Monday, January 9, 2012

കോഴിക്കോട് വെടിവയ്പ്പ് അനാവശ്യം: ആഭ്യന്തര സെക്രട്ടറി

നിര്‍മല്‍ മാധവിന്റെ കോളജ് പ്രവേശനവുമായി ബന്ധപ്പെട്ട് കോഴിക്കോട് നടന്ന വിദ്യാര്‍ഥി സമരത്തിന് നേരെ പൊലീസ് നടത്തിയ വെടിവയ്പ്പ് അനാവശ്യമായിരുന്നുവെന്ന് ആഭ്യന്തര സെക്രട്ടറി കെ ജയകുമാറിന്റെ റിപ്പോര്‍ട്ട്.

ജില്ലാ പൊലീസ് നേതൃത്വം ജാഗ്രത പുലര്‍ത്തിയിരുന്നെങ്കില്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാമായിരുന്നുവെന്ന് ഇതുവരെ സര്‍ക്കാര്‍ പരസ്യമാക്കാത്ത റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം വെടിവയ്പിന്റെ പേരില്‍ അസിസ്റ്റന്റ് കമ്മിഷണര്‍ രാധാകൃഷ്ണ പിള്ളക്കെതിരെ നടപടി വേണ്ടെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.നിര്‍മല്‍ മാധവിന്റെ പ്രവേശനം ഉന്നയിച്ച് ഒക്‌ടോബര്‍ 10ന് എസ് എഫ് ഐ നടത്തിയ സമരമാണ് വെടിവയ്പ്പില്‍ കലാശിച്ചത്.

അസിസ്റ്റന്റ് കമ്മിഷണര്‍ രാധാകൃഷ്ണപിള്ള സ്ഥലത്ത് എത്തുമ്പോഴേക്ക് അക്രമമെല്ലാം അവസാനിച്ചിരുന്നു. അസിസ്റ്റന്റ് കമ്മിഷണര്‍ക്കോ പൊലീസുകാര്‍ക്കോ ഈ സമയം ഒരുതരത്തിലും ഭീഷണിയോ അപകടമോ ഉണ്ടായിരുന്നില്ല. എന്നിട്ടും വന്നിറങ്ങിയയുടന്‍ പിള്ള സര്‍വീസ് റിവോള്‍വറില്‍ നിന്ന് നാല് റൗണ്ട് വെടിയുതിര്‍ത്തു. സ്വയരക്ഷയ്‌ക്കോ ഒപ്പമുള്ളവരുടെ രക്ഷയ്‌ക്കോ ഉദ്യോഗസ്ഥന്‍ റിവോള്‍വര്‍ ഉപയോഗിക്കുന്നത് കുറ്റമായി കാണാനാകില്ല. എന്നാല്‍ആ സമയത്തുണ്ടായിരുന്ന സാഹചര്യത്തെ രാധാകൃഷ്ണപിള്ള ശരിയായി വിലയിരുത്തിയില്ല എന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. നിഷ്പക്ഷമായി പരിശോധിച്ചാല്‍ അവിടെ വെടിവയ്‌ക്കേണ്ട സാഹചര്യം ഉണ്ടായിരുന്നില്ല. ഗുരുതരമായ സ്്ഥിതിവിശേഷം കൈകാര്യം ചെയ്യാന്‍ കൂടുതല്‍ സേനയെ നിയോഗിക്കുകയാണ് വേണ്ടിയിരുന്നത്. ഇത് ജില്ലാ പൊലീസ് നേതൃത്വം ചെയ്യേണ്ടിയിരുന്നു.

രാധാകൃഷ്ണപിള്ള പരിധിവിട്ട് പ്രവര്‍ത്തിച്ചാണ് വെടിവച്ചതെന്ന് ഉറപ്പിച്ചുപറയുന്നെങ്കിലും ഇതിന്റെ പേരില്‍ ഉദ്യോഗസ്ഥനെ ശിക്ഷിക്കരുതെന്നാണ് ശുപാര്‍ശ. വീണ്ടുവിചാരമില്ലാത്ത ഈ നടപടി ക്രമസമാധാനച്ചുമതല വഹിച്ച ഉദ്യോഗസ്ഥനെന്ന നിലയില്‍ ഇയാളുടെ വിശ്വാസ്യതയ്ക്കും കാര്യക്ഷമതയ്ക്കും കളങ്കമാണെന്ന് ചൂണ്ടിക്കാണിച്ചാണ് റിപ്പോര്‍ട്ട് അവസാനിപ്പിക്കുന്നത്.
ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പിള്ളയെ കോഴിക്കോട്ടു നിന്നു സ്ഥലംമാറ്റിയാണ് വിവാദത്തില്‍ നിന്ന് സര്‍ക്കാര്‍ തലയൂരിയത്.

janayugom 090112

1 comment:

  1. നിര്‍മല്‍ മാധവിന്റെ കോളജ് പ്രവേശനവുമായി ബന്ധപ്പെട്ട് കോഴിക്കോട് നടന്ന വിദ്യാര്‍ഥി സമരത്തിന് നേരെ പൊലീസ് നടത്തിയ വെടിവയ്പ്പ് അനാവശ്യമായിരുന്നുവെന്ന് ആഭ്യന്തര സെക്രട്ടറി കെ ജയകുമാറിന്റെ റിപ്പോര്‍ട്ട്.

    ReplyDelete