Thursday, July 12, 2012

ഗണേഷിനെതിരെ ജോര്‍ജ് മുഖ്യമന്ത്രിയ്ക്ക് കത്ത് നല്‍കി


വനംമന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ ചീഫ് വിപ്പ് പി സി ജോര്‍ജ് മുഖ്യമന്ത്രിയ്ക്ക് കത്ത് നല്‍കി. ഗണേഷ് മോശം സ്വഭാവക്കാരനാണെന്നും ഗണേഷിന്റെ സ്വഭാവദൂഷ്യത്തിന്റെ തെളിവുകള്‍ യുഡിഎഫ് യോഗത്തില്‍ ഹാജരാക്കാമെന്നും ജോര്‍ജ് കത്തില്‍ പറയുന്നുണ്ട്. സ്വന്തം പിതാവിനെ അഴിമതിക്കാരനായി ഗണേഷ് ചിത്രീകരിച്ചെന്നും ജോര്‍ജ് ആരോപിക്കുന്നു. നെല്ലിയാമ്പതി എസ്റ്റേറ്റ് പ്രശ്നത്തില്‍ തന്നെ വലിച്ചിഴച്ചതെന്തിനാണെന്ന് മനസിലാകുന്നില്ലെന്നും ജോര്‍ജ് പറഞ്ഞു. നെല്ലിയാമ്പതി എസ്റ്റേറ്റ് പ്രശ്നത്തില്‍ ഗണേഷും ജോര്‍ജും പരസ്യമായി ഏറ്റുമുട്ടിയിരുന്നു. ഇത് യുഡിഎഫിനുള്ളിലെ പ്രശ്നമാണെന്നും അത് തങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ യുഡിഎഫ് മന്ത്രിസഭയുടെ നിലനില്‍പ്പിനെത്തന്നെ ബാധിക്കുന്ന പ്രശ്നമായി ഗണേഷ്-ജോര്‍ജ് പ്രശ്നം വളര്‍ന്നിരിക്കുകയാണ്. ഗണേഷ് കുമാര്‍ കഴിഞ്ഞദിവസം മുഖ്യമന്ത്രിയ്ക്കും കെ എം മാണിക്കും രമേശ് ചെന്നിത്തലയ്ക്കും ജോര്‍ജിനെതിരെ പരാതി നല്‍കിയിരുന്നു.

ജോര്‍ജിന് മുമ്പ് താന്‍ മിടുക്കന്‍: ഗണേഷ്

പി സി ജോര്‍ജിന് നാലുമാസം മുമ്പുവരെ താന്‍ മിടുക്കനായ മന്ത്രിയായിരുന്നുവെന്ന് വനംമന്ത്രി കെ ബി ഗണേഷ്കുമാര്‍ പറഞ്ഞു. നെല്ലിയാമ്പതി എസ്റ്റേറ്റ് ഏറ്റെടുക്കല്‍ വന്നപ്പോഴാണ് മോശക്കാരനായത്. ജോര്‍ജ് മുഖ്യമന്ത്രിക്ക് നല്‍കിയ കത്തിനെക്കുറിച്ച് പ്രതികരിക്കാനില്ലെന്നും ഗണേഷ് മാധ്യമങ്ങളോട് പറഞ്ഞു.

നെല്ലിയാമ്പതിയിലെ എസ്റ്റേറ്റുകള്‍ ഏറ്റെടുക്കുന്നത് പഠിക്കാന്‍ യുഡിഎഫ് സമിതിയെ നിയോഗിച്ച കാര്യം അറിയിച്ചുകൊണ്ടുള്ള കത്ത് കിട്ടിയിട്ടില്ല. കത്ത് നല്‍കിയതായി കണ്‍വീനര്‍ പി പി തങ്കച്ചന്‍ പറയുന്നുണ്ടെങ്കിലും കത്ത് ലഭിച്ചിരുന്നില്ല. കത്ത് കിട്ടിയെങ്കില്‍ കിട്ടി എന്ന് പറയുന്നതില്‍ എന്ത് പ്രശ്നമാണുള്ളത്.  നയത്തിനുസൃതമായി മാത്രമേ നെല്ലിയാമ്പതിയിലെ പ്രശ്നത്തില്‍ ഇടപെട്ടിട്ടുള്ളൂവെന്നും ഗണേഷ് പറഞ്ഞു.

deshabhimani news

No comments:

Post a Comment