Sunday, August 19, 2012

അസം തൊഴിലാളികള്‍ കേരളം വിടുന്നു


അക്രമം ഭയന്നും നാട്ടില്‍ ഒറ്റപ്പെട്ട ബന്ധുക്കളെ കാണാനും അസം തൊഴിലാളികള്‍ കൂട്ടത്തോടെ കേരളംവിടുന്നു. ചിലയിടങ്ങളില്‍ മുസ്ലിം തീവ്രവാദ സംഘടനകളുടെ ഭീഷണിയുള്ളതായി പരാതിയുണ്ട്. ഇവരുടെ പലായനത്തെക്കുറിച്ച് കേന്ദ്ര-സംസ്ഥാന ഇന്റലിജന്‍സ് അന്വേഷണം തുടങ്ങി. ഒരാഴ്ചക്കിടെ അയ്യായിരത്തില്‍പരം അസം സ്വദേശികള്‍ സംസ്ഥാനത്തുനിന്ന് നാട്ടിലേക്ക് മടങ്ങിയെന്നാണ് സ്പെഷ്യല്‍ ബ്രാഞ്ച് നിഗമനം. മലപ്പുറത്തുനിന്നാണ് കൂടുതല്‍ പേര്‍ നാട്ടിലേക്കുതിരിച്ചത്. മൂന്ന് ദിവസത്തിനിടെ മലപ്പുറത്ത് നിന്ന് 512 തൊഴിലാളികള്‍ ട്രെയിനില്‍ ടിക്കറ്റ് റിസര്‍വ് ചെയ്ത് നാട്ടിലേക്ക് തിരിച്ചു. മഞ്ചേരി കാരക്കുന്നില്‍ പോപ്പുലര്‍ഫ്രണ്ടുകാര്‍ 14 തൊഴിലാളികളെ ക്വാര്‍ട്ടേഴ്സില്‍ ചെന്ന് ഭീഷണിപ്പെടുത്തിയതായി പൊലീസിന് പരാതി ലഭിച്ചു. മഞ്ചേരി കാരക്കുന്നിലെ പോപ്പുലര്‍ ഫ്രണ്ട് ആസ്ഥാനമായ ഗ്രീന്‍ വാലിക്ക് സമീപം സെഞ്ച്വറി ഹോളോബ്രിക്സിലെ തൊഴിലാളികളെയാണ് വ്യാഴാഴ്ച രാത്രി ഭീഷണിപ്പെടുത്തിയത്. 20-നുള്ളില്‍ നാട്ടിലേക്ക് മടങ്ങണമെന്നായിരുന്നു ഭീഷണി. തുടര്‍ന്ന് തൊഴിലാളികള്‍ അവരുടെ കരാറുകാരനെ ബന്ധപ്പെട്ട് പൊലീസില്‍ പരാതിനല്‍കി. മഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

തൊഴിലാളികള്‍ കൂട്ടത്തോടെ മടങ്ങിയതിനാല്‍ മലപ്പുറം ജില്ലയിലെ മക്കരപ്പറമ്പ്, മങ്കട പള്ളിപ്പുറം, മഞ്ചേരി പയ്യനാട് എന്നിവിടങ്ങളിലെ ചെങ്കല്‍ ക്വാറികള്‍ അടച്ചു. ഇവിടങ്ങളിലെല്ലാം പോപ്പുലര്‍ ഫ്രണ്ട് ഭീഷണിയുണ്ട്. പാലക്കാട്, കോയമ്പത്തൂര്‍ വഴിയും ചെന്നൈ വഴിയും ഗുവാഹത്തി ട്രെയിനിലും നാട്ടിലേക്ക് മടങ്ങുന്നവര്‍ ഏറെയാണ്. ശനിയാഴ്ചയും ഞായറാഴ്ചയും മലപ്പുറത്തുനിന്ന് കെഎസ്ആര്‍ടിസി ബസില്‍ ടിക്കറ്റ് റിസര്‍വ് ചെയ്ത് നൂറോളം പേരാണ് തിരുവനന്തപുരത്തെത്തിയത്. വെള്ളിയാഴ്ച 160 പേരും ശനിയാഴ്ച 135 പേരും ഞായറാഴ്ച 160 പേരും ട്രെയിനില്‍ റിസര്‍വ് ചെയ്ത് നാട്ടിലേക്ക് തിരിച്ചതായി കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ വിവരം ശേഖരിച്ചു. ജനറല്‍ കംപാര്‍ട്ടുമെന്റില്‍ യാത്രചെയ്യുന്നവരുടെയും ബസുകളില്‍ പോകുന്നവരുടെയും വിവരം പൊലീസിന് ലഭ്യമാവാത്തതിനാല്‍ കൃത്യമായ കണക്കില്ല. ചെങ്കല്‍ ഖനം, ഹോട്ടലുകള്‍, സ്വകാര്യ സെക്യൂരിറ്റി സ്ഥാപനങ്ങള്‍, നിര്‍മാണം എന്നീ മേഖലകളിലാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ തൊഴിലാളികള്‍ കൂടുതലുള്ളത്. അസം തൊഴിലാളികള്‍ മടങ്ങുന്നത് സംബന്ധിച്ച് അന്വേഷണം നടക്കുന്നതായി ഇന്റലിജന്‍സ്് എഡിജിപി ടി പി സെന്‍കുമാര്‍ പറഞ്ഞു.
(ബിജു കാര്‍ത്തിക്)

deshabhimani 200812

No comments:

Post a Comment