Monday, July 9, 2012

ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്താന്‍ കുത്തക മാധ്യമങ്ങള്‍ ശ്രമിക്കുന്നു: എം സ്വരാജ്


കുമളി: രാജ്യത്ത് ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങളെയും ഡിവൈഎഫ്ഐയേയും അക്രമിക്കാനും വേട്ടയാടാനുമാണ് വലതുപക്ഷമാധ്യമങ്ങള്‍ ശ്രമിക്കുന്നതെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എം സ്വരാജ് പറഞ്ഞു. വണ്ടിപ്പെരിയാറില്‍ ഡിവൈഎഫ്ഐ പീരുമേട് ബ്ലോക്ക് ശില്‍പ്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.

ഡിവൈഎഫ്ഐയുടെ ചരിത്രവഴിയില്‍ ഏകപക്ഷീയവും നിരന്തരവുമായ നിരവധി ആക്രമണങ്ങള്‍ നേരിട്ടിട്ടുണ്ട്. ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് കേരളത്തില്‍ ഈ രൂപത്തിലുള്ള വേട്ടയാടലാണ് സംഘടിതമായി നടക്കുന്നത്. നേരത്തെ പശ്ചിമബംഗാളില്‍ ഫോര്‍വേഡ് ബ്ലോക്ക് നേതാവ് ഹേമന്ത് ബസുവിനെ കൊലപ്പെടുത്തിയ കോണ്‍ഗ്രസുകാര്‍ അതിന്റെ ഉത്തരവാദിത്തം സിപിഐ എമ്മിന്റെ മേല്‍ കെട്ടിവയ്ക്കാന്‍ ഗൂഢശ്രമം നടത്തി. സംഭവത്തില്‍ പാര്‍ടിക്കെതിരെ കടുത്ത ആക്രമണം നടത്തി. പാര്‍ടിയുടെ നിരവധി നേതാക്കളെയും പ്രവര്‍ത്തകരെയും കൊലപാതക കേസില്‍ ഉള്‍പ്പെടുത്തി ജയിലിലടച്ചു. വിചാരണയില്‍ സിപിഐ എം നേതാക്കളെ കോടതി വെറുതെവിടുകയും തെളിവുകളുടെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസുകാര്‍ കേസില്‍ പ്രതികളാകുകുയും ചെയ്തു. കമ്യൂണിസ്റ്റുകാര്‍ അധികാരത്തില്‍ വന്നാല്‍ താനും കുടുംബവും വിഷം കഴിച്ച് മരിക്കുമെന്ന് പറഞ്ഞത് മനോരമ പത്രഉടമയാണ്. ഇന്ത്യയിലെ മാധ്യമങ്ങളാകെ സിപിഐ എമ്മിനെ തകര്‍ക്കാനാണ് ശ്രമിക്കുന്നത്.

കഴിഞ്ഞ ബജറ്റില്‍ ഇന്ത്യയിലെ വന്‍കിട കുത്തകകള്‍ക്ക് അഞ്ച് ലക്ഷം കോടി രൂപയുടെ ഇളവാണ് കേന്ദ്രം നല്‍കിയത്. രാജ്യത്തെ മാധ്യമങ്ങളാകെ നിയന്ത്രിക്കുന്നത് വന്‍കിട വ്യവസായ കുടുംബങ്ങളാണ്. ഏഷ്യാനെറ്റ് കഴിഞ്ഞ വര്‍ഷം രണ്ടരകോടി രൂപ കോണ്‍ഗ്രസിന് സംഭാവന നല്‍കി. കുത്തകകളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വേണം. ഈ നയങ്ങളെ എതിര്‍ക്കുന്ന സിപിഐ എമ്മിനേയും ഇടതുപക്ഷത്തേയും തകര്‍ക്കണം. പാര്‍ടി ദുര്‍ബലപ്പെട്ടു കാണാനാണ് ഇവര്‍ ആഗ്രഹിക്കുന്നതെന്നും സ്വരാജ് പറഞ്ഞു. വണ്ടിപ്പെരിയാര്‍ മോഹനം ഓഡിറ്റോറിയത്തില്‍ നടന്ന ശില്‍പ്പശാലയില്‍ ബ്ലോക്ക് പ്രസിഡന്റ് വി ഐ സിംസണ്‍ അധ്യക്ഷനായി. റിനില്‍മാത്യു സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡന്റ് നിഷാന്ദ് വി ചന്ദ്രന്‍, ബ്ലോക്ക് സെക്രട്ടറി വി എസ് പ്രസന്നന്‍ എന്നിവര്‍ സംസാരിച്ചു. പെരുവന്താനം കമ്യൂണിറ്റി ഹാളില്‍ ചേര്‍ന്ന ഡിവൈഎഫ്ഐ ഏലപ്പാറ ബ്ലോക്ക് ശില്‍പ്പശാല ഞായറാഴ്ച പകല്‍ രണ്ടിന് എം സ്വരാജ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എ ബിജു അധ്യക്ഷനായി. നിഷാന്ദ് വി ചന്ദ്രന്‍, സിപിഐ എം പെരുവന്താനം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ബേബി മാത്യു എന്നിവര്‍ സംസാരിച്ചു.

കോണ്‍. കൊലപാതക രാഷ്ട്രീയത്തിന് താക്കീത്

നെടുങ്കണ്ടം: കോണ്‍ഗ്രസിന്റെ കൊലപാതക രാഷ്ട്രീയത്തിന് താക്കീതായി ജനസഞ്ചയം. കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് കാപാലിക സംഘം വെട്ടിവീഴ്ത്തിയ എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്റായിരുന്ന അനീഷ് രാജന്റെ വസതിയിലെത്തിയ വിഎസ് കൊലപാതക രാഷ്ട്രീയത്തെ അപലപിച്ചു.

അനീഷിനെ കൊലപ്പെടുത്തിയ കോണ്‍ഗ്രസ് നേതാക്കളെയും മറ്റ് ക്രിമിനലുകളെയും സംരക്ഷിക്കുകയും നീതി കൊട്ടിയടയ്ക്കുകയും ചെയ്യുന്ന പൊലീസ്-കോണ്‍ഗ്രസ് കൂട്ടുകെട്ടിന്റ അനീതിക്കെതിരെയുള്ള പ്രതിഷേധവും പാര്‍ടി പ്രവര്‍ത്തകര്‍ മുദ്രാവാക്യത്തിലൂടെ പ്രകടമാക്കി. യൂത്ത് കോണ്‍ഗ്രസ് നെടുങ്കണ്ടം മണ്ഡലം പ്രസിഡന്റ് അറയ്ക്കപ്പറമ്പില്‍ അഭിലാഷിന്റെയും സഹോദരന്‍ അനൂപിന്റെയും നേതൃത്വത്തിലുള്ള ഒന്‍പതംഗസംഘം മാര്‍ച്ച്് 18 നാണ് അനീഷിനെ വെട്ടിക്കൊലപ്പെടുത്തിയത്. കൊലപാതകം നടന്ന് മൂന്നരമാസമായിട്ടും എല്ലാ പ്രതികളെയും പിടികൂടാതെ കേസ് പൊലീസ് അട്ടിമറിച്ചു. കോണ്‍ഗ്രസ് നേതാക്കള്‍ നേരിട്ട് ഇടപെട്ട് പ്രതികളെ രക്ഷിക്കുകയായിരുന്നു. എന്നാല്‍ പൊലീസ് അന്വേഷണം നടത്തിയ പാതയിലാണ് ക്രൈംബ്രാഞ്ചും പോകുന്നതെന്ന ആക്ഷേപം ശക്തമായിട്ടുണ്ട്.

deshabhimani 090712

No comments:

Post a Comment