Wednesday, August 8, 2012

ശ്രേയാംസിന്റെ നിലപാട് അപഹാസ്യം


നെല്ലിയാമ്പതി സര്‍ക്കാരിന്റേതാക്കാന്‍ വയനാട്ടിലെ ഭൂമി കൈയേറ്റക്കാരനും

കല്‍പ്പറ്റ: ഹരിതരാഷ്ട്രീയത്തിന്റെ വക്താവായി നെല്ലിയാമ്പതി കയറിയിറങ്ങിയ യുഡിഎഫ് എംഎല്‍എ വയനാട്ടുകാര്‍ക്കിടയില്‍ പരിഹാസ്യനാകുന്നു. സര്‍ക്കാരിനും പാവങ്ങളായ ആദിവാസികള്‍ക്കും അവകാശപ്പെട്ട ഭൂമി അനധികൃതമായി കൈവശംവെച്ച് അനുഭവിക്കുന്ന എം വി ശ്രേയാംസ്കുമാറാണ് നെല്ലിയാമ്പതിയില്‍ "പൊതുമുതല്‍" പ്രേമം ഉദ്ഘോഷിക്കുന്നത്. ഈ വൈരുധ്യം യുഡിഎഫ് നേതാക്കള്‍തന്നെ ഇതിനകം വിളിച്ചുപറഞ്ഞിട്ടുണ്ട്. പാട്ടക്കാലാവധി കഴിഞ്ഞ ഭൂമി തിരിച്ചുപിടിക്കാന്‍ പോരാട്ടപാതയിലാണെന്ന മുന്നറിയിപ്പോടെയാണ് ഏതാനും യുഡിഎഫ് എംഎല്‍എമാരോടൊപ്പം കല്‍പ്പറ്റ എംഎല്‍എയുംകൂടിയിരിക്കുന്നത്. വയനാട്ടില്‍ മഴയില്ലാത്തതും സര്‍ക്കാര്‍ ഭൂമി സംരക്ഷിക്കേണ്ടതിന്റെ പ്രധാന്യവുമെല്ലാം ടിവി ക്യാമറകള്‍ക്ക് മുന്നില്‍ വാചാലനാവുകയും ചെയ്തു. ഇവിടെയാണ് കൃഷ്ണഗിരിയും വെള്ളാരംകുന്ന് ഭൂമിയുമെല്ലാം പലരെയും ഓര്‍മിപ്പിക്കുന്നത്. കേരളകോണ്‍ഗ്രസ് (ജേക്കബ്) നേതാവ് ജോണിനെല്ലൂര്‍ ചാനല്‍ ചര്‍ച്ചകളില്‍ ഹരിതരാഷ്ട്രീയ വക്താക്കളോട് ഒരുകാര്യം ചോദിച്ചിരുന്നു. നെല്ലിയാമ്പതിയില്‍പോകുന്നതിന് മുമ്പ് ഇവര്‍ വയനാട്ടിലേക്കല്ലേ പോകേണ്ടത്. കൃത്യമായി എം വി ശ്രേയാംസ്കുമാര്‍ അനധികൃതമായി കൈവശംവെച്ച് അനുഭവിച്ചുപോരുന്ന കൃഷ്ണഗിരിയാണ് ജോണിനെല്ലൂര്‍ ലക്ഷ്യംവെച്ചത്. ഇതിനൊരു മറുപടിയും "യുവതുര്‍ക്കി"കള്‍ക്കുണ്ടായില്ല. വയനാട്ടുകാരും ചോദിക്കുന്നത് മറ്റൊന്നല്ല.

കൃഷ്ണഗിരിയില്‍ ആദിവാസികള്‍ക്ക് വിതരണംചെയ്യാന്‍ നിര്‍ദേശിക്കപ്പെട്ട ദേശീയപാതയോരത്തെ 16.75 ഏക്കര്‍ ഭൂമിയാണ് എം വി ശ്രേയാംസ്കുമാര്‍ കൈവശംവെച്ചുപോരുന്നത്. സര്‍ക്കാര്‍ ഭൂമിയും അതിലെ കോടിക്കണക്കിന് വരുമാനവുമാണ് ഇദ്ദേഹത്തിന്റെ കൈവശമുള്ളത്. തങ്ങള്‍ക്കവകാശപ്പെട്ട ഭൂമി പിടിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ഒരുതുണ്ട് ഭൂമിപോലും സ്വന്തമായില്ലാത്ത ആദിവാസികള്‍ നടത്തിയ സമരം ഏറെയാണ്. ഹൈക്കോടതിപോലും ഭൂമി പിടിച്ചെടുക്കാന്‍ നിര്‍ദേശിച്ചിട്ടും ഉമ്മന്‍ചാണ്ടി അനങ്ങിയിട്ടില്ല. ഈ ഭൂമി ആദിവാസികള്‍ക്ക് അവകാശപ്പെട്ടതാണെന്നും കോടതി പറഞ്ഞിരുന്നു. എന്നാല്‍ നിരോധാനാജ്ഞ പുറപ്പെടുവിച്ച് എതിര്‍പ്പുകളെ ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. ഈ ഭൂമിയിലെയും പുറക്കാടിയിലെയും കോടികളുടെ മരങ്ങള്‍ മുറിച്ചുകടത്തിയ സംഭവവും വിവാദമായിരുന്നു.

എം വി ശ്രേയാംസ്കുമാറിന്റെ പാര്‍ടിയുടെ ജില്ലയിലെ നേതാവായ ജോര്‍ജ്പോത്തന്റെ കൈവശമുള്ള വെള്ളാരംകുന്ന് ഭൂമിയും "ഹരിതരാഷ്ട്രീയ"ക്കാര്‍ക്ക് മുന്നിലെ ചോദ്യമാണ്. സര്‍ക്കാര്‍ ഭൂമി സര്‍ക്കാരിനുതന്നെ വില്‍പ്പന നടത്തി കോടികള്‍ തട്ടിയ സംഭവമാണ് ഇവിടെ അനാവരണം ചെയ്യുക. സ്വന്തം അവകാശം ബോധ്യപ്പെടുത്താന്‍ കാര്യമായ രേഖയൊന്നും കൈയിലില്ലാതെയാണ് ജോര്‍ജ് പോത്തന്‍ ഭൂമി സ്വന്തമാക്കാന്‍ നടത്തുന്ന പ്രയത്നം. പൊതുപ്രവര്‍ത്തനത്തിന്റെ മാന്യത തകര്‍ക്കുന്ന ഇത്തരക്കാരാണ് ഒരു സുപ്രഭാതത്തില്‍ പ്രകൃതിസ്നേഹികളും പൊതുമുതല്‍ സംരക്ഷകരായും ജനങ്ങള്‍ക്ക് മുന്നിലെത്തുന്നത്. പ്രമാണിമാര്‍ കൈയേറിയ സര്‍കാര്‍ ഭൂമി പിടിച്ചെടുക്കാന്‍ ഹരിതരാഷ്ട്രീയക്കാര്‍ വയനാട്ടില്‍ എന്നാണ് എത്തുക എന്നതാണ് മണ്ണിന്റെ മക്കള്‍ ഉറ്റ്നോക്കുന്നത്. അനധികൃതമായി പൊതുസ്വത്തുക്കള്‍ കൈവശംവെച്ച് നടത്തുന്ന നാടകം ജനങ്ങള്‍ തിരിച്ചറിയും. അല്ലാത്തപക്ഷം ഈ ഭൂമികള്‍ സര്‍ക്കാരിന് വിട്ടുകൊടുത്ത് ആത്മാര്‍ഥത തെളിയിക്കാനുള്ള ചങ്കൂറ്റമാണ് എം വി ശ്രേയാംസ്കുമാര്‍ കാണിക്കേണ്ടത്.

deshabhimani 080812

1 comment:

  1. ഹരിതരാഷ്ട്രീയത്തിന്റെ വക്താവായി നെല്ലിയാമ്പതി കയറിയിറങ്ങിയ യുഡിഎഫ് എംഎല്‍എ വയനാട്ടുകാര്‍ക്കിടയില്‍ പരിഹാസ്യനാകുന്നു. സര്‍ക്കാരിനും പാവങ്ങളായ ആദിവാസികള്‍ക്കും അവകാശപ്പെട്ട ഭൂമി അനധികൃതമായി കൈവശംവെച്ച് അനുഭവിക്കുന്ന എം വി ശ്രേയാംസ്കുമാറാണ് നെല്ലിയാമ്പതിയില്‍ "പൊതുമുതല്‍" പ്രേമം ഉദ്ഘോഷിക്കുന്നത്.

    ReplyDelete