന്നത്.

    ReplyDelete