Sunday, April 8, 2012

ജനാധിപത്യമാര്‍ഗത്തിലൂടെ തിരിച്ചുവരും: ബിമന്‍ ബസു


""ബംഗാളില്‍ വീണ്ടും അധികാരത്തില്‍ വരാന്‍ ഞങ്ങള്‍ക്ക് തിടുക്കമില്ല. മമതാ ബാനര്‍ജി നയിക്കുന്ന തൃണമൂല്‍ സഖ്യം കുറച്ചുകൂടി ഭരിക്കട്ടെ. പത്തുമാസമല്ലേ ആയുള്ളു. അത് പോര. കുറച്ചുസമയം കൂടി നല്‍കണം. ജനങ്ങള്‍ അനുഭവങ്ങളില്‍നിന്ന് സത്യം തിരിച്ചറിയും. അവര്‍ തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്നു""-സിപിഐ എം ബംഗാള്‍ സംസ്ഥാന സെക്രട്ടറിയും പൊളിറ്റ് ബ്യൂറോ അംഗവുമായ ബിമന്‍ ബസു ദേശാഭിമാനിയോട് പറഞ്ഞു. മമത സര്‍ക്കാര്‍ വന്നശേഷം സിപിഐ എം പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും എതിരെ നടക്കുന്ന ഭീകര ആക്രമണങ്ങളെ എന്തുകൊണ്ട് ശക്തിയായി ചെറുക്കുന്നില്ലെന്ന ചോദ്യത്തിന് ബിമന്‍ ബസു ഇങ്ങനെ പറഞ്ഞു: ""അക്രമത്തെ അതേരീതിയില്‍ നേരിടാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നില്ല. അത് ദോഷമേ ഉണ്ടാക്കൂ. ഇരുകൂട്ടരും ഒരുപോലെയാണെന്ന് ജനങ്ങള്‍ തെറ്റിദ്ധരിക്കും. ജനാധിപത്യമാര്‍ഗത്തിലൂടെ സമാധാനപരമായി ചെറുക്കാനാണ് ശ്രമിക്കുന്നത്. കമ്യൂണിസ്റ്റുകാരും മറ്റു പാര്‍ടികളും തമ്മിലുള്ള വ്യത്യാസം അതാണ്. പത്തുമാസംകൊണ്ട് ജനങ്ങള്‍ക്ക് കാര്യം മനസ്സിലാകുന്നുണ്ട്"".

സിദ്ധാര്‍ഥ ശങ്കര്‍റേയുടെ കാലത്തെ അര്‍ധഫാസിസ്റ്റ് വാഴ്ചയ്ക്ക് ശേഷമാണ് 1977-ല്‍ ഇടതുപക്ഷ സര്‍ക്കാര്‍ ബംഗാളില്‍ അധികാരത്തില്‍ വന്നത്. സിപിഐ എമ്മിനെ സംബന്ധിച്ച് ഇത് പുതിയ അനുഭവമല്ല. അന്ന് കോണ്‍ഗ്രസ് ഭരണത്തില്‍ കൊല്ലപ്പെട്ടത് പതിനൊന്നായിരം സിപിഐ എം പ്രവര്‍ത്തകരാണ്. വന്‍ ഭൂരിപക്ഷത്തോടെ ഇടതുപക്ഷം ഭരണമേറ്റ ദിവസം അന്നത്തെ പാര്‍ടി സെക്രട്ടറി പ്രമോദ് ദാസ് ഗുപ്തയും മുഖ്യമന്ത്രി ജ്യോതിബസുവും സംയുക്ത പ്രസ്താവന ഇറക്കി. തിരിച്ചടിക്കാന്‍ പാടില്ലെന്ന് ജനങ്ങളോട് അവര്‍ അതിലൂടെ അഭ്യര്‍ഥിച്ചു. അക്രമത്തിന് അതേ നാണയത്തില്‍ തിരിച്ചടി നല്‍കുന്നത് സിപിഐ എമ്മിന്റെ പാരമ്പര്യമോ നിലപാടോ അല്ല. മമത ഭരണത്തില്‍ ഇതിനകം 54 സിപിഐ എം പ്രവര്‍ത്തകരും നേതാക്കളുമാണ് കൊല്ലപ്പെട്ടത്. മറ്റു പാര്‍ടികളിലുള്ള നാലുപേരും കൊല്ലപ്പെട്ടു. തിരിച്ച് ആക്രമിക്കാന്‍ ഞങ്ങളില്ല. എന്നാല്‍ ഞങ്ങള്‍ മിണ്ടാതിരിക്കുകയാണെന്ന് ധരിക്കരുത്. തൃണമൂല്‍ സഖ്യത്തിനെതിരെ ശക്തമായ പ്രചാരണം ബംഗാളില്‍ നടക്കുകയാണ്. ഫെബ്രുവരി 19ന് കൊല്‍ക്കത്തയില്‍ പാര്‍ടി സംഘടിപ്പിച്ച റാലിയില്‍ ലക്ഷക്കണക്കിനാളുകളാണ് പങ്കെടുത്തത്. ഭരണം നഷ്ടപ്പെട്ടെങ്കിലും ജനങ്ങള്‍ സിപിഐ എമ്മിനൊപ്പമുണ്ട്. ഇപ്പോഴത്തെ പ്രതിസന്ധി ഞങ്ങള്‍ അതിജീവിക്കും. തെരഞ്ഞെടുപ്പ് തോല്‍വി അംഗീകരിക്കുന്നു. ജനവിധി മാനിച്ച് ക്രിയാത്മക പ്രതിപക്ഷമായി പ്രവര്‍ത്തിക്കാനാണ് പാര്‍ടി തീരുമാനം. ഇടതുപക്ഷത്തില്‍ നിന്ന് അകന്നുപോയ ജനവിഭാഗങ്ങളെ തിരിച്ചുകൊണ്ടുവരാന്‍ ശ്രമിക്കും.

3481 കര്‍ഷകരുടെ 9222 ഏക്കര്‍ ഭൂമിയാണ് തൃണമൂല്‍ ഗുണ്ടകള്‍ തട്ടിയെടുത്തത്. 27,000 പങ്ക് പാട്ടക്കാരെ അടിച്ചോടിച്ചു. ഇടതുപക്ഷ സര്‍ക്കാര്‍ നടപ്പാക്കിയ ഭൂപരിഷ്കാരംകൊണ്ട് ഭൂമി ലഭിച്ചവരില്‍ അധികവും ദളിതരും ആദിവാസികളും മുസ്ലിങ്ങളുമാണ്. അവര്‍ക്കാണ് ഭൂമി നഷ്ടപ്പെട്ടത്. ആക്രമണങ്ങളും ഭൂമി തട്ടിയെടുക്കലും ബംഗാളിലെ കാര്‍ഷികമേഖലയില്‍ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു. നെല്ല്, ചണ, ഉരുളക്കിഴങ്ങ് തുടങ്ങിയ വിളകളുടെ ഉല്‍പ്പാദനത്തില്‍ ബംഗാളിന് ഒന്നാം സ്ഥാനമായിരുന്നു. ഇപ്പോള്‍ ഉല്‍പ്പാദനം താഴേക്ക് പോകുന്നു. അത് ബംഗാളില്‍ ഭക്ഷ്യപ്രതിസന്ധിയുണ്ടാക്കും. ഉല്‍പ്പാദനം കുറഞ്ഞതിനാല്‍ കടുത്ത പ്രയാസത്തിലായ കര്‍ഷകര്‍ ആത്മഹത്യയിലേക്ക് തിരിയുന്നു. പത്തുമാസത്തിനിടക്ക് 42 കര്‍ഷകര്‍ ആത്മഹത്യചെയ്തു. ബംഗാളിലെ കാര്യക്ഷമമായ പഞ്ചായത്ത് രാജ് സംവിധാനം കാര്‍ഷിക മേഖലക്ക് വലിയ പിന്തുണയായിരുന്നു. ഇപ്പോള്‍ ത്രിതല പഞ്ചായത്തുകള്‍ പ്രവര്‍ത്തനരഹിതമാണ്. ജനകീയഭരണത്തിന് പകരം മമത സര്‍ക്കാര്‍ ഉദ്യോഗസ്ഥഭരണം അടിച്ചേല്‍പ്പിക്കുന്നു. അതും കാര്‍ഷിക മേഖലയെ പ്രതികൂലമായി ബാധിക്കും.

സിംഗൂര്‍, നന്ദിഗ്രാം പ്രശ്നങ്ങളുടെ പേരില്‍ വന്‍കിട മാധ്യമങ്ങളും സാമ്രാജ്യത്വ ഏജന്റുമാരും ബുദ്ധദേവ് സര്‍ക്കാരിനെതിരെ ആസൂത്രിതമായ പ്രചാരണം നടത്തി. സത്യത്തില്‍ സിംഗൂരില്‍ ഭൂമി ഏറ്റെടുത്തപ്പോള്‍ ന്യായമായ നഷ്ടപരിഹാരവും ആശ്വാസവും ബുദ്ധദേവ് സര്‍ക്കാര്‍ നല്‍കിയിരുന്നു. 400 ഏക്കര്‍ ഭൂമി ഏറ്റെടുത്തപ്പോള്‍ 40 കര്‍ഷകര്‍ മാത്രമാണ് എതിര്‍പ്പ് പ്രകടിപ്പിച്ചത്. നന്ദിഗ്രാമിലാകട്ടെ, സര്‍ക്കാരിന് ഒരു പദ്ധതിയും ഇല്ലെന്നും ഭൂമി ഏറ്റെടുക്കാന്‍ ഉദ്ദേശ്യമില്ലെന്നും പ്രഖ്യാപിച്ചിട്ടും നുണപ്രചാരണം സംഘടിതമായി നടന്നു. മാവോയിസ്റ്റുകളും രാജ്യത്തിന് പുറത്തെ ചില ശക്തികളും അതിന് പിന്നിലുണ്ടായിരുന്നു. മാവോയിസ്റ്റുകളെ സംബന്ധിച്ച് നന്ദിഗ്രാം തന്ത്രപ്രധാന മേഖലയായിരുന്നു. അവിടെ ഒരു സംരംഭവും വരരുതെന്ന് അവര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നുവെന്ന് ബിമന്‍ ബസു പറഞ്ഞു. സിംഗൂര്‍, നന്ദിഗ്രാം പ്രശ്നങ്ങള്‍ 2009-ല്‍ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് ദോഷമായി. ഭൂരിഭാഗം സീറ്റുകളും നഷ്ടപ്പെട്ടു. അതോടെ സര്‍ക്കാര്‍ തന്നെ ദുര്‍ബലമായി. അതുകാരണം, തീരുമാനിച്ച പല കാര്യങ്ങളും നടപ്പാക്കാനായില്ല. നിയമസഭാതെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് അതും കാരണമായി-ബിമന്‍ ബസു പറഞ്ഞു.
(പി പി അബൂബക്കര്‍)

deshabhimani 080412

1 comment:

  1. ""ബംഗാളില്‍ വീണ്ടും അധികാരത്തില്‍ വരാന്‍ ഞങ്ങള്‍ക്ക് തിടുക്കമില്ല. മമതാ ബാനര്‍ജി നയിക്കുന്ന തൃണമൂല്‍ സഖ്യം കുറച്ചുകൂടി ഭരിക്കട്ടെ. പത്തുമാസമല്ലേ ആയുള്ളു. അത് പോര. കുറച്ചുസമയം കൂടി നല്‍കണം. ജനങ്ങള്‍ അനുഭവങ്ങളില്‍നിന്ന് സത്യം തിരിച്ചറിയും. അവര്‍ തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്നു""-സിപിഐ എം ബംഗാള്‍ സംസ്ഥാന സെക്രട്ടറിയും പൊളിറ്റ് ബ്യൂറോ അംഗവുമായ ബിമന്‍ ബസു ദേശാഭിമാനിയോട് പറഞ്ഞു. മമത സര്‍ക്കാര്‍ വന്നശേഷം സിപിഐ എം പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും എതിരെ നടക്കുന്ന ഭീകര ആക്രമണങ്ങളെ എന്തുകൊണ്ട് ശക്തിയായി ചെറുക്കുന്നില്ലെന്ന ചോദ്യത്തിന് ബിമന്‍ ബസു ഇങ്ങനെ പറഞ്ഞു: ""അക്രമത്തെ അതേരീതിയില്‍ നേരിടാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നില്ല. അത് ദോഷമേ ഉണ്ടാക്കൂ. ഇരുകൂട്ടരും ഒരുപോലെയാണെന്ന് ജനങ്ങള്‍ തെറ്റിദ്ധരിക്കും. ജനാധിപത്യമാര്‍ഗത്തിലൂടെ സമാധാനപരമായി ചെറുക്കാനാണ് ശ്രമിക്കുന്നത്. കമ്യൂണിസ്റ്റുകാരും മറ്റു പാര്‍ടികളും തമ്മിലുള്ള വ്യത്യാസം അതാണ്. പത്തുമാസംകൊണ്ട് ജനങ്ങള്‍ക്ക് കാര്യം മനസ്സിലാകുന്നുണ്ട്"".

    ReplyDelete