Friday, July 13, 2012

കെ സുധാകരനെതിരായ കേസ് എഴുതിത്തള്ളി


സുപ്രീംകോടതി ജഡ്ജി കൈക്കൂലി വാങ്ങുന്നത് കണ്ടെന്ന കെ സുധാകരന്‍ എംപിയുടെ വിവാദ വെളിപ്പെടുത്തല്‍ സംബന്ധിച്ച് വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസ് എഴുതിത്തള്ളി. വിജിലന്‍സ് ഡെപ്യൂട്ടി ഡയറക്ടര്‍ ജി ശശീന്ദ്രന്റെ നിയമോപദേശം പരിഗണിച്ച് ഉന്നത ഇടപെടലിനെ തുടര്‍ന്നാണ് നടപടി. അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്ത പൊലീസുദ്യോഗസ്ഥരടക്കം ഭൂരിഭാഗം സാക്ഷികളും ജഡ്ജി കൈക്കൂലി വാങ്ങിയതായി സുധാകരന്‍ പ്രസംഗിക്കുന്നത് കേട്ടെന്ന് മൊഴിനല്‍കിയിരുന്നു.

അനധികൃത ബാര്‍ ലൈസന്‍സ് റദ്ദുചെയ്ത ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ നിന്ന് അനുകൂലവിധി സമ്പാദിക്കാന്‍ സുപ്രീംകോടതി ജഡ്ജി 15 ലക്ഷം രൂപ കൈക്കൂലി വാങ്ങിയതിന് താന്‍ ദൃക്സാക്ഷിയാണെന്നാണ് സുധാകരന്‍ പ്രസംഗിച്ചത്. ഇടമലയാര്‍ അഴിമതിക്കേസില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെ യുഡിഎഫ് സര്‍ക്കാര്‍ മോചിപ്പിച്ച ആര്‍ ബാലകൃഷ്ണപിള്ളയ്ക്ക് കൊട്ടാരക്കരയില്‍ നല്‍കിയ സ്വീകരണയോഗത്തില്‍2011 ഫെബ്രുവരി 12നായിരുന്നു സുധാകരന്റെ വിവാദ വെളിപ്പെടുത്തല്‍. 15 വര്‍ഷം മുമ്പ് കേരളഹൗസില്‍ വച്ചാണ് സംഭവം നടന്നതെന്നും പ്രസംഗിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അഴിമതി നിരോധനിയമപ്രകാരം പൊലീസിന് വിവരം നല്‍കാതിരുന്നതിനും കുറ്റകൃത്യത്തിന് കൂട്ടുനിന്നതിനുമാണ് കേസെടുത്തത്. 2011 ഏപ്രില്‍ രണ്ടിന് വിജിലന്‍സ് ഡയറക്ടറുടെ നിര്‍ദേശപ്രകാരമാണ് കേസെടുത്തത്. കൊട്ടാരക്കര സിഐ ആയിരുന്ന എസ് വിദ്യാധരന്‍, എസ്ഐമാരായിരുന്ന നാസറുദ്ദീന്‍, രാജീവ്, എഎസ്ഐ എസ് വിജയന്‍, പൊലീസുകാരനായ ജോര്‍ജുകുട്ടി, മറ്റു സാക്ഷികള്‍ കൊട്ടാരക്കര സ്വദേശികളായ അഭിലാഷ്, രവീന്ദ്രന്‍, ശ്രീനിവാസന്‍, ഉദയകുമാര്‍, എസ് സുരേഷ്കുമാര്‍ എന്നിവര്‍ സുധാകരന്റെ പ്രസംഗം കേട്ടതായി അന്വേഷണസംഘത്തിന് മൊഴി നല്‍കിയിട്ടുണ്ട്.

ഇതൊന്നും പരിഗണിക്കാതെ, കൈക്കൂലി നല്‍കിയതും വാങ്ങിയതും ആരാണെന്ന് മനസ്സിലാക്കാനായില്ല എന്നാണ് വിജിലന്‍സ് വാദം. എന്നാല്‍, പ്രതിയായ കെ സുധാകരനെ ഇതുവരെ ചോദ്യംചെയ്തിട്ടുപോലുമില്ല. കേസ് സിബിഐ അന്വേഷിക്കുകയാണെന്നും വിജിലന്‍സിന് അന്വേഷിക്കാന്‍ അധികാരമില്ലെന്നും കാണിച്ചാണ് വിജിലന്‍സ് പ്രത്യേകഅന്വേഷണവിഭാഗം (രണ്ട്) എഴുതിത്തള്ളിയത്. സുധാകരന്റെ വെളിപ്പെടുത്തലിനെതിരെ സുപ്രീംകോടതി അഭിഭാഷകന്‍ ദീപക് പ്രകാശ് ഡല്‍ഹി പൊലീസിന് പരാതി നല്‍കിയിരുന്നു.

deshabhimani 130712

1 comment:

  1. സുപ്രീംകോടതി ജഡ്ജി കൈക്കൂലി വാങ്ങുന്നത് കണ്ടെന്ന കെ സുധാകരന്‍ എംപിയുടെ വിവാദ വെളിപ്പെടുത്തല്‍ സംബന്ധിച്ച് വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസ് എഴുതിത്തള്ളി. വിജിലന്‍സ് ഡെപ്യൂട്ടി ഡയറക്ടര്‍ ജി ശശീന്ദ്രന്റെ നിയമോപദേശം പരിഗണിച്ച് ഉന്നത ഇടപെടലിനെ തുടര്‍ന്നാണ് നടപടി. അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്ത പൊലീസുദ്യോഗസ്ഥരടക്കം ഭൂരിഭാഗം സാക്ഷികളും ജഡ്ജി കൈക്കൂലി വാങ്ങിയതായി സുധാകരന്‍ പ്രസംഗിക്കുന്നത് കേട്ടെന്ന് മൊഴിനല്‍കിയിരുന്നു.

    ReplyDelete