Saturday, August 11, 2012

നാടിനെ ഭൂമാഫിയക്ക് അടിയറ വയ്ക്കാന്‍ ശ്രമം: പിണറായി


നെല്ലിയാമ്പതിപ്രശ്നത്തില്‍ ഉള്‍പ്പെടെ ഭൂമാഫിയയുടെ താല്‍പ്പര്യം സംരക്ഷിക്കാനും നാടിനെ അവര്‍ക്കു മുന്നില്‍ അടിയറവയ്ക്കാനുമാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ശ്രമിക്കുന്നതെന്ന് സിപിഐ എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ചീഫ്വിപ്പ് പി സി ജോര്‍ജിനെയാണ് ഇതിനായി മുഖ്യമന്ത്രി നിയോഗിക്കുന്നതെന്നും പിണറായി പറഞ്ഞു. സിപിഐ എം കലക്ടറേറ്റ് ഉപരോധത്തിന്റെ പ്രചാരണത്തിനായി കൊല്ലംജില്ലയില്‍ സംഘടിപ്പിക്കുന്ന ജാഥകള്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

സര്‍ക്കാരിന്റെ വക്താവായ പി സി ജോര്‍ജ് ഭൂമാഫിയക്കുവേണ്ടി സംസ്ഥാന താല്‍പ്പര്യം ബലികഴിക്കുകയാണ്. ജോര്‍ജിന്റെ അഭിപ്രായങ്ങളെ ഉമ്മന്‍ചാണ്ടി എതിര്‍ക്കാത്തത് ആരുടെ കൂടെയാണ് മുഖ്യമന്ത്രി നിലകൊള്ളുന്നതെന്ന് തെളിയിക്കുന്നു. പിജയരാജനെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ്ചെയ്ത സംഭവത്തെതുടര്‍ന്ന്, ചില സുഹൃത്തുക്കള്‍ സിപിഐ എമ്മിനെ വല്ലാതെ തോണ്ടാന്‍ ശ്രമിക്കുകയാണ്. താല്‍ക്കാലികമായി എന്തെങ്കിലും നേട്ടം ഉണ്ടാക്കാനാകുമോ എന്നാണ് അവരുടെ ചിന്ത. കണ്ണൂരില്‍ ആഭ്യന്തരമന്ത്രി പങ്കെടുത്ത സമാധാനയോഗത്തില്‍ ഞങ്ങള്‍ക്കൊപ്പമില്ലാത്ത ഒരു പാര്‍ടിയുടെ നേതാവ് ചോദിച്ചത്, ജയരാജനെപ്പോലൊരു പ്രമുഖ നേതാവിനെ അറസ്റ്റ്ചെയ്താലുണ്ടാകാവുന്ന പ്രത്യാഘാതത്തെക്കുറിച്ച് സര്‍ക്കാര്‍ ചിന്തിച്ചില്ലേ എന്നാണ്. ഈ ചിന്തപോലും ഞങ്ങളുടെ ചില സുഹൃത്തുക്കള്‍ക്കില്ല. ഇവരില്‍ ചിലര്‍ പണ്ട് കോണ്‍ഗ്രസിനൊപ്പം നിന്ന് ഞങ്ങളെ തോണ്ടാന്‍ ശ്രമിച്ചിട്ടുണ്ട്. പി ജയരാജനെതിരെ ചുമത്തിയത് ഗൂഢാലോചനയില്‍ പങ്കാളിയായി എന്ന കുറ്റമാണ്. ഇന്ത്യന്‍ ശിക്ഷാനിയമം 118എ വകുപ്പ് ഉപയോഗിച്ചാണ് ഈ കുറ്റം ചുമത്തുന്നത്. ഇതു വിചിത്രമാണ്. സിപിഐ എമ്മിനെ എങ്ങനെയും തകര്‍ക്കണമെന്ന ചിന്തയില്‍നിന്നാണ് വിചിത്രമായ ഇത്തരം പരീക്ഷണങ്ങള്‍ക്ക് ഉമ്മന്‍ചാണ്ടിയെപ്പോലുള്ളവര്‍ മുതിരുന്നത്. സിപിഐ എമ്മിനെ വളഞ്ഞിട്ട് ആക്രമിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഇതാ പിടിച്ചോ എന്നു പറഞ്ഞ് ആയുധങ്ങള്‍ എറിഞ്ഞുകൊടുക്കുന്ന, ഞങ്ങള്‍ക്കൊപ്പം നില്‍ക്കുന്നവരെ ഏതു പട്ടികയിലാണ് പെടുത്തേണ്ടത്. അതാണു പ്രശ്നം. അതു നിസ്സാരപ്രശ്നമല്ല.

ജയരാജന്റെ ജാമ്യാപേക്ഷ ഹൈക്കോടതിയില്‍ എത്തിയപ്പോള്‍ നിയമപരമായ രീതികള്‍ സ്വീകരിക്കേണ്ട ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ അതില്‍നിന്നു മാറി മൈതാനപ്രസംഗം നടത്തുകയാണ് കോടതിയില്‍ ചെയ്തത്. ഇതുകൊണ്ടൊന്നും സിപിഐ എമ്മിനെ തകര്‍ത്തുകളയാമെന്ന് ആരും കരുതേണ്ട. പാവപ്പെട്ടവര്‍ക്കുവേണ്ടി അവര്‍ക്കൊപ്പം നിന്ന് പൊരുതുന്നതിന്റെ കരുത്താണ് സിപിഐ എമ്മിനുള്ളത്. ആ കരുത്തില്‍ സിപിഐ എം ഇനിയും പോരാട്ടം തുടരും. അവിഭക്ത കമ്യൂണിസ്റ്റ്പാര്‍ടി പിളര്‍ന്ന് സിപിഐ എം രൂപീകരിച്ചപ്പോഴും അടിയന്തരാവസ്ഥക്കാലത്തും ഒട്ടേറെ മര്‍ദനങ്ങളും അടിച്ചമര്‍ത്തലുകളും നേരിട്ട പ്രസ്ഥാനമാണിത്. ആഗോളമുതലാളിത്തം നേരിടുന്ന അഗാധമായ പ്രതിസന്ധിയില്‍നിന്നു താല്‍ക്കാലികമായി കരകയറാന്‍ അവര്‍ കണ്ടുപിടിച്ച വിദ്യയാണ് പങ്കാളിത്തപെന്‍ഷന്‍. അമേരിക്കയില്‍തന്നെ ഈ പദ്ധതി തകര്‍ന്നു. ഇന്ത്യയില്‍ മറ്റു പല സംസ്ഥാനങ്ങളിലും പദ്ധതി നടപ്പാക്കിയെന്ന ന്യായമാണ് ഉമ്മന്‍ചാണ്ടി നിരത്തുന്നത്. നടപ്പാക്കിയ സംസ്ഥാനങ്ങളില്‍ ഇതിന്റെ അനുഭവമെന്താണെന്നോ ഗുണദോഷങ്ങളെന്തെന്നോ പഠിക്കാതെയാണ് പങ്കാളിത്ത പെന്‍ഷന്‍പദ്ധതി നടപ്പാക്കാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തയ്യാറായതെന്നും പിണറായി പറഞ്ഞു.


നെല്ലിയാമ്പതി: സര്‍ക്കാര്‍ഭൂമി തിരിച്ചുപിടിക്കണം- പിണറായി

കണ്ണൂര്‍: നെല്ലിയാമ്പതിയില്‍ പാട്ടവ്യവസ്ഥ ലംഘിച്ചവര്‍ക്കെതിരെ കര്‍ശന നടപടിവേണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. കള്ളക്കളിയില്‍ സര്‍ക്കാര്‍ ഭൂമി അന്യാധീനപ്പെട്ടുകൂട. ഭൂമി തിരിച്ചുപിടിക്കുകയെന്നത് നാടിന്റെ പൊതുവികാരമാണ്്. യുഡിഎഫ് ഈ വികാരത്തോടൊപ്പമല്ല. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി റിയല്‍ എസ്റ്റേറ്റ്- ഭൂമാഫിയയുടെ സംരക്ഷകനായി മാറി. സര്‍ക്കാറിന് നേതൃത്വം നല്‍കുന്നവര്‍തന്നെ നയം അട്ടിമറിക്കുന്നു. ഹൈക്കോടതിയില്‍ കേസുകള്‍ തോറ്റുകൊടുക്കുന്നു. ഇത് ഭൂമാഫിയയെ സഹായിക്കാനുള്ള ബോധപൂര്‍വമായ നീക്കമാണെന്ന് കോണ്‍ഗ്രസുകാര്‍തന്നെ പറയുന്നു. അങ്കണവാടി വര്‍ക്കേഴ്സ് ആന്‍ഡ് ഹെല്‍പേഴ്സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിനു തുടക്കം കുറിച്ച് ചേര്‍ന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി. പാട്ടവ്യവസ്ഥ ലംഘിച്ച കേസുകളില്‍ സര്‍ക്കാരിന് ശരിയായ നിലപാടില്ല. തോട്ടം മറിച്ചുവിറ്റിട്ടുപോലും നടപടിയില്ല. എല്ലാത്തിനും മാഫിയകളുടെ തലവനായി രംഗത്തുവരുന്നത് ചീഫ്വിപ്പ് പി സി ജോര്‍ജാണ്. ഭൂമാഫിയക്കെതിരെ സംസാരിച്ച കോണ്‍ഗ്രസ് എല്‍എല്‍എമാരെ അധിക്ഷേപിച്ചു. അവരെ സംരക്ഷിക്കുമെന്ന് കരുതിയ ഉമ്മന്‍ചാണ്ടി പറഞ്ഞത് താന്‍ ഒന്നും അറിഞ്ഞില്ലെന്നാണ്. ജോര്‍ജിന്റെ ഇടപെടല്‍ ഉമ്മന്‍ചാണ്ടിക്കു വേണ്ടിയാണെന്ന് വ്യക്തമായി. പാമൊലിന്‍ കേസില്‍ കോടതിയുടെ ഇടപെടല്‍ വന്നപ്പോള്‍ ജഡ്ജിക്കെതിരെ പരസ്യ അധിക്ഷേപമുണ്ടായി. ഉമ്മന്‍ചാണ്ടി ഏല്‍പ്പിക്കുന്ന കാര്യങ്ങള്‍ ഭംഗിയായി നിറവേറ്റിയ ജോര്‍ജിന്റെ മിടുക്കുകണ്ട് റിയല്‍ എസ്റ്റേറ്റ്, ഭൂമാഫിയകളുടെ ക്വട്ടേഷനും ഏല്‍പ്പിച്ചിരിക്കയാണെന്ന് പിണറായി പറഞ്ഞു.


deshabhimani 11-120812

1 comment:

  1. നെല്ലിയാമ്പതിപ്രശ്നത്തില്‍ ഉള്‍പ്പെടെ ഭൂമാഫിയയുടെ താല്‍പ്പര്യം സംരക്ഷിക്കാനും നാടിനെ അവര്‍ക്കു മുന്നില്‍ അടിയറവയ്ക്കാനുമാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ശ്രമിക്കുന്നതെന്ന് സിപിഐ എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ചീഫ്വിപ്പ് പി സി ജോര്‍ജിനെയാണ് ഇതിനായി മുഖ്യമന്ത്രി നിയോഗിക്കുന്നതെന്നും പിണറായി പറഞ്ഞു. സിപിഐ എം കലക്ടറേറ്റ് ഉപരോധത്തിന്റെ പ്രചാരണത്തിനായി കൊല്ലംജില്ലയില്‍ സംഘടിപ്പിക്കുന്ന ജാഥകള്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

    ReplyDelete