Monday, April 9, 2012

പക്ഷപാതപരമായ വിധികളും അഴിമതി: വൃന്ദ


പക്ഷപാതപരവും മുന്‍വിധിയോടെയുമുള്ള കോടതി വിധികള്‍ അഴിമതി തന്നെയാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് പറഞ്ഞു. സ്ത്രീപീഡനങ്ങളടക്കം പല കേസുകളിലും വരുന്ന വിധികള്‍ ഇത്തരത്തിലുള്ളതാണ്. എല്ലാവര്‍ക്കും തുല്യനീതി ലഭ്യമാക്കണം. നീതിന്യായ വ്യവസ്ഥയുടെ വിശ്വാസ്യത വീണ്ടെടുക്കാന്‍ നീതിന്യായ സമൂഹമാകെ ശ്രദ്ധ ചെലുത്തണം. കലിക്കറ്റ് ബാര്‍ അസോസിയേഷന്‍ ഹാളില്‍ "നീതിന്യായ വ്യവസ്ഥയുടെ വിശ്വാസ്യത" എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അവര്‍.

കോടതികളില്‍ മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെടുന്ന അവസ്ഥ ഉണ്ടായിക്കൂട. ജാതീയമായ താല്‍പ്പര്യം മുന്‍നിര്‍ത്തിപ്പോലും വിധിന്യായങ്ങളുണ്ടാകുന്നു. ഇതും ഒരുതരം അഴിമതിയാണ്. കോടതിയിലുള്ള ജഡ്ജിമാരുടെ അഭിപ്രായ പ്രകടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നതിനോടും യോജിക്കാനാവില്ല. കോടതികളുടെ വിശ്വാസ്യതയെ അത് ദോഷകരമായി ബാധിക്കും. കോര്‍പറേറ്റുകളുടെ കേസുകള്‍ തീര്‍പ്പാക്കാന്‍ അതിവേഗ സംവിധാനം ഏര്‍പ്പെടുത്തുമ്പോള്‍ പാവപ്പെട്ടവരുടെ ഭൂമിക്കുവേണ്ടിയുള്ള കേസുകള്‍ 20 വര്‍ഷമായിട്ടും തീര്‍പ്പാകുന്നില്ല. നവ ഉദാരവല്‍ക്കരണത്തിന്റെ ചുവടുപിടിച്ച് നീതിന്യായ വ്യവസ്ഥയും മാറുന്നതിന്റെ ഭാഗമായാണിത്. ജഡ്ജിമാരുടെ നിയമനങ്ങളിലടക്കം സുതാര്യത ആവശ്യമാണ്. ജഡ്ജിമാരെ അവര്‍ തന്നെ തെരഞ്ഞെടുക്കുന്ന രീതി മാറണം. കോടതികളില്‍ ജഡ്ജിമാരുടെ 30 ശതമാനം ഒഴിവുകള്‍ നികത്തപ്പെടാതെ കിടക്കുന്നു. രണ്ടുവര്‍ഷം കൊണ്ട് മൂന്നുകോടി കേസുകളാണ് കോടതികളില്‍ കെട്ടിക്കിടക്കുന്നത്. ജുഡീഷ്യല്‍ സംവിധാനം ശക്തമാക്കാന്‍ ഒഴിവുകള്‍ നികത്താന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും വൃന്ദ കാരാട്ട് പറഞ്ഞു.

ബാര്‍ അസോ. പ്രസിഡന്റ് അഡ്വ. സി കെ മധുസൂദന്‍ അധ്യക്ഷനായി. സെക്രട്ടറി അഡ്വ. കെ ജയപ്രശാന്ത്ബാബു സ്വാഗതവും വൈസ് പ്രസിഡന്റ് അഡ്വ. കെ എ മോഹന്‍രാജ് നന്ദിയും പറഞ്ഞു.

deshabhimani

1 comment:

  1. പക്ഷപാതപരവും മുന്‍വിധിയോടെയുമുള്ള കോടതി വിധികള്‍ അഴിമതി തന്നെയാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് പറഞ്ഞു. സ്ത്രീപീഡനങ്ങളടക്കം പല കേസുകളിലും വരുന്ന വിധികള്‍ ഇത്തരത്തിലുള്ളതാണ്. എല്ലാവര്‍ക്കും തുല്യനീതി ലഭ്യമാക്കണം. നീതിന്യായ വ്യവസ്ഥയുടെ വിശ്വാസ്യത വീണ്ടെടുക്കാന്‍ നീതിന്യായ സമൂഹമാകെ ശ്രദ്ധ ചെലുത്തണം. കലിക്കറ്റ് ബാര്‍ അസോസിയേഷന്‍ ഹാളില്‍ "നീതിന്യായ വ്യവസ്ഥയുടെ വിശ്വാസ്യത" എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അവര്‍

    ReplyDelete