Saturday, January 7, 2012

നെടുമ്പാശേരിയില്‍ പിടിച്ച വ്യാജ ലോട്ടറി ശേഖരം ആനന്ദ് വടിവേലുവിന്റേത്

നെടുമ്പാശേരി വിമാനത്താവളത്തില്‍ പൊലീസ് പിടിച്ച 11 ചാക്ക് നിരോധിത ഒറ്റ അക്ക അന്യസംസ്ഥാന വ്യാജ ലോട്ടറികള്‍ മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പ്രൊമോട്ടര്‍ ലൈസന്‍സ് സമ്പാദിച്ച ലോട്ടറി മാഫിയാ തലവന്‍ ആനന്ദ് വടിവേലുവിന്റേത്. ന്യൂഡല്‍ഹിയില്‍നിന്ന് വിമാനത്തില്‍ നെടുമ്പാശേരിയിലെത്തിച്ച 16,80,000 വ്യാജ ലോട്ടറികള്‍ വാഹനമാര്‍ഗം ലോട്ടറിക്ക് നിരോധമുള്ള തമിഴ്‌നാട്ടിലേക്കു കടത്താനായിരുന്നു പദ്ധതി. ലോട്ടറി കടത്താന്‍ നെടുമ്പാശേരിയില്‍ വാഹനവുമായെത്തിയ രണ്ടു പേരെ പ്രതിയാക്കി പ്രധാന പ്രതികളെ രക്ഷിക്കാനാണ് പൊലീസിന്റെ ശ്രമമെന്നും ആരോപണമുണ്ട്. പിടിയിലായിട്ടുള്ളവര്‍ സംഘത്തിലെ പ്രധാനികളല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവരില്‍നിന്ന് ആനന്ദ് വടിവേലുവിന്റെ ഫോണ്‍ നമ്പര്‍ കിട്ടിയിട്ടുണ്ടെങ്കിലും പൊലീസ് കൂടുതല്‍ അന്വേഷണത്തിന് തയ്യാറായിട്ടില്ല. പിടിയിലായ സജീവ്, പ്രതീഷ് എന്നിവരെ ഇന്നലെ  റിമാന്‍ഡ്‌ചെയ്തു.

സിക്കിം സര്‍ക്കാരിന്റെ ടിക്കറ്റ് മാതൃകയില്‍ അച്ചടിച്ച 36.60 ലക്ഷത്തിന്റെ ടിക്കറ്റുകളാണ് ചാക്കുകെട്ടുകളിലുണ്ടായിരുന്നത്. കോയമ്പത്തൂര്‍ സ്വദേശിയായ ആനന്ദ് വടിവേലുവിനു പുറമെ മറ്റ് നാലുപേര്‍കൂടി ടിക്കറ്റ് കടത്തിയ സംഘത്തിലുള്ളതായി പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്. ഈറോഡ് സ്വദേശി രാജ എന്നറിയപ്പെടുന്ന ഗുണശേഖരന്‍, ചെന്നൈ സ്വദേശി സെല്‍വം, ട്രിച്ചി സ്വദേശി ശേഖര്‍, ബംഗളൂരു സ്വദേശി ആര്‍ ഷണ്‍മുഖം എന്നിവരാണ് മറ്റുള്ളവര്‍. ഇതില്‍ ആനന്ദ് വടിവേലുവിന് പ്രധാന പങ്കുണ്ടെന്ന വിവരം കിട്ടിയെങ്കിലും പൊലീസ് അയാള്‍ക്കെതിരെ കേസെടുത്തിട്ടില്ല.

അന്യസംസ്ഥാന ലോട്ടറി നിരോധത്തിനു മുമ്പ് സിനി ഗോള്‍ഡ്എന്ന പേരില്‍ ആനന്ദിന്റെ ഉടമസ്ഥതയില്‍ സംസ്ഥാനത്തുടനീളം അന്യസംസ്ഥാന ലോട്ടറി വില്‍പ്പനകേന്ദ്രങ്ങള്‍ ഉണ്ടായിരുന്നു. അന്യസംസ്ഥാന ലോട്ടറികളുടെ പേരില്‍ വ്യാജലോട്ടറിയും സെയിം, ഒറ്റനമ്പര്‍ എന്നീ പേരുകളില്‍ അറിയപ്പെട്ടിരുന്ന അനധികൃത ലോട്ടറികളുമായിരുന്നു സിനി ഗോള്‍ഡ്‌വഴി വിറ്റിരുന്നത്. ആലുവ പ്രദേശത്ത് മാത്രം നൂറുകണക്കിന് വില്‍പ്പനകേന്ദ്രങ്ങള്‍ തുറന്ന ആനന്ദ് വടിവേലുവിന് പൊലീസിലും നികുതിവകുപ്പിലും വലിയ സ്വാധീനമുണ്ട്. ഇതു പ്രയോജനപ്പെടുത്തിയാണ് നെടുമ്പാശേരിവഴി ലോട്ടറി കടത്തിനിറങ്ങിയത്. ലോട്ടറിമാഫിയാ തലവന്‍ സാന്റിയാഗോ മാര്‍ട്ടിനുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചിരുന്ന ആനന്ദ് 2005ല്‍ മാര്‍ട്ടിന്റെ ബിനാമിയായാണ് കേരളത്തില്‍ പ്രൊമോട്ടര്‍ ലൈസന്‍സ് സമ്പാദിച്ചത്. 10 ലക്ഷം രൂപ ആദായനികുതിവകുപ്പില്‍ ഫീസടച്ച് ലൈസന്‍സ് സമ്പാദിച്ചെങ്കിലും അന്ന് രംഗത്തുവന്നില്ല. മാര്‍ട്ടിനുവേണ്ടി മകന്‍ ജോണ്‍ കെന്നഡിയും അന്ന് ലൈസന്‍സ് നേടിയിരുന്നു.

കഴിഞ്ഞദിവസം കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ സിക്കിമിന്റെ വ്യാജലോട്ടറി പിടിച്ചിരുന്നു. അതിനു പിന്നാലെയാണ് നെടുമ്പാശേരിയിലും പിടിച്ചത്. നെടുമ്പാശേരി ലോട്ടറി കടത്തിന്റെ സ്ഥിരം കേന്ദ്രമാണോ എന്നു വ്യക്തമല്ല. ലോട്ടറികള്‍ എവിടെ അച്ചടിച്ചതാണെന്നുപോലും പൊലീസ് കണ്ടെത്തിയിട്ടില്ല. നെടുമ്പാശേരി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്‍ പ്രഫുല്ലചന്ദ്രനാണ് കേസ് അന്വേഷിക്കുന്നത്.

janayugom 080112

1 comment:

  1. നെടുമ്പാശേരി വിമാനത്താവളത്തില്‍ പൊലീസ് പിടിച്ച 11 ചാക്ക് നിരോധിത ഒറ്റ അക്ക അന്യസംസ്ഥാന വ്യാജ ലോട്ടറികള്‍ മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പ്രൊമോട്ടര്‍ ലൈസന്‍സ് സമ്പാദിച്ച ലോട്ടറി മാഫിയാ തലവന്‍ ആനന്ദ് വടിവേലുവിന്റേത്.

    ReplyDelete