Monday, January 9, 2012

പാഴായിപ്പോയ ഒമ്പത് മാസങ്ങള്‍

നേരീയ ഭൂരിപക്ഷം മാത്രമുള്ള ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കഴിഞ്ഞ ഒമ്പത് മാസം ഭരണം നിലനിര്‍ത്താനുള്ള പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് നടത്തിയത്. പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തി ആദ്യസഭാസമ്മേളനത്തില്‍ തന്നെ യു ഡി എഫ് ഘടകകക്ഷികളുടെ അഭിപ്രായ വ്യത്യാസങ്ങള്‍ മറനീക്കി പുറത്തുവന്നു. ധനവിനിയോഗ ബില്‍ പാസാക്കാന്‍ ഉമ്മന്‍ചാണ്ടി പെട്ടപാട് കേരള സമൂഹത്തില്‍ ഇന്ന് സുപരിചിതമാണ്. ഭരണകക്ഷിയിലെ മൂന്ന് അംഗങ്ങള്‍ വോട്ടെടുപ്പ് സമയത്ത് സഭയില്‍ ഉണ്ടായിരുന്നില്ല. ഇത് മനസിലാക്കിയ ഉമ്മന്‍ചാണ്ടി അംഗങ്ങളെ സഭയില്‍ എത്തിക്കാനായി കളിച്ച നാടകങ്ങള്‍ രാഷ്ട്രിയമായി ഏറെ പ്രബുദ്ധതയുള്ള കേരളത്തിന് ആകെ നാണക്കേടുണ്ടാക്കി.

ധനമന്ത്രി കെ എം മാണി അവതരിപ്പിച്ച ബഡ്ജറ്റിനെ ആദ്യം വിമര്‍ശിച്ചത് കോണ്‍ഗ്രസ് എം എല്‍ എമാരായ ടി എന്‍ പ്രതാപന്‍, കെ മുരളീധരന്‍, വി ഡി സതീശന്‍ എന്നിവരാണ്. കേരളത്തിന്റെ വികസനം ലക്ഷ്യമിട്ടുള്ള ബഡ്ജറ്റിന് പകരം കോട്ടയം കേന്ദ്രമാക്കിയുള്ളവികസനമാണ് കെ എം മാണി അവതരിപ്പിച്ചത്. ഇത്തരത്തിലുള്ള അഭിപ്രായപ്രകടനങ്ങള്‍ നടത്തിയത് എല്‍ ഡി എഫ് അല്ല മറിച്ച് യു ഡി എഫ് അംഗങ്ങളാണ്. ഇതിന്റെ ഭാഗമായി കഴിഞ്ഞ സര്‍ക്കാര്‍ അഞ്ച് വര്‍ഷംകൊണ്ട് നേടിയെടുത്ത വികസന മേല്‍ക്കോയ്മ ഇല്ലാതായി. വികസന പന്ഥാവില്‍ സംസ്ഥാനം 50 വര്‍ഷം പുറകോട്ടുപോയി. കഴിഞ്ഞ കേരളത്തിന്റെ സ്വപ്ന പദ്ധതികളായ സ്മാര്‍ട്ട് സിറ്റി, കൊച്ചി മെട്രോ, വിഴിഞ്ഞം തുറമുഖം ഇതൊക്കെ പാതിവഴിയിലായി. ഡല്‍ഹി മെട്രോയുമായി ബന്ധപ്പെടുത്തി കൊച്ചി മെട്രോ റെയില്‍ പദ്ധതി നടപ്പാക്കാനായിരുന്നു എല്‍ ഡി എഫ് സര്‍ക്കാരിന്റെ തീരുമാനം. പദ്ധതി കുറ്റമറ്റ രീതിയില്‍ പൂര്‍ത്തിയാക്കുന്നതിന് ശ്രീധരന്റെ സേവനം കഴിഞ്ഞ സര്‍ക്കാര്‍ ഉറപ്പാക്കി. എന്നാല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഇതൊക്കെ അട്ടിമറിച്ചു. പദ്ധതി നടത്തിപ്പിന് ആഗോള ടെന്‍ഡര്‍ വിളിക്കുമെന്ന് ബന്ധപ്പെട്ട സെക്രട്ടറി പറയുന്നു. ശ്രീധരനെ ഒഴിവാക്കി ആഗോള ടെന്‍ഡര്‍ വിളിക്കാനുള്ള ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ തീരുമാനം പദ്ധതിയെ അവതാളത്തിലാക്കും.
വിഴിഞ്ഞം തുറമുഖത്തിന്റെ അവസ്ഥയും മറ്റൊന്നല്ല. തുറമുഖത്തിന് ആവശ്യമായ ഭൂമി അതിവേഗ സംവിധാനത്തില്‍ ഏറ്റെടുത്ത് നിര്‍മ്മാണ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച ശേഷമാണ് കഴിഞ്ഞ സര്‍ക്കാര്‍ അധികാരം ഒഴിഞ്ഞത്. എന്നാല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന് ഇത് തുടരാന്‍ കഴിഞ്ഞില്ലെന്ന് മാത്രമല്ല പദ്ധതി നിലക്കുന്ന അവസ്ഥയിലുമായി. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അന്താരാഷ്ട്ര കമ്പനി ഏറ്റെടുക്കുമെന്നാണ് ഇപ്പോള്‍ ഉമ്മന്‍ചാണ്ടി പറയുന്നത്.

കേരള സമൂഹം ഏറെ ചര്‍ച്ച ചെയ്തതും സംസ്ഥാനത്തെ രൂക്ഷമായ തൊഴിലില്ലായ്മ വലിയ പരിധിവരെ പരിഹരിക്കാന്‍ കഴിയുന്ന പദ്ധതിയായ സ്മാര്‍ട്ട് സിറ്റിക്കും സ്വീകാര്യമായ പുരഗോതിയില്ല. സംസ്ഥാനത്തിന്റെ താല്‍പ്പര്യങ്ങള്‍ പൂര്‍ണമായി സംരക്ഷിച്ചുകൊണ്ടല്ലാതെ ടികോം കമ്പനിക്ക് കീഴടങ്ങാന്‍ തയ്യാറല്ലെന്ന നിലപാടാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ സ്വീകരിച്ചത്. എന്നാല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഈ നിലാപാടുകള്‍ കാറ്റില്‍ പറത്തി ടി കോം കമ്പനിയുടെ നിലപാടുകള്‍ക്ക് അനുസരിച്ച് കരാറില്‍ ഒപ്പിട്ടു.

സംസ്ഥാനത്തിന്റെ കാര്‍ഷിക മേഖലയില്‍ അഭൂതപൂര്‍വമായ പുരോഗതി സ്വായത്തമാക്കിയാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ ഭരണം പൂര്‍ത്തിയാക്കിയത്. കര്‍ഷക കടാശ്വാസ കമ്മിഷന്‍, കര്‍ഷക പെന്‍ഷന്‍, നെല്ലിന്റെ സംഭരണ വില വര്‍ധന തുടങ്ങിയ കര്‍ഷക ക്ഷേമ പദ്ധതികളിലൂടെ കാര്‍ഷിക രംഗത്ത് വലിയ മാറ്റങ്ങള്‍ വരുത്തി. കൃഷിയെ ഒരു സംസ്‌കാരമാക്കി മാറ്റാന്‍ കഴിഞ്ഞ സര്‍ക്കാരിന് കഴിഞ്ഞു. ഇതൊക്കെ ഇന്ന് ചാപിള്ളയുടെ അവസ്ഥയായി. ഇപ്പോള്‍ കര്‍ഷകരുടെ ഉന്നമനത്തിനായി പുതിയ പദ്ധതികളില്ല. കാര്‍ഷിക രംഗത്തെ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാനുള്ള ഭരണ നേതൃത്വമില്ല. എട്ടുമാസത്തിനുള്ളില്‍ ഇരുതിലേറെ കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് ഒരു കൃഷിക്കാരന്‍ പോലും ആത്മഹത്യ ചെയ്തില്ലെന്നത് ഏറെ ശ്രദ്ധേയം.

സാധാരണക്കാരന്റെ അന്നദാതാവായ പൊതുവിതരണ സംവിധാനം പുതിയ സര്‍ക്കാര്‍ തകിടം മറിച്ചു. കഴിഞ്ഞ ഒമ്പത് മാസത്തിനിടെ പൊതുവിതരണ വകുപ്പില്‍ ഒമ്പത് സെക്രട്ടറിമാരെയാണ് മാറ്റി നിയമിച്ചത്. വകുപ്പ് മന്ത്രിയുടെ നിര്യാണത്തെ തടര്‍ന്ന് പൊതുവിതരണ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തു. മുഖ്യമന്ത്രി ഇപ്പോള്‍ പൊതുവിതരണ വകുപ്പ് തൊഴില്‍ മന്ത്രിക്ക് ദാനം ചെയ്തു. സംസ്ഥാനത്തെ 42 ലക്ഷം വരുന്ന എ പി എല്‍, ബി പിഎല്‍ വിഭാഗക്കാര്‍ക്ക് രണ്ട് രൂപാ നിരക്കില്‍ അരി നല്‍കിയ എല്‍ ഡി എഫ് സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയെ അട്ടിമറിച്ചു. ഈ പദ്ധതിയുടെ കൈകാലുകള്‍ മുറിച്ച് ബി പി എല്‍ വിഭാഗത്തിന് മാത്രമായി വെട്ടിക്കുറച്ചു.

മുഖ്യമന്ത്രി ഇപ്പോള്‍ നടത്തുന്ന ജനസമ്പര്‍ക്ക പരിപാടിയാണ് ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്ന മറ്റൊരു ചെപ്പടി വിദ്യ. ജനങ്ങളുടെ മൗലികമായ പ്രശ്‌നങ്ങള്‍ക്ക് ശാശ്വതമായ പ്രശ്‌നങ്ങല്‍ പരിഹാരം കാണാന്‍ സര്‍ക്കരിന് കഴിയുന്നില്ല. സാധുജന പരിപാലനമെന്നത് കേന്ദ്ര സര്‍ക്കാരിന്റെ സാമൂഹ്യ ക്ഷേമ പദ്ധതിയാണ്. ഇതിനായി കേന്ദ്ര സര്‍ക്കാരില്‍ നിന്നും വന്‍തുക സഹായമായി ലഭിക്കുന്നുമുണ്ട്. അത് വിതരണം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ കാറ്റില്‍ പറത്തി ഒരു മുഖ്യമന്ത്രി മൈതാനങ്ങളില്‍ആളുകളെ വിളിച്ചുകൂട്ടി സുവിശേഷ പ്രസംഗം നടത്തി 2000 മുതല്‍ 3000 രൂപവരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ നിന്നും വിതരണം ചെയ്തതല്ലാതെ ജനങ്ങളുടെ മൗലികമായ പ്രശ്‌നങ്ങള്‍, മാലിന്യ നിര്‍മ്മാര്‍ജ്ജനം, തൊഴിലില്ലായ്മ, കുടിവെള്ളം തുടങ്ങിയ മൗലികമായ പ്രശ്‌നങ്ങള്‍ക്ക് ഇനിയും പരിഹാരമായില്ല. എന്നാല്‍പോലും ഈ പരിപാടിയെ എല്‍ ഡി എഫ് എതിര്‍ത്തില്ല. ജനങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് എല്‍ ഡി എഫ് എതിരല്ല. ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിയെ സാമ്പത്തിക ധൂര്‍ത്തെന്ന് അഭിപ്രായപ്പെട്ടത് കെ എം മാണിയുടെ ധനകാര്യ വകുപ്പാണ്. ഇവിടേയും യു ഡി എഫിന്റെ ഭരണ വൈരുദ്ധ്യം വെളിവാകുന്നു. ഇപ്പോള്‍ ഭരണസിരാകേന്ദ്രത്തിലെ 22 ഐ എ എസ് ഉദ്യോഗസ്ഥര്‍ തിരഞ്ഞെടുപ്പ് ജോലിക്കായി സംസ്ഥാനം വിട്ടു. അവേഷിക്കുന്ന അപൂര്‍വം ഉദ്യോഗസ്ഥര്‍ എട്ടും പത്തും വകുപ്പാണ് കൈകാര്യം ചെയ്യുന്നത്. ഇതിന്റെ ഫലമായി ഒരുവകുപ്പിലും കാര്യമായ ഭരണം നടക്കുന്നില്ല. ഭരണം തുടങ്ങി ഒമ്പത് മാസങ്ങള്‍ക്കുള്ളില്‍ യു ഡി എഫ് ഘടക കക്ഷികള്‍ക്ക് പങ്കുവച്ച പൊതുമേഖലാ സ്ഥാപനങ്ങള്‍ ഓഹരി കുറവ് കാരണം നടപ്പായില്ല. തന്നെ അപമാനിച്ചെന്ന് ഗൗരിയമ്മയും തങ്ങള്‍ക്ക് ഇങ്ങനെ പോകാന്‍ സാധ്യമല്ലെന്ന് സി എം പിയും, പങ്കുവച്ച സ്ഥാപനങ്ങള്‍ നല്‍കാന്‍ തയ്യാറല്ലെന്ന് സോഷ്യലിസ്റ്റ് ജനതയും പൊതുമേഖലകള്‍ ഘടക കക്ഷികള്‍ക്ക് നല്‍കേണ്ടെന്ന് കെ പി സി സിയും. തമ്മിലടി കാരണം നിരവധി പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം താറുമാറായി. ക്ഷേമ ബോര്‍ഡുകള്‍ ഡയറക്ടര്‍ ബോര്‍ഡ് കൂടുന്നില്ല. ഈ ഫലമായി ഉപഭോക്താക്കള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ നവിഷേധിക്കപ്പെടുന്നു.

ആരോഗ്യ മേഖല കൈകാര്യം ചെയ്യുന്ന സെക്രട്ടറി ആരെന്നുപോലും സര്‍ക്കാരിന് അറിയില്ല. സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പടെയുള്ള ജീവനക്കാരില്ല. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച ആശുപത്രി വികസന പദ്ധതികള്‍ സ്തംഭിച്ചു. പനി പടര്‍ന്ന് പിടിച്ച് മരണം സംഭവിച്ചപ്പോള്‍ ആരോഗ്യമന്ത്രി പ്രസ്താവിച്ചത് കരള്‍ രോഗമാണ് മരണകാരണമെന്നാണ്. ജനങ്ങളോടുള്ള ഏറ്റവും ക്രൂരമായ സമീപനമാണ് ഈ പ്രസ്താവനയിലൂടെ ആരോഗ്യമന്ത്രി അടൂര്‍ പ്രകാശ് സ്വീകരിച്ചത്.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ നിലപാടുകള്‍ തികച്ചും ജനദ്രോഹപരമാണ്. ഇതില്‍ യു ഡി എഫ് ഘടക കക്ഷികളുടെ വിഴിപ്പലക്കലുക്കളും മറനീക്കി പുറത്തുവന്നു. ഡാം സുരക്ഷിതമാണ്, ജലനിരപ്പ് കുറക്കേണ്ടതില്ലെന്ന സുപ്രിം കോടതിയുടെ വിധിക്ക് എതിരായി എല്‍ ഡി എഫ് സര്‍ക്കാര്‍ മൂന്ന് റിവ്യൂ പെറ്റിഷനുകള്‍ സമര്‍പ്പിച്ചു. സുപ്രിം കോടതി പുതിയ അണക്കെട്ടിനുള്ള രൂപരേഖ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. യു ഡി എഫ് സര്‍ക്കാര്‍ ഇപ്പോള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം ജനങ്ങളെ പറ്റിക്കുന്നതാണ്. ഡാമിലെ വെള്ളം 152 അടി ആയി ഉയര്‍ത്താം, ഡാം സുരക്ഷിതമാണ് എന്നാണ് ഉമ്മന്‍ചാണ്ടിയും കൂട്ടരും കോടതിയില്‍ പറഞ്ഞത്. ഇതിനെതിരെ മന്ത്രിമാരായ കെ എം മാണി, പി ജെ ജോസഫ് എന്നിവര്‍ രംഗത്തെത്തി.

അണക്കെട്ടിലെ വെള്ളം 120 അടിയായി കുറയ്ക്കണം, ഡാ സുരക്ഷിതമല്ല, പുതിയ ഡാം പണിയണമെന്നുമാണ് മുഖ്യമന്ത്രിയില്‍ നിന്നും വ്യത്യസ്ഥമായി ഇവര്‍ ആവശ്യപ്പെട്ടത്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരും കേരളത്തെ വഞ്ചിച്ചു. ഉമ്മന്‍ചാണ്ടി ഈ നിലപാടിന് കൂട്ടുനില്‍ക്കുന്നു. ഡാം പൊട്ടി അഞ്ച് ജില്ലയിലെ 42 ലക്ഷം ജനങ്ങള്‍ ഒലിച്ചുപോയാലും കേന്ദ്ര സര്‍ക്കാരിന്റെ കാലാവധി പൂര്‍ത്തിയാക്കാന്‍ കൂട്ടുനില്‍ക്കുകയാണ് ഉമ്മന്‍ചാണ്ടിയും കൂട്ടരും. ഞെട്ടിപ്പിക്കുന്ന അഴിമതി നടത്തിയ ഉദ്യോഗസ്ഥരെ സര്‍വീസില്‍ എടുത്ത് പ്രമോഷന്‍ നല്‍കാനാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തിടുക്കം കാട്ടിയത്. 135 കോടിയുടെ അഴിമതി നടത്തിയ പുലികേശിയെന്ന ഐ പി എസ് ഉദ്യോഗസ്ഥന്‍ സി ബി ഐ രജിസ്റ്റര്‍ ചെയ്ത കേസിലെ ഒന്നാം പ്രതിയാണ്. ആ ഉദ്യേഗസ്ഥനെ ഡി ജി പി ആയി ഉദ്യോഗ കയറ്റം നല്‍കി. ടോമിന്‍ തച്ചങ്കരിയേയും തരിച്ചെടുത്തു.

ആഭ്യന്തര വകുപ്പ് അനാഥമായ അവസ്ഥയാണ്. വാളം സംഭവത്തിലെ പ്രതികളെ പിടികൂടാന്‍ ഉമ്മന്‍ചാണ്ടിയുടെ പൊലീസിന് കഴിഞ്ഞില്ല. കേസ് സി ബി ഐക്ക് വിട്ടു. മുല്ലൂരില്‍ കന്യാസ്ത്രിയുടെ കൊലപാതകവും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതും സി ബി ഐക്ക് വിട്ടു. മാതൃഭൂമി ലേഖകന്റെ വധശ്രമകേസും സി ബി ഐക്ക് വിട്ടു. ചുരുക്കി പറഞ്ഞാല്‍ മോഷണ കേസുപോലും കണ്ടെത്താന്‍ കഴിയാത്ത അവസ്ഥയിലാണ് സംസ്ഥാന പൊലീസ്. മാലമോഷണക്കാരുടേയും പെണ്‍വാണിഭക്കാരുടേയും സുവര്‍ണകാലമാണ് യു ഡി എഫിന്‍രെ ഭരണകാലം. അഴിമതി കേസില്‍ സുപ്രിംകോടതി ശിക്ഷിച്ച മുന്‍ മന്ത്രി ആര്‍ ബാലകൃഷ്ണ പിള്ളയെ പഞ്ച നക്ഷത്ര ആശുപത്രിയിലേക്കും അവിടെനിന്നും സുരക്ഷിതമായി വീട്ടിലെത്തിച്ചതും ഉമ്മന്‍ചാണ്ടി സര്‍ക്കാരാണ്.

യു ഡി എഫ് സര്‍ക്കാരിന്റെ ഒമ്പത് മാസത്തെ പ്രവര്‍ത്തന മികവുകളുടെ പട്ടിക ഇങ്ങനെ നീളുന്നു.

സി ദിവാകരന്‍ janayugom 100112

1 comment:

  1. നേരീയ ഭൂരിപക്ഷം മാത്രമുള്ള ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കഴിഞ്ഞ ഒമ്പത് മാസം ഭരണം നിലനിര്‍ത്താനുള്ള പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് നടത്തിയത്. പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തി ആദ്യസഭാസമ്മേളനത്തില്‍ തന്നെ യു ഡി എഫ് ഘടകകക്ഷികളുടെ അഭിപ്രായ വ്യത്യാസങ്ങള്‍ മറനീക്കി പുറത്തുവന്നു. ധനവിനിയോഗ ബില്‍ പാസാക്കാന്‍ ഉമ്മന്‍ചാണ്ടി പെട്ടപാട് കേരള സമൂഹത്തില്‍ ഇന്ന് സുപരിചിതമാണ്. ഭരണകക്ഷിയിലെ മൂന്ന് അംഗങ്ങള്‍ വോട്ടെടുപ്പ് സമയത്ത് സഭയില്‍ ഉണ്ടായിരുന്നില്ല. ഇത് മനസിലാക്കിയ ഉമ്മന്‍ചാണ്ടി അംഗങ്ങളെ സഭയില്‍ എത്തിക്കാനായി കളിച്ച നാടകങ്ങള്‍ രാഷ്ട്രിയമായി ഏറെ പ്രബുദ്ധതയുള്ള കേരളത്തിന് ആകെ നാണക്കേടുണ്ടാക്കി.

    ReplyDelete