Friday, August 17, 2012

മിനിമം വേതനമില്ല, ഷിഫ്റ്റ് ക്രമീകരണമില്ല; നേഴ്സുമാര്‍ വീണ്ടും പ്രക്ഷോഭത്തിലേക്ക്


തൃശൂര്‍: സ്വകാര്യ ആശുപത്രികളില്‍ നേഴ്സുമാര്‍ക്ക് മിനിമം വേതനം നടപ്പാക്കുമെന്ന സര്‍ക്കാര്‍ വാഗ്ദാനം പൊളിഞ്ഞു. നേഴ്സുമാരുടെ സേവന-വേതന വ്യവസ്ഥകള്‍ പുതുക്കണമെന്ന് ഡോ. ബലരാമന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിലും അനാസ്ഥ. സര്‍ക്കാരിന്റെ വാഗ്ദാനലംഘനത്തിനെതിരെ നേഴ്സുമാര്‍ വീണ്ടും പ്രക്ഷോഭത്തിലേക്ക്. ഡോ. ബലരാമന്‍ കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരം മിനിമം വേജസായി 12,950രൂപയാണ് നിശ്ചയിച്ചിട്ടുള്ളത്. മറ്റു ആനുകൂല്യങ്ങള്‍ നല്‍കാനും ശുപാര്‍ശയുണ്ട്. ഇതു പ്രകാരം ബിഎസ്സി നേഴ്സിങ്ങ് കഴിഞ്ഞവര്‍ക്ക് 19,000രൂപ വരെയും ജനറല്‍ നേഴ്സിങ്ങ് കഴിഞ്ഞവര്‍ക്ക് 17,500രൂപവരെയും ലഭിക്കും. റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന് ലേബര്‍ കമീഷണര്‍ ചെയര്‍മാനായി നേഴ്സുമാരും ട്രേഡ് യൂണിയനുകളും മാനേജ്മെന്റ് പ്രതിനിധികളും ഉള്‍പ്പെടെയുള്ള കമ്മിറ്റിയും രൂപീകരിച്ചിരുന്നു. സര്‍ക്കാരിന്റെ അനാസ്ഥ മൂലം കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നത് നീണ്ടുപോകുകയാണ്.

ബലരാമന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം തുടങ്ങുമെന്ന് നേഴ്സുമാരുടെ സംഘടനകള്‍ പറഞ്ഞു. നേഴ്സുമാരുടെ സമരത്തെത്തുടര്‍ന്ന് ജില്ലയിലെ മുഴുവന്‍ ആശുപത്രികളിലും ബിഎസ്സി നേഴ്സിങ്ങ് കഴിഞ്ഞവര്‍ക്കും ജനറല്‍ നേഴ്സിങ്ങ് കഴിഞ്ഞവര്‍ക്കും 7300-8600രൂപയും എഎന്‍എം-നേഴ്സിങ്ങ് അസിസ്റ്റന്റുമാര്‍ക്ക് 7000-8000രൂപയാക്കി മിനിമം വേജസ് നല്‍കാമെന്ന് ലേബര്‍ കമീഷണര്‍ തലത്തില്‍ ധാരണയായിരുന്നു. മിക്ക ആശുപത്രികളിലും ഈ ധാരണയും നടപ്പാക്കിയിട്ടില്ല. ചില ആശുപത്രികളില്‍ ഒരു വിഭാഗത്തിന് മാത്രമാണ് മിനിമംവേജസ് നടപ്പാക്കിയത്. ബിഎസ്സി നേഴ്സിങ്ങ് കഴിഞ്ഞവര്‍ക്ക് 2500-3500രൂപവരെയും ജനറല്‍ നേഴ്സിങ്ങ് കഴിഞ്ഞവര്‍ക്ക് 1500-2500രൂപവരെയുമായുള്ള മാസവേതനം പല സ്വകാര്യ ആശുപത്രികളും തുടരുന്നുവെന്നാണ് ആക്ഷേപം. ചില ആശുപത്രികളില്‍ തുടക്കക്കാര്‍ക്ക് 1000-1500രൂപ മാത്രമാണ് നല്‍കുന്നതെന്നും പറയുന്നു. എഎന്‍എം കാര്‍ക്ക് 800-1500രൂപ വരെയും മാസവേതനം നല്‍കുന്നത് തുടരുകയാണെന്നും നേഴ്സുമാര്‍ പറയുന്നു.

മൂന്നു ഷിഫ്റ്റ് സമ്പ്രദായം വേണമെന്ന നേഴ്സുമാരുടെ സംഘടനകളുടെ ആവശ്യവും പല ആശുപത്രികളും നടപ്പാക്കാന്‍ തയ്യാറായിട്ടില്ല. 8-2, 2-8, 8-8 എന്നിങ്ങനെ ഷിഫ്റ്റ് ക്രമീകരിക്കണമെന്നാണ് ആവശ്യം. എന്നാല്‍ മിനിമം വേതനവും മൂന്ന് ഷിഫ്റ്റ് സമ്പ്രദായവും മുഴുവന്‍ പേര്‍ക്കും നടപ്പാക്കാനുള്ള ധാരണ മിക്ക ആശുപത്രികളും ലംഘിച്ചു. 15-18 രോഗികള്‍ക്ക് ഒരു നേഴ്സ് എന്നാണ് അനുപാതം. ഇതുമൂലം രോഗികള്‍ക്ക് മതിയായ ചികിത്സ ലഭിക്കുന്നില്ല. വാര്‍ഡുകളില്‍ നാലു രോഗിക്ക് ഒരു നേഴ്സും അത്യാഹിത വിഭാഗത്തില്‍ ഒരു രോഗിക്ക് ഒരു നേഴ്സ് എന്ന അനുപാതവും നടപ്പാക്കണമെന്നും നേഴ്സുമാരുടെ സംഘടനകള്‍ ആവശ്യപ്പെട്ടു.

1 comment:

  1. സ്വകാര്യ ആശുപത്രികളില്‍ നേഴ്സുമാര്‍ക്ക് മിനിമം വേതനം നടപ്പാക്കുമെന്ന സര്‍ക്കാര്‍ വാഗ്ദാനം പൊളിഞ്ഞു. നേഴ്സുമാരുടെ സേവന-വേതന വ്യവസ്ഥകള്‍ പുതുക്കണമെന്ന് ഡോ. ബലരാമന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിലും അനാസ്ഥ. സര്‍ക്കാരിന്റെ വാഗ്ദാനലംഘനത്തിനെതിരെ നേഴ്സുമാര്‍ വീണ്ടും പ്രക്ഷോഭത്തിലേക്ക്. ഡോ. ബലരാമന്‍ കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരം മിനിമം വേജസായി 12,950രൂപയാണ് നിശ്ചയിച്ചിട്ടുള്ളത്. മറ്റു ആനുകൂല്യങ്ങള്‍ നല്‍കാനും ശുപാര്‍ശയുണ്ട്. ഇതു പ്രകാരം ബിഎസ്സി നേഴ്സിങ്ങ് കഴിഞ്ഞവര്‍ക്ക് 19,000രൂപ വരെയും ജനറല്‍ നേഴ്സിങ്ങ് കഴിഞ്ഞവര്‍ക്ക് 17,500രൂപവരെയും ലഭിക്കും. റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന് ലേബര്‍ കമീഷണര്‍ ചെയര്‍മാനായി നേഴ്സുമാരും ട്രേഡ് യൂണിയനുകളും മാനേജ്മെന്റ് പ്രതിനിധികളും ഉള്‍പ്പെടെയുള്ള കമ്മിറ്റിയും രൂപീകരിച്ചിരുന്നു. സര്‍ക്കാരിന്റെ അനാസ്ഥ മൂലം കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നത് നീണ്ടുപോകുകയാണ്.

    ReplyDelete