Friday, August 10, 2012

കക്കൂസില്ലാതെ പകുതിയിലേറെ അങ്കണവാടികള്‍


രാജ്യത്തെ 57.72 ശതമാനം അങ്കണവാടികളിലും കക്കൂസ് സൗകര്യമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ആകെയുള്ള 13,17,008 അങ്കണവാടികളില്‍ 33.89 ശതമാനത്തിലും കുടിവെള്ളസൗകര്യമില്ല. രാജ്യസഭയില്‍ പി രാജീവിന്റെ ചോദ്യത്തിന് മന്ത്രി കൃഷ്ണ തീരഥ് നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. യൂറിയയുടെ വിലനിയന്ത്രണം നീക്കുന്നത് സര്‍ക്കാര്‍ പരിഗണിക്കുന്നതായി മന്ത്രി ശ്രീകാന്ത്കുമാര്‍ ജെന അറിയിച്ചു. 2010 ഏപ്രിലിലില്‍ യൂറിയയുടെ വില ടണ്ണിന് 5310 രൂപ വര്‍ധിപ്പിച്ചു. എന്നാല്‍, വിലവര്‍ധന കര്‍ഷകര്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കിയിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. 2011-12ല്‍ ഇറാനില്‍നിന്ന് ഇന്ത്യ ഇറക്കുമതിചെയ്ത എണ്ണ 1.81 കോടി ടണ്‍ ആണ്. 2010-11ല്‍ ഇത് 1.85 കോടി ടണ്‍ ആയിരുന്നെന്ന് മന്ത്രി ആര്‍ പി എന്‍ സിങ് പറഞ്ഞു. 2009-10ല്‍ 2.12 കോടി ടണ്‍ എണ്ണ ഇറക്കുമതി ചെയ്തു. എണ്ണയ്ക്കായി ഒരു പ്രത്യേക രാജ്യത്തെ ആശ്രയിക്കുന്നത് കുറയ്ക്കുകയാണ് കേന്ദ്രസര്‍ക്കാരിന്റെ ഉദ്ദേശ്യമെന്ന് പി കെ ബിജു അടക്കമുള്ള എംപിമാരുടെ ചോദ്യത്തോട് മന്ത്രി പ്രതികരിച്ചു.

കേരളത്തില്‍ 41 റെയില്‍വേ സ്റ്റേഷനുകളെ ആദര്‍ശ് സ്റ്റേഷനുകളാക്കി ഉയര്‍ത്തിയതായി മന്ത്രി കെ എച്ച് മുനിയപ്പ അറിയിച്ചു. തെരഞ്ഞെടുക്കപ്പെട്ട 15 സ്റ്റേഷനുകള്‍കൂടി ആദര്‍ശ് സ്റ്റേഷനുകളാക്കാനുണ്ട്. പാലക്കാട് കോച്ച് ഫാക്ടറിയുമായി ബന്ധപ്പെട്ട ലേലപ്രകിയക്ക് കണസള്‍ട്ടന്റിനെ നിയമിക്കാനുള്ള പ്രവര്‍ത്തനം തുടങ്ങിയതായി മുനിയപ്പ അറിയിച്ചു. എ സമ്പത്ത്, എം ബി രാജേഷ് തുടങ്ങിയവരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. 1000 രൂപയുടെ വ്യാജനോട്ടുകളുടെ എണ്ണത്തില്‍ ഈ വര്‍ഷം 53.9 ശതമാനത്തിന്റെ വര്‍ധനയുണ്ടായതായി മന്ത്രി നമോ നാരായണ്‍ മീണ അറിയിച്ചു. പൊതു ഒഴിവാക്കല്‍ വിരുദ്ധ ചട്ട(ഗാര്‍)ത്തെ കുറിച്ച് പഠിക്കാന്‍ ഡോ. പാര്‍ഥസാരഥി ഷോമിന്റെ നേതൃത്വത്തിലുള്ള സമിതിയെ നിയോഗിച്ചതായി മന്ത്രി പളനിമാണിക്യം കെ എന്‍ ബാലഗോപാലിനെ അറിയിച്ചു.

deshabhimani 100812

No comments:

Post a Comment