Monday, January 16, 2012

തോട്ടഭൂമികളുടെ തരംമാറ്റലിന് സാധുത നല്‍കാന്‍ നീക്കം

കേരളം ഇത്രയുംകാലം സംരക്ഷിച്ചുവന്ന ഭൂപരിഷ്കരണ നിയമത്തില്‍ വെള്ളം ചേര്‍ത്ത് തോട്ടഭൂമികള്‍ തരംമാറ്റിയതിന് സാധൂകരണം നല്‍കാന്‍ സര്‍ക്കാര്‍ നീക്കം. വയനാട്ടിലെ തോട്ടഭൂമികള്‍ മുറിച്ചുവില്‍ക്കുകയും തരം മാറ്റുകയും ചെയ്തതിനെത്തുടര്‍ന്ന് മുറിച്ചു വിറ്റവയുടെ നികുതി സ്വീകരിക്കുന്നത് തടഞ്ഞിരുന്നു. ഇതില്‍പ്പെട്ട ചെറുകിടക്കാരുടെ നികുതി വാങ്ങണമെന്ന ആവശ്യം വ്യാപകമായതിന്റെ മറവില്‍ വന്‍കിടക്കാരുടെ താല്‍പര്യം സംരക്ഷിക്കാനാണ് സര്‍ക്കാര്‍ തലത്തിലുള്ള ആലോചന. തിങ്കളാഴ്ച റവന്യൂ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ സാന്നിധ്യത്തില്‍ കലക്ടറേറ്റില്‍ ചേരുന്ന യോഗം ഇതിനാവശ്യമായ തീരുമാനമെടുക്കുമെന്ന് അറിയുന്നു.

വയനാട്ടിലെ തോട്ടഭൂമികള്‍ വ്യാപകമായി തരംമാറ്റിക്കൊണ്ടിരിക്കുന്നതായി മാധ്യമങ്ങളാണ് പുറത്തുകൊണ്ടുവന്നത്. ഭൂപരിഷ്കരണ നിയമം അനുസരിച്ച് 15 ഏക്കറില്‍ കൂടുതല്‍ വ്യക്തികള്‍ക്ക് കൈവശംവെക്കാന്‍ അവകാശമുണ്ടായിരുന്നില്ല. അധികഭൂമി മിച്ചഭൂമിയായി സര്‍ക്കാര്‍ ഏറ്റെടുത്ത് ഭൂരഹിതര്‍ക്ക് വിതരണംചെയ്യണം. എന്നാല്‍ തോട്ടങ്ങളെ ഈ നിയമത്തിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കി. ഇത്തരം വന്‍കിട തോട്ടങ്ങള്‍ നിയമത്തെ കബളിപ്പിച്ച് വ്യാപകമായി മുറിച്ചുവില്‍ക്കുകയും തരംമാറ്റുകയും ചെയ്യുകയാണ്. ഇത് മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയപ്പോഴാണ് കഴിഞ്ഞമെയ് മാസത്തില്‍ അന്നത്തെ കലക്ടറും എഡിഎമ്മും ഇതിനെതിരെ കര്‍ശന നടപടിയെടുക്കാന്‍ തയ്യാറായത്. തരംമാറ്റിയ ഭൂമിയുടെയും മുറിച്ചു വിറ്റവയുടെയും പോക്കുവരവുകള്‍ തടയുകയും സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ട് അയക്കുകയും ചെയ്തു. ജില്ലയില്‍ മൂന്നു താലൂക്കുകളിലുമായി 133 പേര്‍ക്കെതിരെ ഇതിനകം ലാന്‍ഡ്ബോര്‍ഡില്‍ കേസുണ്ട്. മേപ്പാടിയില്‍ എല്‍സ്റ്റണ്‍ എസ്റ്റേറ്റ് തരംമാറ്റുകയും മുറിച്ചുവില്‍ക്കുകയും ചെയ്തതിന് കാസര്‍കോട്ടെ കുഞ്ഞിമാഹിന്‍ ഹാജിക്കെതിരെ കലക്ടറുടെ പരാതിയില്‍ മേപ്പാടി പൊലീസ് ക്രിമിനല്‍ കേസെടുത്തിട്ടുണ്ട്. ലാന്‍ഡ്ബോര്‍ഡിലും കേസുണ്ട്.

വന്‍കിടക്കാര്‍ ഭൂനിയമത്തില്‍നിന്ന് രക്ഷപ്പെടാനാണ് ഭൂമി വന്‍തോതില്‍ മുറിച്ചുവിറ്റത്. ഭൂമാഫിയ വാങ്ങിക്കൂട്ടിയ സ്ഥലം പിന്നീട് ചെറുകിടക്കാര്‍ക്ക് കൈമാറുകയായിരുന്നു. ഇവരുടെ ആവശ്യത്തിന്റെ മറവില്‍ വന്‍കിടക്കാരുടെ താല്‍പര്യം സംരക്ഷിക്കാനാണ് നീക്കം. 2005 ല്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തും ഭൂപരിഷ്കരണ നിയമത്തില്‍ വെള്ളം ചേര്‍ക്കാന്‍ ശ്രമം തുടങ്ങിയിരുന്നു. 2006 ഒക്ടോബറിനു മുമ്പ് വിലകൊടുത്തു വാങ്ങിയതാണെങ്കില്‍ കുടിയാനായി പരിഗണിക്കണം എന്നൊരു ഭേദഗതി 7 ഇ വകുപ്പായി കൊണ്ടുവന്നു. എന്നാല്‍ ചട്ടങ്ങള്‍ ഉണ്ടാക്കിയിരുന്നില്ല. തുടര്‍ന്നു വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ ഇത് നടപ്പാക്കേണ്ടെന്ന് തീരുമാനിച്ചു.

ഇപ്പോഴത്തെ യുഡിഎഫ് സര്‍ക്കാര്‍ തോട്ടഭൂമികളുടെ അഞ്ച് ശതമാനം ടൂറിസം ആവശ്യത്തിന് ഉപയോഗിക്കാമെന്ന് ബജറ്റ് പ്രസംഗത്തിലൂടെയും നിര്‍ദേശം കൊണ്ടുവന്നു. ഇതും ഭൂമാഫിയയെ സഹായിക്കാനാണ്. വന്‍കിട തോട്ടമുടമകള്‍ തോട്ടം മുറിച്ചുവില്‍ക്കുന്നത് തടയാന്‍ നിലവിലുള്ള ഭൂപരിഷ്കരണനിയമത്തില്‍ വകുപ്പില്ലെന്ന കാരണത്താലാണ് ഭൂമാഫിയയെ കൂട്ടുപിടിച്ചുള്ള വില്‍പ്പന. ഇത് പാരിസ്ഥിതിക പ്രശ്നങ്ങളോടൊപ്പം വയനാടിന്റെ സാമ്പത്തിക സ്ഥിതിയും തകര്‍ക്കും. വന്‍കിടക്കാരുടെ ഈ കച്ചവടം തടയാന്‍ ഗവണ്‍മെന്റ് നടപടിയെടുക്കണം എന്ന ആവശ്യം ശക്തമാകുമ്പോഴാണ് ഇതിന് നിയമസാധുത നല്‍കാനുള്ള നീക്കം. റിയല്‍ എസ്റ്റേറ്റ് ലോബിയുടെ താല്‍പര്യം സംരക്ഷിക്കാന്‍ ഉയര്‍ന്ന റവന്യൂ ഉദ്യോഗസ്ഥരും കൂട്ടുനില്‍ക്കുന്നതായി ആക്ഷേപമുണ്ട്. തിങ്കളാഴ്ച ജില്ലയിലെത്തുന്ന റവന്യൂ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കലക്ടറേറ്റില്‍ റവന്യൂ അവലോകനവും ഒപ്പം ഉദ്യോഗസ്ഥരും ജനപ്രതിനിധികളുമായി ഭൂവിഷയവും ചര്‍ച്ചചെയ്യും. എന്നാല്‍ ജില്ലയിലെ രാഷ്ട്രീയപാര്‍ടി പ്രതിനിധികളെ യോഗത്തിലേക്ക് ക്ഷണിച്ചിട്ടില്ല.

deshabhimani 160112

1 comment:

  1. കേരളം ഇത്രയുംകാലം സംരക്ഷിച്ചുവന്ന ഭൂപരിഷ്കരണ നിയമത്തില്‍ വെള്ളം ചേര്‍ത്ത് തോട്ടഭൂമികള്‍ തരംമാറ്റിയതിന് സാധൂകരണം നല്‍കാന്‍ സര്‍ക്കാര്‍ നീക്കം. വയനാട്ടിലെ തോട്ടഭൂമികള്‍ മുറിച്ചുവില്‍ക്കുകയും തരം മാറ്റുകയും ചെയ്തതിനെത്തുടര്‍ന്ന് മുറിച്ചു വിറ്റവയുടെ നികുതി സ്വീകരിക്കുന്നത് തടഞ്ഞിരുന്നു. ഇതില്‍പ്പെട്ട ചെറുകിടക്കാരുടെ നികുതി വാങ്ങണമെന്ന ആവശ്യം വ്യാപകമായതിന്റെ മറവില്‍ വന്‍കിടക്കാരുടെ താല്‍പര്യം സംരക്ഷിക്കാനാണ് സര്‍ക്കാര്‍ തലത്തിലുള്ള ആലോചന. തിങ്കളാഴ്ച റവന്യൂ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ സാന്നിധ്യത്തില്‍ കലക്ടറേറ്റില്‍ ചേരുന്ന യോഗം ഇതിനാവശ്യമായ തീരുമാനമെടുക്കുമെന്ന് അറിയുന്നു.

    ReplyDelete