ഭയന്നുവിറച്ച് കേരളം: മന്ത്രി തന്നെ ഏറ്റുപറഞ്ഞു, ദിവസം 1377 ക്രൂരകൃത്യം
തലസ്ഥാനത്ത് കൊട്ടേഷന്‍ പൂക്കാലം
"സംഭവിച്ചതെന്തെന്ന് അറിഞ്ഞാല്‍ പ്രതികളെ പിടികൂടാന്‍ ഒരു മിനിറ്റു മതി..." കേരളത്തിന്റെ സമൂഹമനഃസാക്ഷി ഞെട്ടിത്തരിച്ചുനിന്നവേളയില് സംസ്ഥാന പൊലീസ് മേധാവി പറഞ്ഞ വാക്കുകള്‍. കേട്ടുകേള്‍വിയില്ലാത്ത പൈശാചിക പീഡനമുറ അരങ്ങേറിയ വാളകം സംഭവം. അതിന്റെ പേരില്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം പ്രതിഷേധം അലയടിച്ചുയര്‍ന്നു. അതിനിടയില്‍ വാളകം സന്ദര്‍ശിച്ച ഡിജിപി മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞ കാര്യമാണ് മേല്‍ ഉദ്ധരിച്ചത്. 2011 സെപ്തംബര്‍ 27ന് രാത്രി 10.30ന് ആയിരുന്നു ആ സംഭവം. ആര് ബാലകൃഷ്ണപിള്ള മാനേജരായ വാളകം ആര്‍വിവി ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അധ്യാപകന് ആര് കൃഷ്ണകുമാറാണ് പൈശാചികമായ പീഡനത്തിന് ഇരയായത്. ഇതിനു പിന്നില്‍ പിള്ളയ്ക്കും മകന് മന്ത്രി കെ ബി ഗണേശ്കുമാറിനും പങ്കുണ്ടെന്ന നിലയില്‍ ആരോപണങ്ങള്‍ ഒന്നിനുപിറകെ ഒന്നായി ഉയര്‍ന്നു. ഗണേശിന്റെ പേഴ്സണല്‍ സ്റ്റാഫില്‍പ്പെട്ടയാള്‍ സംഭവദിവസം സ്കൂളില്‍ മണിക്കൂറുകളോളം തങ്ങിയതും സംഭവത്തിനുശേഷം പൊതുജനമധ്യത്തില്‍ ഗണേശുതന്നെ വെളിപ്പെടുത്തിയ വിവരങ്ങളുമൊക്കെ ചേര്‍ത്തുവായിക്കുമ്പോള്‍ അടിമുടി ദുരൂഹത ചൂഴ്ന്നുനില്ക്കുന്ന സംഭവമായി വാളകംസംഭവം മാറി.
രണ്ടുമാസത്തെ ചികിത്സയ്ക്കുശേഷം തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍നിന്ന് അധ്യാപകന് പുറത്തിറങ്ങുമ്പോള്‍ ലോക്കല്‍പൊലീസിന്റെ അന്വേഷണം നിലച്ച മട്ടായി. യുഡിഎഫ് അധികാരത്തിലിരിക്കുകയും ഗണേശ് മന്ത്രിയായി തുടരുകയും ചെയ്യുമ്പോള്‍ അധ്യാപകന് നീതി ലഭിക്കില്ലെന്ന് ഉറപ്പായിരുന്നു. ഇതിനെതിരെ അതിശക്തമായ പ്രതിഷേധം ഉയര്‍ന്നു. ബഹുജനരോഷത്തിനു മുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കി. 2011 നവംബര്‍ 21ന് കേസ് സിബിഐക്കു വിട്ടു. എട്ടുമാസമാകുമ്പോഴും സിബിഐ അന്വേഷണം സജീവമായിട്ടില്ല. അധ്യാപകനില്നിന്നോ അദ്ദേഹത്തിന്റെ ഭാര്യയും അതേ സ്കൂളിലെ പ്രധാനാധ്യാപികയുമായ കെ ആര് ഗീതയില്നിന്നോ സിബിഐ ഇതുവരെ മൊഴിയെടുത്തിട്ടില്ല. രേഖാമൂലം നോട്ടീസ് നല്കി ഇരുവരില്‍നിന്നും മൊഴിയെടുക്കാനുള്ള നീക്കവുമുണ്ടായിട്ടില്ല. ഇതിനു സമാനമാണ് മലപ്പുറം കുനിയിലെ ഇരട്ടക്കൊലപാതകവും. 19 മുസ്ലിംലീഗുകാര്‍ ഈ കേസില്‍ അറസ്റ്റിലായി. പി കെ ബഷീര്‍ എംഎല്‍എ അടക്കമുള്ള ലീഗ് നേതാക്കള്‍ എഫ്ഐആറില്‍ പ്രതിയായെങ്കിലും അറസ്റ്റ് നീളുന്നു. ജില്ലയില്‍ ആദ്യമായാണ് ഒരു എംഎല്‍എ കൊലക്കേസില്‍ പ്രതിയാകുന്നത്. വീടിനടുത്ത കടയില്‍ സംസാരിച്ചുനില്‍ക്കുന്നതിനിടെയാണ് സഹോദരങ്ങളായ കൊളക്കാടന്‍ ആസാദിനെയും അബൂബക്കറിനെയും ലീഗ് ഒത്താശയോടെ ഗുണ്ടകള്‍ വെട്ടിവീഴ്ത്തിയത്. അരീക്കോട് ഫുട്ബോള്‍ ടൂര്‍ണമെന്റ് നടത്തുന്നതുമായി ബന്ധപ്പെട്ട് കുനിയില്‍ സ്വദേശി അതീഖ്റഹ്മാന്‍ കൊല്ലപ്പെട്ടിരുന്നു. അതീഖ്റഹ്മാന്റെ കുടുംബത്തിന് സഹായം നല്കാന് ലീഗ് സംഘടിപ്പിച്ച പൊതുയോഗത്തില്‍ ബഷീര്‍ പ്രകോപനപരമായി പ്രസംഗിച്ചു. ഇതാണ് ഇരട്ടക്കൊലയിലേക്കു നയിച്ചത്. ഭരണക്കാര്‍ക്ക് അനിഷ്ടമാകുന്ന കേസുകളുടെയല്ലാം പോക്ക് ഇതുപോലെതന്നെ. പ്രമാദമായ ഐസ്ക്രീം കേസും അതിന്റെ അട്ടിമറിക്കേസും എഴുതിത്തള്ളിയത് കോടതിക്കു മുമ്പിലാണുള്ളത്. ഇടുക്കിയിലെ എസ്എഫ്ഐ നേതാവ് അനീഷ് രാജന്റെ കൊലക്കേസിലും നടപടിയില്ല.
പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിട്ടുണ്ടെങ്കിലും കേസില്‍ മെല്ലെപ്പോക്ക് തുടരുന്നു. തലസ്ഥാനജില്ലയില്‍ നെടുമങ്ങാട്ടെ ഭൂമാഫിയയുടെ അക്രമത്തിന്റെ കഥയും വ്യത്യസ്തമല്ല. കിടപ്പാടം വിലയ്ക്ക് ചോദിച്ചിട്ട് കൊടുക്കാത്തതിന്റെ വൈരാഗ്യത്തില്‍ ഉഴമലയ്ക്കല്‍ ദുര്ഗാസദനത്തില് സനല്‍കുമാറിന്റെ വീട് ഭൂമാഫിയ തകര്‍ത്തു. സമീപവാസിയും കോണ്‍ഗ്രസ് നേതാവും മുന്‍ ബ്ലോക്ക് പ്രസിഡന്റുമായ പ്രഭാസുതനും സംഘവുമായിരുന്നു അതിക്രമത്തിനു പിന്നില്‍. സനലിന്റെ വീടിരുന്ന സ്ഥലത്ത് ഇപ്പോള്‍ തറപോലും ബാക്കിയില്ല. എന്നിട്ടും കേസിന് അനക്കമില്ല. മേല്പറഞ്ഞതെല്ലാം പ്രമാദമായ ചില കേസുകള്‍. അങ്ങനെയല്ലാത്ത എത്ര കേസുകളാണ് ഇപ്പോള്‍ വെള്ളത്തില്‍ വരച്ച വരപോലെയായത്. അതേപ്പറ്റി നാളെ
deshabhimani 120712
"സംഭവിച്ചതെന്തെന്ന് അറിഞ്ഞാല്‍ പ്രതികളെ പിടികൂടാന്‍ ഒരു മിനിറ്റു മതി..." കേരളത്തിന്റെ സമൂഹമനഃസാക്ഷി ഞെട്ടിത്തരിച്ചുനിന്നവേളയില് സംസ്ഥാന പൊലീസ് മേധാവി പറഞ്ഞ വാക്കുകള്‍. കേട്ടുകേള്‍വിയില്ലാത്ത പൈശാചിക പീഡനമുറ അരങ്ങേറിയ വാളകം സംഭവം. അതിന്റെ പേരില്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം പ്രതിഷേധം അലയടിച്ചുയര്‍ന്നു. അതിനിടയില്‍ വാളകം സന്ദര്‍ശിച്ച ഡിജിപി മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞ കാര്യമാണ് മേല്‍ ഉദ്ധരിച്ചത്. 2011 സെപ്തംബര്‍ 27ന് രാത്രി 10.30ന് ആയിരുന്നു ആ സംഭവം. ആര് ബാലകൃഷ്ണപിള്ള മാനേജരായ വാളകം ആര്‍വിവി ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അധ്യാപകന് ആര് കൃഷ്ണകുമാറാണ് പൈശാചികമായ പീഡനത്തിന് ഇരയായത്. ഇതിനു പിന്നില്‍ പിള്ളയ്ക്കും മകന് മന്ത്രി കെ ബി ഗണേശ്കുമാറിനും പങ്കുണ്ടെന്ന നിലയില്‍ ആരോപണങ്ങള്‍ ഒന്നിനുപിറകെ ഒന്നായി ഉയര്‍ന്നു. ഗണേശിന്റെ പേഴ്സണല്‍ സ്റ്റാഫില്‍പ്പെട്ടയാള്‍ സംഭവദിവസം സ്കൂളില്‍ മണിക്കൂറുകളോളം തങ്ങിയതും സംഭവത്തിനുശേഷം പൊതുജനമധ്യത്തില്‍ ഗണേശുതന്നെ വെളിപ്പെടുത്തിയ വിവരങ്ങളുമൊക്കെ ചേര്‍ത്തുവായിക്കുമ്പോള്‍ അടിമുടി ദുരൂഹത ചൂഴ്ന്നുനില്ക്കുന്ന സംഭവമായി വാളകംസംഭവം മാറി.
ReplyDelete